സ്പെയിൻ x അർജന്റീന
അങ്ങനെ ലോകകപ്പ് ഫൈനൽ പോരാട്ടം ഉറപ്പിച്ചു! മെസി മാജിക്കിൽ അർജന്റീനയോ, കരളുറപ്പിന്റെ വീറിൽ സ്പെയിനോ? കാൽപന്താട്ടം ഒരു മാസം പിന്നിടുമ്പോൾ അവശേഷിക്കുന്ന ഏക ചോദ്യം! ഫുട്ബോളിലെ സുവർണ സിംഹാസനത്തിനായി ലോക ചാമ്പ്യന്മാരായ അർജന്റീന യൂറോപ്യൻ ചാമ്പ്യന്മാരായ സ്പെയിനുമായി മുട്ടുമ്പോൾ ആരാധകരുടെ ഉദ്വേഗത്തിന് പെരുമ്പറയുടെ മുഴക്കം. പ്രതീക്ഷകൾക്ക് ആവേശത്തിന്റെ വർണപ്പകിട്ട്.
സെമിയിൽ ഫ്രാൻസിനെ ചിതറിച്ച കളി കണ്ടോ?... സ്പാനിഷ് ആരാധകർ നീലപ്പടയുടെ മൂക്ക് തൊടുന്നു. എത്ര പിന്നിൽ പോയാലും മെസി അവതരിക്കും... കാളക്കൂറ്റന്റെ കൊമ്പിൽത്തന്നെയാണ് അർജന്റീന ആരാധകരുടെ മരണപ്പിടിത്തം. ലാമിൻ യമാൽ എന്ന പേര് പറഞ്ഞുതീരുംമുമ്പ് എതിരാളികളുടെ മുഖത്ത് കൊച്ചുപയ്യൻ പാവം എന്ന പുച്ഛം. ഉരുക്കു പടക്കപ്പലുകളാണ് സ്പാനിഷ് അർമാഡയുടേതെന്ന് നെഞ്ചുവിരിച്ച് ലാ റോജയുടെ പടപ്പാട്ടുകാർ. തിങ്കളാഴ്ച പുലർച്ചെ 12.30ന്റെ കിക്കോഫ് വരെ സമ്മർദം മുറുകിക്കൊണ്ടിരിക്കും. ഫൈനൽ വിസിലിൽ ആഘോഷവിസ്ഫോടനം യൂറോപ്പിലോ ലാറ്റിൻ അമേരിക്കയിലോ?
ആ കാത്തിരിപ്പിനൊരു സുഖമുണ്ട്. കടുത്ത കളിജ്വരത്തിന്റെയും അന്തമില്ലാത്ത പ്രതീക്ഷകളുടെയും ഉച്ചസ്ഥായിയിലേക്കുള്ള യാത്രയും അവിടന്ന് ആഘോഷരാവിന്റെ വന്യതയിലേക്കുള്ള കൂപ്പുകുത്തലും. ഫുട്ബോൾ എന്ന കല അതിന്റെ സർവസൗന്ദര്യത്തോടെ ന്യൂജഴ്സി സ്റ്റേഡിയത്തിൽ അർമാദിക്കട്ടെ!
സെമി ഫൈനലിൽ ശക്തരായ ഫ്രാൻസിനെ ഞെട്ടിച്ചതാണ് സ്പെയിൻ. അതുവരെ കണ്ട ഫ്രാൻസിന്റെ കളി ചാമ്പ്യന്മാരുടേതായിരുന്നു. അവരുടെ ആരാധകർക്കെങ്കിലും അക്കാര്യത്തിൽ സംശയമില്ലായിരുന്നു. എന്നാൽ, മത്സരത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ ആധിപത്യം പുലർത്തിയ ലൂയിസ് ഡെ ലാ ഫ്യൂന്റെയുടെ സംഘം ആ വിശ്വാസം പൊളിച്ചടുക്കി. കൃത്യതയാർന്ന ഫിനിഷിംഗിലൂടെയും പന്ത് കൈയടക്കിയുള്ള മികച്ച കളിയിലൂടെയും ഫ്രഞ്ച് പടയെ അവർ അക്ഷരാർഥത്തിൽ ശ്വാസം മുട്ടിക്കുകയായിരുന്നു.
ഈ ലോകകപ്പിൽ സ്പെയിനിന്റെ ഏറ്റവും മികച്ച പ്രകടനമായിരുന്നു അത്. ഗ്രൂപ്പ് എച്ചിൽ ഒന്നാമന്മാരായാണ് സ്പെയിൻ ലോകകപ്പ് പ്രയാണം ആരംഭിച്ചതെങ്കിലും കാര്യങ്ങൾ അത്ര സുഗമമായിരുന്നില്ല. ഉദ്ഘാടന മത്സരത്തിൽ അപ്രതീക്ഷിത കുതിപ്പ് നടത്തിയ കേപ് വെർദെ അവരെ ഗോളില്ലാ സമനിലയിൽ തളച്ചു. എന്നാൽ, സൗദി അറേബ്യക്കെതിരേ ഉണർന്നു നാല് ഗോളുകൾ അടിച്ചുകൂട്ടി. ഒടുവിൽ കടുത്ത പോരാട്ടം നടത്തിയ ഉറുഗ്വേയെ 1-0ന് പരാജയപ്പെടുത്തി ഗ്രൂപ്പ് ഘട്ടം മികച്ച രീതിയിൽ അവസാനിപ്പിച്ചു.
റൗണ്ട് ഓഫ് 32ൽ ഓസ്ട്രിയയെ 3-0ന് തകർത്ത് സ്പെയിൻ സുഖകരമായി മുന്നേറി. എന്നാൽ, തുടർന്നുള്ള രണ്ട് റൗണ്ടുകളിലും യൂറോപ്യൻ എതിരാളികളുടെ കടുപ്പം മറികടക്കാൻ അവർക്ക് മൈക്കൽ മെറിനോയുടെ അവസാന നിമിഷ വിജയഗോളുകൾ വേണ്ടിവന്നു. റൗണ്ട് ഓഫ് 16ൽ പോർച്ചുഗലിനെതിരേ (1-0) ആയിരുന്നു മെറിനോയുടെ ആദ്യ ഗോൾ. പിന്നാലെ ബെൽജിയത്തിനെതിരായ മത്സരത്തിൽ (2-1) വീണ്ടുമൊരു അവസാന നിമിഷ വിജയം. ടൂർണമെന്റിൽ സ്പെയിൻ ഇതുവരെ വഴങ്ങിയ ഏക ഗോൾ.
ഓരോ മത്സരം കഴിയുന്തോറും സ്പെയിൻ മെച്ചപ്പെട്ടുകൊണ്ടിരിക്കുന്നു. ഫ്രാൻസിനെതിരായ മത്സരം അവരിലെ ചാമ്പ്യനെ പുറത്തുകൊണ്ടുവന്നു. ആദ്യമായി ഫൈനലിലെത്തി കിരീടം ചൂടിയ 2010ലെ ദക്ഷിണാഫ്രിക്കൻ ലോകകപ്പിന് ശേഷം മറ്റൊരു ഫൈനൽ.
മറുഭാഗത്ത്, ആവേശക്കടലിലൂടെയാണ് അർജന്റീനയുടെ യാത്ര. സ്വപ്നസമാനം, ഇതിഹാസതുല്യം എന്നൊക്കെ വിശേഷിപ്പിക്കാം. എത്ര ഗോൾ സ്വന്തം വലയിൽ വീണാലും അതിലപ്പുറം എതിർവലയിൽ അടിച്ചുകൂട്ടാനും അടിപ്പിക്കാനും കെൽപ്പുള്ള മെസി അസാധ്യ ഫോമിലാണ്. തുടർച്ചയായ രണ്ടാം ലോകകപ്പ് ഫൈനലാണവർക്ക്. ചരിത്രത്തിലെ ഏഴാം ഫൈനലും. അർജന്റീനയുടെ വഴി കഠിനമെങ്കിലും ആവേശഭരിതമായിരുന്നു. ഗ്രൂപ്പിൽ മൂന്നു വിജയങ്ങളോടെ തുടക്കം. മെസി ഈ ടൂർണമെന്റിൽ മാത്രം ഇതുവരെ എട്ടു ഗോളുകളും തന്റെ ലോകകപ്പ് കരിയറിലാകെ 21 ഗോളുകളും നേടിക്കഴിഞ്ഞു.
മെസിയുടെ ഹാട്രിക് മികവിൽ അൾജീരിയയെ 3-0നും, മെസിയുടെതന്നെ രണ്ട് ഗോളുകളുടെ കരുത്തിൽ ഓസ്ട്രിയയെ 2-0നും അർജന്റീന പരാജയപ്പെടുത്തി. തുടർന്ന് ജോർദാനെതിരെ 3-1 ന് വിജയം നേടിയപ്പോഴും മെസിയുടെ ഒരു ഗോൾ ഉണ്ടായിരുന്നു. അങ്ങനെ ഗ്രൂപ്പ് ഘട്ടത്തിൽ പൂർണാധിപത്യം. നോക്കൗട്ട് റൗണ്ടുകളിൽ കാര്യങ്ങൾ കൂടുതൽ കഠിനമായി. റൗണ്ട് ഓഫ് 32ൽ കേപ് വെർദെയുടെ കനത്ത വെല്ലുവിളി. കളി അധിക സമയത്തേക്ക് നീണ്ടു. 3-2ന് കൊച്ചുദാവീദിനെ മറികടക്കാൻ ലയണൽ സ്കലോണിയുടെ സംഘത്തിന് നന്നായി വിയർപ്പൊഴുക്കേണ്ടി വന്നു.
റൗണ്ട് ഓഫ് 16ലാകട്ടെ നാടകീയത ഉച്ചിയിൽ കയറി. ഈജിപ്തിനെതിരേ 79-ാം മിനിറ്റ് വരെ 0-2ന് പുറകിൽ. അവസാന നിമിഷങ്ങളിൽ അവിശ്വസനീയമായ തിരിച്ചുവരവ്. 3-2 ന് വിജയം പിടിച്ചടക്കുകയും ചെയ്തു. ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലൻഡുമായി കട്ടക്കട്ട പോരാട്ടം. സ്കോർ 1-1ൽ നിൽക്കേ എതിരാളികൾ 10 പേരായിട്ടും ജയിക്കാൻ അധികസമയം വേണ്ടിവന്നു. ജൂലിയൻ ആൽവരെസിന്റെ ഉജ്വല ഗോളാണ് സ്വിസ് പ്രതിരോധം തകർത്തത്. ഒപ്പം ലൗതാരൊ മാർട്ടിനെസ് മൂന്നാമതൊരു ഗോൾ കൂടി നേടി വിജയം ഉറപ്പിച്ചു.
സെമി ഫൈനലിലും നാടകീയത ഒട്ടും കുറഞ്ഞില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ ആന്റണി ഗോർഡനിലൂടെ ലീഡ് നേടി ഇംഗ്ലണ്ട് വിജയം ഉറപ്പിച്ച മട്ടിലായിരുന്നു. എന്നാൽ, എൻസോ ഫെർണാണ്ടസിന്റെ ലോംഗ് റേഞ്ച് അവരുടെ നെഞ്ചിൽ ഇടിവാളായി മിന്നി. പകരക്കാരനായി ഇറങ്ങിയ ലൗതാരോ മാർട്ടിനെസിന്റെ ഹെഡർ ഇംഗ്ലണ്ട് ഹൃദയം പിളർക്കുകയും ചെയ്തു. രണ്ടു ഗോളും വന്നത് മെസി മാന്ത്രികത്തിലൂടെ.
1966ൽ വില്ല പാർക്കിലായിരുന്നു ഇതിനു മുമ്പത്തെ ഏക സ്പെയിൻ - അർജന്റീന ലോകകപ്പ് പോരാട്ടം. ഗ്രൂപ്പ് ഘട്ടത്തിലെ ഉദ്ഘാടന മത്സരമായിരുന്നു അത്. രണ്ടാം പകുതിയിൽ പിറന്ന ഗോളുകളുടെ ബലത്തിൽ അർജന്റീന 2-1ന് ജയിച്ചു. രണ്ട് ഗോളും നേടിയത് സെന്റർ ഫോർവേഡ് ലൂയിസ് ആർട്ടിം. മിഡ്ഫീൽഡർ പിരിയാണ് സ്പെയിനിനു വേണ്ടി ഗോൾ മടക്കിയത്.
ഫുട്ബോളിന്റെ പ്രണയക്കടലിൽ സ്പാനിഷ് പടക്കപ്പൽ അർജന്റൈൻ ടൈറ്റാനിക്കിനെ മുക്കുമോ? ജീവിതംപോലെ പ്രവചനാതീതമാണ് ഫുട്ബോളും. അവസാനവിസിൽ വരെ ആർക്കും മോഹിക്കാം...
Tags : Spain x Argentina Final