നീലേശ്വരത്തു നടന്ന ജില്ലാ കൈത്തറി മേളയുടെ സ്റ്റാളുകൾക്കു സമീപം നാടോടി സ്ത്രീകൾ ചാക്കുമായി എത്തുന്നതിന്റെ സിസിടിവി ദൃശ്യം.
നീലേശ്വരം: ബസ് സ്റ്റാൻഡിന് സമീപം നടന്ന ജില്ലാ കൈത്തറി മേളയുടെ സ്റ്റാളിൽനിന്ന് തുണിത്തരങ്ങൾ കവർന്നു. തിങ്കളാഴ്ച രാവിലെ 6.20ന് മൂന്നു നാടോടി സ്ത്രീകൾ ചാക്കുമായി വരുന്നതും സ്റ്റാളുകളിൽ കയറുന്നതും തൊട്ടടുത്തുള്ള ജ്വല്ലറിയിലെ നിരീക്ഷണ കാമറയിൽ പതിഞ്ഞിട്ടുണ്ട്.
കാസർഗോഡ് സാരീസിന്റെ സ്റ്റാളിൽ നിന്ന് 10 സാരികളും ലുങ്കി, മുണ്ട്, ചുരിദാർ സെറ്റ് എന്നിവയും തൃക്കരിപ്പൂർ വീവേഴ്സ് സൊസൈറ്റിയുടെ സ്റ്റാളിൽ നിന്ന് 11 മുണ്ടുകളുമാണ് സംഘം എടുത്തുകൊണ്ടുപോയത്. കാസർഗോഡ് സാരീസിന് 31,000 രൂപയുടെയും തൃക്കരിപ്പൂർ വീവേഴ്സിന് 13,200 രൂപയുടെയും നഷ്ടം കണക്കാക്കുന്നു.ഒരാളെ പുറത്തു നിർത്തി മറ്റു രണ്ടുപേർ സ്റ്റാളുകളിലേക്ക് കയറുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
പകൽവെളിച്ചം വന്നതിനുശേഷവും സമീപത്ത് ആളുകളൊന്നുമില്ലെന്നു കണ്ടാണ് സംഘം സ്റ്റാളുകളിലേക്ക് കയറിയത്. ജ്വല്ലറിയിലെ സെക്യൂരിറ്റി ജീവനക്കാരൻ പുലർച്ചെ ആറുമണി വരെ ഡ്യൂട്ടിയിലുണ്ടായിരുന്നു. എന്നാൽ ബസ് സ്റ്റാൻഡിൽ പോലീസോ മറ്റു സുരക്ഷാ ജീവനക്കാരോ ഉണ്ടായിരുന്നില്ല. മേളയുടെ കോ- ഓർഡിനേറ്ററായ ഹൊസ്ദുർഗ് താലൂക്ക് വ്യവസായ ഓഫീസിലെ സീനിയർ ഇൻസ്പെക്ടർ കെ.എം. അനിതയുടെ പരാതിയിൽ നീലേശ്വരം പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി. നിരീക്ഷണ കാമറയിൽനിന്നുള്ള ദൃശ്യങ്ങളും പൊലിസിന് കൈമാറിയിട്ടുണ്ട്.
Tags : NattuVishesham DistrictNews