പ്രതീകാത്മക ചിത്രം
ഭോപ്പാൽ: മധ്യപ്രദേശിലെ ദാമോ ജില്ലയിൽ ഭാര്യയുടെ സ്വഭാവത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യുവാവ് ഭാര്യാപിതാവിനെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി. രാംപ്രസാദ് റൈക്വാർ എന്ന യുവാവാണ് രമേഷ് റൈക്വാറിനെ (65) കൊലപ്പെടുത്തിയത്. സംഭവത്തിൽ ഭാര്യാസഹോദരിക്ക് പരിക്കേറ്റു.
രാംപ്രസാദിന്റെ ഭാര്യ രശ്മിയുടെ സ്വഭാവത്തിൽ സംശയം പ്രകടിപ്പിച്ച് ഇയാൾ നിരന്തരം വഴക്കുണ്ടാക്കാറുണ്ടായിരുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പ് രാംപ്രസാദും രശ്മിയും ജോലിക്കായി മുംബൈയിലേക്ക് പോയിരുന്നു. അവിടെയും വഴക്ക് തുടർന്നതോടെ രശ്മി ബമോരിയിലുള്ള ഭർതൃവീട്ടിലേക്ക് മടങ്ങി. നാട്ടിലെത്തിയ രാംപ്രസാദ് പ്രശ്നങ്ങൾ തുടർന്നതോടെ രണ്ട് ദിവസം മുമ്പ് കുടുംബത്തിന്റെ ഉപദേശപ്രകാരം പിപ്രൗധയിലുള്ള മാതാപിതാക്കൾകരികിലേക്ക് രശ്മി പോയി.
ഞായറാഴ്ച മദ്യലഹരിയിൽ ഭാര്യയുടെ വീട്ടിലെത്തി രാംപ്രസാദ് വഴക്കുണ്ടാക്കുകയും മടങ്ങി പോവുകയും ചെയ്തു. പിറ്റേന്ന് പുലർച്ചെ നാലു മണിയോടെ വീട്ടിലേക്ക് തിരികെയെത്തിയ രാംപ്രസാദ്, ഉറങ്ങിക്കിടക്കുകയായിരുന്ന രമേഷിനെ കോടാലി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ബഹളം കേട്ടുണർന്ന് തടയാൻ ശ്രമിച്ച രമേഷിന്റെ മൂത്ത മകളെയും പ്രതി ആക്രമിച്ചു. പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Tags : Deepika BreakingNews Crime Suspicion Police Wife