നേമം പുഷ്പരാജിന്റെ പെയിന്റിംഗ് പ്രദർശനം ഉദ്ഘാടനം ചെയ്തശേഷം അടൂർ ഗോപാലകൃഷ്ണൻ ചിത്രങ്ങൾ ആസ്വദിക്കുന്നു.
തിരുവനന്തപുരം: ധർമമെവിടെ, സത്യമെവിടെ എന്നു മനുഷ്യൻ അറിയാതെ ചോദിച്ചു പോകുന്ന കാലമാണിത്.. നീതികേടിന്റെയും മൂല്യച്യുതിയുടെയും കറുത്തകാലം. ഇവിടെ നീതി പീഠങ്ങൾ പോലും പലപ്പോഴും അലങ്കാര വസ് തുക്കൾ മാത്രമാവുന്നു.... പ്രഗത്ഭരായ അഭിഭാഷകർ വാദിച്ചാൽ ഏതു കൊടും കുറ്റവാളികളും കുറ്റവിമുക്തരായി മാറുന്ന സമകാലീന ദുരവസ്ഥ. ഈ കെട്ടകാലത്തിന്റെ വിഷസർപ്പങ്ങൾ നേമം പുഷ്പരാജ് എന്ന ചിത്രകാരനെ ചുറ്റിപ്പിണഞ്ഞപ്പോൾ ഉയിർകൊണ്ട ചിത്രങ്ങളെ അപഭ്രംശത്തിന്റെ ചിത്രങ്ങൾ എന്നു വിളിക്കാം. ഈ അപഭ്രംശത്തിന്റെ നടുക്കുന്ന കാഴ്ചകളുടെ ജാലകം ഇവിടെ തുറക്കുകയാണ്.
പ്രശസ്ത ചിത്രകാരനും സംവിധായകനും കലാസംവിധായകനുമായ നേമം പുഷ്പരാജിന്റെ പെയിന്റിം ഗുകളുടെയും ശില്പങ്ങളുടെയും പ്രദർശനം "ഡിസ്റ്റോപിയ'യ്ക്കു ഫൈൻ ആർട്സ് കോളജിൽ തുടക്കമായി. ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ കഴിഞ്ഞദിവസം പെയിന്റിംഗ് പ്രദർശനം ഉദ്ഘാടനം ചെയ്തു.
1984 കാലഘട്ടം മുതൽ നേമം പുഷ്പരാജ് സൃഷ്ടിച്ച ആയിരത്തിൽപ്പരം പെയിന്റിംഗുകളിൽനിന്നു തെരഞ്ഞെടുത്ത മുന്നൂറോളം പെയിന്റിംഗുകളാണ് പ്രദർശനത്തിലുള്ളത്. മൂല്യങ്ങളും നന്മയും തച്ചുടയ്ക്കപ്പെടുന്ന ഒരു അപഭ്രംശ കാലത്തിനെ വർണങ്ങളിലൂടെ പ്രതിരോധിക്കുന്ന ചിത്രകാരന്റെ ഹൃദയസ്പന്ദനം പല പെയിന്റിംഗുകളെയും സവിശേഷമാക്കുന്നു.
കാമാന്ധനായ പുരുഷനാൽ കൊത്തിപ്പറിക്കപ്പെടുന്ന പെണ്ണിന്റെ നിസ്സഹായമായ കരച്ചിലിന്റെ ചിത്രം ഒരു വശത്ത്. മറുവശത്ത് കള്ള ആരോപണങ്ങളുടെ കരിനാവ് കൊണ്ടു നിരപരാധിയായ പുരുഷനെ ചങ്ങലയ്ക്കുള്ളിലാക്കി രസിക്കുന്ന സ്ത്രീ ചിത്രവും..! പുറമേ കാണാൻ കഴിയാത്ത മനുഷ്യന്റെ ഉള്ളിൽ തന്നെയുള്ള മറ്റൊരു മുഖത്തിന്റെ, ദ്വന്ദ്വവ്യക്തിത്വത്തിന്റെ ചിത്രാവിഷ്കാരവും മനോഹരം. പെയിന്റിംഗുകളിലൂടെ ചിത്രകാരൻ പകരുന്ന വിഷ്വൽ ഇഫക്ടും എടുത്ത് പറയേണ്ടതാണ്.
മനുഷ്യനും മനസും രാഷ്ട്രീയവും അങ്ങനെ സമസ്തവും കച്ചവടമാകുന്ന വർത്തമാന ലോകത്തിന്റെ നേർക്കാഴ്ചകളും പല പെയിന്റുംഗുകളും തുറന്നു കാട്ടുന്നു. ഭൂമിയുമായുള്ള മനുഷ്യന്റെ ബന്ധം നൂലിഴയിൽ കോർത്തത് പോലെയാണ്. ഏതു നിമിഷാർധത്തിലും അത് പൊട്ടിപോകാം. ശാശ്വതമെന്നു മനുഷ്യനു തോന്നുന്നതെല്ലാം വെറും നൈമിഷികം മാത്രം. ജനനത്തോടൊപ്പം മരണവും ഇഴചേർക്കപ്പെട്ടിരിക്കുന്നു. ഈ മഹാസത്യം തലയിൽ ചിതാഗ്നിയുടെ പുകയുമായി മുട്ടയിൽനിന്നും പുറത്തു വരുന്ന മനുഷ്യചിത്രത്തിലുണ്ട്.
ഹിംസയുടെ, കൊലവിളികളുടെ ശബ്ദഘോഷങ്ങൾക്കിടയിൽ കാണുന്ന മഹാത്മാഗാന്ധിയുടെ ചിത്രങ്ങൾ ശാന്തിമന്ത്ര ധ്വനിയാവുന്നു. അക്രിലിക്ക്, എണ്ണഛായം എന്നീ മാധ്യമങ്ങളിലാണ് പെയിന്റിംഗ്. ഫൈബർ, വെങ്കലം എന്നിവയിലെ ശിൽപങ്ങളും ശ്രദ്ധേയം. കലാനിരൂപകരും എഴുത്തുകാരുമായ സി.ഇ. സുനിൽ, രജനിമേനോൻ എന്നിവരാണ് ക്യൂറേറ്റർമാർ.
രാവിലെ പത്തുമുതൽ രാത്രി എട്ടു വരെയാണ് പ്രദർശന സമയം. പ്രദർശനം ഈ മാസം 31 വരെ തുടരും. പ്രദർശനത്തോടൊപ്പം 25, 27, 29 തീയതികളിൽ വൈകുന്നേരം നാലിന് പ്രഗൽഭരുടെ പ്രഭാഷണങ്ങളും ഉണ്ടായിരിക്കും.