പ്രതീകാത്മക ചിത്രം
മലപ്പുറം: ദേശീയപാതകളുടെ മധ്യത്തില്‍നിന്ന് ഇരുവശത്തേക്കും 40 മീറ്ററിനുള്ളില്‍ പാര്‍പ്പിട ആവശ്യത്തിനും 75 മീറ്ററിനുള്ളില്‍ വാണിജ്യ ആവശ്യത്തിനും ഭൂമിയുടെ ഉപയോഗം വിലക്കിക്കൊണ്ടും നിലവിലുള്ള അനുമതികള്‍ പുനരവലോകനം ചെയ്യണമെന്ന് നിർദശിച്ചുമുള്ള സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം തുടങ്ങാന്‍ ദേശീയപാത ആക്ഷന്‍ കൗണ്‍സില്‍ തീരുമാനം.
കേരളത്തിന്റെ സാമ്പത്തിക സാമൂഹിക സ്ഥിതിയെ ഗുരുതരമായി ബാധിക്കുന്ന ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി സുപ്രീം കോടതിയെ സമീപിച്ച് ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണിത്.
അശാസ്ത്രീയവും അപ്രായോഗികവും ജനവിരുദ്ധവുമായ ഉത്തരവ് നടപ്പാക്കിയാല്‍ സംസ്ഥാനത്ത് വന്‍ സാമൂഹിക ദുരന്തത്തിനും വികസന മുരടിപ്പിനും ഇടയാക്കുമെന്ന് ദേശീയപാത ആക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന ഭാരവാഹികള്‍ പറഞ്ഞു.
രാജസ്ഥാന്, തെലുങ്കാന എന്നിവിടങ്ങളില്‍ ഉണ്ടായ വാഹനാപകടങ്ങളെത്തുടര്‍ന്ന് കോടതി സ്വമേധയാ എടുത്ത കേസിലെ വിധി കേരളത്തില്‍ വന്‍ പ്രത്യാഘാതം ഉണ്ടാക്കുന്നതും അപക്വമായതുമാണെന്നാണ് ആക്ഷന്‍ കൗണ്‍സില്‍ വിലയിരുത്തല്‍.
ദേശീയ പാതകളുടെ വശങ്ങളില് താമസിക്കുന്നവരെയും വ്യാപാരം, വ്യവസായം ആരാധനാലയങ്ങള്‍, വിദ്യാഭ്യാസം, ആരോഗ്യം, തുടങ്ങിയ സര്‍വ മേഖലകളുടെ പ്രവര്‍ത്തനങ്ങളെയും അവതാളത്തിലാക്കുന്ന ഉത്തരവാണിതെന്നാണ് ഭാരവാഹികള്‍ പറയുന്നു.
കേരളത്തിലെ വാസയോഗ്യമായ ഭൂമിയുടെ കുറവ്, ദേശീയ ശരാശരിയുടെ ഇരട്ടി ജനസംഖ്യ, പാതയോരങ്ങളിലെ ഭീമമായ കെട്ടിട സാന്ദ്രത എന്നിവ കണക്കിലെടുത്താണ് കേന്ദ്ര സര്‍ക്കാര്‍ ദേശീയപാതയുടെ വീതി 60ല്‍ നിന്ന് 45 ആയി കുറച്ചത്.
വിധി നടപ്പാക്കിയാല്‍ എന്‍എച്ച് 66ല്‍ ഇരുവശവും 52.5 മീറ്റര്‍ വീതം 16,650 ഏക്കറും 11 ദേശീയപാതകളിലുമായി ഒരു ലക്ഷത്തോളം ഏക്കര്‍ ഭൂമിയും യാതൊരു നഷ്ടപരിഹാരവും നല്‍കാതെ എറ്റെടുക്കുന്നതിന് തുല്യമായി മാറും ഈ നടപടിയെന്ന് ആക്ഷന്‍ കൗണ്‍സില്‍ യോഗം വിലയിരുത്തി.
ദേശീയപാത സംരക്ഷണ സമിതിയുടെ കുറ്റിപ്പുറത്ത് ചേര്‍ന്ന അടിയന്തര യോഗം സംസ്ഥാന കണ്‍വീനര്‍ ഹാഷിം ചേന്ദാമ്പിള്ളി ഉദ്ഘാടനം ചെയ്തു. സംസ്ഥാന കണ്‍വീനര്‍ ടി.കെ. സുധീര്‍കുമാര്‍ അധ്യക്ഷത വഹിച്ചു.
എ.ടി.മഹേഷ്, കെ.വി. സത്യന്, കെ.കെ. ഹംസക്കുട്ടി, സുരേന്ദ്രന്, അനൂപ് ജോണ്‍, കെ.പി. വഹാബ്, ഷറഫുദ്ദീന്, ഷാഫി എട്ടുവീട്ടില്‍, സി.വി. ബോസ്, പ്രദീപ് ചോമ്പാല, കെ.എസ്. സക്കരിയ, കുഞ്ഞുമോന് അയങ്കലം, സി.കെ. ശിവദാസന്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Construction