പ്രതീകാത്മക ചിത്രം - എഐ
തിരുവനന്തപുരം: സഹകരണ ബാങ്കുകളിലെ വായ്പാ തീർപ്പാക്കലിൽ ജനപ്രതിനിധികൾക്ക് കൂടുതൽ അധികാരം. ഒറ്റത്തവണ വായ്പാ തീർപ്പാക്കലിന്റെ ഭാഗമായുള്ള ആശ്വാസ് പദ്ധതിയിൽ എംഎൽഎമാരും എംപിമാരും അടക്കമുള്ള ജനപ്രതിനിധികൾക്ക് പലിശയിൽ 50 ശതമാനം ഇളവ് അനുവദിക്കാനുള്ള വ്യവസ്ഥകൾക്ക് സഹകരണ അംഗീകാരം നൽകി. ആശ്വാസ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ഒരുമാസത്തേക്കു നീട്ടിയിരുന്നു.
ഇതനുസരിച്ച് അസിസ്റ്റന്റ് രജിസ്ട്രാറുടെ നേതൃത്വത്തിലുള്ള സമിതിയിൽ എംഎൽഎയെയും ഉൾപ്പെടുത്തി. സിറ്റിംഗിൽ എംഎൽഎമാരും പങ്കെടുക്കും. എംഎൽഎ ഉൾപ്പെട്ട സമിതിക്ക് പലിശയിൽ 35 ശതമാനം വരെ ഇളവ് അനുവദിക്കാൻ ചട്ടത്തിൽ വ്യവസ്ഥ വരുത്തി. ജോയിന്റ് രജിസ്ട്രാറുടെ നേതൃത്വത്തിലുള്ള സമിതിയിൽ എംപിമാരാകും പ്രതിനിധികളാകുക.
ഇവർ ഉൾപ്പെടുന്ന സമിതിക്ക് 50 ശതമാനം വരെ പലിശയിളവ് അനുവദിക്കാനാകും. ഇതോടെ ജനപ്രതിനിധികളുടെ സമിതിക്ക് പലിശയിൽ പകുതി വരെ ഇളവ് നൽകാനാകും. സംഘത്തിന്റെ ഭരണസമിതികൾ നടത്തുന്ന സിറ്റിംഗിൽ 25 ശതമാനം പലിശയിളവ് നൽകാൻ മാത്രം വ്യവസ്ഥ ഉള്ളപ്പോഴാണ് ജനപ്രതിനിധികൾ ഉൾപ്പെടുന്ന സമിതികൾക്ക് കൂടുതൽ പലിശ ഇളവ് അനുവദിക്കാനാകുക.
നഷ്ടത്തിലായി പ്രതിസന്ധി നേരിടുന്ന സഹകരണ സംഘങ്ങളുടെ പുനരുദ്ധാരണ നടപടികളുടെകൂടി ഭാഗമായാണ് എംഎൽഎമാരും എംപിമാരും ഉൾപ്പെടുന്ന സമിതി ഒറ്റത്തവണ വായ്പാ തീർപ്പാക്കൽ പദ്ധതിയിൽ നിർണായക സ്വാധീനമാകുന്നത്. സഹകരണ സംഘങ്ങളിൽ നിക്ഷേപിച്ച തുക തിരികെ കിട്ടാനാകാതെ നിക്ഷേപകർ നട്ടംതിരിയുന്ന 441 സഹകരണ സംഘങ്ങൾ സംസ്ഥാനത്തുണ്ടെന്നാണ് സഹകരണ വകുപ്പ് കണ്ടെത്തിയിട്ടുള്ളത്.ഈ മാസം 31ന് അവസാനിപ്പിക്കാനിരുന്ന ആശ്വാസ് പദ്ധതിയുടെ കാലാവധിയാണ് സെപ്റ്റംബർ 30 വരെ കഴിഞ്ഞ ദിവസം നീട്ടിയത്.
മഴക്കെടുതി, ഓണാവധി എന്നിവ കണക്കിലെടുത്തായിരുന്നു തീരുമാനം. ഇതുവരെ പദ്ധതിയുടെ ഭാഗമായി 100 കോടിയിലേറെ രൂപ സഹകരണ സംഘങ്ങൾക്ക് ലഭിച്ചതായാണ് സഹകരണ വകുപ്പ് അധികൃതർ പറയുന്നത്.
Tags : LoanSettlement CooperativeBanks Representatives Discount Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash