ഇടവക ദിനാഘോഷത്തിൽ നിന്ന്
ഷിക്കാഗോ: മോർട്ടൺ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിന്റെ പതിനാറാം സ്ഥാപക ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഇടവക ദിനാഘോഷം കർദിനാൾ മാർ ജോർജ് കൂവക്കാടിന്റെ സാന്നിധ്യത്താലും ഭക്തിനിർഭരമായ തിരുക്കർമങ്ങളാലും വിവിധ അനുമോദന ചടങ്ങുകളാലും ശ്രദ്ധേയമായി.
വത്തിക്കാനിലെ മതാന്തര സംവാദ കാര്യാലയത്തിന്റെ തലവനും മാർപാപ്പയുടെ യാത്രകളുടെ കോഓർഡിനേറ്ററുമായ കർദിനാൾ ജോർജ് കൂവക്കാട് ചടങ്ങിന്റെ മുഖ്യാതിഥിയായിരുന്നു.
മുത്തുക്കുടകളും ചെണ്ടമേളവും തൂവെള്ള വസ്ത്രം ധരിച്ച കുട്ടികളും ഇടവകാംഗങ്ങളും ചേർന്ന് കർദിനാളിന് സ്വീകരണം നൽകി. അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തൻപുര, ട്രസ്റ്റി മജോ കുന്നശേരി, വികാരി ഫാ. സിജോ മുടക്കോടിൽ എന്നിവർ ചേർന്ന് അദ്ദേഹത്തെ ദേവാലയത്തിലേക്ക് ആനയിച്ചു.
തുടർന്ന് കർദിനാൾ ജോർജ് കൂവക്കാടിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു.

ക്നാനായ റീജിയൺ ഡയറക്ടറും വികാരി ജനറാളുമായ ഫാ. തോമസ് മുളവനാൽ, ഫാ. അബ്രഹാം കളരിക്കൽ, ഫാ. ജോസഫ് പുത്തൻപുര, ഫാ. ജെറിൻ ക്ലാക്കീൽ, ഫാ. അനീഷ് മാവേലിപുത്തൻപുര എന്നിവർ സഹകാർമികരായിരുന്നു.
വചനസന്ദേശത്തിൽ, ദൈവം എളിയവരിലൂടെയാണ് സഭയെ നയിക്കുന്നതെന്നും സഹായം ആവശ്യമായവർക്ക് കരുതലും കരുത്തുമായി മാറാൻ ഓരോ വിശ്വാസിസമൂഹത്തിനും കഴിയണമെന്നും കർദിനാൾ ആഹ്വാനം ചെയ്തു.
വിശുദ്ധ കുർബാനയ്ക്ക് ശേഷം നടന്ന പൊതുസമ്മേളനത്തിൽ വികാരി ഫാ. സിജോ മുടക്കോടിൽ സ്വാഗതം ആശംസിച്ചു. ഫാ. തോമസ് മുളവനാൽ, ഫാ. അബ്രഹാം കളരിക്കൽ, ഫാ. ജോസഫ് പുത്തൻപുര എന്നിവർ ആശംസകൾ നേർന്നു.
മറുപടി പ്രസംഗത്തിൽ കർദിനാൾ ജോർജ് കൂവക്കാട് ഇടവകയുടെ 16 വർഷത്തെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും നവദമ്പതികളെയും വിവാഹ വാർഷികം ആഘോഷിക്കുന്ന ദമ്പതികളെയും ഈ വർഷത്തെ ബിരുദധാരികളെയും ആദരിക്കുകയും പ്രത്യേക ആശീർവാദം നൽകുകയും ചെയ്തു.
ഇടവകയുടെ നിലവിലെയും മുൻകാലത്തെയും ഭാരവാഹികൾ, ഗായകസംഘം, അൾത്താര ശുശ്രൂഷകർ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. യൂത്ത് ട്രസ്റ്റി ഫെലിക്സ് പാലകൻ നന്ദി രേഖപ്പെടുത്തി.

ഫാ. അനീഷ് മാവേലിപുത്തൻപുരയും റോയി ചേലമലയും പരിപാടികൾക്ക് നേതൃത്വം നൽകി. തുടർന്ന് ക്നാനായ പാരമ്പര്യവിഭവങ്ങളോടുകൂടിയ സ്നേഹവിരുന്നോടെ ആഘോഷങ്ങൾക്ക് സമാപനമായി.
ട്രസ്റ്റിമാരായ സേവ്യർ നടുപറമ്പിൽ, സണ്ണി കണ്ണാല, ജോബി പോളക്കൽ, മജോ കുന്നശ്ശേരി, സെക്രട്ടറി സണ്ണി മേലേടം എന്നിവരുള്പ്പെടെ നിരവധി ഭാരവാഹികളും സന്നദ്ധപ്രവർത്തകരും ആഘോഷങ്ങളുടെ വിജയത്തിനായി പ്രവർത്തിച്ചു.
ഡൊമിനിക് ചൊള്ളമ്പേൽ ഫോട്ടോഗ്രാഫിയും സാജു കണ്ണമ്പള്ളി ക്നാനായ വോയിസിലൂടെ തത്സമയ സംപ്രേഷണവും നിർവഹിച്ചു.