അൻസിബ ഹസൻ (File photo)
കൊച്ചി: ലക്ഷമിപ്രിയക്കെതിരെ അന്‍സിബ ഹസന്‍ നല്‍കിയ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് എടുക്കാനാവില്ലെന്ന നിലപാടില്‍ പ്രോസിക്യൂഷന്‍. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാനുള്ള തെളിവുകളൊന്നും കേസില്‍ ഇല്ല എന്നാണ് പ്രോസിക്യൂഷന്‍റെ വാദം.
ഈ പരാതി ഒരു ക്രിമിനല്‍ കേസ് എന്നതിലുപരി അപകീര്‍ത്തി കേസ് ആയി മാത്രമേ പരിഗണിക്കാന്‍ സാധിക്കുകയുളളു എന്നാണ് പ്രോസിക്യൂഷന്‍റെ നിലപാട്. കേസില്‍ വിധി പറയുന്നത് ഈ മാസം 27ലേക്ക് മാറ്റി.
ലക്ഷ്മിപ്രിയ, കാന്‍ മീഡിയ ചാനല്‍ ഉടമ, ശ്വേത മേനോന്‍ എന്നിവര്‍ക്കെതിരെ അന്‍സിബ പാലാരിവട്ടം പോലീസില്‍ നല്‍കിയ പരാതി പ്രഥമദൃഷ്ട്യാ തെളിവുകള്‍ ഇല്ലെന്ന് പറഞ്ഞ് കേസ് പോലീസ് തള്ളിയിരുന്നു. ഇതേത്തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കേസില്‍ ജില്ലാ പോലീസ് മേധാവിയെ അന്‍സിബ സമീപിച്ചു.
പിന്നാലെ ആഭ്യന്തര മന്ത്രിക്കും പരാതി നല്‍കിയിരുന്നു. രമേശ് ചെന്നിത്തല ഒരു വാര്‍ത്താസമ്മേളനത്തിനിടെ അന്‍സിബയുടെ പരാതിയില്‍ എഫ്‌ഐആര്‍ ഇട്ട് അന്വേഷണം ആരംഭിച്ചുവെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ആഭ്യന്തരമന്ത്രിയുടെ പരസ്യ നിലപാടിന് തികച്ചും വിരുദ്ധമായ സമീപനമാണ് പ്രോസിക്യൂഷന്‍ ഇപ്പോള്‍ കോടതിയില്‍ സ്വീകരിച്ചിരിക്കുന്നത്
പോലീസ് മന്ത്രിയെ പറഞ്ഞു പറ്റിക്കുകയാണെന്നും കേസില്‍ എഫ്‌ഐആര്‍ ഇട്ടിട്ടില്ലെന്ന് വ്യക്തമാക്കി അന്‍സിബയും സാമൂഹ്യമാധ്യമങ്ങളിലൂടെ നേരത്തെ പ്രതികരിച്ചിരുന്നു. എന്നാല്‍ ആ കേസില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് ചെന്നിത്തല മറ്റൊരു വാര്‍ത്താസമ്മേളനത്തിലും പറഞ്ഞിരുന്നു.
Tags : AnsibaHassan Complaint Prosecution FIR