പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ
ന്യൂഡൽഹി:1947-ലെ ഇന്ത്യാ വിഭജനകാലത്ത് ജീവൻ നഷ്ടപ്പെടുകയും ദുരിതങ്ങൾ അനുഭവിക്കുകയും ചെയ്തവരെ സ്മരിച്ച് രാജ്യം. സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ഓഗസ്റ്റ് 14-ന് ആചരിക്കുന്ന 'വിഭജന ഭീകരത അനുസ്മരണ ദിനത്തിൽ' പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉൾപ്പെടെയുള്ള പ്രമുഖർ ഇരകൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.
വിഭജനകാലത്ത് ജനങ്ങൾ അനുഭവിച്ച കഷ്ടപ്പാടുകളും അവരുടെ ധീരതയും രാജ്യം ഓർക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സമൂഹമാധ്യമങ്ങളിൽ കുറിച്ചു. അനേകം കുടുംബങ്ങൾ വേർപെടുത്തപ്പെടുകയും പ്രിയപ്പെട്ടവരെ നഷ്ടപ്പെടുകയും ചെയ്ത ചരിത്രത്തിലെ ഒരു വലിയ വേദനയായിരുന്നു അത്. എങ്കിലും, ശൂന്യതയിൽ നിന്ന് ജീവിതം വീണ്ടും കരുപ്പിടിപ്പിച്ച ജനങ്ങളുടെ ഇച്ഛാശക്തി രാജ്യത്തിന്‍റെ പുരോഗതിക്ക് വലിയ സംഭാവനകൾ നൽകി.
സമൂഹത്തിൽ ഐക്യവും സഹോദര്യവും നിലനിർത്താനും 'വികസിത ഭാരതം' എന്ന ലക്ഷ്യത്തിനായി ഒരുമിച്ച് പ്രവർത്തിക്കാനുള്ള നമ്മുടെ നിശ്ചയദാർഢ്യം വർധിപ്പിക്കാനും ഈ ദിനം കാരണമാകട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ, കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദ, പിയൂഷ് ഗോയൽ, സി.ആർ. പാട്ടീൽ തുടങ്ങിയവരും വിഭജനകാലത്തെ ഇരകളെ അനുസ്മരിച്ചു. 2021 മുതലാണ് മോദി സർക്കാർ ഓഗസ്റ്റ് 14 വിഭജന ഭീകരത അനുസ്മരണ ദിനമായി ആചരിക്കാൻ തുടങ്ങിയത്.
Tags : IndependenceDay PrimeMinister AmitSha Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash