International
കയ്റോ: ഗാസയ്ക്കും ഈജിപ്തിനും ഇടയിലുള്ള റാഫ അതിർത്തി ഇസ്രയേൽ ഇന്നലെ തുറന്നുകൊടുത്തു. ഗാസയിൽനിന്ന് പുറംലോകത്തെത്താനുള്ള ഏക വഴിയാണ് റാഫ അതിർത്തി. ഹമാസുമായുള്ള യുദ്ധത്തിനിടെ രണ്ടു വർഷം മുന്പാണ് അടച്ചത്.
സുരക്ഷാ സംവിധാനങ്ങളും നടപടിക്രമങ്ങളും പരിശോധിച്ചുറപ്പിച്ച ഇന്നലെ വളരെ കുറച്ചുപേരെയേ അതിർത്തി കടക്കാൻ അനുവദിച്ചുള്ളൂ. അടിയന്തര ചികിത്സാ സഹായം ആവശ്യമുള്ള 50 പലസ്തീനികളെ ഗാസ വിടാൻ അനുവദിച്ചുവെന്നാണ് റിപ്പോർട്ട്. ഈജിപ്തിൽനിന്ന് സഹായ വസ്തുക്കൾ നിറച്ച ലോറികളെ ഗാസയിലേക്കു കടക്കാനും അനുവദിച്ചു.
ഇന്നു മുതൽ മുൻകൂർ അനുമതി നേടിയ 150-200 പേരെ ഗാസയ്ക്ക് അകത്തേക്കും പുറത്തേക്കും കടത്തിവിടും. ഇതിന് മുൻകൂർ അനുമതി വേണം. അടിയന്തര വൈദ്യസഹായം ആവശ്യമുള്ളതും യുദ്ധത്തിന്റെ ആദ്യദിനങ്ങളിൽ ഗാസയിൽനിന്ന് പലായനം ചെയ്തവരുമായ 20,000 പേരുടെ മുൻഗണനാ പട്ടിക ഇതിനായി തയാറാക്കിയിട്ടുണ്ട്.
യുഎസ് പ്രസിഡന്റ് ട്രംപിന്റെ ഗാസ സമാധാന പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായിട്ടാണ് റാഫ അതിർത്തി തുറന്നത്.പലസ്തീൻ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ ഇസ്രേലി മൃതദേഹങ്ങളിൽ അവസാനത്തേതും വീണ്ടെടുത്ത ശേഷമാണ് റാഫ അതിർത്തി തുറക്കാൻ ഇസ്രയേൽ തയാറായത്.
National
ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണരേഖയിൽ (എൽഎസി) സമാധാനവും സുരക്ഷയും നിലനിർത്തുന്നതു ലക്ഷ്യമിട്ട് ഇന്ത്യയും ചൈനയും ഉന്നതതല സൈനിക ചർച്ചകൾ വീണ്ടും ആരംഭിച്ചു.
ഇന്ത്യൻ ഭാഗത്തുള്ള മോൾഡോ ചുഷുൽ അതിർത്തി മീറ്റിംഗ് പോയിന്റിൽ 23-ാമത് കോർ കമാൻഡർതല ചർച്ചകൾ നടന്നതായി ചൈനീസ് പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.
പടിഞ്ഞാറൻ അതിർത്തിഭാഗത്തിന്റെ നടത്തിപ്പിനെക്കുറിച്ച് ഇരുരാജ്യങ്ങളും കൃത്യമായ ആശയവിനിമയത്തിൽ ഏർപ്പെട്ടതായാണു ചൈനീസ് പ്രതിരോധമന്ത്രാലയം അറിയിച്ചത്. എന്നാൽ കേന്ദ്രസർക്കാർ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.
ജൂലൈയിലാണ് ഇരുരാജ്യങ്ങളും ഇക്കാര്യത്തിൽ അവസാന ചർച്ച നടത്തിയത്. അതിർത്തിപ്രദേശങ്ങളിൽ സമാധാനം നിലനിർത്തുന്നതിനുള്ള നടപടികൾ തൃപ്തരാണെന്ന് ജൂലൈയിൽ നടന്ന ചർച്ചകൾക്കുശേഷം കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ക്രമേണ സാധാരണ നിലയിലാക്കുന്നതിനുള്ള ഒരു നല്ല ചുവടുവയ്പായിട്ടാണ് കേന്ദ്രം അന്നു നടപടികളെ കണ്ടത്. 2020ൽ ഗാൽവൻ താഴ്വരയിൽ ഏറ്റുമുട്ടിയതിനുശേഷം കഴിഞ്ഞവർഷം അവസാനം മുതലാണ് സമാധാന നടപടികളിലേക്ക് ഇരുരാജ്യങ്ങളും കടന്നത്.