Kerala
മലപ്പുറം: കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാരുടെ വിവാദ പരാമർശത്തിൽ വിശദീകരണവുമായി കെ.ടി. ജലീൽ. വിഷയത്തിൽ കാന്തപുരത്തിന്റെ നിലപാടിനെ എതിർക്കാനോ പിന്തുണയ്ക്കാനോ കെ.ടി. ജലീൽ തയാറായിട്ടില്ല.
കാന്തപുരം ഉസ്താദ് ഒരു മത പണ്ഡിതനാണ്. അദ്ദേഹം മതശാസനകളുമായി ബന്ധപ്പെട്ടാണ് സംസാരിക്കുക. അതിൽ പൊതു സമൂഹത്തിന് സ്വീകാര്യവും അസ്വീകാര്യവുമായ കാര്യങ്ങൾ ഉണ്ടാകാം. അത് സ്വാഭാവികമാണെന്നും കെ.ടി. ജലീൽ ഫെയ്സ്ബുക്കിൽ കുറിച്ചു.
ഹൈന്ദവ സന്യാസിമാരും ക്രൈസ്തവ പാതിരിമാരും മുസ്ലിം പണ്ഡിതൻമാരും സമൂഹത്തിന്റെ ധാർമ്മിക ഉന്നതി ലക്ഷ്യം വച്ചാണ് അഭിപ്രായങ്ങൾ പറയുക. ആധുനിക സമൂഹത്തിന് അതിൽ യോജിക്കാനും വിയോജിക്കാനും അവകാശമുണ്ട്. അതുപറയാനുള്ള മത പണ്ഡിതൻമാരുടെ സ്വാതന്ത്ര്യത്തെ ആർക്കും നിഷേധിക്കാനുമാവില്ല. ഇന്ത്യൻ ഭരണഘടന നൽകുന്ന അവകാശത്തെ ഹനിക്കും വിധം ആര് എന്തു പറഞ്ഞാലും പുരോഗമനവാദികൾ അതിനെ എതിർക്കും. അത് അവരുടെയും അവകാശമാണെന്നും ജലീൽ അഭിപ്രായപ്പെട്ടു.
ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടായിരുന്നു. അന്നില്ലാത്ത കോലാഹലം ഇക്കാര്യത്തിൽ ഉണ്ടാക്കാൻ ശ്രമിക്കരുത്. ലീഗിന്റെയും ഹരിതയുടെയും നിലപാട് ഇസ്ലാമിക പൊതുവിശ്വാസത്തിന് വിരുദ്ധമായ സാഹചര്യത്തിലാണ് കാന്തപുരം മുസ്ലിങ്ങളെ ജാഗ്രതപ്പെടുത്താൻ പ്രസ്താവന ഇറക്കിയതെന്നും കെ.ടി. ജലീൽ കൂട്ടിച്ചേർത്തു.
Kerala
മലപ്പുറം: സ്ത്രീകൾക്കെതിരെ നടത്തിയ പരാമർശത്തിൽ കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാരെ ന്യായീകരിച്ച് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. കാന്തപുരം പറഞ്ഞത് ഒരു പണ്ഡിതന്റെ അഭിപ്രായമാണെന്നും സ്ത്രീകളുടെ സുരക്ഷ മുൻനിർത്തിയാകാം അദ്ദേഹം അത്തരമൊരു പരാമർശം നടത്തിയതെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
വിഷയത്തിൽ ഓരോരുത്തർക്കും വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകാം. എന്നാൽ സമൂഹത്തിന്റെ നന്മയ്ക്കുവേണ്ടിയുള്ള അഭിപ്രായങ്ങളോട് ചേർന്നുനിൽക്കുകയാണ് വേണ്ടതെന്നും സാദിഖലി തങ്ങൾ പറഞ്ഞു. മുസ്ലിം ലീഗിനെ സംബന്ധിച്ചിടത്തോളം സാമൂഹികവും സാമുദായികവുമായ ഐക്യം പ്രധാനമാണെന്നും എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുപിടിച്ചാണ് പാർട്ടി മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വിഷയത്തിൽ ലീഗിനോട് മാത്രം അഭിപ്രായം തേടേണ്ടതില്ലെന്നും മറ്റ് രാഷ്ട്രീയ പാർട്ടികളോടും അഭിപ്രായം ചോദിക്കണമെന്നും സാദിഖലി തങ്ങൾ പറഞ്ഞു. നബിദിനാഘോഷങ്ങളിൽ സ്ത്രീകളെ പങ്കെടുപ്പിച്ചതുമായി ബന്ധപ്പെട്ട് വിമർശനം ഉയർന്നതിന് പിന്നാലെയാണ് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പരാമർശം വിവാദമായത്.
അന്യപുരുഷന്മാര്ക്കിടയില് വേദിയിലോ പൊതു ഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്നും ആഘോഷങ്ങള്‍ അതിരുകടക്കുന്നത് തടയണമെന്നുമായിരുന്നു പ്രസ്താവനയില്‍ പറഞ്ഞത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
Kerala
കോഴിക്കോട്: വീണ്ടും വിവാദ പരാമര്‍ശവുമായി കാന്തപുരം. സ്ത്രീകളെ രംഗത്തിറക്കിയാല്‍ വലിയ നാശമാണ് എന്നു കണ്ടതുകൊണ്ടാണ് ഇസ്ലാം പര്‍ദ്ദ നിര്‍ബന്ധമാക്കിയതെന്നും പെണ്ണുങ്ങള് വീട്ടില്‍ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നും അതാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നതെന്നും കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര് പറഞ്ഞു.
അന്യപുരുഷന്മാര്ക്കിടയില് വേദിയിലോ പൊതു ഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്നും ആഘോഷങ്ങള്‍ അതിരുകടക്കുന്നത് തടയണമെന്നുമുള്ള ആദ്യത്തെ പ്രസ്താവന വന്‍ വിവാദമായതിനു പിന്നാലെയാണ് ഈ വിഷയത്തില്‍ കൂടുതല്‍ നിലപാടുകള്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര് പരസ്യമാക്കിയത്.
‘സ്ത്രീകള്‍ പൊതു വേദിയില്‍ ഇറങ്ങരുത് എന്ന് പറയുന്നത് ബഹുമാനംകൊണ്ടാണ്. സ്ത്രീകള്‍ പൊതുവേദിയില്‍ ഇറങ്ങിയാല്‍ അത് വലിയ നാശം. അതാണ് ഇസ്ലാം പര്‍ദ്ദ ഏര്‍പ്പെടുത്തിയത്. അതാണു മതം പഠിപ്പിക്കുന്നത്. ആരെങ്കിലും ചോദ്യംചെയ്താല്‍ പേടിച്ച് ഓടില്ല. ഇത് പറയുമ്പോള്‍ വേറെ ഏതെങ്കിലും സംഘടന കാന്തപുരത്തിന് എന്ത് അധികാരം എന്ന് ചോദിക്കുന്നു. ഞങ്ങള്‍ മതത്തെക്കുറിച്ച് പഠിച്ചവരാണ്. ഞങ്ങള്‍ക്ക് മുസ്ലിം സമുദായത്തോട് പറയാന്‍ ഉള്ള അവകാശം ഉണ്ട്. പറയുക തന്നെ ചെയ്യും. ആരെങ്കിലും പറഞ്ഞാല്‍ പേടിച്ച് ഓടില്ല’- കാന്തപുരം കൂട്ടിച്ചേർത്തു.
രൂക്ഷ വിമര്‍ശനവുമായി പി.കെ. ശ്രീമതി
സ്ത്രീകള്‍ പൊതുവേദിയില്‍ ഇറങ്ങിയാല്‍ വലിയ നാശമുണ്ടാകുമെന്ന കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ പ്രസ്താവനയ്ക്കെതിരേ വീണ്ടും രൂക്ഷ വിമര്‍ശനവുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി. കാന്തപുരം വീണ്ടും സ്ത്രീവിരോധം ഛര്‍ദ്ദിച്ചുവെന്നായിരുന്നു ശ്രീമതി ഫേസ്ബുക്കില്‍ പങ്കുവച്ചത്. പ്രായാധിക്യത്തിന്റെ അത്തും പിത്തുമായിട്ട് മാത്രം ഇത്തരം പ്രസ്താവനകളെ അവഗണിച്ച് തള്ളിയാല്‍ കാലം ആധുനിക കേരളത്തിന് മാപ്പു നല്‍കില്ലെന്നും ശ്രീമതി വിമര്‍ശിച്ചു.
ഒരു ചാനല്‍ പരിപാടിയിലും പി.കെ. ശ്രീമതി കാന്തപുരത്തിനെതിരേ രൂക്ഷ വിമര്‍ശനമഴിച്ചുവിട്ടു. ആര്‍എസ്എസ് എങ്ങനെയാണോ സ്ത്രീകളെ കാണുന്നത് അതിന് സമാനമായാണ് കാന്തപുരത്തിന്റെ പ്രതികരണം. സ്ത്രീകള്‍ അടുക്കളയില്‍ ഒതുങ്ങി ജീവിക്കണം എന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹം താമസിക്കുന്ന കോഴിക്കോട് ജില്ലയില്‍ തന്നെയല്ലേ ഇസ്ലാം മതത്തില്‍നിന്നുള്ള പെണ്‍കുട്ടി തെരഞ്ഞെടുപ്പില്‍ മത്സരിച്ച് എംഎല്‍എയായത്? കേരളത്തിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കര്‍ ഒരു മുസ്ലിം വനിതയായിരുന്നില്ലേ?. അവരോട് ആര്‍ക്കെങ്കിലും ആദരംകുറഞ്ഞിട്ടുണ്ടോ? കാന്തപുരത്തിന്റെ കുടുംബത്തില്‍ നിന്ന് സ്ത്രീകള്‍ ആരും പുറത്തുപോകാറില്ലേ? പി.കെ.ശ്രീമതി ചാനല്‍ പരിപാടിയില്‍ ചോദിച്ചു.
പ്രതികരിച്ച് കോണ്‍ഗ്രസ് മന്ത്രിമാര്‍
കാന്തപുരത്തിന്റെ വിവാദ പരാമര്‍ശത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് കോണ്‍ഗ്രസ് മന്ത്രിമാരായ രമേശ് ചെന്നിത്തല, ബിന്ദു കൃഷ്ണ, സണ്ണി ജോസഫ്, പി.സി. വിഷ്ണുനാഥ് എന്നിവര്‍. സ്ത്രീകള്‍ പൊതുരംഗത്തിറങ്ങുന്നത് വലിയ നാശമാണെന്ന കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ പ്രസ്താവനയോട് യോജിക്കാനാകില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
സ്ത്രീകള്‍ പൊതുരംഗത്ത് വരരുതെന്ന സമസ്തയുടെയോ കാന്തപുരത്തിന്റെയോ നിലപാടുകളോട് യോജിപ്പില്ലെന്നും അത് അവരുടെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ത്രീകള്‍ പുറത്തിറങ്ങരുത് എന്നു പറയുന്നത് പൊതുസമൂഹത്തിന് സ്വീകാര്യമായ നിലപാടല്ലെന്ന് ബിന്ദു കൃഷ്ണ പറഞ്ഞു.അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്, പക്ഷേ പരാമര്‍ശം അനുകരണീയമല്ല
ജനപ്രതിനിധികളായ സ്ത്രീകള്‍ സത്യസന്ധമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും കൂടുതല്‍ സ്ത്രീകള്‍ പൊതുരംഗത്തേക്കു കടന്നുവരണം എന്നാണ് തന്റെ അഭിപ്രായമെന്നും മന്ത്രി സണ്ണി ജോസഫും പ്രതികരിച്ചു.
സ്ത്രീകള്‍ സമൂഹത്തിന്റെ എല്ലാ ധാരകളിലേക്കും വരുന്ന സമയമാണിതെന്നായിരുന്നു മന്ത്രി പി.സി. വിഷ്ണുനാഥിന്റെ പ്രതികരണം.
തുല്യതയ്ക്ക് വേണ്ടിയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ ചെയ്യുന്ന കാലമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
Kerala
കോഴിക്കോട്: വിവാദ പ്രസ്താവനയിൽ കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാരെ പിന്തുണച്ച് കേരള മുസ്ലിം ജമാഅത്ത്. സ്ത്രീക്കും പുരുഷനും വെവ്വേറെ ഉത്തരവാദിത്തങ്ങളാണ് മതം നൽകിയിട്ടുള്ളതെന്നും ഇത് പ്രകൃതിപരമായ നീതി നടപ്പിലാക്കൽ ആണെന്നും കേരള മുസ്ലിം ജമാഅത്ത് പ്രസ്താവനയിലൂടെ വ്യക്തമാക്കി.
സമൂഹത്തിന്റെ അടിസ്ഥാന ഘടകമായ കുടുംബം തകരാതെ കാത്തുസൂക്ഷിക്കുക എന്നുള്ളതാണ് പ്രധാനം. വിമർശനങ്ങളിൽ നിന്ന് എല്ലാവരും പിന്മാറണമെന്നും വിവാദങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്നും പ്രസ്താവനയിൽ പറയുന്നു.
ഇസ്ലാമിക മൂല്യങ്ങൾ അനുസരിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്ന വിശ്വാസി സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള എ.പി.അബൂബക്കർ മുസ്ലിയാരുടെ നിലപാടിനെ തെറ്റിദ്ധരിപ്പിച്ച് വിവാദമാക്കാൻ ശ്രമിക്കുന്നത് ദൗർഭാഗ്യകരമാണെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി അറിയിച്ചു.
District News
പെരിന്തൽമണ്ണ: കൊച്ചിൻ യണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി(കുസാറ്റ്) സിൻഡിക്കറ്റ് അംഗമായി നജീബ് കാന്തപുരം എംഎൽഎയെ സർക്കാർ നോമിനേറ്റ് ചെയ്തു. എംഎൽഎമാരുടെ വിഭാഗത്തിൽ നിന്ന് നജീബ് കാന്തപുരത്തിന് പുറമെ കൊച്ചി എംഎൽഎ മുഹമ്മദ് ഷിയാസിനെയും നോമിനേറ്റ് ചെയ്തിട്ടുണ്ട്. എംഎൽഎമാർക്ക് പുറമെ മറ്റ് വിവിധ വിഭാഗങ്ങളിൽ നിന്നായി ഏഴു പേരെ കൂടി പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്.
പെരിന്തൽമണ്ണ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് നജീബ് കാന്തപുരം. വിദ്യാഭ്യാസ രംഗത്ത് അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളും പദ്ധതികളും മുൻനിർത്തിയാണ് പുതിയ പദവി നൽകിയത്. മണ്ഡലത്തിൽ "ക്രിയ’ എന്ന പേരിൽ പ്രത്യേക വിദ്യാഭ്യാസ പദ്ധതി എംഎൽഎ നടപ്പാക്കിയിരുന്നു. ഈ പദ്ധതിയുടെ ഭാഗമായി സിവിൽ സർവീസ് അക്കാഡമി ആരംഭിച്ചിട്ടുണ്ട്. നിയമസഭയുടെ സബോർഡിനേറ്റ് ലെജിസ്ലേഷൻ കമ്മിറ്റി ചെയർമാനായി കഴിഞ്ഞ ദിവസമാണ് നജീബ് കാന്തപുരം തെരഞ്ഞെടുക്കപ്പെട്ടത്.
Kerala
കോഴിക്കോട്: വിദേശ സംഭാവന നിയന്ത്രണ നിയമമായ എഫ്സിആര്‍എ ഭേദഗതി ഗൗരവമുള്ള വിഷയമാണെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്.
വിഷയം സമസ്ത പഠിച്ചുവരികയാണ്. അതിനുശേഷം വിശദമായി പ്രതികരിക്കുമെന്നും കാന്തപുരം പറഞ്ഞു.
International
ദുബായി: യെമനിലെ ജയിലിൽ തുടരുന്ന നിമിഷപ്രിയയുടെ വധശിക്ഷയിൽ മാപ്പ് ലഭിച്ചതോടെ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ ദൗത്യം അവസാനിച്ചെന്ന് മകൻ അബ്ദുൽ ഹക്കീം അസ്ഹരി. മോചനം സംബന്ധിച്ച കാര്യങ്ങൾ നയതന്ത്ര തലത്തിലാണെന്നും അബ്ദുൽ ഹക്കീം പറഞ്ഞു.
എ.പി. അബൂബക്കർ മുസ്ലിയാർ പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച്ചയിൽ ഇക്കാര്യം ചർച്ചയായെന്നും അബ്ദുൽ ഹക്കീം അസ്ഹരി വ്യക്തമാക്കി. അബൂബക്കർ മുസ്ലിയാരുടെ ഇടപെടലിലൂടെയാണ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദായത്.
അതേസമയം കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മെഹദി വധശിക്ഷ നീളുന്നതിനെതിരെ നിയമനടപടിയിലാണ്. നീതിപൂർവമായ ശിക്ഷ മാത്രമാണ് നടക്കേണ്ടതെന്ന നിലപാട് ആവർത്തിക്കുകയാണ് അബ്ദുൽ ഫത്താഹ് മെഹദി.
രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ കാരണം നയതന്ത്ര ഇടപെടലുകളിലും പരിമിതിയുണ്ട്. ഒരേ സമയം പലരാണ് നിമിഷപ്രിയയുടെ വിഷയത്തിൽ അവകാശവാദങ്ങളുമായി രംഗത്തുള്ളത്.
National
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി സമസ്ത ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. ഡൽഹിയിൽ രാവിലെ പ്രധാനമന്ത്രിയുടെ ഓഫീസിൽ ആയിരുന്നു കൂടിക്കാഴ്ച നടന്നത്.
രാജ്യത്തെ മുസ്ലിം ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൂടിക്കാഴ്ചയില്‍ പ്രതിപാദിച്ചതായി എ.പി. അബൂബക്കർ മുസ്ലിയാർ പറഞ്ഞു. വികസനവുമായി ബന്ധപ്പെട്ട് കേരള യാത്രയില്‍ ശേഖരിച്ച വിവരങ്ങള്‍ പ്രധാനമന്ത്രിക്ക് കൈമാറിയെന്നും അദ്ദേഹം അറിയിച്ചു.
കേരളത്തിൽ നടത്തിയ യാത്രയിൽ ജനങ്ങളുടെ പ്രശ്നങ്ങൾ കേട്ടുവെന്നും അതെല്ലാം ക്രോഡീകരിച്ച് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും നൽകിയെന്നും കാന്തപുരം ഡൽഹിയിൽ അറിയിച്ചു. കേരളത്തിൽ റോഡ് വികസനം നന്നായി നടന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിമാനത്താവളങ്ങളിലും വേണ്ട നടപടികൾ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടതായി അദ്ദേഹം വ്യക്തമാക്കി. അലിഗഡ് സർവകലാശാലയുടെ കേരളത്തിലെ ബ്രാഞ്ച് ആരംഭിച്ചിട്ട് കുറെയായി. അതിൽ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടതായും, വിഷയത്തിൽ കേന്ദ്രവുമായി ബന്ധപ്പെട്ടത് ചെയ്യാമെന്ന് പ്രധാനമന്ത്രി മറുപടി നൽകിയതായും കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ കൂട്ടിച്ചേർത്തു.
Kerala
കോഴിക്കോട്: സംസ്ഥാനത്തെ മുസ്ലിം സമൂഹം ഇതുവരെ സർക്കാരിൽ നിന്ന് അനർഹമായി ഒന്നും നേടിയിട്ടില്ലെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും മർകസ് ജനറൽ സെക്രട്ടറിയുമായ കാന്തപുരം എ.പി. അബൂബക്കർ മുസല്യാർ. മറ്റൊരു സമൂഹത്തിന്റെയും അവകാശം കവർന്നെടുത്തിട്ടില്ലെന്നും കാന്തപുരം പറഞ്ഞു.
'ജനസംഖ്യാനുപാതികമായി അർഹതപ്പെട്ടതിന്റെ അയലത്ത് പോലും എത്തിയിട്ടില്ല എന്നത് പലപ്പോഴും സർക്കാർ തന്നെ നിയോഗിച്ച വിവിധ കമ്മിഷനുകളുടെ പഠനത്തിൽ തെളിയിക്കപ്പെട്ട യാഥാർഥ്യമാണ്. മുസ്ലിം സമൂഹത്തെ പ്രതിക്കൂട്ടിൽ നിർത്തിയുള്ള പ്രചാരണങ്ങൾ ജനാധിപത്യ സമൂഹം തള്ളിക്കളയണം. വിവാദങ്ങളുടെ ഒഴുക്കിൽ വീണുപോകാതിരിക്കാനുള്ള ഇച്ഛാശക്തി മുസ്ലിം സമൂഹത്തിനുണ്ട്.' -കാന്തപുരം പറഞ്ഞു.
സ്വസ്ഥമായ സാമൂഹികാന്തരീക്ഷമാണ് ഏതു സമൂഹത്തിന്റെയും വികസനത്തെ ശക്തിപ്പെടുത്തുന്നതെന്നും വിഭാഗീയതയുണ്ടാക്കുന്ന പ്രചാരണങ്ങൾ ജനാധിപത്യ മതനിരപേക്ഷ സമൂഹം തള്ളിക്കളയണമെന്നും കാന്തപുരം പറഞ്ഞു. മർകസ് 48-ാം വാർഷിക, സനദ് ദാന പൊതുസമ്മേളനത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
Kerala
കൊല്ലം: ഇനിയൊരു യുദ്ധം താങ്ങാനുള്ള കരുത്ത് ലോകത്തിനില്ലെന്നും പശ്ചിമേഷ്യ സംഘർഷത്തിലേക്ക് പോകാതിരിക്കാൻ ലോകരാജ്യങ്ങൾ കടുത്ത തീരുമാനങ്ങളെടുക്കണമെന്നും കാന്തപുരം എ.പി. അബൂബക്കർ മുസലിയാർ.
കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന കേരള യാത്രയ്ക്ക് കൊല്ലത്ത് നൽകിയ സ്വീകരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു ജാഥാനായകൻ കൂടിയായ കാന്തപുരം.
Kerala
തിരുവനന്തപുരം: കേരള മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി. മുസ്ലിയാര് നയിക്കുന്ന മൂന്നാമത് കേരളയാത്ര നാളെ തിരുവനന്തപുത്ത് സമാപിക്കുമെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് സി. മുഹമ്മദ് ഫൈസി അറിയിച്ചു.
മനുഷ്യര്‍ക്കൊപ്പം എന്ന പ്രമേയത്തില്‍ ജനുവരി ഒന്നിന് കാസര്‍ഗോട്ടു നിന്നാരംഭിച്ച കേരളയാത്ര നീലഗിരി ഉള്‍പ്പെടെ 16 കേന്ദ്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങിയാണ് നാളെ തലസ്ഥാനത്തെത്തുന്നത്.
നാളെ വൈകുന്നേരം നാലിന് പാളയത്തുനിന്ന് റാലിയും സെന്റിനറി ഗാര്‍ഡ് പരേഡും ആരംഭിച്ച് പുത്തരിക്കണ്ടം മൈതാനിയില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനംചെയ്യും.
സമാപന സമ്മേളനത്തില്‍ യാത്രാ നായകന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്, സമസ്ത അധ്യക്ഷന്‍ ഇ. സുലൈമാന്‍ മുസ്ലിയാര്, ഉപനായകരായ സയ്യിദ് ഇബ്റാഹിമുല്‍ ഖലീല്‍ അല്‍ ബുഖാരി, പേരോട് അബ്ദുൾറഹ്മാന്‍ സഖാഫി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, മന്ത്രി ജി.ആര്. അനില്‍, ശശി തരൂര്‍ എംപി തുടങ്ങിയവര്‍ പങ്കെടുക്കും.
Kerala
കണ്ണൂർ: സമുദായ നേതാക്കൾ വർഗീയത പറയരുതെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച കേരള യാത്രയ്ക്ക് കണ്ണൂർ കളക്ടറേറ്റ് മൈതാനിയിൽ നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
“സമുദായ നേതാക്കൾ വർഗീയത പറയുന്നതു നമ്മുടെ നാടിന്റെ സാമൂഹികാന്തരീക്ഷത്തെ അപകടപ്പെടുത്തും. നാം മനുഷ്യരാകണം. മനുഷ്യനാകുന്നതിനു വലിയ അർഥങ്ങൾ ഉണ്ട്. ചേർന്നുനിൽക്കാനും ചേർത്തു നിർത്താനും നമുക്കാകണം.
വളരെ സൂക്ഷിച്ചു വേണം വാക്കുകൾ ഉപയോഗിക്കേണ്ടത്. സമൂഹത്തിൽ വലിയ സ്ഥാനവും ബഹുമാനവും ഉള്ളവർ വാക്കിലും പ്രയോഗങ്ങളിലും കരുതലുള്ളവരാകണം. നമ്മുടെ ഒരു പ്രയോഗംകൊണ്ട് സമൂഹത്തിൽ ഛിദ്രത ഉണ്ടാകാൻ ഇടവരരുത്’’- കാന്തപുരം പറഞ്ഞു.
കേരളയാത്രയെ പയ്യന്നൂരിൽ ജില്ലാ സുന്നി നേതാക്കൾ സ്വീകരിച്ചു. കെ.പി. അബൂബക്കർ മുസ്ലിയാർ പട്ടുവം അധ്യക്ഷത വഹിച്ചു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
District News
കാസര്‍ഗോഡ്: കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന കേരളയാത്രയ്ക്ക് നാളെ തുടക്കം കുറിക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നൂറാംവാര്‍ഷികാഘോഷത്തിന്റെ ഭാഗമായായി നടക്കുന്ന കേരളയാത്ര കേരള മുസ്ലിം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരാണ് നയിക്കുന്നത്. ഉച്ചയ്ക്ക് 1.30നു കര്‍ണാടകയിലെ ഉള്ളാള്‍ ദര്‍ഗയില്‍ സമസ്ത പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്ലിയാരും ഉപാധ്യക്ഷന്‍ സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോലും ചേര്‍ന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ക്ക് പതാക കൈമാറും. കര്‍ണാടക സ്പീക്കര്‍ യു.ടി. ഖാദര്‍ ഉദ്ഘാടനം ചെയ്യും.
വൈകുന്നേരം അഞ്ചിനു കാസര്‍ഗോഡ് ചെര്‍ക്കളയില്‍ നടക്കുന്ന ഉദ്ഘാടനസമ്മേളനത്തില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്, രാജ്മോഹന്‍ ഉണ്ണിത്താന് എംപി, എംഎല്‍എമാരായ എം. രാജഗോപാലന്‍, എന്‍.എ. നെല്ലിക്കുന്ന്, സി.എച്ച്. കുഞ്ഞമ്പു, ഇ. ചന്ദ്രശേഖരന്, എ.കെ.എം. അഷ്റഫ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.
16നു വൈകുന്നേരം അഞ്ചിനു തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിലാണ് സമാപന സമ്മേളനം. പത്രസമ്മേളനത്തില്‍ ഭാരവാഹികളായ എന്‍. അലി അബ്ദുള്ള, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുൾ ഖാദിര്‍ മദനി, അബ്ദുള്‍ ഹക്കീം ഹാജി കളനാട്, കൊല്ലംപാടി അബ്ദുള്‍ ഖാദര്‍ സഅദി, സയ്യിദ് ജാഫര്‍ സാദിഖ് തങ്ങള്‍ മാണിക്കോത്ത്, അബ്ദുള്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറ എന്നിവര്‍ പങ്കെടുത്തു.
Kerala
കോഴിക്കോട്: കക്ഷി രാഷ്ട്രീയത്തിന്റെയും തെരഞ്ഞെടുപ്പിന്റെയും പേരില്‍ മത ചിഹ്നങ്ങളെ അവഹേളിക്കുന്നതും മതത്തിന്റെ ആചാരങ്ങളെയും സംസ്കാരങ്ങളെയും അവമതിക്കുന്നതും അപലപനീയമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്.
മുസ്ലിം സമുദായത്തിന്റെ പേരില്‍ സംഘടിക്കുന്ന രാഷ്ട്രീയ സംഘടനകളുടെ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിന്റെ ഭാഗമായി അന്യസ്ത്രീ - പുരുഷന്മാര് കൂടിച്ചേര്‍ന്നും കെട്ടിപ്പിടിച്ചും പരസ്പരം കൈകൊട്ടിയും തെരുവിലിറങ്ങി പ്രകടനം നടത്തുന്നതും അഴിഞ്ഞാടുന്നതും മതം അനുവദിക്കാത്ത രീതിയിലുള്ള ആഭാസങ്ങള്‍ നടത്തുന്നതും അംഗീകരിക്കില്ലെന്നും കാന്തപുരം പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
സ്ത്രീകള്‍ക്ക് അവരുടേതായ സമ്പൂര്‍ണ സ്വാതന്ത്ര്യവും മാന്യതയും ഇസ്ലാം വകവച്ചു നല്‍കിയിട്ടുണ്ട് അതെല്ലാം അവഗണിച്ച് മാനുഷിക മൂല്യങ്ങള്‍ക്കുപോലും വിലകല്‍പ്പിക്കാതെയുള്ള പ്രവര്‍ത്തനങ്ങള്‍ പ്രതിഷേധാര്‍ഹമാണ്. ഇത്തരം പ്രവണതകള്‍ മേലില്‍ ഉണ്ടാകാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ജാഗ്രത കാണിക്കണമെന്നും ആവശ്യപ്പെട്ടു.