x
ad
Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്യാസ് കിട്ടാനുണ്ട്, വില കുറയാനില്ല; കൊച്ചിയില്‍ ഭക്ഷണച്ചെലവ് കുതിക്കുന്നു, വില കുറയ്ക്കാതെ സമൃദ്ധിയും

ജിസ്യ പാലോറാൻ
Published: September 9, 2026 06:16 PM IST | Updated: September 9, 2026 06:16 PM IST

എഐ ചിത്രം

കൊച്ചി: പാചക വാതക ലഭ്യതയിലെ പ്രതിസന്ധി കുറഞ്ഞിട്ടും പഴയ നിലയിലേക്ക് മടങ്ങാതെ കൊച്ചിയിലെ ഹോട്ടല്‍ ഭക്ഷണ വില. ഗ്യാസ് ലഭ്യത സാധാരണ നിലയില്‍ ആയെങ്കിലും കുത്തനെ ഉയര്‍ന്ന സിലിണ്ടര്‍ വിലയും പലചരക്ക് സാധനങ്ങളുടെ തുടര്‍ച്ചയായ വിലക്കയറ്റവും ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയിരിക്കുകയാണ്. അതിനാല്‍ കൂട്ടിയ വില കുറയ്ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഹോട്ടലുകള്‍.

പാചക വാതക ക്ഷാമം വരുന്നതിന് മുമ്പ് 1750 മുതല്‍ 1800 വരെയായിരുന്നു ഗ്യാസ് സിലിണ്ടറിന് വില. ക്ഷാമം രൂക്ഷമായതോടെ സിലിണ്ടറിന്‍റെ വില 3000ന് മുകളിലായി. എന്നാല്‍ ക്ഷാമം മാറിയെങ്കിലും സിലിണ്ടറിന്‍റെ വിലയില്‍ കാര്യമായ കുറവ് ഉണ്ടായിട്ടില്ല. ഇതിന് പിന്നാലെ അരി, പഞ്ചസാര, വെളിച്ചെണ്ണ, പച്ചക്കറി, മത്സ്യം, ഇറച്ചി എന്നിവയുടെ വില കൂടുകയും ചെയ്തതോടെ ഹോട്ടലുകളുടെ ചെലവും വര്‍ധിച്ചു.

വില കുറയ്ക്കണമെങ്കില്‍ ആദ്യം ചെലവ് കുറയണം. ഗ്യാസ് വില പഴയ നിലയിലെത്തിയിട്ടില്ല. പലചരക്ക് സാധനങ്ങള്‍ക്കും വില കൂടുതലാണ്. ഈ സാഹചര്യത്തില്‍ ഭക്ഷണവില പഴയ നിലയിലേക്ക് കൊണ്ടുവരുന്നത് പ്രായോഗികമല്ലെന്ന് കൊച്ചിയിലെ പ്രമുഖ റെസ്റ്റോറന്‍റ് ഉടമ പറയുന്നു.

ബിരിയാണിയും ഊണും:

ഹാഫ് ബിരിയാണിക്ക് മുമ്പ് 100 രൂപയ്ക്ക് താഴെ ആയിരുന്നു വിലയെങ്കില്‍ ഇപ്പോള്‍ 150 മുതല്‍ 180 വരെയാണ് വില. ഫുള്‍ ബിരിയാണിക്ക് 200 മുതല്‍ 300 വരെയാണ് വില. 50-60 രൂപ വരെയുണ്ടായ ഊണിന് 150 രൂപ വരെയാണ് വില. ഊണിനൊപ്പം സ്‌പെഷ്യല്‍ ആയി മീനോ ഇറച്ചിക്കറിയോ വാങ്ങുകയാണെങ്കില്‍ 200ന് മുകളിലേക്ക് മീല്‍സിന്‍റെ വില ഉയരും.

150 രൂപയ്ക്ക് താഴെ വില വരുന്ന ഊണ് ചില ഹോട്ടലുകളില്‍ കിട്ടുന്നുണ്ടെങ്കിലും കറികളുടെ എണ്ണവും രുചിയും കുറയും. വീട്ടിലൂണ് പോലുള്ള സംരംഭങ്ങളില്‍ നിന്നുള്ള ഊണിനും വില കൂടുതലാണ്. 60-80 രൂപയ്ക്ക് ലഭിച്ചിരുന്ന ഊണിന് 100 രൂപയ്ക്ക് മുകളിലാണ്. ഓംലെറ്റോ ഫിഷ് ഫ്രൈയോ വാങ്ങിയാല്‍ വില കുതിച്ച് 200ന് മുകളിലെത്തും.

ചായക്കും കോഫിക്കും ചൂടേറി:

കൊച്ചിയിലെ ഒരു പ്രമുഖ ബേക്കറിയില്‍ ചായക്കും കോഫിക്കും അഞ്ചു രൂപ വരെയാണ് വില കൂട്ടിയത്. പലഹാരങ്ങള്‍ക്ക് അഞ്ച് മുതല്‍ 10 രൂപ വരെയും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. 15 രൂപയുണ്ടായിരുന്ന ചായക്ക് ഇപ്പോള്‍ 20 രൂപയും നേരത്തെ 20 രൂപയായിരുന്ന കോഫിക്ക് ഇപ്പോള്‍ 25 രൂപയുമാണ്. മുട്ട, ചിക്കന്‍, ബീഫ് പപ്‌സുകള്‍, കട്ട്‌ലെറ്റ് എന്നിവയ്ക്കും അഞ്ചു രൂപ വര്‍ധിപ്പിച്ചിട്ടുണ്ട്. മധുരപലാഹാരങ്ങ്‍ക്കും ഇതേ രീതിയില്‍ തന്നെയാണ് വര്‍ധനവ്.

കൊച്ചി നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന് അടുത്തുള്ള ഹോട്ടലുകളില്‍ മൂന്ന് രൂപ മുതല്‍ അഞ്ച് രൂപ വരെയാണ് വില കൂടിയത്. 20-30 ലഭിച്ചിരുന്ന രൂപയ്ക്ക് ബൂസ്റ്റ്, ഹോര്‍ലിക്‌സ് എന്നിവയ്ക്ക് 40-50 രൂപ വരെയായി. മസാല ദോശയ്ക്ക് 60 മുതല്‍ 120 വരെയാണ് വില കൂടിയിരിക്കുന്നത്. 10 രൂപയ്ക്ക് ലഭിച്ചിരുന്ന ഒരു കുറ്റി പുട്ടിന് ഇപ്പോഴത്തെ വില 15 മുതല്‍ 20 രൂപ വരെയാണ്.

ചപ്പാത്തി, പൊറോട്ട എന്നിവയ്ക്ക് 15-20 രൂപ വരെയാണ് വില. 35 രൂപയായിരുന്നു കടല, മുട്ട, പയര്‍ കറികള്‍ക്ക് നിലവില്‍ 50 മുതല്‍ 80 രൂപ വരെയാണ് വില. ജ്യൂസുകളുടെ വില അധികം വര്‍ധിച്ചിട്ടില്ലെങ്കിലും ലൈം ജ്യൂസിന് വില കൂടിയിട്ടുണ്ട്. ഫ്രഷ് ലൈമിന് 35ന് മുകളിലേക്കാണ് വില. ചെറുനാരങ്ങ വില കിലോയ്ക്ക് 280 എന്ന നിലയിലേക്ക് എത്തിയതോടെയാണ് ലൈമിനും വില കൂടിയത്.

സമൃദ്ധിയിലും വിലക്കയറ്റം:

സാധാരണക്കാര്‍ ആശ്രയിക്കുന്ന കൊച്ചി കോര്‍പറേഷന്‍റെ സമൃദ്ധി കിച്ചനും കൂട്ടിയ വില കുറയ്ക്കാതെ തുടരുകയാണ്. ഊണിന് വില 20 തന്നെയാണെങ്കിലും കാപ്പിയും ചായയും പലഹാരങ്ങളും കഴിക്കണമെങ്കില്‍ അതിലേറെ വില നല്‍കണം. 10 രൂപയുണ്ടായിരുന്ന ചായക്ക് ഇപ്പോള്‍ 15 രപയും കോഫിക്ക് 25 രൂപയുമാണ് വില. ബജികള്‍ക്കും പലഹാരങ്ങള്‍ക്കും മൂന്ന് രൂപ കൂടിയിട്ടുണ്ട്. കഞ്ഞിക്ക് 10 രൂപയും ബിരിയാണിക്ക് 20 രൂപയും വര്‍ധിപ്പിച്ചിട്ടുണ്ട്. അതിനാല്‍ ഹോട്ടലുകളിലെ അതേ വില തന്നെയായിരിക്കുകയാണ് സമൃദ്ധിയിലും.

സിലിണ്ടറിന് വില കുറഞ്ഞാല്‍ ഭക്ഷണത്തിനും കുറയ്ക്കാം: വി.കെ. മിനിമോള്‍, കൊച്ചി മേയര്‍

ഗ്യാസ് സിലിണ്ടറിന് 1000 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. അതിന്റെ വില കുറച്ചിട്ടില്ല. അത് കുറയ്ക്കുകയാണെങ്കില്‍ മാത്രമേ സമൃദ്ധിയിലെ ഭക്ഷണത്തിന്റെ വില കുറയ്ക്കാന്‍ പറ്റുകയുള്ളു. ഹോട്ടലുകളിലെ വില വര്‍ധനവില്‍ തീരുമാനം എടുക്കാന്‍ കോര്‍പറേഷന് അധികാരമില്ല. അതില്‍ സര്‍ക്കാര്‍ തന്നെയാണ് തീരുമാനമെടുക്കേണ്ടത്.

വില കൂട്ടാതെ പിടിച്ചു നില്‍ക്കാനാവാത്ത സാഹചര്യം: ജയപ്രകാശ്, കെഎച്ച്ആര്‍എ പ്രസിഡന്‍റ്

ഗ്യാസ് സിലിണ്ടറിന് വില കൂട്ടിയതോടെയാണ് ഹോട്ടലുകള്‍ വില കൂട്ടിയത്. 400 രൂപ മാത്രമാണ് സിലിണ്ടറിന് കുറച്ചത്. ഈ മാസം ആറു രൂപ കൂടി കൂടി. നിത്യോപയോഗ സാധനങ്ങളുടെ വില ക്രമാതീതമായി വര്‍ധിച്ചു. ഒരു കിലോ അരിക്ക് 15-20 രൂപ വര്‍ധിച്ചു. സവോളയുടെ വില മൂന്നിരട്ടിയായി, 20 രൂപയുണ്ടായിരുന്ന സവോളയ്ക്ക് ഇന്ന് 60 രൂപയാണ് വില. പാലിന് നാല് രൂപ വര്‍ധിച്ചു. പഞ്ചസാരയ്ക്ക് 20-25 രൂപയോളം വര്‍ധിച്ചു. പരിപ്പ്, പയര്‍ വര്‍ഗങ്ങള്‍ക്ക് വില കൂടുതലാണ്. ഇറച്ചിക്കും വില കൂടുതലാണ്. ചിക്കന് മാത്രമാണ് വലിയ വില അധികം കൂടാത്തത്. സാധനങ്ങള്‍ക്ക് വില വര്‍ധിച്ചതോടെ വില കൂട്ടാതെ പിടിച്ചു നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയായി.

ഈ രീതിയില്‍ പോയാല്‍ ഒന്നു കൂടി വില കൂട്ടാതെ ആര്‍ക്കും പിടിച്ചു നില്‍ക്കാനാവില്ല. തീരെ നിവൃത്തിയില്ലാത്ത സാഹചര്യത്തിലാണ് ആനുപാതികമായി ചെറിയൊരു വര്‍ധനവ് വരുത്തുന്നത്. നിലവിലെ സാഹചര്യത്തില്‍ ഈ വില തുടര്‍ന്നു പോവുകയാണെങ്കില്‍ വില കൂട്ടേണ്ട സാഹചര്യം വരും. സാധാരണക്കാര്‍ ഭക്ഷണം കഴിക്കുന്ന ചെറുകിട ഹോട്ടലുകളില്‍ വില കൂടിക്കഴിഞ്ഞാല്‍ ബിസിനസിനെയും ബാധിക്കും. അതുകൊണ്ടാണ് പലരും വില കൂടാത്തത്.

 

Tags : Gas Prices Hotel Food Deepika DeepikaNewspaper BreakingNews NewsUpdate Headlines

Recent News

Corehub Up