ആഫ്രിക്കൻ രാജ്യമായ കോംഗോയുടെ ഉൾവനങ്ങളിൽ കണ്ടെത്തിയ കൊളൊബസ് കോംഗോയെൻസിസ് എന്ന പുതിയ കുരങ്ങുവർഗം.
ശാസ്ത്രം തിരിച്ചറിയുന്നതിനു മുൻപുതന്നെ; ഒരുപക്ഷേ നാമാവശേഷമാകാൻ സാധ്യതയുള്ള, അപൂർവജീവിവർഗം! ആഫ്രിക്കയിലെ ലൊമാമി, കോംഗോ നദികൾക്കിടയിലെ ഉൾക്കാടുകളിലാണ് ഇവയുടെ വാസം! വംശമറ്റുപോകാൻ സാധ്യതയുള്ള അപൂർവ ജീവികളെക്കുറിച്ചുള്ള ഓർമപ്പെടുത്തൽ കൂടിയാണ് ഈ വാനരകുടുംബത്തിന്റെ കണ്ടെത്തലെന്നു ശാസ്ത്രജ്ഞർ പറയുന്നു.
വിസ്മയങ്ങളുടെ മഹാഭൂഖണ്ഡമായ ആഫ്രിക്കയിലെ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ നിബിഡവനങ്ങളിലാണ് അപൂർവ വാനരകുടുംബത്തെ കണ്ടെത്തിയത്. ശാസ്ത്രലോകത്തിന് അദ്ഭുതമായി മാറിയ കണ്ടെത്തൽ അഫ്രിക്കയിൽ ഇതാദ്യമല്ല. 75 വർഷത്തിനിടയിൽ ആഫ്രിക്കയിൽനിന്നു കണ്ടെത്തിയ അഞ്ചാമത്തെ കുരങ്ങുവർഗമാണിത്. അതുകൊണ്ടുതന്നെ ആധുനിക പ്രൈമേറ്റ് ശാസ്ത്രശാഖയിലെ ഏറ്റവും അപൂർവമായൊരു സംഭവമായാണ് ഗവേഷകർ കണ്ടെത്തലിനെ വിലയിരുത്തുന്നത്.
കൊളൊബസ് കോംഗോയെൻസിസ്
അന്താരാഷ്ട്ര ശാസ്ത്ര ജേണലിലാണു പുതിയ ജീവിവർഗത്തിന്റെ കണ്ടെത്തലുമായി ബന്ധപ്പെട്ട വിശദലേഖനം ഉൾപ്പെടുത്തിയിട്ടുള്ളത്. കൊളൊബസ് കോംഗോയെൻസിസ് (Colobus congoensis) എന്നാണു ശാസ്ത്രജ്ഞർ ഈ വാനരകുടുംബത്തിനു പേരിട്ടിരിക്കുന്നത്. എന്നാൽ പ്രാദേശികവാസികൾ കുരങ്ങനെ, ലിവേലി എന്നാണു വിളിക്കുന്നത്. ഫ്ലോറിഡ അറ്റ്ലാന്റിക് യൂണിവേഴ്സിറ്റി, ലുക്കൂരു വൈൽഡ്ലൈഫ് റിസർച്ച് ഫൗണ്ടേഷൻ, യേൽ യൂണിവേഴ്സിറ്റി, സിറ്റി യൂണിവേഴ്സിറ്റി ഓഫ് ന്യൂയോർക്ക്, ലൊമാമി നാഷണൽ പാർക്ക്, ഫ്രാങ്ക്ഫർട്ട് സുവോളജിക്കൽ സൊസൈറ്റി എന്നിവിടങ്ങളിലെ അന്താരാഷ്ട്ര ശാസ്ത്രജ്ഞരുടെ സംഘമാണു സുപ്രധാന കണ്ടെത്തലിനുപിന്നിൽ. കിഴക്കൻ മധ്യ കോംഗോയിലെ ലൊമാമി, കോംഗോ നദികൾക്കിടയിലുള്ള ഉൾക്കാടുകളിൽനിന്നാണു പുതിയ ജീവിയെ കണ്ടെത്തിയത്.
മറ്റ് കൊളൊബസ് കുരങ്ങുകളിൽനിന്ന് ഇതിനെ എളുപ്പത്തിൽ തിരിച്ചറിയാൻ സഹായിക്കുന്ന നിരവധിഘടകങ്ങളുണ്ട്. തിളങ്ങുന്ന കറുത്ത രോമങ്ങളുള്ള ഇവയുടെ മുഖത്തിനു ചുറ്റും ആകർഷകമായ ഓറഞ്ച് നിറത്തിലുള്ള ഒരു പാടുണ്ട്. നീളമുള്ള വാലും തിളങ്ങുന്ന രോമങ്ങളുമാണു മറ്റൊരു പ്രത്യേകത. ഏകദേശം ഏഴു കിലോഗ്രാമോളം തൂക്കമുണ്ടാകും. ഇവയുമായി സാമ്യംതോന്നുന്ന മറ്റു വർഗങ്ങളുമായി താരതമ്യം ചെയ്യുന്പോൾ ഇവയ്ക്കു വലിപ്പം കുറവാണ്. മടങ്ങിയ വലിയ ചെവികളും വാലിന്റെ ഭാഗത്തുള്ള അടയാളങ്ങളും ഇവയെ മറ്റുള്ളവയിൽനിന്നു വേറിട്ടുനിർത്തുന്നു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ പേരു നേരിട്ടു ലഭിക്കുന്ന ആദ്യത്തെ പ്രൈമേറ്റ് വർഗമാണിത്.
16 വർഷത്തെ അന്വേഷണം
2008-ൽ കോംഗോ ഉൾക്കാടുകളിൽനിന്നു ഗവേഷകർക്കു ലഭിച്ച മങ്ങിയ ചിത്രത്തിൽനിന്നാണ് അന്വേഷണങ്ങളുടെ തുടക്കം. എന്നാൽ, കുരങ്ങന്റെ വ്യക്തമായ ചിത്രം ലഭിക്കാൻ ശാസ്ത്രജ്ഞർക്കു പിന്നെയും പത്തുവർഷം കൂടി കാത്തിരിക്കേണ്ടിവന്നു. 2018-ൽ ലഭിച്ച രണ്ടാമത്തെ വ്യക്തമായ ചിത്രത്തിനുശേഷമാണു ജനിതക പരിശോധന, അസ്ഥികൂടങ്ങളുടെ താരതമ്യം, ഇവയുടെ ശബ്ദങ്ങളുടെ റെക്കോർഡിംഗുകൾ എന്നിവയടക്കമുള്ള ആഴത്തിലുള്ള ശാസ്ത്രീയ അന്വേഷണങ്ങളിലേക്കു സംഘം കടന്നത്.
ജനിതക പരിശോധനയിൽ ഗവേഷകരെ ഞെട്ടിക്കുന്ന വസ്തുതകളാണു പുറത്തുവന്നത്. ഈ വാനരകുടുംബത്തിന്റെ ഏറ്റവും അടുത്ത ബന്ധുവായ കൊളൊബസ് സറ്റനസ് ജീവിക്കുന്നത് ഇവിടെ നിന്ന് 1200 കിലോമീറ്ററിലധികം അകലെയുള്ള പശ്ചിമ മധ്യ ആഫ്രിക്കയിലാണ്. എന്നിരുന്നാലും, ഈ രണ്ടു വർഗങ്ങളും ഏകദേശം നാലു മുതൽ അഞ്ചു ദശലക്ഷം വർഷങ്ങൾക്കു മുൻപ് ജീവിച്ചിരുന്ന ഒരേയൊരു പൂർവികനിൽനിന്നാണു വേർപിരിഞ്ഞതെന്നു ജനിതക പഠനങ്ങൾ വ്യക്തമാക്കുന്നു. കൊളൊബസ് കുടുംബവൃക്ഷത്തിലെ ഏറ്റവും പഴക്കമേറിയ വേർപിരിയലുകളിൽ ഒന്നാണിത്.
കടുത്ത വംശനാശ ഭീഷണിയിൽ
വളരെ കുറഞ്ഞ എണ്ണം മാത്രമുള്ള ഈ ജീവിവർഗം കടുത്ത വംശനാശ ഭീഷണിയിലാണ്. 2018-നും 2022-നും ഇടയിൽ കേവലം 114 തവണ മാത്രമാണ് ശാസ്ത്രജ്ഞർക്ക് ഇവയെ കാണാൻ കഴിഞ്ഞത്. വെറും 1,700 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലുള്ള ചെറിയ പ്രദേശത്തു മാത്രമാണ് ഇവ ജീവിക്കുന്നത്. ചുറ്റുമുള്ള നദികളും കാടുകളും ഇവയെ മറ്റു പ്രദേശങ്ങളിൽ നിന്നു ഒറ്റപ്പെടുത്തി നിർത്തിയിരിക്കുന്നു.
ചെറിയ വാസസ്ഥലം, കുറഞ്ഞ എണ്ണം, വനനശീകരണം, വേട്ടയാടൽ എന്നിവ കണക്കിലെടുത്ത് ഈ പുതിയ കുരങ്ങുവർഗത്തെ ഐയുസിഎൻ റെഡ് ലിസ്റ്റിൽ വംശനാശഭീഷണി നേരിടുന്നവയുടെ പട്ടികയിൽ ഉൾപ്പെടുത്താൻ ഗവേഷകർ ശിപാർശ ചെയ്തു. ഇവയുടെ ഭൂരിഭാഗം വാസസ്ഥലങ്ങളും ലൊമാമി നാഷണൽ പാർക്കിനുള്ളിലായതിനാൽ, പാർക്കിന്റെ സംരക്ഷണം ഈ അപൂർവജീവികളുടെ നിലനിൽപ്പിനു നിർണായകമാകും.
Tags : ColobusCongoensis NewestMonkey Congo Environment EcoFriendly Nature Conservation