തിരുവനന്തപുരം: കോഴിക്കോടു നിന്നും മൂന്നാം ക്ലാസുകാരിയായ റനാ ഫാത്തിമ തിരുവനന്തപുരത്തെത്തിയത് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നല്കാൻ.
സംസ്ഥാനത്തെ സ്കൂളുകളിൽ നീന്തൽ പരിശീലനം നിർബന്ധമാക്കണമെന്ന ആവശ്യവുമായാണ് തോട്ടുമുക്കം ഗവണ്മെന്റ് യുപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനി റനാ ഫാത്തിമ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരെ കാണാനെത്തിയത്.
പുഴകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും കുട്ടികൾ മുങ്ങിമരിക്കുന്ന ദാരുണ സംഭവങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിലാണ് ഈ എട്ടുവയസുകാരി തന്റെ ആവശ്യവുമായി തലസ്ഥാനത്തെത്തിയത്. നിയമസഭയിലെത്തി മുഖ്യമന്ത്രി വി.ഡി. സതീശനെയും വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീനെയും നേരിൽകണ്ട് റന നിവേദനം സമർപ്പിച്ചു.
തിരുവന്പാടി നിയോജകമണ്ഡലം എംഎൽഎ സി.കെ. കാസിമിന്റെ നേതൃത്വത്തിലാണ് റനയും കുടുംബവും മുഖ്യമന്ത്രിയെയും വിദ്യാഭ്യാസ മന്ത്രിയെയും സന്ദർശിച്ചത്.
ഇത്രയും ചെറിയ പ്രായത്തിൽ തന്നെ വലിയ സാമൂഹിക പ്രതിബദ്ധതയോടെ ഇത്തരം ഒരു ദൗത്യത്തിന് മുന്നിട്ടിറങ്ങിയ റനയുടെ ശ്രമത്തെ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും പ്രത്യേകം പ്രശംസിച്ചു.
റനയുടേത് വളരെ മികച്ചൊരു ചുവടുവയ്പ്പാണെന്നും, ഈ ആവശ്യത്തെ ഏറെ ഗൗരവത്തോടെ കണ്ട് അനുകൂലമായ തുടർനടപടികൾ സ്വീകരിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്താമെന്നും ഇരുവരും ഉറപ്പുനൽകി.
മുഖ്യമന്ത്രിയെയും വിദ്യാഭ്യാസ മന്ത്രിയെയും നേരിട്ട് കണ്ടതിൽ സന്തോഷമുണ്ടെന്നും തന്റെ നിവേദനത്തെക്കുറിച്ച് കൂടുതൽ ചോദിച്ചറിഞ്ഞു എന്നും എല്ലാം നമുക്ക് ശരിയാക്കാം എന്നു ഇരുവരും പറഞ്ഞിട്ടുണ്ടെന്നും റന ഫാത്തിമ പറഞ്ഞു.