കേരള ഹൈക്കോടതി
കൊച്ചി: കേസന്വേഷണത്തിന്റെ ഭാഗമായി ഔദ്യോഗിക അറസ്റ്റില്ലാതെതന്നെ ഒരാളെ കസ്റ്റഡിയിൽ വയ്ക്കാൻ നിയമപരമായി അനുമതിയുണ്ടെങ്കിൽ സാധ്യമാണെന്ന് ഹൈക്കോടതി. കസ്റ്റംസ്, കള്ളപ്പണം വെളുപ്പിക്കൽ, എൻഡിപിഎസ് തുടങ്ങിയ നിയമങ്ങൾ അറസ്റ്റില്ലാതെതന്നെ തടങ്കലിൽ ചോദ്യം ചെയ്യൽ അനുവദിക്കുന്ന വ്യവസ്ഥകളോടെയുള്ളതാണ്.
ബിഎൻഎസിലെ 179(1) വകുപ്പ് പ്രകാരം മുൻകൂർ നോട്ടീസ് നൽകി വിളിപ്പിക്കുന്നത് നിയമവിരുദ്ധ കസ്റ്റഡിയാകില്ലെന്നും ജസ്റ്റീസ് കൗസർ എടപ്പഗത്ത് വ്യക്തമാക്കി.
ഭരണഘടന വാഗ്ദാനം ചെയ്യുന്ന പൗരസ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനൊപ്പം കാര്യക്ഷമമായ അന്വേഷണവും അനിവാര്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഓരോ കേസും പ്രത്യേകം പരിഗണിച്ചു വേണം നിയമവിരുദ്ധമായ കസ്റ്റഡിയാണോയെന്നു പരിശോധിക്കാനെന്നും കോടതി വ്യക്തമാക്കി. അറസ്റ്റ് ചെയ്ത് 24 മണിക്കൂറിനകം കോടതിയിൽ ഹാജരാക്കാത്തതിനാൽ ജാമ്യം തേടി മയക്കുമരുന്ന് കേസുകളിലെയടക്കം പ്രതികൾ സമർപ്പിച്ച ഹർജികൾ തീർപ്പാക്കിയാണ് ഉത്തരവ്.
പ്രതിയെ തടങ്കലിൽ വയ്ക്കുന്നതിനുള്ള കൃത്യമായ നടപടിക്രമങ്ങൾ അന്വേഷണസംഘം പാലിക്കേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു. മുൻകൂർ നോട്ടീസ് നൽകൽ, തടങ്കലിലാക്കിയ സമയവും അറസ്റ്റ് ചെയ്ത സമയവും രേഖപ്പെടുത്തൽ, ഔദ്യോഗിക അറസ്റ്റിന് ശേഷം 24 മണിക്കൂറിനകം മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കൽ, അറസ്റ്റിന്റെ കാരണങ്ങൾ കൃത്യമായി അറിയിക്കൽ തുടങ്ങി ഒട്ടേറെ നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ട്.
തടങ്കലിലാക്കിയ സമയം കൃത്യമായി രേഖപ്പെടുത്തിയില്ലെന്ന കാരണത്താൽ തൃശൂർ സ്വദേശി ടി.വി. അനീഷിന് കോടതി ജാമ്യം അനുവദിച്ചു.
അതേസമയം, കൊലപാതകക്കേസിലെ പ്രതി മലപ്പുറം സ്വദേശി മുജീബ് റഹ്മാൻ, മയക്കുമരുന്ന് കേസിലെ പ്രതികളായ മുവാറ്റുപുഴ സ്വദേശി അരുൺ കെ. തോമസ്, കണ്ണൂർ സ്വദേശി വി.എ. സർഫാസ്, മലപ്പുറം സ്വദേശി റഷാദ് മുഹമ്മദ്, കോഴിക്കോട് സ്വദേശി പി.കെ. മുഹമ്മദ് ആഷിൽ എന്നിവരുടെ ജാമ്യഹർജികൾ തള്ളി.
Tags : KeralaHighCourt Custody Granted WithoutArrest WithPermission Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash