വാഷിംഗ്ടൺ: ഇറാൻ എണ്ണ സംഭരണ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യുഎസ്-ഇസ്രയേൽ സൈന്യം നടത്തിയ സംയുക്ത ആക്രമണത്തിൽ കനത്ത നാശനഷ്ടങ്ങളെന്ന് റിപ്പോർട്ട്. സൈനിക നീക്കത്തിൽ പങ്കുചേരാത്തതിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ബ്രിട്ടനെ വിമർശിച്ച് രംഗത്തെത്തി.
ബ്രിട്ടൻ ഇനി യുദ്ധക്കപ്പലുകൾ അയയ്ക്കേണ്ടതില്ലെന്നും ട്രംപ് പറഞ്ഞു. യുദ്ധം ജയിച്ചതിന് ശേഷം കൂടെ കൂടേണ്ടെന്നും ബ്രിട്ടന്റെ ഈ നീക്കം മറക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. ഇറാന്റെ നാശം പരിഗണനയിലെന്നും അതിശക്തമായ ആക്രമണം ഉണ്ടാകുമെന്നും യുഎസ് പ്രസിഡന്റ് അറിയിച്ചു.
ഇതുവരെ ആക്രമിക്കാൻ ആലോചിക്കാത്ത ഇടങ്ങളിൽ ആക്രമിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇറാൻ തോറ്റുകൊണ്ടിരിക്കുകയാണ്. മിഡിൽ ഈസ്റ്റിൽ ഇറാൻ തോൽവി രുചിച്ചിരിക്കുന്നെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കുന്നു.
സമ്പൂർണയായി ഇറാൻ തങ്ങൾക്ക് കീഴ്പ്പെടണം. തങ്ങളുടെ ആക്രമണങ്ങൾ വലിയ വിനാശമുണ്ടാക്കും. ഒരുപാട് ജീവനുകൾ നഷ്ടമാകുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. അതേസമയം പ്രധാന ആയുധ നിർമാതാക്കൾ ട്രംപുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.
വൈറ്റ് ഹൗസിൽ ആയിരുന്നു കൂടിക്കാഴ്ച നടന്നത്. കൂടിക്കാഴ്ചയിൽ ആയുധ നിർമാണം നാലിരട്ടിയായി വർധിപ്പിക്കാൻ ധാരണയായി. ഹൈപ്പർസോണിക്, സ്റ്റെൽത്ത് മിസൈലുകൾ, അറ്റാക്ക് ഡ്രോണുകളടക്കം ഉയർന്ന ശ്രേണിയിലുള്ള ആയുധ നിർമ്മാണം വേഗത്തിലാക്കും.
Tags : donald trump united states britain iran israel