National
ന്യൂഡൽഹി:1947-ലെ ഇന്ത്യാ വിഭജനകാലത്ത് ജീവൻ നഷ്ടപ്പെടുകയും ദുരിതങ്ങൾ അനുഭവിക്കുകയും ചെയ്തവരെ സ്മരിച്ച് രാജ്യം. സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ഓഗസ്റ്റ് 14-ന് ആചരിക്കുന്ന 'വിഭജന ഭീകരത അനുസ്മരണ ദിനത്തിൽ' പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉൾപ്പെടെയുള്ള പ്രമുഖർ ഇരകൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.
വിഭജനകാലത്ത് ജനങ്ങൾ അനുഭവിച്ച കഷ്ടപ്പാടുകളും അവരുടെ ധീരതയും രാജ്യം ഓർക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സമൂഹമാധ്യമങ്ങളിൽ കുറിച്ചു. അനേകം കുടുംബങ്ങൾ വേർപെടുത്തപ്പെടുകയും പ്രിയപ്പെട്ടവരെ നഷ്ടപ്പെടുകയും ചെയ്ത ചരിത്രത്തിലെ ഒരു വലിയ വേദനയായിരുന്നു അത്. എങ്കിലും, ശൂന്യതയിൽ നിന്ന് ജീവിതം വീണ്ടും കരുപ്പിടിപ്പിച്ച ജനങ്ങളുടെ ഇച്ഛാശക്തി രാജ്യത്തിന്റെ പുരോഗതിക്ക് വലിയ സംഭാവനകൾ നൽകി.
സമൂഹത്തിൽ ഐക്യവും സഹോദര്യവും നിലനിർത്താനും 'വികസിത ഭാരതം' എന്ന ലക്ഷ്യത്തിനായി ഒരുമിച്ച് പ്രവർത്തിക്കാനുള്ള നമ്മുടെ നിശ്ചയദാർഢ്യം വർധിപ്പിക്കാനും ഈ ദിനം കാരണമാകട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ, കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദ, പിയൂഷ് ഗോയൽ, സി.ആർ. പാട്ടീൽ തുടങ്ങിയവരും വിഭജനകാലത്തെ ഇരകളെ അനുസ്മരിച്ചു. 2021 മുതലാണ് മോദി സർക്കാർ ഓഗസ്റ്റ് 14 വിഭജന ഭീകരത അനുസ്മരണ ദിനമായി ആചരിക്കാൻ തുടങ്ങിയത്.
National
ന്യൂഡൽഹി: യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോൺ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള സമഗ്ര ആഗോള തന്ത്രപരമായ പങ്കാളിത്തം പ്രധാന മേഖലകളിൽ കൂടുതൽ കരുത്തുറ്റതാക്കുന്നതിനെക്കുറിച്ച് ഇരുനേതാക്കളും ചർച്ച ചെയ്തു.
സംഭാഷണത്തിനിടെ, വാൻസിനും ഭാര്യ ഉഷ വാൻസിനും പുതിയൊരു ആൺകുഞ്ഞ് പിറന്ന സന്തോഷവാർത്തയിൽ പ്രധാനമന്ത്രി ആശംസകൾ അറിയിച്ചു. വാൻസിന്റെ കുടുംബാംഗങ്ങൾക്കെല്ലാം അദ്ദേഹം പിന്തുണയും ആശംസകളും നേർന്നു. പ്രധാനമന്ത്രി തന്നെയാണ് ഈ വിവരങ്ങൾ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ചത്.
National
ന്യൂഡൽഹി: വെള്ളിയാഴ്ച (ഓഗസ്റ്റ് ഏഴ്) ആഘോഷിക്കുന്ന ദേശീയ കൈത്തറി ദിനത്തിന്റെ ഭാഗമായി കൈത്തറി വസ്ത്രങ്ങളണിഞ്ഞ് സാമുഹിക മാധ്യമങ്ങളിൽ 'ഗെറ്റ് റെഡി വിത്ത് മീ' വീഡിയോകൾ പങ്കുവെക്കാൻ യുവാക്കളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ ഇൻസ്റ്റാഗ്രാം റീലിലൂടെയാണ് പ്രധാനമന്ത്രി ഈ അഭ്യർത്ഥന നടത്തിയത്.
ഇന്ത്യയുടെ സമ്പന്നമായ നെയ്ത്തു പാരമ്പര്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ദശലക്ഷക്കണക്കിന് നെയ്ത്തുതൊഴിലാളി കുടുംബങ്ങളെ സാമ്പത്തികമായി പിന്തുണയ്ക്കുന്നതിനും ഇത്തരം സോഷ്യൽ മീഡിയ ട്രെൻഡുകൾ സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
1905 ഓഗസ്റ്റ് ഏഴിന് ബ്രിട്ടീഷ് ഭരണത്തിനെതിരെ തുടക്കം കുറിച്ച സ്വദേശി പ്രസ്ഥാനത്തിന്റെ ചരിത്രപരമായ പ്രാധാന്യം ചൂണ്ടിക്കാണിച്ചാണ് ഈ ദിനം ദേശീയ കൈത്തറി ദിനമായി ആചരിക്കുന്നത്. ഫ്രണ്ട്ഷിപ്പ് ഡേ പോലെ തന്നെ ജനകീയ പങ്കാളിത്തത്തോടെ ദേശീയ കൈത്തറി ദിനവും ആഘോഷിക്കപ്പെടണമെന്നും കൈത്തറി ഉൽപ്പന്നങ്ങൾ വാങ്ങുന്നത് സാധാരണക്കാരായ തൊഴിലാളി കുടുംബങ്ങൾക്ക് നേരിട്ട് ആശ്വാസമാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഡിജിറ്റൽ യുഗത്തിൽ യുവതലമുറ കൈത്തറി വസ്ത്രങ്ങൾ ധരിച്ചുള്ള വീഡിയോകൾ ചെയ്ത് രാജ്യത്തിന്റെ വൈവിധ്യമാർന്ന കൈത്തറി ഉത്പന്നങ്ങളെയും നെയ്ത്തു പാരമ്പര്യത്തെയും ആഗോളതലത്തിൽ ട്രെൻഡിംഗ് ആക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
National
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രാ ചെലവിൽ 2021-ന് ശേഷം വൻ വർധനവ്. 2021-ൽ 36 കോടി രൂപയായിരുന്ന വാർഷിക യാത്രാച്ചെലവ് 2025 ആയപ്പോഴേക്കും അഞ്ചിരട്ടി വർധിച്ച് 180 കോടി രൂപ കടന്നതായി വിദേശകാര്യ മന്ത്രാലയം രാജ്യസഭയെ അറിയിച്ചു. വിദേശകാര്യ സഹമന്ത്രി പബിത്ര മർഗരീറ്റയാണ് സഭയിൽ വിവരങ്ങൾ രേഖാമൂലം സമർപ്പിച്ചത്.
2021 മുതൽ ഇതുവരെ പ്രധാനമന്ത്രിയുടെ വിദേശയാത്രകൾക്കായി ആകെ 550 കോടിയലധികം രൂപ ചെലവഴിച്ചിട്ടുണ്ട്. 2021-ൽ 36 കോടി, 2022-ൽ 55 കോടി, 2023-ൽ 93 കോടി, 2024-ൽ 109 കോടി എന്നിങ്ങനെ ഉയർന്ന ചെലവ് 2025-ലാണ് 180 കോടിയിലധികമായി ഉയർന്നത്. 2026-ൽ ഇതുവരെ 74.58 കോടി രൂപ ചെലവഴിച്ചു. മേയിൽ നടന്ന അഞ്ച് രാജ്യങ്ങളുടെ പര്യടനത്തിൽ നോർവേ സന്ദർശനത്തിനാണ് ഈ വർഷം ഏറ്റവും കൂടുതൽ തുക (17.46 കോടി രൂപ) ചെലവായത്.
അതേസമയം, ഈ വിദേശസന്ദർശനങ്ങൾ വഴി രാജ്യത്തിന് വലിയ നേട്ടമുണ്ടായെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 2021 ജൂലൈയ്ക്ക് ശേഷം പ്രതിരോധം, എ.ഐ, സെമികണ്ടക്ടർ, പുനരുപയോഗ ഊർജ്ജം തുടങ്ങി വിവിധ മേഖലകളിലായി 316 ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചതായും, 2021 ഏപ്രിൽ മുതൽ 2025 ഡിസംബർ വരെ 381.8 ബില്യൺ ഡോളറിന്റെ വിദേശ നിക്ഷേപം ഇന്ത്യയിലേക്ക് എത്തിയതായും മന്ത്രാലയം വിശദീകരിച്ചു.
National
വിശാഖപട്ടണം: വടക്കൻ ആന്ധ്രപ്രദേശിന്റെ വികസനക്കുതിപ്പിന് ആക്കം കൂട്ടി വിജയനഗരം ജില്ലയിലെ ബോഗാപുരത്തു നിർമിച്ച അല്ലൂരി സീതാരാമ രാജു അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു.
ഗവർണർ എസ്. അബ്ദുൾ നസീർ, മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു എന്നിവരുടെ സാന്നിധ്യത്തിലാണ് വിമാനത്താവളത്തിന്റെ ഉദ്ഘാടനം നടന്നത്.
2,203 ഏക്കർ സ്ഥനത്തായി 3,800 മീറ്റർ നീളമുള്ള റൺവേയുൾപ്പെടെ 5,600 കോടിയിലധികം രൂപ ചെലവിലാണു വിമാനത്താവളം നിർമിച്ചിരിക്കുന്നത്. ജിഎംആർ ഗ്രൂപ്പുമായി ചേർന്ന് പൊതു-സ്വകാര്യ പങ്കാളിത്തത്തിലാണ് ഗ്രീൻഫീൽഡ് എയർപോർട്ട് നിർമിച്ചിരിക്കുന്നത്. ഇവിടെനിന്നുള്ള വിമാനസർവീസ് 17ന് ആരംഭിക്കും.
ആദ്യഘട്ടത്തിൽ പ്രതിവർഷം 60 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാൻ ശേഷിയുണ്ട്. ഭാവിയിൽ ഇത് 1.8 കോടിയായി ഉയർത്തും. ബോയിംഗ് 777, എയർബസ് എ330 പോലുള്ള ബ്രോഡ് ബോഡി വിമാനങ്ങൾക്കു സുഗമമായി ലാൻഡ് ചെയ്യാൻ സാധിക്കുന്ന റൺവേയാണുള്ളത്.
വാണിജ്യമേഖലയ്ക്കു കരുത്തേകാൻ 25,000 മെട്രിക് ടൺ ശേഷിയുള്ള അത്യാധുനിക കാർഗോ ടെർമിനലും ശീതീകരിച്ച സംഭരണികളും സജ്ജീകരിച്ചിട്ടുണ്ട്. ഈ വിമാനത്താവളം പ്രവർത്തനസജ്ജമായതോടെ വടക്കൻ ആന്ധ്രയിലെ വ്യവസായ, വിനോദസഞ്ചാര, ഐടി മേഖലകളിൽ വൻ വളർച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
National
ന്യൂഡൽഹി: എഥനോൾ മിശ്രിത ഇന്ധന പദ്ധതിക്കെതിരേ (ഇ20) പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലേക്കു നാലിന് മാർച്ച് നടത്തുമെന്ന് ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കേജരിവാൾ.
കേന്ദ്രത്തിന്റെ ഇ20 പെട്രോൾ നയത്തിനെതിരേ ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബില്‍ നടത്തിയ ദേശീയ ടൗൺഹാൾ യോഗത്തിലായിരുന്നു കേജരിവാളിന്റെ പ്രഖ്യാപനം.
ഇ20ക്കെതിരേ രാജ്യത്തെ രണ്ടുലക്ഷം പേർ ഒപ്പിട്ട ഹർജിയുടെ പകർപ്പുകൾ കേന്ദ്രത്തിനു കൈമാറുമെന്നും കേജരിവാൾ അറിയിച്ചു.
ഇ20 ഇന്ധനത്തിന്റെ ആഘാതം ചർച്ച ചെയ്യുന്നതിനായി കേജരിവാൾ ഇന്നലെ ആഹ്വാനം ചെയ്ത ടൗൺഹാൾ ശൈലിയിലുള്ള യോഗത്തിൽ നൂറുകണക്കിനു പേരാണ് പങ്കെടുത്തത്.
ഇ20 ഇന്ധനത്തിന്റെ ദോഷങ്ങൾ ചർച്ച ചെയ്ത യോഗത്തിൽ ഇ20 പെട്രോളും സാധാരണ പെട്രോളും ഇന്ധന സ്റ്റേഷനുകളിൽ തെരഞ്ഞെടുക്കാനുള്ള ഉപാധി ഉപയോക്താക്കൾക്കു നൽകണമെന്ന് കേജരിവാൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
ഇ20 കലർത്തിയ പെട്രോളിന് കുറഞ്ഞ വിലയായിരിക്കണമെന്നും പെട്രോൾ വില ലിറ്ററിന് 84 രൂപയിൽ താഴെയായിരിക്കണമെന്നും ഇ20 ഇന്ധനം വാഹനങ്ങളിൽ കേട് വരുത്തില്ലെന്ന് അവകാശപ്പെടുന്ന റിപ്പോർട്ട് പരസ്യമാക്കണമെന്നും കേജരിവാൾ ആവശ്യപ്പെട്ടു.
National
ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ യുവതിക്കെതിരെ ഡൽഹി പോലീസ് കേസെടുത്തു. കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിനിടെയാണ് സംഭവം.
ജൂലൈ 23-ന് ജന്തർ മന്തറിൽ വച്ചാണ് 25 കാരിയായ രുചിക സിംഗ് പ്രതിഷേധത്തിനിടയിൽ ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയത്. ഈ പരാമർശങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അന്തസിനെ അപമാനിക്കുന്നതാണെന്നും, സമൂഹത്തിൽ അനൈക്യം വളർത്താനും പൊതുസമാധാനം തകർക്കാനും ഇടയാക്കുമെന്നും ചൂണ്ടിക്കാട്ടി ഒരു സ്വകാര്യ വ്യക്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
കുറ്റം നടന്ന സ്ഥലം പരിഗണിക്കാതെ ഏതു പോലീസ് സ്റ്റേഷനിലും ഫയൽ ചെയ്യാവുന്ന സീറോ എഫ്ഐആർ രീതി പ്രകാരം നോയിഡയിലെ എക്സ്പ്രസ് വേ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലേക്ക് കൈമാറിയ എഫ്ഐആർ തുടർ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
National
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പദവി ഒഴിഞ്ഞ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാകണമെന്ന് 'കോക്രോച്ച് ജനതാ പാർട്ടി' സ്ഥാപകൻ അഭിജീത് ദീപ്കെ. ഡൽഹിയിലെ പ്രതിഷേധത്തിന് ശേഷം മഹാരാഷ്ട്രയിലെ വീട്ടിലെത്തിയ ദീപ്കെ, മാധ്യമങ്ങളോട് സംസാരിക്കവെയാണ് പ്രധാനമന്ത്രിയെ പരിഹസിച്ചത്.
വിദ്യാർഥികളെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പങ്കുവെച്ച സോഷ്യൽ മീഡിയ വീഡിയോകളെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു പ്രതികരണം. "പ്രധാനമന്ത്രി ഇപ്പോൾ ഒരു ഇൻഫ്ലുവൻസർ ആകണമെന്നാണ് ഞാൻ കരുതുന്നത്. ഇൻഫ്ലുവൻസർ എന്ന ജോലി അദ്ദേഹം വളരെ നന്നായി ചെയ്യുന്നുണ്ട്. അതിനാൽ അദ്ദേഹം പ്രധാനമന്ത്രി കസേരയിൽനിന്ന് രാജിവെച്ച് ആ ചുമതല മറ്റേതെങ്കിലും നേതാവിനെ ഏൽപ്പിക്കണം, ദീപ്കെ പരിഹസിച്ചു.
ഡൽഹിയിലെ സമരത്തിൽ പങ്കെടുത്ത വിദ്യാർഥികളെ വിവിധ സംസ്ഥാന സർക്കാരുകൾ വേട്ടയാടുകയും ഉപദ്രവിക്കുകയും ചെയ്യുന്നത് നിർത്തിയില്ലെങ്കിൽ വരുന്ന തെരഞ്ഞെടുപ്പുകളിൽ പ്രതിഷേധക്കാർ സർക്കാരിന് ശക്തമായ പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജികൊണ്ട് മാത്രം ജനങ്ങളുടെ രോഷം അടങ്ങില്ലെന്നും ദീപ്കെ വ്യക്തമാക്കി. പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാർഥികളാരും തീവ്രവാദികളല്ലെന്നും, അവരെ വീണ്ടും ലക്ഷ്യംവെച്ചാൽ സമരം കൂടുതൽ ശക്തമായി പുനരാരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള ഇന്ത്യയിലെ പ്രമുഖ വ്യക്തികളുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് ഇനി മുതൽ ഉന്നതതലത്തിൽ അധിക നിരീക്ഷണവും പരിശോധനയും ഏർപ്പെടുത്തുമെന്ന് മെറ്റ. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തെയാണ് മെറ്റ അധികൃതർ ഇക്കാര്യം അറിയിച്ചത്.
നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ ജെൻ സി വിദ്യാർത്ഥികളോട് സംസാരിക്കുന്ന പ്രധാനമന്ത്രിയുടെ ആദ്യത്തെ സെൽഫി വീഡിയോ ഫേസ്ബുക്കിൽ നിന്ന് താത്കാലികമായി നീക്കം ചെയ്ത സംഭവത്തിൽ കേന്ദ്ര സർക്കാർ മെറ്റ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. വീഡിയോ നീക്കം ചെയ്തത് ഒരു സാങ്കേതിക "പിഴവ്" മൂലമാണെന്ന് സമ്മതിച്ച മെറ്റ, വിഷയത്തിൽ കൂടുതൽ ചർച്ചകൾ നടത്താനായി ഈ ആഴ്ച അവസാനത്തോടെയോ അടുത്ത ആഴ്ച ആദ്യത്തോടെയോ സർക്കാർ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുമെന്നും അറിയിച്ചു.
നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി വീഡിയോ പങ്കുവെച്ചത്. ചോദ്യപേപ്പർ ചോർച്ച നിസാര വിഷയമല്ലെന്നും ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും വേദന മനസിലാക്കുന്നുവെന്നും വ്യക്തമാക്കിയ പ്രധാനമന്ത്രി, കേസ് വിചാരണയ്ക്ക് ഫാസ്റ്റ് ട്രാക്ക് കോടതികളും കുറ്റക്കാർക്ക് കഠിന ശിക്ഷയും ഉറപ്പാക്കുന്ന പുതിയ ബിൽ പാർലമെന്റിൽ അവതരിപ്പിക്കുമെന്നും ഉറപ്പുനൽകിയിരുന്നു.
National
ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയെ തുടർന്നുള്ള വൻ പ്രതിഷേധങ്ങൾക്കിടയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിന് പിന്നാലെ, രാജ്യത്തെ പരീക്ഷാ സമ്പ്രദായം പൊളിച്ചെഴുതാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ഉന്നതതല ടാസ്ക് ഫോഴ്സിൽ വിവിധ മേഖലകളിലെ പ്രമുഖർ അംഗങ്ങളാകുന്നു. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ പ്രവർത്തനങ്ങളിൽ സമഗ്രമായ ഘടനാപരമായ പരിഷ്കാരങ്ങൾ വരുത്താൻ ലക്ഷ്യമിട്ടുള്ളതാണ് ഈ സമിതി.
ഇൻഫോസിസ് സഹസ്ഥാപകനും സാങ്കേതിക വിദഗ്ദ്ധനുമായ നന്ദൻ നിലേകനി നയിക്കുന്ന സമിതിയിൽ ശാസ്ത്രജ്ഞരും മുൻ ഉദ്യോഗസ്ഥരും അടങ്ങുന്ന പ്രമുഖരുടെ നിരതന്നെയുണ്ട്.
നന്ദൻ നിലേകനി (ഐടി വിദഗ്ദ്ധൻ): പരീക്ഷാ നടത്തിപ്പിൽ അത്യാധുനിക സാങ്കേതികവിദ്യയും എൻഡ്-ടു-എൻഡ് എൻക്രിപ്ഷനും ഉറപ്പാക്കി ചോർത്താനാകാത്തവിധം സുരക്ഷിതമായ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ രൂപകൽപ്പന ചെയ്യാൻ ഇദ്ദേഹത്തിന്റെ പരിചയസമ്പത്ത് സഹായിക്കും.
എസ്. സോമനാഥ് (മുൻ ഐഎസ്ആർഒ ചെയർമാൻ): ബഹിരാകാശ ദൗത്യങ്ങൾക്ക് സമാനമായ 'സീറോ-ഡിഫെക്ട്' സുരക്ഷാ പാളികളും പ്രക്രിയകളും പരീക്ഷാ നടത്തിപ്പിൽ നടപ്പിലാക്കും. ചോദ്യപ്പേപ്പർ തയ്യാറാക്കുന്നത് മുതൽ ഫലപ്രഖ്യാപനം വരെ ഘട്ടം ഘട്ടമായുള്ള പരിശോധനകൾ ഉറപ്പാക്കും.
തപൻ ഡെക്ക (മുൻ ഐബി ഡയറക്ടർ): ചോദ്യപ്പേപ്പർ ചോർത്തുന്ന പരീക്ഷാ മാഫിയകളെയും റാക്കറ്റുകളെയും പിടികൂടുന്നതിനുള്ള തത്സമയ സൈബർ നിരീക്ഷണ സംവിധാനവും രഹസ്യാന്വേഷണ ശൃംഖലയും കെട്ടിപ്പടുക്കുന്നതിൽ നിർദേശങ്ങൾ നൽകും.
വി. കാമകോടി (ഐഐടി മദ്രാസ് ഡയറക്ടർ): പരീക്ഷാ സോഫ്റ്റ്വെയറുകളും സെർവറുകളും സൈബർ ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള സുരക്ഷാ മാർഗങ്ങൾ രൂപകൽപ്പന ചെയ്യും.
അനിത കർവാൾ (മുൻ കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി): ഗ്രേസ് മാർക്ക് നയം, ആൻസർ കീ തർക്കങ്ങൾ പരിഹരിക്കൽ, കേന്ദ്രങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കൽ തുടങ്ങിയ അക്കാദമിക് പരിഷ്കാരങ്ങൾക്ക് മേൽനോട്ടം വഹിക്കും.
അമൃത് ലാൽ മീന (ലോജിസ്റ്റിക്സ് വിദഗ്ദ്ധൻ): ചോദ്യപ്പേപ്പർ അച്ചടി, വിതരണം, സൂക്ഷിപ്പ് എന്നിവയിൽ ജിപിഎസ് ട്രാക്കിംഗ്, കൃത്യസമയത്ത് മാത്രം തുറക്കുന്ന ഡിജിറ്റൽ ലോക്കുകൾ എന്നിവ ഉപയോഗിച്ച് അട്ടിമറികൾ തടയുന്ന വിതരണ ശൃംഖല ഉറപ്പാക്കും.
പരീക്ഷാ സമ്പ്രദായം കൂടുതൽ സുതാര്യവും വിശ്വസനീയവുമാക്കുകയാണ് ഈ ബഹുമുഖ വിദഗ്ധ സമിതിയുടെ പ്രാഥമിക ലക്ഷ്യമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
National
ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ സമ്പ്രദായത്തിൽ സമഗ്രമായ പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിന്റെ ഭാഗമായി ഉന്നതതല കർമസമിതിയെ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇൻഫോസിസ് സഹസ്ഥാപകനും യുഐഡിഎഐ (ആധാർ) മുൻ ചെയർമാനുമായ നന്ദൻ നിലേകാനിയാണ് കർമ സമിതിയുടെ അധ്യക്ഷൻ.
പരീക്ഷാ നടത്തിപ്പിലെ സുതാര്യത ഉറപ്പാക്കുന്നതിനും നിലവിലെ വ്യവസ്ഥിതിയിലെ പോരായ്മകൾക്ക് ശാശ്വത പരിഹാരം കാണുന്നതിനും ലക്ഷ്യമിട്ടാണ് ഈ പുതിയ സമിതിക്ക് രൂപം നൽകിയിരിക്കുന്നത്. രാജ്യത്തെ മത്സരപ്പരീക്ഷകളും പ്രവേശന പരീക്ഷകളും കൂടുതൽ കാര്യക്ഷമവും സുരക്ഷിതവുമാക്കാൻ ആവശ്യമായ നിർദേശങ്ങൾ സമിതി സർക്കാരിന് സമർപ്പിക്കും. സാങ്കേതികവിദ്യയുടെ സഹായത്തോടെ പരീക്ഷാ നടത്തിപ്പിലെ പിഴവുകൾ പൂർണമായും ഒഴിവാക്കുക എന്നതാണ് പ്രധാന ലക്ഷ്യം.
അടുത്തിടെ വിവിധ ദേശീയ പരീക്ഷകളുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ചോദ്യപ്പേപ്പർ ചോർച്ച ഉൾപ്പെടെയുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാരിന്റെ ഈ നിർണായക നീക്കം. നന്ദൻ നിലേകാനിയുടെ നേതൃത്വത്തിലുള്ള സമിതിയിൽ രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ വിദഗ്ധരും സാങ്കേതിക വിദഗ്ധരും ഭാഗമാകുമെന്നാണ് വിവരം.
ഇന്ത്യയുടെ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച വ്യക്തിയെന്ന നിലയിലാണ് പുതിയ ദൗത്യത്തിനായി നന്ദൻ നിലേകനിയെ പ്രധാനമന്ത്രി നിയോഗിച്ചിരിക്കുന്നത്.
National
ന്യൂഡൽഹി: രാജ്യത്തെ യുവജനങ്ങളുമായി കൂടുതൽ അടുത്തിടപഴകുന്നതിന്റെ ഭാഗമായി മന്ത്രിമാർ ഇൻസ്റ്റഗ്രാമിൽ സജീവമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവാക്കളെ ആകർഷിക്കുന്നതിനായി മന്ത്രിമാർ റീൽസുകൾ നിർമിക്കുകയും സമൂഹമാധ്യമങ്ങളിൽ കൂടുതൽ സജീവമായി ഇടപെടുകയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഡിജിറ്റൽ മാധ്യമങ്ങളിലൂടെ ജനങ്ങളിലേക്കും പ്രത്യേകിച്ച് യുവതലമുറയിലേക്കും സർക്കാരിന്റെ പ്രവർത്തനങ്ങൾ എത്തിക്കുന്നതിന്റെ പ്രാധാന്യം മന്ത്രിസഭാ യോഗത്തിൽ പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഇൻസ്റ്റാഗ്രാം പോലുള്ള പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് ചെറു വീഡിയോകളും റീൽസുകളും വഴി നയങ്ങളും പദ്ധതികളും പരിചയപ്പെടുത്താൻ മന്ത്രിമാർ തയ്യാറാകണമെന്ന് പ്രധാനമന്ത്രി നിർദേശിച്ചു.
National
ന്യൂഡൽഹി: പാർലമെന്റിന്റെ സുഗമമായ പ്രവർത്തനം, അർഥവത്തായ ചർച്ചകൾ, രാജ്യത്തെ മുന്നോട്ടു കൊണ്ടുപോകാനുള്ള കൂട്ടായ നിശ്ചയദാർഢ്യം എന്നിവയാണ് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.
വർഷകാല സമ്മേളനം ആരംഭിച്ച ഇന്നലെ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ പുരോഗതിക്കുവേണ്ടി പൊതുവായ പ്രതിബദ്ധതയോടെ അറിവോടും ആദരവോടും കൂടിയ സംവാദത്തിൽ ഏർപ്പെടാൻ പാർലമെന്റ് അംഗങ്ങളോട് പ്രധാനമന്ത്രി അഭ്യർഥിച്ചു.
വിക്രം-1 റോക്കറ്റിലൂടെ ദേശീയപതാക ബഹിരാകാശത്തേക്ക് എത്തിച്ച ഇന്ത്യൻ സ്റ്റാർട്ടപ്പ് കമ്പനിയായ സ്കൈറൂട്ട് എയ്റോസ്പേസിനെ പ്രകീർത്തിച്ചു സംസാരിക്കവേ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി പരോക്ഷമായി വിമർശിച്ചു.
സ്കൈറൂട്ട് കമ്പനി ടീമിന്റെ ശരാശരി പ്രായം 28 വയസാണെന്നും താൻ സംസാരിക്കുന്നത് 56 വയസുള്ള ഏതെങ്കിലും ചെറുപ്പക്കാരനെക്കുറിച്ചല്ലെന്നുമായിരുന്നു മോദിയുടെ പരിഹാസം.
National
ന്യൂഡൽഹി: ഏറ്റവും വലിയ യുവജനവിരുദ്ധ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി.
ദേശീയ തലസ്ഥാനത്ത് സമാധാനപരമായി സമരം ചെയ്യുന്ന വിദ്യാർഥികൾ തങ്ങളുടെ അവകാശങ്ങൾക്കുവേണ്ടിയാണ് പോരാടുന്നത്.
അവർക്കു നേരേ പോലീസ് നടത്തിയ നരനായാട്ട് ജനാധിപത്യവിരുദ്ധമാണ്. 152 ചോദ്യപേപ്പർ ചോർച്ചയുണ്ടായി. 7.5 കോടി വിദ്യാർഥികൾ അതിന് ഇരകളായി. എന്നാൽ ഒരു കുറ്റവാളിപോലും ശിക്ഷിക്കപ്പെട്ടിട്ടില്ല- രാഹുൽ ഗാന്ധി പറഞ്ഞു.
Kerala
മലപ്പുറം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ ഭീഷണി മുഴക്കിയ സംഭവത്തിൽ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞു. പരപ്പനങ്ങാടി ചെട്ടിപ്പടി കരിപ്പോട്ട് വീട്ടിൽ മിഥുൻ ആണ് ഫേസ്ബുക്കിലൂടെ പ്രധാനമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി വീഡിയോ പോസ്റ്റ് ചെയ്തത്.
സംഭവത്തിൽ മലപ്പുറം സൈബർ ക്രൈം പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. വീഡിയോ റിക്കാർഡ് ചെയ്യാൻ ഉപയോഗിച്ച പ്രതിയുടെ മൊബൈൽ ഫോണ്‍ സൈബർ സംഘം കസ്റ്റഡിയിലെടുത്തു.
മാനസിക രോഗിയായ പ്രതിയെ കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.
International
ലണ്ടന്‍: ആന്‍ഡി ബേര്‍നാം ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും. ആദ്യ ഘട്ട നാമനിര്‍ദേശത്തില്‍ ഭൂരിപക്ഷം ലേബര്‍ എംപിമാരും ബേര്നമിനെ പിന്തുണച്ചു. 403 എംപിമാരില്‍ 322 പേര് ബേര്നാമിനെ പിന്തുണച്ചു.
323 എംപിമാരുടെ പിന്തുണയാണു വേണ്ടത്. വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത എംപിമാര്‍ ബേര്നമിനെ പിന്തുണയ്ക്കുമെന്ന് അറിയിച്ചു.
മത്സരരംഗത്ത് മറ്റാരുമില്ലെങ്കില്‍ ബേര്നാമിനെ ലേബര്‍ പാര്‍ട്ടി നേതാവായി തെരഞ്ഞെടുക്കും. ജൂലൈ 20ന് ബേര്നം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.
രാജിവച്ച സര് കീയര്‍ സ്റ്റാര്‍മറിനു പകരമാണ് ആന്‍ഡി ബേര്‍നാം പ്രധാനമന്ത്രിയാകുക.
International
ലണ്ടൻ: ബ്രിട്ടനിലെ നാഷണൽ ഹെൽത്ത് സർവീസിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ വസതിയിൽ നടത്തിയ വിരുന്നിൽ ആതിഥ്യം ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് ഷൈനി ബേസിൽ.
കോതമംഗലം സ്വദേശിനിയായ ഷൈനി 24 വർഷമായി ബസിൽഡനിലാണ് താമസം.ബസിൽഡൺ മലയാളി അസോസിയേഷൻ പ്രസിഡന്റ് ബേസിൽ ചാക്കോയുടെ ഭാര്യയാണ്. ബസിൽഡൺ എൻഎച്ച്എസ് ആശുപത്രിയിൽ ന്യൂറോളജി ഡിപ്പാർട്ട്മെന്റിൽ ലീഡ് നഴ്സാണ് ഷൈനി.
നാഷണൽ ഹെൽത്ത് സർവീസിന്റെ 78-ാം വാർഷികത്തോടനുബന്ധിച്ച് തിങ്കളാഴ്ചയായിരുന്നു പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 10 ഡൗണിംഗ് സ്ട്രീറ്റിൽ പ്രത്യേക വിരുന്നു നടത്തിയത്.
International
മസ്കറ്റ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തെ ഏറ്റവും ഉന്നതമായ സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് ഒമാൻ സമ്മാനിച്ച് സുൽത്താൻ ഹൈതം ബിൻ താരിഖ്.
എലിസബത്ത് രാജ്ഞി, നെതർലാൻഡ്സിലെ മാക്സിമ രാജ്ഞി, ജപ്പാൻ ചക്രവർത്തി അക്കിഹിതോ, നെൽസൺ മണ്ടേല, ജോർദാൻ രാജാവ് അബ്ദുള്ള എന്നിവരാണ് നേരത്തേ ഈ ബഹുമതി ലഭിച്ചിട്ടുള്ള പ്രമുഖർ.
ഇന്ത്യ-ഒമാൻ ബന്ധം ശക്തിപ്പെടുത്തിയതിന്റെ സന്തോഷസൂചകമായാണ് ബഹുമതി സമ്മാനിച്ചത്. ഇന്ത്യയും ഒമാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 70-ാം വാർഷികത്തോട് അനുബന്ധിച്ചാണ് മോദി ഒമാൻ സന്ദർശിച്ചത്.
ബുധനാഴ്ച മസ്കറ്റിൽ എത്തിയ പ്രധാനമന്ത്രിക്ക് ഊഷ്മള സ്വീകരണം ലഭിച്ചു. ജോർദാനിലെയും എത്യോപ്യയിലെയും സന്ദർശനം കഴിഞ്ഞാണ് പ്രധാനമന്ത്രി ഒമാനിലെത്തിയത്.
"നമ്മുടെ പൂർവികർ മികച്ച വ്യാപാരബന്ധം വച്ചുപുലർത്തിയിരുന്നു. കടലിലൂടെയുള്ള കച്ചവടത്തിലൂന്നിയുള്ള ആ ബന്ധത്തിന് അറബിക്കടലായിരുന്നു നമ്മുടെ രാജ്യങ്ങൾക്കിടയിലുള്ള പാലം. ഈ പുരസ്കാരം ഞാൻ ഇന്ത്യയിലെ ജനങ്ങൾക്കു സമർപ്പിക്കുന്നു. മാണ്ഡവി മുതൽ മസ്കറ്റുവരെ നീണ്ട വ്യാപാരബന്ധം വികസിപ്പിച്ച നമ്മുടെ പൂർവികർക്കും ഞാനീ സമ്മാനം സമർപ്പിക്കുന്നു.'-എക്സിൽ പങ്കുവച്ച പോസ്റ്റിൽ മോദി കുറിച്ചു.