വി.ഡി. സതീശൻ, കാന്തപുരം അബൂബക്കർ മുസ്‌ലിയാർ
തിരുവനന്തപുരം: പൊതു ഇടങ്ങളിൽനിന്നു സ്ത്രീകൾ മാറി നിൽക്കണമെന്ന കാന്തപുരത്തിന്‍റെ പ്രസ്താവനയില്‍ തന്‍റെ നിലപാട് വ്യക്തമായി മാധ്യമങ്ങളോടാണു പറഞ്ഞതെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ. അതില്‍ ഒരു മാറ്റവുമുണ്ടായിട്ടില്ല. അതില്‍ ഉറച്ചു നില്‍ക്കുകയാണ്.
താൻ നടത്തിയ പത്രസമ്മേളനത്തിന്‍റെ ലൈവ് ഇപ്പോഴും ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്കിലുമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്‍സ്റ്റയില്‍ വീഡിയോ മുഴുവനായി പോസ്റ്റ് ചെയ്യാറില്ല. ഇസ്റ്റയിലെ വീഡിയോ ഫേസ്ബുക്കില്‍ ക്രോസ് പോസ്റ്റായി വന്നതിനാലാണ് നീക്കം ചെയ്തത്. എന്നിട്ടും ചില മാധ്യമങ്ങള്‍ പോസ്റ്റ് നീക്കിയെന്നു റിപ്പോര്‍ട്ട് ചെയ്തു. ഞാന്‍ പത്രസമ്മേളനം നടത്തിയ അന്നു തന്നെയാണ് എ.പി വിഭാഗം നേതാക്കള്‍ എന്നെ കാണാനെത്തിയത്. മൂന്നാഴ്ച മുന്‍പ് അവര്‍ക്ക് അപ്പോയിന്‍റ്മെന്‍റ് നല്‍കിയിരുന്നതാണ്.
കാന്തപുരത്തിന്‍റെ പരാമര്‍ശത്തെ എതിര്‍ത്ത നിലപാടിന്‍റെ പേരില്‍ എന്നെ വിമര്‍ശിക്കാന്‍ അവരവരുടേതായ അവകാശമുണ്ട്. ജനാധിപത്യവ്യവസ്ഥയില്‍ തനിക്കെതിരെ എഴുതാനും പ്രസ്താവനയിറക്കാനും അവകാശമുണ്ട്. എനിക്കൊരു നിലപാടുണ്ട്. അതില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു. പൊതുസമൂഹം എല്ലാം വിലയിരുത്തും.
കേരളത്തിന്‍റെ മുഖ്യമന്ത്രി വിമര്‍ശനത്തിന് അതീതനല്ല. എന്നെ ആരെങ്കിലും വിമര്‍ശിച്ചാല്‍ അവര്‍ എന്‍റെ ശത്രുക്കളല്ല. ചിലപ്പോള്‍ ശരിയായ രീതിയിലും മറ്റുചിലപ്പോള്‍ തെറ്റായ രീതിയിലും വിമര്‍ശിക്കും. രണ്ടുതരത്തിലും വിമര്‍ശനങ്ങളുണ്ട്.- മുഖ്യമന്ത്രി പറഞ്ഞു.
Tags : V.D. Satheesan Kanthapuram CM Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs