അഹമ്മദിയ വിഭാഗക്കാരുടെ ആരാധനാലയത്തിനുനേരേയുണ്ടായ ആക്രമണത്തിന്റെ ദൃശ്യങ്ങൾ.
ജനീവ: പാക്കിസ്ഥാനിൽ അഹമ്മദിയ വിഭാഗത്തിനുനേരേ തുടർച്ചയായുണ്ടാകുന്ന വിവേചനവും അക്രമങ്ങളും അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നു മനുഷ്യാവകാശ പ്രവർത്തകർ. അക്രമികൾ ശിക്ഷയിൽനിന്നു രക്ഷപ്പെടുന്ന സാഹചര്യം അവസാനിപ്പിക്കണമെന്നും യുഎന്നിലെ മനുഷ്യാവകാശ പ്രവർത്തകർ ആവശ്യപ്പെട്ടു. ജനീവയിൽ പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇസ്ലാമാബാദിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്.
മതത്തിന്റെ പേരിൽ അഹമ്മദിയ വിഭാഗം കൊടിയ പീഡനങ്ങൾക്കിരയാകുന്നു. സാമൂഹിക ഒറ്റപ്പെടലും അനുഭവിക്കുന്നു. പാക് സർക്കാരിന്റെ മൗനാനുവാദത്തോടെയാണ് ഇത്തരം ആക്രമണങ്ങൾ നടക്കുന്നത്. രാജ്യത്തു നിലനിൽക്കുന്ന ഭയാനകമായ അന്തരീക്ഷം കാരണം വ്യക്തികൾക്കോ, സ്ഥാപനങ്ങൾക്കോ ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങൾക്കും അന്തസിനും വേണ്ടി സംസാരിക്കാൻ സാധിക്കാത്ത അവസ്ഥയാണെന്നും യുഎൻ സംഘം ചൂണ്ടിക്കാണിക്കുന്നു.
അഹമ്മദിയക്കാരുടെ ആരാധനാലയങ്ങൾക്കുനേരെയുണ്ടാകുന്ന ആക്രമണങ്ങൾ, ശവകുടീരങ്ങൾ തകർക്കൽ, മതപരമായ വിശേഷദിവസങ്ങളിലെ പ്രാർഥന തടസപ്പെടുത്തൽ, ആചാരങ്ങളുടെ പേരിൽ അറസ്റ്റ് ചെയ്യൽ, വിദ്വേഷ പ്രസംഗങ്ങൾ എന്നിവ നിരന്തരം റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഏതൊരു വ്യക്തിക്കും തങ്ങളുടെ വിശ്വാസത്തിനനുസരിച്ചു ജീവിക്കാൻ അവകാശമുണ്ട്. ഏതു വിഭാഗത്തിൽപ്പെട്ട ആളായാലും നിയമത്തിനു മുന്നിൽ തുല്യമായ സംരക്ഷണം ലഭിക്കണമെന്നും മനുഷ്യാവകാശ പ്രവർത്തകർ കൂട്ടിച്ചേർത്തു.
മനുഷ്യാവകാശ ലംഘനങ്ങൾ തടയാനും ഇത്തരം സംഭവങ്ങളിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ നടപടിയെടുക്കാനും ഭരണകൂടത്തിന് ഉത്തരവാദിത്തമുണ്ട്. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങൾക്കു വിരുദ്ധമായി നിലനിൽക്കുന്ന നിയമങ്ങൾ പുനഃപരിശോധിക്കാൻ പാകിസ്ഥാൻ തയാറാകണമെന്നും യുഎൻ വിദഗ്ധർ ആവശ്യപ്പെട്ടു.
1974-ൽ പാകിസ്ഥാൻ പാർലമെന്റ് അഹമ്മദിയ സമൂഹത്തെ ഇസ്ലാം വിഭാഗത്തിൽപ്പെടാത്തവരായി പ്രഖ്യാപിച്ചിരുന്നു. തുടർന്ന് ഒരു പതിറ്റാണ്ടിനുശേഷം തങ്ങളെ മുസ്ലിംകൾ എന്നു വിളിക്കുന്നതിനും അവർക്കു നിരോധനം ഏർപ്പെടുത്തി. മതം പ്രചരിപ്പിക്കുന്നതിനും സൗദി അറേബ്യയിലേക്കു തീർഥാടനത്തിനു പോകുന്നതിനും ഇവർക്ക് പാക്കിസ്ഥാനിൽ വിലക്കുണ്ട്.
Tags : InternationalNews Ahmadiyya Pakistan UN