പ്രതീകാത്മക ചിത്രം
റിയാദ്: റിയാദിൽ ആശുപത്രിയിൽ നിന്ന് കാണാതായ മലയാളി യുവാവ് ബത്ഹയിലെ കടത്തിണ്ണയിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ ഒല്ലൂർ പുത്തൂർ ആവണിശ്ശേരി പാലക്കൽ പരേതനായ തോമസിന്റെ മകൻ ടിൻസെൻ (38) ആണ് മരിച്ചത്. റിയാദ് സെൻട്രൽ കമ്മിറ്റി കെഎംസിസി വെൽഫെയർ വിഗിന്റെ ഇടപെടലിനെ തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു.
കഴിഞ്ഞ മെയ് 18-ന് അബോധാവസ്ഥയിലായ ടിൻസനെ റിയാദിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി ശുമൈസി കിഗ് സഊദ് മെഡിക്കൽ സിറ്റിയിലേക്ക് മാറ്റിയിരുന്നു. തീവ്രപരിചരണ വിഭാഗത്തിലെ ചികിത്സയ്ക്ക് ശേഷം ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും, ഓർമശക്തി പൂർണമായി വീണ്ടെടുക്കുന്നതിന് മുൻപ് ഇയാൾ ജനറൽ വാർഡിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.
സൗദി അറേബ്യയിലെത്തിയിട്ട് അഞ്ചു വർഷമായ ടിൻസൻ, രണ്ടു വർഷം മുമ്പ് വരെ റിയാദ് എക്സിറ്റ് 17-ലെ ഒരു ടയർ കടയിലാണ് ജോലി ചെയ്തിരുന്നത്. താമസരേഖയായ ഇഖാമയുടെ കാലാവധി കഴിഞ്ഞിരുന്ന ഇയാൾ ജോലിയും പണവുമില്ലാതെ കടുത്ത മാനസിക വിഷമത്തിലായിരുന്നു.
ആശുപത്രിയിൽ നിന്ന് കാണാതായ ടിൻസനെ സാമൂഹിക പ്രവർത്തകർ കണ്ടെത്തി നാട്ടിലേക്ക് അയക്കാൻ ശ്രമിച്ചെങ്കിലും സഹകരിച്ചിരുന്നില്ല. തുടർന്ന് കഴിഞ്ഞ മൂന്ന് മാസത്തോളമായി ബത്ഹയിൽ അലഞ്ഞുതിരിഞ്ഞു നടന്ന ഇയാളെ, കഴിഞ്ഞ മാസം 22-നാണ് ഒരു ബഹുനില കെട്ടിടത്തിന്റെ വരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ശുമൈസി ആശുപത്രി മോർചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം വെൽഫെയർ വിഗ് ചെയർമാൻ റഫീഖ് പുല്ലൂരിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പരിശ്രമത്തിലാണ് നാട്ടിലെത്തിച്ചത്. മാതാവ്: റീന തോമസ്, ഏക സഹോദരി: ടീന ബിജു. സംസ്കാര ശുശ്രൂഷകൾ ഒല്ലൂർ സെന്റെ ആന്റണീസ് ഫെറോന പള്ളി സെമിത്തേരിയിൽ നടന്നു.
Tags : Deepika BreakingNews Missing Hospital Dead