പ്രതീകാത്മക ചിത്രം.
ജമ്മു: ഒരാഴ്ച മുമ്പ് ജമ്മുവിലെ കനചക് സെക്ടറിൽ അന്താരാഷ്‌ട്ര അതിർത്തിക്കു സമീപത്തുനിന്ന് ഇന്ത്യൻ സൈന്യത്തിന്‍റെ കസ്റ്റഡിയിലായ പാകിസ്ഥാൻ സ്വദേശിയെ തിങ്കളാഴ്ച തിരിച്ചയച്ചു.
കഴിഞ്ഞ മൂന്നിന് അതിർത്തിയിലെ ഒരു ഔട്ട്‌പോസ്റ്റിനു സമീപം പട്രോളിംഗ് നടത്തുകയായിരുന്ന ബിഎസ്എഫിന്‍റെ 44-ാം ബറ്റാലിയൻ സൈനികരാണ് ഇയാളെ പിടികൂടിയത്.
ചോദ്യംചെയ്യലിൽ സിയാൽകോട്ടിലെ ലുനി പുന്ദ്ര ഗ്രാമത്തിൽനിന്നുള്ള നസീർ സാദിർ ആണെന്നു വെളിപ്പെടുത്തി. നുഴഞ്ഞുകയറ്റത്തിന് എത്തിയതാണെന്നാണ് ആദ്യം സംശയിച്ചിരുന്നത്. എന്നാൽ, താൻ അബദ്ധത്തിൽ ഇന്ത്യൻ അതിർത്തിയിലേക്കു കടന്നതാണെന്ന് ഇയാൾ മൊഴി നൽകിയതായി അധികൃതർ അറിയിച്ചു. ഇയാൾ നൽകിയ മൊഴിയെക്കുറിച്ച് വിശദമായ പരിശോധന നടത്തിയ ശേഷമാണ് തിരിച്ചയയ്ക്കാൻ തീരുമാനിച്ചത്.
ബിഎസ്എഫ് ഉദ്യോഗസ്ഥർ പാകിസ്ഥാൻ അധികൃതരുമായി ബന്ധപ്പെട്ടാണ് ഇയാളെ തിരിച്ചയക്കാനുള്ള നടപടി തുടങ്ങിയത്. തിങ്കളാഴ്ച അന്താരാഷ്‌ട്ര അതിർത്തിയിലെ ഗോൾപട്ടൻ ഔട്ട്‌പോസ്റ്റിൽ നടന്ന ഫ്ലാഗ് മീറ്റിംഗിനു ശേഷം സാദിറിനെ പാകിസ്ഥാൻ റേഞ്ചേഴ്സിന് കൈമാറിയതായി അധികൃതർ അറിയിച്ചു. പാക്കിസ്ഥാനിൽനിന്നുള്ള നുഴഞ്ഞുകയറ്റം തടയാൻ സൈനികർ അതിർത്തിയിൽ കനത്ത ജാഗ്രതയാണ് തുടരുന്നത്.
Tags : Border India Pakistan Army Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs