സിംഗപ്പുർ: എണ്ണവില വീണ്ടും നൂറു ഡോളർ പരിധി ഭേദിച്ചു. ഇറാൻ-യുഎസ് സംഘർഷം കനത്തതും ഇറാന്‍റെ പിന്തുയുള്ള യെമനിലെ ഹൂതികൾ സൗദിയിലെ എണ്ണയുത്പാദന കേന്ദ്രങ്ങൾ ആക്രമിച്ചതുമാണ് കരാണം.
അന്താരാഷ്‌ട്ര വിപണിയിൽ ബ്രെന്‍റ് ഇനം ക്രൂഡ് വീപ്പയുടെ വില ബുധനാഴ്ച രണ്ടു ഡോളറിന ു മുകളിൽ ഉയർന്ന് 100.19 ഡോളർ വരെയെത്തി. പിന്നീട് 99.9 ഡോളറിന് അടുത്തേക്കു താണു. വെസ്റ്റ് ടെക്സസ് ഇനം ക്രൂഡ് വില ഒന്നര ഡോളറിനടുത്തുയർന്ന് 94.52 ഡോളറിലുമെത്തി.
ജൂലൈ 24നു ശേഷം ആദ്യമായിട്ടാണ് ബ്രെന്‍റ് വില നൂറു ഡോളറിനു മുകളിലെത്തുന്നത്.
അമേരിക്കയും ഇസ്രയേലും ഇറാനെ ആക്രമിച്ച് യുദ്ധം തുടങ്ങിയ ഫെബ്രുവരി 28നാണ് എണ്ണവില ഉയരാൻ തുടങ്ങിയത്. അതിനു മുന്പ് വീപ്പയ്ക്ക് 70 ഡോളറിനടുത്തായിരുന്നു വില. ഏപ്രിൽ അവസാനം വില 126.4 ഡോളറിലെത്തിയെങ്കിലും തുടർന്ന് താഴാൻ തുടങ്ങി. യുഎസ്-ഇറാൻ വെടിനിർത്തൽ സാധ്യത വിദൂരമായതോടെ കഴിഞ്ഞ മാസം മുതൽ വില വീണ്ടും ഉയരാൻ തുടങ്ങുകയായിരുന്നു.
യുഎസും ഇറാനും അടുത്തിടെ എണ്ണ ടാങ്കറുകളെ ലക്ഷ്യമിടുന്നതും വില വർധനയ്ക്കുള്ള കാരണമാണ്. ചൊവ്വാഴ്ച രാത്രി ഇറാന്‍റെ അഞ്ച് ടാങ്കറുകൾ മുക്കിയെന്നാണ് അമേരിക്ക അറിയിച്ചത്. പകരമായി എട്ടു ടാങ്കറുകളെ ആക്രമിച്ചെന്ന് ഇറാനും അറിയിച്ചു.
യെമനിലെ ഹൂതികൾ ഇറാനുവേണ്ടി യുദ്ധത്തിൽ ചേരുന്നത് എണ്ണയൊഴുക്കു തടസപ്പെടാനും വില കൂടുതൽ വർധിക്കാനും ഇടയാക്കും. ചെങ്കടലിലെ ബാബ് അൽ മൻഡപ് കടലിടുക്കിൽ ഹൂതികൾക്കുള്ള മേൽക്കയ്യാണ് കാരണം. ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെ സൗദി എണ്ണ കയറ്റുമതി ചെയ്യുന്നത് ചെങ്കടൽവഴിയാണ്.
Tags : Oil Price Gulf War Iran America Hormuz