പാക് ക്യാപ്റ്റൻ ഫാത്തിമ സന
ദുബായി: ഇന്ത്യ-പാക്കിസ്ഥാൻ വനിതാ ഏഷ്യാ കപ്പ് മത്സരത്തിനിടെ നടത്തിയ ആഘോഷപ്രകടനം വിവാദമായതിന് പിന്നാലെ പാക് ക്യാപ്റ്റൻ ഫാത്തിമ സനയ്ക്കെതിരെ നടപടിയുമായി ഐസിസി. മത്സരത്തിനിടെ ഇന്ത്യൻ ഓപ്പണർ ഷെഫാലി വർമ പുറത്തായപ്പോൾ ഡഗ്ഔട്ടിലേക്ക് കൈചൂണ്ടി കയറി പോകാൻ ആംഗ്യം കാണിച്ചതിനാണ് നടപടി.
ഐസിസി പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.5 പ്രകാരം ഫാത്തിമ സനയ്ക്ക് മത്സരഫീസിന്റെ പത്തു ശതമാനം പിഴയും ഒരു ഡിമെറിറ്റ് പോയിന്റും ചുമത്തി. അന്താരാഷ്ട്ര മത്സരങ്ങളിൽ പുറത്താകുന്ന ബാറ്ററോട് പ്രകോപനം സൃഷ്ടിക്കുന്ന തരത്തിലുള്ള വാക്കുകളോ ആംഗ്യങ്ങളോ നടത്തുന്നത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ വെറും 55 റൺസിന് ഓൾഔട്ടായിരുന്നു.
മറുപടി ബാറ്റിംഗിൽ സാദിയ ഇക്ബാലിന്റെ ആദ്യ പന്തിൽ തന്നെ സിക്സർ പറത്തിയാണ് ഷെഫാലി ഇന്ത്യയുടെ ചേസിങ്ങിന് തുടക്കമിട്ടത്. 12 റൺസെടുത്ത ഷെഫാലിയെ പുറത്താക്കിയപ്പോൾ ഫാത്തിമ സന വലിയ ആഘോഷപ്രകടനം നടത്തി. ക്യാച്ചെടുത്തതിന് പിന്നാലെ ഷെഫാലിയോട് ഡ്രസിംഗ് റൂമിലേക്ക് മടങ്ങാൻ കൈകൊണ്ട് ആംഗ്യം കാണിക്കുകയും ചെയ്തു.
എന്നാൽ ഫാത്തിമയുടെ ആംഗ്യം അവഗണിച്ച് ഷെഫാലി ഡ്രസിംഗ് റൂമിലേക്ക് മടങ്ങുകയായിരുന്നു. രണ്ട് വർഷത്തിനിടെ ഫാത്തിമ സനയ്ക്ക് ലഭിക്കുന്ന രണ്ടാമത്തെ ഡിമെറിറ്റ് പോയിന്റാണിത്. 2025ൽ അയർലൻഡിനെതിരായ മത്സരത്തിനിടയിലും മോശം പെരുമാറ്റത്തിന്റെ പേരിൽ പാക് ക്യാപ്റ്റനെതിരെ നടപടി സ്വീകരിച്ചിരുന്നു.
Tags : AsiaCup India Pakistan FatimaSana WomensCricket