ബിഹാർ പാറ്റ്നയിൽ ഉദ്യോഗാർഥികളുടെ സമരത്തിനു നേരേ നടന്ന ലാത്തിച്ചാർജ്.
ബിഹാർ: ബിഹാർ പിഎസ്സി പരീക്ഷകളിലെ ക്രമക്കേടിനെതിരേ ഉദ്യോഗാർഥികളും വിദ്യാർഥികളും നടത്തിയ മാർച്ച് ലാത്തിച്ചാർജിലും കല്ലേറിലും കലാശിച്ചു. നിരവധി ഉദ്യോഗാർഥികൾക്കും പോലീസുകാർക്കും പരിക്കേറ്റു.
ബിഹാർ പിഎസ്സി, എസ്എസ്സി പരീക്ഷകളിൽ ക്രമക്കേടുകൾ ആരോപിച്ച് ഉദ്യോഗാർഥികളും വിദ്യാർഥികളും ഗാർദാനിബാഗിൽ ആഴ്ചകളായി നടത്തിവന്ന സമരം ഇന്നലെ പ്രതിഷേധ മാർച്ചായി മുഖ്യമന്ത്രിയുടെ വസതിയിലേക്കു നീങ്ങിയതോടെയാണ് സമരക്കാരെ പിരിച്ചുവിടാൻ പോലീസ് ലാത്തിച്ചാർജ് നടത്തിയത്.
നേരത്തേ പ്രഖ്യാപിച്ചിരുന്ന മാർച്ച് പാറ്റ്നയിലെ ഗാന്ധി മൈതാനിൽ ആരംഭിച്ച് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഡാക് ബംഗ്ലാവ് ക്രോസിംഗിലേക്ക് എത്തിയപ്പോഴേക്കും പോലീസ് നിരവധിപ്പേരെ കസ്റ്റഡിയിലെടുത്തിരുന്നു. മുഖ്യമന്ത്രിയെ ഘെരാവോ ചെയ്യാൻ ലക്ഷ്യമിട്ട് സമരക്കാർ ഡാക് ബംഗ്ലാവ് ക്രോസിംഗിലെ ബാരിക്കേഡുകൾ മറികടന്നതോടെ പോലീസ് ആദ്യം ജലപീരങ്കി പ്രയോഗിച്ചു.
സമരക്കാർ പോലീസിനു നേരേ കല്ലെറിയാൻ തുടങ്ങിയതോടെയാണ് ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ലാത്തിച്ചാർജ് ആരംഭിച്ചത്. നഗരത്തിലെ പ്രധാന ഇടങ്ങളിലെല്ലാംതന്നെ കനത്ത പോലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സിആർപിഎഫ്, ദ്രുതകർമ സേനയുമടക്കം മറ്റു സേനകളെയും വിന്യസിച്ചിട്ടുണ്ട്.
ബിപിഎസ്സി ടിആർഇ 4 പരീക്ഷകൾ ഒറ്റഘട്ടമായി നടത്തുക, നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കുക, ബിഹാർ സ്റ്റാഫ് സെലക്്ഷൻ കമ്മീഷൻ(ബിഎസ്എസ്സി) നടത്തുന്ന നിയമന പരീക്ഷകളിലെ ക്രമക്കേടുകൾ ഒഴിവാക്കുക, ഹിന്ദി മീഡിയം വിദ്യാർഥികൾക്ക് തുല്യ അവസരം ഉറപ്പാക്കുക തുടങ്ങിയവയാണ് ഉദ്യോഗാർഥികളുടെ പ്രധാന ആവശ്യങ്ങൾ.
മുഖ്യമന്ത്രിയുടെ വസതിയിലേക്കു നടന്ന മാർച്ചിൽ ഉദ്യോഗാർഥികൾക്കും വിദ്യാർഥികൾക്കുമൊപ്പം പ്ലക്കാർഡുകളുമായി വലിയ വിഭാഗം കർഷകരും പങ്കെടുത്തു.
സർക്കാരിന്റെ പുതിയ നഗരവത്കരണ നയത്തെ എതിർക്കുന്നതിന്റെ ഭാഗമായാണ് കർഷകർ അണിനിരന്നത്. ഏറ്റെടുക്കലുകളിൽനിന്നു തങ്ങളുടെ ഭൂമിക്ക് സുരക്ഷ വേണമെന്നതായിരുന്നു പ്ലക്കാർഡുകളിൽ എഴുതിയിരുന്നത്. പാടലീപുത്ര ഗ്രീൻഫീൽഡ് സാറ്റലൈറ്റ് ടൗൺഷിപ്പിന്റെ ഭാഗമായി 81,730 ഏക്കർ ഭൂമിയാണ് സർക്കാർ ഏറ്റെടുക്കാൻ പദ്ധതിയിടുന്നത്.
Tags : Bihar ExamMalpractice LathiCharge CandidateMarch StonesPelted Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash