ചൊവ്വാഴ്ച രാവിലെ ചുരം പാതയിൽ മണ്ണിടിഞ്ഞു വീണ നിലയിൽ.
കൊട്ടിയൂർ: തുടർച്ചയായി പെയ്യുന്ന മലയോര മേഖലയിലെ കനത്ത മഴയിൽ കൊട്ടിയൂർ - ബോയ്സ്ടൗൺ പാതയിലെ പാൽചുരം ചെകുത്താൻ തോടിന് സമീപം വൻ മലയിടിച്ചിൽ.
ഇന്നലെ രാവിലെ ഉണ്ടായ അപകടത്തിൽ മലവെള്ളപ്പാച്ചിലിനൊപ്പം വലിയ പാറക്കല്ലുകളും വലിയതോതിൽ മണ്ണും പാതയിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. ഇതോടെ കണ്ണൂർ, വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പ്രധാന മലയോര പാത വഴിയുള്ള ഗതാഗതം പൂർണമായും സ്തംഭിച്ചു.
ഈ വഴിയുണ്ടായിരുന്ന യാത്രക്കാർ ദുരന്തത്തിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. അപകടത്തിന്റെ ഭീതിജനകമായ ദൃശ്യങ്ങൾ യാത്രികർ തന്നെ മൊബൈൽ ഫോണിൽ പകർത്തിയിട്ടുണ്ട്. മുമ്പും കനത്ത മഴ പെയ്ത സമയങ്ങളിൽ ഇതേ പ്രദേശത്ത് സമാനമായ രീതിയിൽ മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. ഇത്തവണത്തെ ശക്തമായ മണ്ണിടിച്ചിലിന്റെ ആഘാതത്തിൽ പ്രദേശത്തെ വൈദ്യുതതൂണുകൾ തകർന്നു. പ്രദേശത്തെ വൈദ്യുതി വിതരണം നിലച്ചു.
മലയോര മേഖലയിൽ വീണ്ടും മഴ കനക്കാൻ സാധ്യതയുള്ളതിനാൽ ഇനിയും മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നുണ്ട്. ഇത് മുൻനിർത്തി യാത്രക്കാരുടെ സുരക്ഷയ്ക്കായി അമ്പായത്തോട് ടൗണിൽ ഗതാഗതം നിരോധിച്ച് പൊലിസും റവന്യൂ അധികൃതരും ബോർഡുകൾ സ്ഥാപിച്ചു.
പേരാവൂർ ഡിവൈഎസ്പി എ.വി. ജോൺ, സിഐ. രജീഷ് തെരുവത്ത് പീടികയിൽ, ഡപ്യൂട്ടി തഹസിൽദാർ ബിജി ജോൺ, കൊട്ടിയൂർ വില്ലേജ് ഓഫീസർ ഷാജി പി. മാത്യു, പഞ്ചായത്തംഗം ബിന്ദു, ഫോറസ്റ്റർ മണികണ്ഠൻ എന്നിവരുടെ നേതൃത്വത്തിൽ റവന്യു, വനം വകുപ്പ് സംഘങ്ങളും സിവിൽ ഡിഫൻസ് ടീമും സ്ഥലത്ത് സുരക്ഷാ ഉറപ്പുവരുത്തുന്നുണ്ട്. പേരാവൂർ ഫയർ ആൻഡ് റെസ്ക്യൂ ടീം അംഗങ്ങളായ ബാബു ആയോടൻ, ജിതിൻ ശശീന്ദ്രൻ, അനീഷ്, അതുൽ, രമേഷ് കുമാർ, രാറീഷ് തുടങ്ങിയവർ അടങ്ങുന്ന സേന രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
കൊട്ടിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയ് നമ്പുടാകത്തിന്റെ ഏകോപനത്തിൽ നാട്ടുകാരുടെ സഹകരണത്തോടെ വയനാട്, അമ്പായത്തോട് ഭാഗങ്ങളിൽ നിന്നും മണ്ണ് മാന്തി യന്ത്രങ്ങൾ അടിയന്തരമായി എത്തിച്ചാണ് റോഡിൽ വൻതോതിൽ അടിഞ്ഞുകൂടിയ കല്ലും മണ്ണും നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടത്തിയത്.
Tags : NattuVishesham DistrictNews