ഗവേഷകർ തയാറാക്കിയ സോസിയയുടെ ത്രീഡി ചിത്രം.
ആ പെൺകുട്ടിയെ രക്തരക്ഷസായാണു നാട്ടുകാർ കണ്ടത്! രാത്രി കുഴിമാടത്തിൽനിന്നു പുറത്തുകടന്നു മനുഷ്യരക്തം കുടിക്കുന്ന വാന്പയർ! നാട്ടിൽ വിനാശം വിതച്ച മഹാമാരിയുടെ കാരണം അവളാണെന്ന് അവർ വിശ്വസിച്ചു. ദുരൂഹസാഹചര്യത്തിൽ മരിച്ച, ആ പെൺകുട്ടിയെ അതിവിചിത്രമായ ആചാരങ്ങളോടെയാണു നാട്ടുകാർ അടക്കിയത്. പതിനേഴാം നൂറ്റാണ്ടിൽ, വടക്കൻ പോളണ്ടിലെ പിയെൻ ഗ്രാമത്തിലാണ് അവിശ്വസനീയ സംഭവങ്ങൾ അരങ്ങേറിയത്.
2022-ൽ ടൊറുണിലെ നിക്കോളാസ് കോപ്പർനിക്കസ് യൂണിവേഴ്സിറ്റിയിലെ പുരാവസ്തു ഗവേഷകനായ പ്രൊഫ. ദാരിയുസ് പൊളിൻസ്കിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആ കുഴിമാടം കണ്ടെത്തിയത്. കഴുത്തിനു കുറുകെ ഇരുമ്പിന്റെ അരിവാളും കാൽപാദങ്ങൾ താഴിട്ടു പൂട്ടിയ നിലയിലും കണ്ടെത്തിയ പെൺകുട്ടിയുടെ അപൂർവ ശവകുടീരം സംഘത്തിന് അദ്ഭുതമായി! 'സോസിയ' എന്നു പേരിട്ട 17നും 19നും മധ്യേ പ്രായമുള്ള പെൺകുട്ടിയുടെ ഭൗതികാവശിഷ്ടങ്ങൾ ഗവേഷകർ വിശദപഠനങ്ങൾക്കു വിധേയമാക്കി. ഇപ്പോൾ, ആ പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണു പുരാവസ്തു ഗവേഷകർ. അന്ധവിശ്വാസങ്ങൾ നിറഞ്ഞ അക്കാലത്ത്, മരിച്ചവർ തിരിച്ചുവന്നു ഗ്രാമവാസികളെ ഉപദ്രവിക്കുമെന്ന ഭയമാണ് ഇത്തരം വിചിത്രമായ ആചാരങ്ങൾക്കു പിന്നിലെന്നാണു പുതിയ പഠനങ്ങൾ.

ത്രികോണാകൃതിയിലുള്ള ഇരുമ്പുപൂട്ട്
മൃതദേഹം അടക്കുന്നതിനു മുമ്പ്, ഇടതുകാലിന്റെ പെരുവിരലിൽ ത്രികോണാകൃതിയിലുള്ള താഴ് ഉപയോഗിച്ചു പൂട്ടി. ഗ്രാമത്തിലെ ആചാരപ്രകാരം ഭൂമിയിലെ ജീവിതം അവസാനിച്ചെന്നും, മരിച്ചവർക്കു തിരിച്ചുവരാൻ കഴിയില്ലെന്നും അടയാളപ്പെടുത്താനാണു പൂട്ട് ഉപയോഗിച്ചിരുന്നത്. എന്നാൽ പെൺകുട്ടി മരിച്ചു കുറച്ചുകാലത്തിനുശേഷം ഗ്രാമത്തിൽ രോഗങ്ങളോ, ക്ഷാമമോ പടർന്നുപിടിച്ചിരിക്കാം. നാട്ടുകാർ അവൾ രക്തരക്ഷസ് ആണെന്നു വിശ്വസിച്ചു. തങ്ങളെ ബാധിക്കുന്ന മഹാമാരിക്കും കഷ്ടതകൾക്കും കാരണം അവളാണെന്നു വിശ്വസിച്ചു. ഭയം കാരണം നാട്ടുകാർ കല്ലറ വീണ്ടും തുറന്നു. എന്നിട്ട്, കഴുത്തിനു കുറുകെ ഇരുന്പിൽതീർത്ത മൂർച്ചയുള്ള അരിവാൾ സ്ഥാപിച്ചു. അവൾ ഒരിക്കലും എഴുന്നേൽക്കരുത്! എഴുന്നേൽക്കാൻ ശ്രമിച്ചാൽ തല വേർപെട്ടുപോകുന്ന രീതിയിൽ അരിവാളിന്റെ മൂർച്ചയുള്ള ഭാഗം കഴുത്തിനോടു ചേർത്താണു ഘടിപ്പിച്ചിരുന്നത്.
നാട്ടുകാരുടെ കടുത്ത ഭയത്തിനു പിന്നിൽ പെൺകുട്ടിയുടെ ശാരീരിക അവസ്ഥകളും സമൂഹത്തിലെ പദവിയുമായി ബന്ധപ്പെട്ട കാരണങ്ങളാകാമെന്നു ഗവേഷകർ വിശ്വസിക്കുന്നു. സോസിയയുടെ നെഞ്ചിലെ അസ്ഥിയിൽ ട്യൂമർ ഉണ്ടായിരുന്നതായും ഇതു പുറത്തേക്കു മുഴച്ചുനിന്നിരുന്നതായും പരിശോധനയിൽ തെളിഞ്ഞു. കൂടാതെ, വായയിൽ ചെന്പിന്റെ സാന്നിധ്യം കണ്ടെത്തിയതു മറ്റൊരു ആചാരത്തിന്റെ ഭാഗമാണെന്നും ഗവേഷകർ കരുതുന്നു.

അവൾ പ്രഭു കുടുംബത്തിലെ അംഗമോ?
ദുരൂഹമായ ആചാരങ്ങളോടെ, സമീപത്തു അടക്കം ചെയ്തവരിൽനിന്നു വ്യത്യസ്തമായി സോസിയയുടെ തലയോട്ടിക്കു സമീപത്തുനിന്നു സ്വർണം, വെള്ളി നൂലുകൾ കൊണ്ടു നെയ്ത അവശിഷ്ടങ്ങൾ ലഭിച്ചിട്ടുണ്ട്. ഇത് 17-ാം നൂറ്റാണ്ടിൽ പ്രഭുകുടുംബങ്ങളിലെയും ഉന്നത സാമൂഹിക പദവിയുള്ളവരിലെയും സ്ത്രീകൾ മാത്രം ഉപയോഗിക്കാറുള്ള തലപ്പാവിന്റെ ഭാഗമാണ്. ഉന്നത കുടുംബത്തിൽ ജനിച്ച ആളായിരുന്നിട്ടും, ശാരീരിക വൈകല്യമോ അജ്ഞാത രോഗങ്ങളോ കാരണം നാട്ടുകാർ അവരെ ഭയപ്പെടുകയും ദുരന്തങ്ങൾക്കു കാരണം ഈ പെൺകുട്ടിയാണെന്നു തെറ്റിദ്ധരിക്കുകയും ചെയ്തതാകാം ഇത്തരം ക്രൂരമായ അടക്കലിനു കാരണമായതെന്നു ഗവേഷകർ പറയുന്നു.
ചരിത്രകാരന്മാരും ഫോറൻസിക് വിദഗ്ധരും ചേർന്നു സോസിയയുടെ തലയോട്ടിയുടെ അളവുകൾ ഉപയോഗിച്ച് അവളുടെ മുഖത്തിന്റെ ത്രീഡി മാതൃക തയാറാക്കിയിട്ടുണ്ട്. അന്ധവിശ്വാസങ്ങളുടെ പേരിൽ മൂടിവയ്ക്കപ്പെട്ട ആ പെൺകുട്ടിയുടെ ജീവിതം, ആധുനിക ശാസ്ത്രം ലോകത്തിനു മുന്നിൽ അനാവരണം ചെയ്യുകയാണ്.
Tags : InternationalNews History DariuszPolinski PolishWoman Archaeology NicolausCopernicus University Zosia Vampire