കാളികാവ്: ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ജോജി കെ. അലക്സിനെ വധിക്കുമെന്ന് ഫോണിലൂടെ ഭീഷണിപ്പെടുത്തിയതായി പരാതി. നിരവധി കേസുകളില്‍ പ്രതിയായ ഉദരംപൊയില്‍ സ്വദേശി കുപ്പനത്ത് റഹ്മത്തുള്ളക്കെതിരേ കാളികാവ് പോലീസില്‍ പരാതി നല്കി. സര്‍വകക്ഷി സംഘം നേരിട്ട് സ്റ്റേഷനിലെത്തിയാണ് പരാതി നല്‍കിയത്. അക്രമസംഭവങ്ങളില്‍ ഉള്‍പ്പടെ നിരവധി കേസുകളില്‍ പ്രതിയാണ് റഹ്മത്തുള്ള.
കാളികാവ് ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ കയറി ജീവനക്കാരെ അക്രമിച്ച സംഭവത്തില്‍ സര്‍വകക്ഷി നേതൃത്വത്തില്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രതിഷേധ പ്രകടനം നടന്നിരുന്നു. ഈ സമരത്തില്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് പ്രസംഗിച്ചതില്‍ പ്രകോപിതനായാണ് വധഭീഷണി. മദ്യപിച്ച് ബഹളം ഉണ്ടാക്കുകയും അസഭ്യം പറയുകയും ചെയ്യുന്ന റഹ്മത്തുള്ള മുമ്പും ഒട്ടനവധി അക്രമണങ്ങള്‍ നടത്തിയതിന് കേസുകള്‍ നിലവിലുണ്ടെന്ന് നേതാക്കള്‍ പറഞ്ഞു. കാളികാവ് ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ കയറി ജീവനക്കാരെ അക്രമിച്ച സംഭവത്തില്‍ റിമാൻഡിലായിരുന്ന റഹ്മത്തുളള ജാമ്യം നേടി പുറത്ത് വന്നതിന് ശേഷമാണ് വധ ഭീഷണിയുമായി രംഗത്ത് എത്തിയത്.
അക്രമിയും ഒരു പൊതു ശല്യക്കാരനുമായ റഹ്മത്തുള്ളക്കെതിരേ നിയമ പരമായ നടപടികൾ സ്വീകരിക്കണമെന്നു നേതാക്കള്‍ ആവശ്യപ്പെട്ടു. ജോജി കെ അലക്സ്, എന്‍. നൗഷാദ്, ഐ. മുജീബ് റഹ്മാന്, എ.കെ. മുഹമ്മദാലി, ബി. ബാബുസലാം, ഒ.പി. നവാഫ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്റ്റേഷനിലെത്തി കാളികാവ് സിഐ ബി. ഷാജിമോന്‍ പരാതി നല്‍കിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.