കാസര്‍ഗോഡ്: കാസര്‍ഗോഡ് ഗവ. കോളജില്‍ നടന്ന റാഗിംഗുമായി ബന്ധപ്പെട്ട് 13 വിദ്യാര്‍ഥികളെ കോളജില്‍നിന്നു സസ്പെന്‍ഡ് ചെയ്തു. രണ്ടും മൂന്നും വര്‍ഷ ബിരുദവിദ്യാര്ഥികളെയാണു പ്രിന്‍സിപ്പല്‍ ഡോ.വി.എസ്. അനില്‍കുമാര്‍ സസ്പെൻഡ് ചെയ്തത്. 13നാണ് സംഭവം.
റാഗിംഗിനിരയായ വിദ്യാര്‍ഥി ഇന്നലെയാണ് ഇതു സംബന്ധിച്ച് പ്രിന്‍സിപ്പലിന് പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ ചേര്‍ന്ന ആന്റി റാഗിംഗ് സെല്‍ യോഗം പരാതി പരിശോധിച്ച് നടപടിക്ക് ശിപാര്‍ശ ചെയ്യുകയായിരുന്നു. വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തതിന് പിന്നാലെ പ്രിന്‍സിപ്പല്‍ പോലീസിനും റിപ്പോര്‍ട്ട് നല്കി.
ചിറക്കര വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ എട്ടു സീനിയർ വിദ്യാർഥികൾക്ക് സസ്പെൻഷൻ
തലശേരി: ചിറക്കര വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഷർട്ടിന്റെ ബട്ടനുകൾ ഇട്ടില്ലെന്നതിന്റെ പേരിൽ പ്ലസ് വൺ വിദ്യാർഥിയെ റാഗ് ചെയ്ത സംഭവത്തിൽ എട്ടു സീനിയർ വിദ്യാർഥികളെ സ്കൂളിൽനിന്ന് സസ്പെൻഡ് ചെയ്തു.
കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചഭക്ഷണ സമയത്താണ് പതിനാറുകാരനെ സ്കൂൾ അങ്കണത്തിൽ വച്ച് സീനിയർ വിദ്യാർഥികൾ ആക്രമിച്ചത്. ഷർട്ടിന്റെ ബട്ടൺ ഇടാൻ പറഞ്ഞിട്ടും അനുസരിക്കാത്തതിന് സംഘം ചേർന്ന് തടഞ്ഞുനിർത്തി മുഖത്തും നെഞ്ചത്തും വാരിയെല്ലിനും ഇടിച്ചു പരിക്കേൽപ്പിച്ചെന്നായിരുന്നു പരാതി. ഈ സംഭവത്തിന് ഒരാഴ്ച മുന്‍പേ ഇതേ കാരണം പറഞ്ഞ് സീനിയർ വിദ്യാർഥികൾ കുട്ടിയെ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തിയിരുന്നതായും പരാതി ഉയർന്നിരുന്നു.