പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശയാത്രയ്ക്കിടെ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രാ ചെലവിൽ 2021-ന് ശേഷം വൻ വർധനവ്. 2021-ൽ 36 കോടി രൂപയായിരുന്ന വാർഷിക യാത്രാച്ചെലവ് 2025 ആയപ്പോഴേക്കും അഞ്ചിരട്ടി വർധിച്ച് 180 കോടി രൂപ കടന്നതായി വിദേശകാര്യ മന്ത്രാലയം രാജ്യസഭയെ അറിയിച്ചു. വിദേശകാര്യ സഹമന്ത്രി പബിത്ര മർഗരീറ്റയാണ് സഭയിൽ വിവരങ്ങൾ രേഖാമൂലം സമർപ്പിച്ചത്.
2021 മുതൽ ഇതുവരെ പ്രധാനമന്ത്രിയുടെ വിദേശയാത്രകൾക്കായി ആകെ 550 കോടിയലധികം രൂപ ചെലവഴിച്ചിട്ടുണ്ട്. 2021-ൽ 36 കോടി, 2022-ൽ 55 കോടി, 2023-ൽ 93 കോടി, 2024-ൽ 109 കോടി എന്നിങ്ങനെ ഉയർന്ന ചെലവ് 2025-ലാണ് 180 കോടിയിലധികമായി ഉയർന്നത്. 2026-ൽ ഇതുവരെ 74.58 കോടി രൂപ ചെലവഴിച്ചു. മേയിൽ നടന്ന അഞ്ച് രാജ്യങ്ങളുടെ പര്യടനത്തിൽ നോർവേ സന്ദർശനത്തിനാണ് ഈ വർഷം ഏറ്റവും കൂടുതൽ തുക (17.46 കോടി രൂപ) ചെലവായത്.
അതേസമയം, ഈ വിദേശസന്ദർശനങ്ങൾ വഴി രാജ്യത്തിന് വലിയ നേട്ടമുണ്ടായെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 2021 ജൂലൈയ്ക്ക് ശേഷം പ്രതിരോധം, എ.ഐ, സെമികണ്ടക്ടർ, പുനരുപയോഗ ഊർജ്ജം തുടങ്ങി വിവിധ മേഖലകളിലായി 316 ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചതായും, 2021 ഏപ്രിൽ മുതൽ 2025 ഡിസംബർ വരെ 381.8 ബില്യൺ ഡോളറിന്റെ വിദേശ നിക്ഷേപം ഇന്ത്യയിലേക്ക് എത്തിയതായും മന്ത്രാലയം വിശദീകരിച്ചു.
Tags : PrimeMinister NarendraModi LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash