പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഡൽഹിയിലെ തെരുവുകളിൽ സ്ത്രീകളെയും പെണ്കുട്ടികളെയും പിന്തുടർന്ന് ശല്യപ്പെടുത്തുകയും ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയും ചെയ്ത യൂട്യൂബർ അറസ്റ്റിൽ. ഗുർമാൻ സിംഗ് (32) എന്ന യുവാവാണ് പിടിയിലായത്.
ചിത്രീകരിക്കുന്ന വീഡിയോ സ്ത്രീകളുടെ സമ്മതമില്ലാതെയാണ് ഇയാൾ യൂട്യൂബിലും ഫേയ്സ്ബുക്കിലും പോസ്റ്റ് ചെയ്യുന്നത്. ഇയാൾക്ക് ഫേയ്സ്ബുക്കിൽ ഏകദേശം രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്സും യൂട്യൂബ് ചാനലിന് 72,000-ത്തിലധികം സബ്സ്ക്രൈബേഴ്സുണ്ട്.
സ്ത്രീകളെയും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും ശല്യം ചെയ്തെന്ന കാരണത്താൽ നിരവധി പരാതികളാണ് ഇയാൾക്കെതിരെ വന്നതെന്ന് പോലീസ് പറഞ്ഞു. ജൂൺ രണ്ടിന് ഒരു പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയെ തുടർന്നാണ് സൈബർ സംഘം അന്വേഷണം ആരംഭിച്ചത്. ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന തന്റെ പ്രായപൂർത്തിയാകാത്ത മകളെ വാഹനമിടിക്കുകയും പിന്തുടർന്നെത്തി അശ്ലീല വാക്കുകൾ ഉപയോഗിച്ച് ശല്യം ചെയ്യുകയും ചെയ്തുവെന്നായിരുന്നു പരാതി. അന്വേഷണത്തിൽ, ഈ ദൃശ്യങ്ങൾ യൂട്യൂബിലും ഫേയ്സ്ബുക്കിലും അപ്പ്ലോട് ചെയ്തിരിക്കുന്നത് ഗുർമാൻ സിംഗ് തന്നെയാണെന്ന് കണ്ടെത്തി. പോക്സോ നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഇയാളുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ പരിശോധിച്ചപ്പോൾ, ഈ അക്കൗണ്ടുകളിൽ ഭൂരിഭാഗവും സ്ത്രീകളെയും പെൺകുട്ടികളെയും ലക്ഷ്യമിട്ടുള്ള വീഡിയോകളാണെന്ന് പോലീസ് കണ്ടെത്തി. സ്ത്രീകളുടെ വാഹനങ്ങളിൽ ഇടിച്ച ശേഷം ക്ഷമ ചോദിച്ചുകൊണ്ട് ഇയാൾ സംസാരിച്ചു തുടങ്ങും. പിന്നീട് അവരെ പിന്തുടർന്ന് അവരുടെ വിവരങ്ങൾ അറിയാൻ ശ്രമിക്കും.
ചോദ്യം ചെയ്യലിൽ ഫോളോവേഴ്സിനെ കൂട്ടാനാണ് ഇത്തരം വീഡിയോകൾ പോസ്റ്റ് ചെയ്തതെന്ന് ഗുർമാൻ സിംഗ് സമ്മതിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.