ആഘോഷ വേളകളിൽ നഗരത്തിൽ ഏറ്റവും കൂടുതൽ ഗതാഗതകുരുക്ക് അനുഭവപ്പെട്ടിരുന്ന പൊലിസ് മൈതാനത്തിനു മുന്നിലെ റോഡിലൂടെ സുഗമമായി സഞ്ചരിക്കുന്ന വാഹനങ്ങൾ. ഇന്നലെ വൈകുന്നേരമുള്ള ദൃ
കണ്ണൂർ: തിരുവോണത്തലേന്നായ ഉത്രാടനാളിൽ വർഷങ്ങളായി കണ്ണൂർ നഗരം ഗതാഗതത്തിൽ വീർപ്പുമുട്ടിയിരുന്നുവെങ്കിൽ ഇത്തവണ കഥ മാറി. നഗരത്തിലെത്തിയവർ കുരുക്കിൽ പെടാതെ ലക്ഷ്യസ്ഥാനങ്ങളിലെത്തി. സിറ്റി പൊലിസ് കമ്മിഷണറുടെയും കോർപറേഷൻ അധികൃതരുടെയും നേതൃത്വത്തിൽ കൃത്യമായ ഗൃഹപാഠത്തോടെ നടപ്പാക്കിയ ഗതാഗതപരിഷ്കാരത്തിനൊപ്പം പാർക്കിംഗ് സൗകര്യം ഒരുക്കിയതും അനധികൃത പാർക്കിംഗ് കർശനമായി തടഞ്ഞും നടപ്പാക്കിയ പദ്ധതികളാണ് നഗരത്തിന് കുരുക്കില്ലാത്ത തിരുവോണത്തലേന്ന് സമ്മാനിച്ചത്.
കണ്ണൂരിൽ ട്രാഫിക് എസ്ഐയായി പ്രവർത്തിച്ച പരിചയത്തിന്റെ അടിസ്ഥാനത്തിൽ എസിപി എംപി ആസാദാണ് ഗതാഗതവുമായി ബന്ധപ്പെട്ടുള്ള പദ്ധതികളുടെ രൂപരേഖ തയാറാക്കിയത്.
കുരുക്കൊഴിവാക്കുന്നതിന്റെ ഭാഗമായി കണ്ടെയ്നർ ലോറികൾ ഉൾപ്പടെയുള്ള വലിയ ചരക്കു വാഹനങ്ങൾക്ക് ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നു മുതല് രാത്രി പത്തുവരെ നഗരത്തിലേക്ക് പ്രവേശനം നിരോധിച്ചിരുന്നു. ചരക്കുവാഹനങ്ങളെ കണ്ണപുരം ഭാഗത്തും ചാല ഭാഗത്തും പോലിസിനെ വിന്യസിച്ച് തടഞ്ഞുവച്ചിരുന്നു. വലിയ ചരക്കുവാഹനങ്ങൾ നഗരത്തിലേക്ക് കടക്കാതിരുന്നതോടെ തന്നെ ഗതാഗതം ഏറെക്കുറെ സുഗമമായി. നഗരത്തിലെ മൾട്ടി ലെവൽ പാർക്കിംഗ് സെന്ററുകൾ പരമാവധി ഉപയോഗപ്പെടുത്തിക്കുകയും ചെയ്തു. കൂടാതെ പഴയ ബസ്സ്റ്റാൻഡ്, മുനിസിപ്പൽ സ്കൂൾ ഗ്രൗണ്ട്, കെ.വി.ആർ. ടവറിന് സമീപമുള്ള ദയ മെഡിക്കൽസ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ പ്രത്യേക പാർക്കിംഗ് സൗകര്യവും ഒരുക്കിയിരുന്നു.
അനധികൃത പാർക്കിംഗ് നടത്തുന്ന വാഹനങ്ങൾ ക്രെയിൻ ഉപയോഗിച്ച് നീക്കുമെന്നും കനത്ത പിഴ ഈടാക്കുമെന്നും പൊലിസ് മുന്നറിയിപ്പും നൽകിയിരുന്നു. പാർക്കിംഗ് കേന്ദ്രങ്ങളെ കുറിച്ച് അറിയാനായി പൊലിസ് ക്യുആർ കോഡ് തയാറാക്കിയതും ഏറെ ഗുണകരമായി മാറി. ഓണാഘോഷത്തോടനുബന്ധിച്ച് നഗരങ്ങളിൽ ഉണ്ടായേക്കാവുന്ന അനിയന്ത്രിതമായ തിരക്കും ക്രമസമാധാന പ്രശ്നങ്ങളും തടയുന്നതിനായി കണ്ണൂർ സിറ്റി പൊലിസ് പരിധിയിൽ 53 ഷാഡോ പോലീസുകാരെയും വിന്യസിച്ചിട്ടുണ്ട്.
Tags : NattuVishesham DistrictNews