ഈഫൽ ടവർ
പാരീസ്: ലോകപ്രശസ്ത വിനോദസഞ്ചാരകേന്ദ്രമായ പാരീസിലെ ഈഫൽ ടവർ തൊഴിലാളികളുടെ പണിമുടക്കിനെ തുടർന്ന് അടച്ചിട്ടു. ഇന്ത്യയിൽ നിന്നെത്തിയ ഹൈന്ദവ സംഘടനയായ ബാപ്സ് പ്രതിനിധികളുടെ സന്ദർശനത്തിനിടെ വനിത ജീവനക്കാരെ മാറ്റിനിർത്താൻ ആവശ്യപ്പെട്ടെന്ന ആരോപണത്തെ തുടർന്നാണ് സമരം പ്രഖ്യാപിച്ചത്. പാരീസിൽ പുതിയതായി നിർമിച്ച ക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങുകൾക്കായി എത്തിയതായിരുന്നു സംഘം.
സന്യാസിമാർ അടക്കമുള്ള സംഘത്തിന്റെ സ്വകാര്യ സന്ദർശനത്തിനിടെ വനിത ജീവനക്കാരെയും കരാർ കമ്പനികളിലെ വനിത ജീവനക്കാരെയും ജോലിസ്ഥലങ്ങളിൽ നിന്ന് മാറ്റിനിർത്താൻ നിർദേശങ്ങൾ നൽകിയെന്നാണ് ജീവനക്കാരുടെ പ്രധാന ആരോപണം. ചിലരോട് തങ്ങളുടെ ജോലിസ്ഥലങ്ങളിൽനിന്ന് മാറി മറ്റ് ഭാഗങ്ങളിലേക്ക് പോകാൻ ആവശ്യപ്പെടുകയും വനിത ജീവനക്കാർക്ക് പകരം പുരുഷന്മാരെ നിയമിക്കുകയും ചെയ്തു. ചില പ്രത്യേക ഭാഗങ്ങളിലൂടെ വനിതകൾ കടന്നുപോകരുതെന്നും നിർദേശമുണ്ടായിരുന്നു. ലിംഗഭേദത്തിന്റെ പേരിൽ ജീവനക്കാരെ മാറ്റിനിർത്തിയ നടപടിയിൽ ജീവനക്കാർ പ്രതിഷേധം രേഖപ്പെടുത്തി.
സംഭവത്തിൽ പ്രതികരണവുമായി ബാപ്സ് രംഗത്തെത്തിയിട്ടുണ്ട്. സന്ദർശനം കാരണം ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെങ്കിൽ ആത്മാർഥമായി ക്ഷമ ചോദിക്കുന്നതായും പരസ്പര ബഹുമാനത്തിൽ പൂർണ വിശ്വാസമുണ്ടെന്നും സംഘടന വ്യക്തമാക്കി.
വനിത ജീവനക്കാരെ മാറ്റിനിർത്തിയ നടപടിയെ നിശിതമായി വിമർശിച്ച് ഫ്രാൻസിലെ രാഷ്ട്രീയ നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. ഫ്രാൻസിൽ സ്ത്രീകളോട് മാറിനിൽക്കാൻ ആവശ്യപ്പെടാനാകില്ലെന്നും രാജ്യത്തിന്റെ നിയമങ്ങൾക്ക് മുകളിലല്ല യാതൊരു സിദ്ധാന്തമോ മതവുമെന്നും ലിംഗസമത്വ മന്ത്രി ഒറോർ ബെർഷെ പ്രതികരിച്ചു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് പാരീസ് മേയർ ഇമ്മാനുവേൽ ഗ്രിഗോറിയും അറിയിച്ചു.
Tags : Deepika BreakingNews EiffelTower Close Worker Stike