ടിനി ടോം
കൊച്ചി: നടൻ ടിനി ടോം വ്യക്തിഹത്യ നടത്തിയെന്നാരോപിച്ച് നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ കേസെടുക്കാനാവില്ലെന്ന് പോലീസ്. അൻസിബ ഉന്നയിച്ച ആരോപണങ്ങളിൽ തെളിവില്ലെന്ന് പോലീസ് പറഞ്ഞു. ഇതുസംബന്ധിച്ച് എസിപിക്ക് കടവന്ത്ര പോലീസ് റിപ്പോർട്ടും നൽകി.
സിറ്റി പോലീസ് കമ്മീഷണർക്ക് ലഭിച്ച പരാതിയിൽ കൃത്യമായ പരിശോധനകൾ നടത്തിയ ശേഷമാണ് പോലീസിന്റെ ഈ നിർണായക നീക്കം. ടിനി ടോം തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചെന്ന പരാതിയുമായാണ് അൻസിബ പോലീസിനെ സമീപിച്ചത്.
തുടർന്ന് പോലീസ് പ്രാഥമിക പരിശോധന നടത്തുകയും അൻസിബ, ടിനി ടോം എന്നിവരെ നേരിട്ട് വിളിച്ച് മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇരുഭാഗത്തിന്റെയും മൊഴികൾ വിശദമായി പരിശോധിച്ച ശേഷമാണ് കേസ് എടുക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് പോലീസ് എത്തിയത്.
അൻസിബ നൽകിയ പരാതി വെറും കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ മാത്രമുള്ളതാണെന്നാണ് പോലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ടിനി ടോം വ്യക്തിപരമായ അധിക്ഷേപം നടത്തിയെന്ന് പരാതിയിൽ പറയുന്നുണ്ടെങ്കിലും അത് സാധൂകരിക്കുന്ന തെളിവുകളില്ല.
തെളിവുകളുടെ അഭാവത്തിൽ നടനെതിരെ കേസ് രജിസ്റ്റർ ചെയ്യാനാകില്ലെന്ന് വ്യക്തമാക്കിയാണ് കടവന്ത്ര പോലീസ് എസിപിക്ക് റിപ്പോർട്ട് നൽകിയത്. ഈ വിഷയത്തിൽ ടിനി ടോമിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് അൻസിബ കോടതിയെ സമീപിച്ചിട്ടുണ്ട്.