പ്രതീകാത്മക ചിത്രം
ജയ്പൂർ: കുടുംബവഴക്കിനെ തുടർന്ന് 85കാരനായ മുത്തശ്ശനെ പ്ലസ് ടു വിദ്യാർഥിയായ 16കാരൻ കൂട്ടുകാരന്റെ സഹായത്തോടെ കൊലപ്പെടുത്തി പുഴയിൽ തള്ളി. രാജസ്ഥാനിലെ പാലി ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത കൊച്ചുമകനെ കസ്റ്റഡിയിലെടുക്കുകയും ഇയാളുടെ സുഹൃത്തിനെയും 50കാരനായ തോട്ടം കാവൽക്കാരനെയും പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഓഗസ്റ്റ് 10നായിരുന്നു കൊലപാതകം നടന്നത്. ഓഗസ്റ്റ് 12ന് പുഴയ്ക്ക് സമീപത്ത് നിന്നും മൃതദേഹം കണ്ടെത്തിയ നാട്ടുകാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. വയോധികന്റെ നെഞ്ചിൽ കുത്തേറ്റ പരിക്കുകളും കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയതിന്റെ പാടുകളും ഉണ്ടായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിലുമാണ് കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
വയോധികനെ കാണാതായിട്ടും കുടുംബാംഗങ്ങൾ എന്തുകൊണ്ട് പരാതി നൽകിയില്ലെന്ന് പോലീസ് ചോദ്യം ചെയ്തതോടെയാണ് പ്ലസ് ടു വിദ്യാർഥിയായ പതറിപ്പോവുകയും കുറ്റം സമ്മതിക്കുകയും ചെയ്തത്. കൊലപാതകത്തിന് മുന്നോടിയായി ഇയാൾ ഇന്റർനെറ്റിൽ മനുഷ്യനെ എങ്ങനെ കൊല്ലാം എന്നും കഴുത്തിൽ എത്രമാത്രം സമ്മർദ്ദം ചെലുത്തിയാൽ മരണം സംഭവിക്കും എന്നും സെർച്ച് ചെയ്തിരുന്നതായി ഫോൺ പരിശോധിച്ച പോലീസിന് വ്യക്തമായി.
സുഹൃത്തുമായി ചേർന്ന് സ്ക്രൂഡ്രൈവറും കത്തിയും ഉപയോഗിച്ച് മുത്തശ്ശനെ ആക്രമിച്ച ശേഷം മൃതദേഹം ചാക്കിലാക്കി സ്കൂട്ടറിൽ കൊണ്ടുപോയി പുഴയിൽ തള്ളുകയായിരുന്നു എന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. തുടർന്ന് ഇരുവരും വീട്ടിലെത്തി ഉറങ്ങാൻ കിടന്നു.
മുംബൈയിൽ സ്ഥിരതാമസമാക്കിയ വയോധികന്റെ മറ്റ് രണ്ടു മക്കൾ സോഷ്യൽ മീഡിയ വഴിയാണ് പിതാവിന്റെ മരണവാർത്ത അറിയുന്നത്. തുടർന്ന് ഇവർ ഓഗസ്റ്റ് 13ന് പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിന് പിന്നിലെ യഥാർഥ കാരണത്തെക്കുറിച്ചും മറ്റ് പ്രതികളുടെ പങ്കിനെക്കുറിച്ചും പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
Tags : breakingnews murder police rajasthan