രമേശ് ചെന്നിത്തല
തിരുവനന്തപുരം: നൂറു ദിനങ്ങൾ പിന്നിടുമ്പോൾ "ഓപ്പറേഷൻ തൂഫാൻ ദ നാർക്കോ ഹണ്ട്' സംസ്ഥാനത്ത് വലിയ ചരിത്രം കുറിക്കുകയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ലഹരി മാഫിയയുടെ വേരറക്കുക എന്ന ലക്ഷ്യത്തോടെ ആഭ്യന്തരവകുപ്പ് നടപ്പാക്കിവരുന്ന ഈ പദ്ധതി, സമൂഹത്തിൽ സുരക്ഷിതമായ ഒരു അന്തരീക്ഷമൊരുക്കുന്നതിൽ നിർണായകമായ പങ്കുവഹിച്ചതായി അദ്ദേഹം പറഞ്ഞു.
2026 ജൂൺ രണ്ട് മുതൽ ആരംഭിച്ച ഈ ദൗത്യത്തിലൂടെ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ വലിയ കുറവുണ്ടാവുകയും പിടിച്ചെടുത്ത ലഹരി മരുന്നുകളുടെ അളവിൽ 19 ശതമാനത്തിന്‍റെ വർധനവ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മയക്കുമരുന്നിന്‍റെ നിർമാണം, കടത്ത്, വിതരണം എന്നീ മൂന്ന് ഘട്ടങ്ങളിലും ഒരേസമയം കുരുക്ക് മുറുക്കിയ പൊലിസ് നടപടി ദക്ഷിണേന്ത്യക്ക് തന്നെ മാതൃകയായി മാറിയിരിക്കുകയാണ്.
ലഹരിക്കെതിരായ കേസ് രജിസ്ട്രേഷനിൽ മാത്രമല്ല, ലഹരി ശൃംഖല പൂർണമായി തകർക്കുന്നതിലാണ് ഓപ്പറേഷൻ തൂഫാൻ ശ്രദ്ധ കേന്ദ്രീകരിച്ചത്. മുൻവർഷത്തെ അപേക്ഷിച്ച് മയക്കുമരുന്ന് കേസുകളുടെ എണ്ണം 9208-ൽ നിന്ന് 10301 ആയും അറസ്റ്റിലായവരുടെ എണ്ണം 9947-ൽ നിന്ന് 11146 ആയും ഉയർന്നു.
സംസ്ഥാനത്ത് കൂടുതൽ കേസുകളും അറസ്റ്റും രേഖപ്പെടുത്തിയത് മലപ്പുറം ജില്ലയിലാണ്. എംഡിഎംഎ പോലുള്ള സിന്തറ്റിക് ഡ്രഗ്സുകൾക്കെതിരെ കനത്ത പ്രഹരമാണ് ഇക്കാലയളവിൽ ഏൽപ്പിച്ചത്. കഴിഞ്ഞവർഷം പിടിച്ചെടുത്ത 8.211 കിലോഗ്രാം എംഡിഎംഎ ഇത്തവണ 24 കിലോഗ്രാമായി വർധിച്ചു.
കൂടാതെ റെയിൽവേ വഴി അതിർത്തി കടന്നുള്ള ലഹരി കടത്ത് തടയുന്നതിൽ കേസുകളുടെ എണ്ണം 227 ശതമാനവും അറസ്റ്റ് 255 ശതമാനവും വർധിച്ചു. ലഹരിവേട്ട ശക്തമാക്കിയതോടെ സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ ഉൾപ്പെടെയുള്ള പൊതു കുറ്റകൃത്യങ്ങളിൽ കുറവ് ദൃശ്യമായിട്ടുണ്ട്.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ആകെ കേസുകളിൽ 1.9 ശതമാനത്തിന്‍റെ കുറവുണ്ടായപ്പോൾ ബലാത്സംഗ കേസുകളിൽ 19.9 ശതമാനവും പോക്സോ കേസുകളിൽ 13.6 ശതമാനവും കുറവ് രേഖപ്പെടുത്തിയെന്നും ചെന്നിത്തല വ്യക്തമാക്കി.
Tags : OperationToofan HomeMinister RameshChennithala Deepika DeepikaNewspaper BreakingNews NewsUpdate Headlines