ന്യൂഡൽഹി: രാജ്യത്തെ വിദ്യാർഥി പ്രതിഷേധങ്ങളും ഊർജ സുരക്ഷാ ആശങ്കകളും ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ പാർലമെന്റിൽ സുരക്ഷാ കാബിനറ്റ് കമ്മിറ്റി യോഗം ചേർന്നു. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ധനമന്ത്രി നിർമല സീതാരാമൻ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ഇവർക്ക് പുറമേ ജെ.പി. നദ്ധ, പിയൂഷ് ഗോയൽ, ഹർദീപ് സിംഗ് പുരി, സർബാനന്ദ സോനോവാൾ എന്നീ കേന്ദ്രമന്ത്രിമാരും പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി.കെ. മിശ്രയും യോഗത്തിൽ പങ്കെടുത്തു. പരീക്ഷാ ക്രമക്കേടുകളിലും നീറ്റ് ചോർച്ചയിലും പ്രതിഷേധിച്ച് സമരം ചെയ്ത വിദ്യാർഥികൾക്ക് നേരെ പോലീസ് അതിക്രമം നടന്നു എന്ന ആരോപണത്തെത്തുടർന്നുണ്ടായ രാഷ്ട്രീയ സ്ഥിതിഗതികളും യോഗം വിലയിരുത്തി. ഒപ്പം ഇറാൻ-യുഎസ് പോര് കാരണം അന്താരാഷ്ട്ര തലത്തിൽ ഇന്ധനവിലയിലുണ്ടാകുന്ന വ്യതിയാനങ്ങളും രാജ്യത്തെ ഊർജ സുരക്ഷയും വിതരണവും യോഗം വിശദമായി അവലോകനം ചെയ്തു.