തിരുവനന്തപുരം: സാമൂഹ്യക്ഷേമ പെൻഷൻ വിതരണത്തിൽ നിർണായക മാറ്റവുമായി സംസ്ഥാന സർക്കാർ. ഇനി മുതൽ സഹകരണ ബാങ്കുകൾ വഴി പെൻഷൻ നേരിട്ട് വിതരണം ചെയ്യില്ല. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് സർക്കാർ പുറത്തിറക്കി.
പുതിയ ഉത്തരവ് പ്രകാരം സാമൂഹ്യക്ഷേമ പെൻഷനുകളുടെ വിതരണം വാണിജ്യ ബാങ്കുകൾ മുഖേന മാത്രമായിരിക്കും നടപ്പിലാക്കുക. ഇതുവഴി പെൻഷൻ തുക നേരിട്ട് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിൽ എത്തുന്ന രീതിയിലേക്ക് സംവിധാനം മാറ്റാനാണ് സർക്കാർ തീരുമാനം.
അതേസമയം, കിടപ്പ് രോഗികൾക്കും മറ്റ് അടിയന്തര സാഹചര്യങ്ങളുള്ള ഒഴിവാക്കാനാകാത്ത ഗുണഭോക്താക്കൾക്കും മാത്രം നിലവിലുള്ളതുപോലെ വീടുകളിൽ നേരിട്ട് പെൻഷൻ എത്തിച്ചു നൽകും.
പല സഹകരണ സൊസൈറ്റികളും വായ്പാ തിരിച്ചടവ് വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്നില്ലെന്നും, സഹകരണ സംഘങ്ങൾക്ക് നൽകേണ്ടി വരുന്ന ഇൻസെന്‍റീവ് ഇനത്തിലുള്ള ഉയർന്ന ചെലവുകളുമാണ് ഈ തീരുമാനത്തിലേക്ക് സർക്കാരിനെ നയിച്ച പ്രധാന കാരണങ്ങൾ എന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.