വെള്ളായണി ക്ഷേത്രത്തിൽ നന്തുണിമീട്ടി ഓണപ്പാട്ട് പാടിയപ്പോൾ.
നേമം : വെള്ളായണി ദേവീക്ഷേത്രത്തില്‍ ഉത്രാട ദിനമായ ഇന്നലെ നന്തുണിമീട്ടി ഓണപ്പാട്ടു പാടി ദേവിക്ക് ഓണക്കോടി ചാർത്തി. ഉച്ചയ്ക്കു നടതുറന്നു ദീപാരാധന സമയത്താണ് ഓണപ്പാട്ട് പാടുന്നത്. ചടങ്ങുകള്‍ കാണാനും ഓണപ്പാട്ട് കേള്‍ക്കാനുമായി നിരവധി ഭക്തജനങ്ങളാണു ക്ഷേത്രത്തിലെത്തിയത്.
കഴിഞ്ഞ ഒരു പതിറ്റാണ്ടായി ചക്രപാണിയാണു നന്തുണി മീട്ടി ദേവിയുടെ നടയില്‍ ഓണപ്പാട്ടു പാടുന്നത്. മഞ്ഞള്‍ മുക്കിയ നേര്യതില്‍ ശംഖ്, ശൂലം എന്നിവയുടെ ചിത്രം നൂലില്‍ നെയ്ത കോടിയാണ് ദേവിക്കു ചാര്‍ത്താന്‍ ഉപയോഗിക്കുന്നത്. പിന്നീടു ഭക്തര്‍ കൊണ്ടുവരുന്ന കോടികള്‍ ചാര്‍ത്തും.
ഓണനാളുകളില്‍ ഒന്നാം ഓണം മുതല്‍ നാലാം ഓണം വരെ ക്ഷേത്രത്തില്‍ ഉച്ചപൂജയും ഉണ്ടായിരിക്കും. ക്ഷേത്രം മൂത്ത വാത്തി ശിവകുമാറും ഇളയവാത്തി ശ്രീരാഗും ചടങ്ങുകള്‍ക്ക് മുഖ്യകാർമികത്വം വഹിച്ചു. ക്ഷേത്രം സ്ഥാനികുടുംബത്തിലെ കെ. രാമചന്ദ്രന് നായര്‍, പി. വിജയന് നായര്‍, കെ. പുരുഷോത്തമന് നായര്‍, രാധാകൃഷ്ണന് നായര്‍, എസ്. രമേശ് കുമാര്‍, എസ്. രാധാകൃഷ്ണന് നായര്‍, എസ്. വിജയകുമാര്‍, വി. ശ്രീകണ്ഠന് നായര്‍, മാവറത്തല കുടുംബാംഗം വിക്രമന് നായര്‍, ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ ബി. സുനില്‍കുമാര്‍, സബ് ഗ്രൂപ്പ് ഓഫീസര്‍ ടി.എസ്. അമ്പു, എം. വിന്‍സന്റ് എംഎല് എ തുടങ്ങിയവര്‍ പങ്കെടുത്തു. ഇത്തവണ ഭക്തജനങ്ങള്‍ക്കായി അത്തപൂക്കളവും ഓണസദ്യയും ഒരുക്കിയിരുന്നു.