പ്രതീകാത്മക ചിത്രം
ഭോപ്പാൽ: മധ്യപ്രദേശിലെ മൊറീനയിൽ ഭാര്യയെയും മക്കളെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. കിഷൻപൂർ സ്വദേശി ബൽറാം സിംഗ് കുശ്വാഹ (35) യാണ് ഭാര്യ രവിത (32)യെയും എട്ടും, അഞ്ചും വയസുള്ള രണ്ട് ആൺമക്കളെയും കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്. ശേഷം ഇയാൾ ട്രെയിന് മുന്നിൽ ചാടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
വെള്ളിയാഴ്ച രാത്രി രവിത ഉറങ്ങിക്കിടക്കുമ്പോൾ ബൽറാം കോടാലി ഉപയോഗിച്ച് വെട്ടിക്കൊല്ലുകയും തുടർന്ന് മക്കളെയും കോടാലി കൊണ്ട് ആക്രമിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ രവിതയും മക്കളും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. തുടർന്ന് ഇയാൾ ഗ്രാമത്തിൽ നിന്ന് കുറച്ചകലെയുള്ള ശിക്കാർപൂർ റെയിൽവേ ക്രോസിലേക്ക് പോയി കുശ്വാഹ ട്രെയിന് മുന്നിൽ ചാടുകയായിരുന്നു.
ഫോറൻസിക് സംഘവും പോലീസും സ്ഥലത്ത് വിശദമായ പരിശോധന നടത്തി. അയൽക്കാരെയും കുടുംബാംഗങ്ങളെയും ചോദ്യം ചെയ്യുന്നുണ്ടെന്നും പോലീസ് പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: 1056, 0471-2552056)