അമേരിക്കൻ ആക്രമണം നേരിട്ട ഇറേനിയൻ എണ്ണടാങ്കർ. അമേരിക്കൻ സേന പുറത്തുവിട്ട വീഡിയോയിൽനിന്ന്.
ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് വാണിജ്യ കപ്പലുകളുടെ ശവപ്പറന്പാകുന്നു. അമേരിക്കയും ഇറാനും ശത്രുത തീർക്കാനായി ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളെ ആക്രമിക്കുന്ന സംഭവങ്ങൾ തുടരുകയാണ്.
ഇറാന്‍റെ അഞ്ച് എണ്ണടാങ്കറുകൾ മുക്കിയതായി അമേരിക്കൻ സേന അറിയിച്ചു. ഇതിനു മറുപടിയായി രണ്ട് യുഎസ് യുദ്ധക്കപ്പലുകൾ അടക്കം പത്തു കപ്പലുകളെ ആക്രമിച്ചതായി ഇറാനിലെ വിപ്ലവഗാർഡ് അറിയിച്ചു. അമേരിക്കയുടെ ഒരു ജലഡ്രോൺ പിടിച്ചെടുത്തുവെന്നും ഇറാൻ അവകാശപ്പെട്ടു.
ചൊവ്വാഴ്ച രാത്ര ഇറാന്‍റെ അഞ്ച് ടാങ്കർ കപ്പലുകൾ തകർത്തെന്നാണ് അമേരിക്കൻ സേന അറിയിച്ചത്. തീപിടിച്ചു മുങ്ങുന്ന കപ്പലുകളുടെ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. ഇറാനിലെ വിപ്ലവഗാർഡുകൾ കഴിഞ്ഞദിവസങ്ങളിൽ അമേരിക്കയുടെ യുദ്ധക്കപ്പലുകൾക്കു നേർക്ക് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തതിനുള്ള മറുപടിയായിരുന്നു ഇതെന്നും അറിയിപ്പിൽ പറയുന്നു.
ഇതിനു പകരമായി എട്ട് എണ്ണ ടാങ്കർ കപ്പലുകളെയും രണ്ട് യുഎസ് നാവികസേനാ കപ്പലുകളെയും ആക്രമിച്ചെന്നാണ് വിപ്ലവഗാർഡിന്‍റെ അറിയിപ്പ്.
ഗൾഫ് മേഖലയിൽ ഒട്ടേറെ വാണിജ്യ കപ്പലുകൾ ആക്രമിക്കപ്പെട്ടതിന്‍റ റിപ്പോർട്ടുകൾ ലഭിച്ചതായി സമുദ്ര നിരീക്ഷണ സംഘടനകൾ സ്ഥിരീകരിച്ചു.
ബഹ്റിൻ, കുവൈത്ത് രാജ്യങ്ങളിലെ തുറമുഖങ്ങളിലുള്ള എണ്ണ ടാങ്കറുകളെ ആക്രമിക്കുമെന്ന ഭീഷണിയും ഇറാൻ മുഴക്കിയിട്ടുണ്ട്.
ഇതിനോടൊപ്പം തന്നെ ജോർദാനിലെ അമേരിക്കൻ സൈനിക താവളങ്ങളിൽ ഇറാന്‍റെ മിസൈൽ ആക്രമണവുമുണ്ടായി. ജോർദാനിൽ കനത്ത നാശമുണ്ടായി എന്നാണ് ഇറാൻ അവകാശപ്പെട്ടത്. എന്നാൽ ഇറാൻ തൊടുത്ത 20 മിസൈലുകളിൽ 18നെ വെടിവച്ചുവീഴ്ത്തിയതായി ജോർദാൻ അറിയിച്ചു. രണ്ടെണ്ണം ആളില്ലാ പ്രദേശങ്ങളിൽ പതിച്ചതിനാൽ അപകടങ്ങളുണ്ടായില്ല.
പശ്ചിമേഷ്യാ സംഘർഷം കനത്തതോടെ എണ്ണവില നൂറു ഡോളർ പരിധി വീണ്ടും ഭേദിച്ചു.
Tags : Gulf War Iran America Hormuz