ഡിജിറ്റൽ സാങ്കേതികവിദ്യയുടെ വ്യാപനം നമ്മുടെ കുട്ടികളുടെ പെരുമാറ്റരീതികളെയും സ്വഭാവസവിശേഷതകളെയും അടിമുടി മാറ്റിമറിച്ചിരിക്കുകയാണ്. സ്മാർട്ട് ഫോണുകളും കുറഞ്ഞ ചെലവിലുള്ള ഇന്റർനെറ്റും സാർവത്രികമായതോടെ, കുട്ടികൾ വളരെ ചെറുപ്പത്തിൽതന്നെ ഓൺലൈൻ ലോകത്തേക്കു പ്രവേശിക്കുന്നു. ഒരിക്കൽ മാതാപിതാക്കളും സ്കൂളുകളും സമൂഹവും ചേർന്നാണു കുട്ടികളുടെ വളർച്ചയെയും വ്യക്തിത്വത്തെയും രൂപപ്പെടുത്തിയിരുന്നതെങ്കിൽ ഇന്ന് സ്ക്രീനുകളും പ്ലാറ്റ്ഫോമുകളും അവയിലെ സങ്കീർണമായ അൽഗോരിതങ്ങളുമാണ് കുട്ടികളുടെ ചിന്തയെയും പെരുമാറ്റത്തെയും ആഗ്രഹങ്ങളെയും സ്വാധീനിക്കുന്നത്.
ഇന്നത്തെ സോഷ്യൽ മീഡിയ കേവലമൊരു ആശയവിനിമയ ഉപകരണം മാത്രമല്ല. മറിച്ച്, ഉപയോക്താവിന്റെ ശ്രദ്ധ പിടിച്ചുപറ്റാനും ഇടപെടലുകൾ ദീർഘിപ്പിക്കാനും തീരുമാനങ്ങളെ സ്വാധീനിക്കാനുമായി മനഃശാസ്ത്രപരമായി രൂപകൽപ്പന ചെയ്ത പെരുമാറ്റ വ്യവസ്ഥയാണ്. ടെലിവിഷൻ പോലുള്ള പരമ്പരാഗത മാധ്യമങ്ങളിൽനിന്നു വ്യത്യസ്തമായി ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഓരോ ഉപയോക്താവിന്റെയും സ്വഭാവം നിരന്തരം പഠിക്കുകയും ‘ആൽഗോരിതമിക് ഫീഡ്ബാക്ക് ലൂപ്പുകൾ’ വഴി അവരുടെ പെരുമാറ്റത്തെ കൂടുതൽ സ്വാധീനിക്കുകയും ചെയ്യുന്നു. ബൗദ്ധികവും മാനസികവുമായ വളർച്ച പൂർണമായിട്ടില്ലാത്ത കുട്ടികളെ സംബന്ധിച്ചിടത്തോളം ഇത് അപകടകരമായ മാനസികനിലയിലേക്കും സംഘർഷങ്ങളിലേക്കും നയിക്കും.
പ്രത്യാഘാതങ്ങൾ
ഇതിന്റെ പ്രത്യാഘാതങ്ങൾ ഇതിനകംതന്നെ സമൂഹത്തിൽ വ്യക്തമായി കണ്ടുതുടങ്ങിയിട്ടുണ്ട്. ശ്രദ്ധയില്ലായ്മ, ഉറക്കക്കുറവ്, മാനസിക അസ്ഥിരത, സാമൂഹിക താരതമ്യം മൂലമുണ്ടാകുന്ന സമ്മർദം, ഡിജിറ്റൽ അംഗീകാരത്തോടുള്ള (Likes and Shares) അമിത ആശ്രിതത്വം എന്നിവ കുട്ടികളിലും കൗമാരക്കാരിലും ആശങ്കാജനകമാംവിധം വർധിക്കുന്നു. ഒരിക്കൽ കുടുംബബന്ധങ്ങളും നേരിട്ടുള്ള സാമൂഹിക ഇടപെടലുകളുമാണ് വ്യക്തിത്വം രൂപപ്പെടുത്തിയിരുന്നത്. ഇന്നാകട്ടെ ‘ലൈക്കുകളും’ ‘ഫോളോവേഴ്സും’ വ്യക്തിത്വത്തെ നിർവചിക്കുന്ന മാനദണ്ഡങ്ങളായി മാറുകയാണ്.
അതോടൊപ്പം, സൈബർ ബുള്ളിയിംഗ്, തെറ്റായ വിവരങ്ങൾ (Misinformation), അതിരു കടന്ന ഉപഭോക്തൃ സംസ്കാരം, യാഥാർഥ്യവിരുദ്ധമായ ജീവിതശൈലികൾ എന്നിവയ്ക്കും കുട്ടികൾ ഇരയാകുന്നു. വിനോദമായി തോന്നുന്ന പല കാര്യങ്ങളും യഥാർഥത്തിൽ കുട്ടികളുടെ പെരുമാറ്റ നിയന്ത്രണത്തിന്റെയും മാനസിക സ്വാധീനത്തിന്റെയും ഉപാധികളായി പ്രവർത്തിക്കുകയാണ്. ഇത് ഇനി ഒരു സ്വകാര്യ കുടുംബപ്രശ്നമായി കാണാനാകില്ല; മറിച്ച്, പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട ഗൗരവകരമായ വിഷയവും വിദ്യാഭ്യാസ വെല്ലുവിളിയും സാമൂഹിക അപകടസാധ്യതയുമാണ്.
ദേശീയ ചൈൽഡ് ഡിജിറ്റൽ നയത്തിന്റെ ആവശ്യകത
ഡിജിറ്റൽ പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ ആക്ട് (2023), ഇൻഫർമേഷൻ ടെക്നോളജി ആക്ട് (2000) എന്നിവ വഴി ഇന്ത്യ ചില നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്. മാതാപിതാക്കളുടെ സമ്മതം, ഡാറ്റാ സ്വകാര്യത, പ്ലാറ്റ്ഫോമുകളുടെ ഉത്തരവാദിത്വം എന്നിവ ഇതിൽ ഉൾപ്പെടുന്നു. എന്നാൽ, ഇവ തികച്ചും അപര്യാപ്തമാണ്. നിലവിലെ നിയമങ്ങൾ പ്രധാനമായും കുട്ടികളുടെ ഡാറ്റാ സംരക്ഷണത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. എന്നാൽ അവരുടെ ശ്രദ്ധ, ബൗദ്ധികവളർച്ച, മാനസികാരോഗ്യം എന്നിവയുടെ സംരക്ഷണം ഇതിൽ ഉൾപ്പെടുന്നില്ല. സ്വകാര്യതാ ലംഘനങ്ങളും നിയമവിരുദ്ധ ഉള്ളടക്കങ്ങളും നിയന്ത്രിക്കുമ്പോഴും അടിമത്തമുണ്ടാക്കുന്ന പ്ലാറ്റ്ഫോം ഡിസൈൻ, അൽഗോരിതമിക് നിയന്ത്രണം, ഡിജിറ്റൽ ആശ്രിതത്വം തുടങ്ങിയ വിഷയങ്ങൾ അവഗണിക്കപ്പെടുന്നു.
ആഗോളതലത്തിൽ ഈ ചർച്ചകൾ പുതിയ ഘട്ടത്തിലേക്കു കടന്നുകഴിഞ്ഞു. അമേരിക്ക COPPA നിയമത്തിലൂടെ കുട്ടികളുടെ ഡാറ്റാ സംരക്ഷണവും മാതാപിതാക്കളുടെ സമ്മതവും ശക്തമാക്കി. യൂറോപ്യൻ യൂണിയൻ GDPR, Digital Services Act എന്നിവ വഴി കുട്ടികളെ ലക്ഷ്യമിട്ടുള്ള പരസ്യങ്ങളുടെ നിയന്ത്രണങ്ങളും പ്ലാറ്റ്ഫോം ഉത്തരവാദിത്വവും കർശനമാക്കി. ബ്രിട്ടനിൽ കുട്ടികൾക്കായുള്ള സുരക്ഷിത പ്ലാറ്റ്ഫോം രൂപകൽപ്പന നിയമപരമാക്കി. ഓസ്ട്രേലിയയും യൂറോപ്യൻ രാജ്യങ്ങളും പ്രായപരിശോധനയും നിയന്ത്രിത പ്രവേശനവും ശക്തമാക്കുമ്പോൾ, ചൈനയും ദക്ഷിണകൊറിയയും അമിത ഡിജിറ്റൽ ഉപയോഗത്തിനെതിരായ നിയന്ത്രണങ്ങളും പുനരധിവാസ സംവിധാനങ്ങളും വികസിപ്പിച്ചുകഴിഞ്ഞു.
ലോകം ഇപ്പോൾ ഡാറ്റ സംരക്ഷണത്തിൽനിന്ന് കുട്ടികളുടെ ബൗദ്ധികവും മാനസികവുമായ സംരക്ഷണത്തിലേക്കു നീങ്ങുകയാണ്. ഇന്ത്യക്കും ഇതിനനുസരിച്ചുള്ള സമഗ്രമായ ഒരു ദേശീയ ചൈൽഡ് ഡിജിറ്റൽ നയം അനിവാര്യമാണ്. ഇതിൽ താഴെപ്പറയുന്നവ ഉൾപ്പെടുത്തുന്നത് അഭികാമ്യമായിരിക്കും.
വ്യക്തമായ പ്രായപരിശോധനാ സംവിധാനം, ശക്തമായ പ്ലാറ്റ്ഫോം ഉത്തരവാദിത്വം, ‘ഇൻഫിനിറ്റ് സ്ക്രോൾ’, ‘ഓട്ടോപ്ലേ’ പോലുള്ള അടിമത്തമുണ്ടാക്കുന്ന സംവിധാനങ്ങളുടെ നിയന്ത്രണം, കുട്ടികളെ സ്വഭാവത്തെ സ്വാധീനിക്കുന്ന പരസ്യങ്ങളുടെ നിയന്ത്രണം.
അതോടൊപ്പം കുട്ടികളുടെ ഡിജിറ്റൽ ക്ഷേമത്തിനായി പ്രത്യേകമായ ഒരു ദേശീയ ഡിജിറ്റൽ കമ്മീഷൻ ഫോർ ചിൽഡ്രൻ രൂപീകരിക്കേണ്ടതുണ്ട്. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളെ നിരീക്ഷിക്കുക, കുട്ടികളിലെ സ്വാധീന പഠനങ്ങൾ നടത്തുക, വിവിധ മന്ത്രാലയങ്ങൾ തമ്മിൽ ഏകോപനം ഉറപ്പാക്കുക എന്നിവയായിരിക്കണം ഇതിന്റെ ചുമതല. മാനസികാരോഗ്യ അടിസ്ഥാന സൗകര്യങ്ങളും ഈ നയത്തിന്റെ ഭാഗമാകണം. അമിത ഗെയിമിംഗ്, സോഷ്യൽ മീഡിയ അടിമത്തം എന്നിവ ബാധിച്ച കുട്ടികൾക്കായി പുനരധിവാസ-കൗൺസലിംഗ് സംവിധാനങ്ങൾ അടിയന്തരമായി വികസിപ്പിക്കണം.
സമൂഹത്തിന്റെ നിയന്ത്രണം
നിയമംകൊണ്ടു മാത്രം ഈ പ്രശ്നം പരിഹരിക്കാനാവില്ല. സർക്കാർ പ്ലാറ്റ്ഫോമുകളെ നിയന്ത്രിച്ചേക്കാം. പക്ഷേ സംസ്കാരത്തെയും പെരുമാറ്റത്തെയും നിയന്ത്രിക്കുന്നത് സമൂഹമാണ്. മാതാപിതാക്കൾ കേവല നിരീക്ഷണത്തിൽനിന്ന് അർഥവത്തായ ഇടപെടലുകളിലേക്കു മാറണം. ഡിജിറ്റൽ കാലഘട്ടത്തിൽ ഉപകരണങ്ങളെക്കുറിച്ച് മാത്രമല്ല, അൽഗോരിതങ്ങൾ, പെരുമാറ്റ നിയന്ത്രണ രീതികൾ എന്നിവയെക്കുറിച്ചും മാതാപിതാക്കൾക്ക് അറിവുണ്ടാകണം.
കുടുംബങ്ങൾ സ്ക്രീൻ ആശ്രിതത്വത്തിനു പകരം പ്രവർത്തന വൈവിധ്യം സൃഷ്ടിക്കണം. കായികം, കല, വായന, യാത്ര, പ്രകൃതി അനുഭവങ്ങൾ, കുടുംബാംഗങ്ങൾ തമ്മിലുള്ള നേരിട്ടുള്ള ഇടപെടലുകൾ എന്നിവ പ്രോത്സാഹിപ്പിക്കണം. വീടുകളിൽ ‘ഉപകരണരഹിത സമയവും ഇടങ്ങളും’ (Device-free zones) സാധാരണമാക്കണം. ഡിജിറ്റൽ അടിമത്തത്തിന്റെ ലക്ഷണങ്ങൾ കാണുമ്പോൾ കൗൺസലിംഗിനോ ചികിത്സയ്ക്കോ മടിക്കരുത്.
സ്കൂളുകൾക്കും അധ്യാപകർക്കും ഇതിൽ വലിയ ഉത്തരവാദിത്വമുണ്ട്.
ഡിജിറ്റൽ സാക്ഷരത എന്നത് കേവലം സാങ്കേതിക ഉപയോഗത്തിൽ ഒതുങ്ങാതെ, വിമർശനാത്മക ചിന്തയും മാനസിക പ്രതിരോധശേഷിയും പ്ലാറ്റ്ഫോമുകളുടെ സ്വാധീനത്തെക്കുറിച്ചുള്ള ബോധവുംകൂടി ഉൾക്കൊള്ളുന്നതാകണം. സാങ്കേതികവിദ്യ എങ്ങനെ ഉപയോഗിക്കാം എന്നതിലുപരി, സാങ്കേതികവിദ്യ നമ്മെ എങ്ങനെ ഉപയോഗിക്കുന്നു എന്നതും കുട്ടികൾ പഠിക്കണം. ഇൻഫ്ലുവൻസർമാരും ഉള്ളടക്ക സ്രഷ്ടാക്കളും തങ്ങളുടെ സാമൂഹിക ഉത്തരവാദിത്വം തിരിച്ചറിഞ്ഞ് മാനസികാരോഗ്യവും സമതുലിതമായ ഡിജിറ്റൽ ശീലങ്ങളും പ്രോത്സാഹിപ്പിക്കണം.
ഡിജിറ്റൽ പിന്നാക്കാവസ്ഥ ഒഴിവാക്കാൻ നിയന്ത്രിത ഉപയോഗം
ഡിജിറ്റൽ അപകടങ്ങളെ നേരിടാനുള്ള വഴി പൂർണമായ വിലക്കല്ല. സാങ്കേതികവിദ്യ ഭാവി നിർണയിക്കുന്ന ലോകത്ത് കുട്ടികളെ ഇതിൽനിന്നു പൂർണമായും അകറ്റിനിർത്തുന്നത് ‘ഡിജിറ്റൽ പിന്നാക്കാവസ്ഥ’ സൃഷ്ടിക്കും. ലക്ഷ്യം ഡിജിറ്റൽ ഉപയോഗം ഇല്ലാതാക്കലല്ല; മറിച്ച്, പ്രായാനുസൃതവും നിയന്ത്രിതവും മാർഗനിർദേശത്തോടെയുള്ളതുമായ ഉപയോഗമാണ്.
കുട്ടികളിൽ ഡിജിറ്റൽ സാക്ഷരതയും സാങ്കേതിക ആത്മവിശ്വാസവും വളർത്തേണ്ടത് വിദ്യാഭ്യാസത്തിനും ഭാവി തൊഴിൽ സാധ്യതകൾക്കും അത്യന്താപേക്ഷിതമാണ്. ഫിൻലൻഡ്, എസ്തോണിയ തുടങ്ങിയ രാജ്യങ്ങൾ ഇത്തരം സമതുലിതമായ മാതൃകകൾ വികസിപ്പിച്ചിട്ടുണ്ട്. അതിനാൽ ചർച്ച “പൂർണവിലക്ക്” വേണമോ അതോ “പൂർണസ്വാതന്ത്ര്യം” വേണമോ എന്നതല്ല; മറിച്ച്, കുട്ടികൾ സാങ്കേതികവിദ്യയുടെ നിയന്ത്രണത്തിൽപ്പെടാതെ അതിനൊപ്പം വളരാൻ സഹായിക്കുന്ന സംവിധാനങ്ങൾ സൃഷ്ടിക്കുക എന്നതാണ്.
ഭാവിക്കായുള്ള സംയുക്ത ഉത്തരവാദിത്വം
കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗം സൃഷ്ടിക്കുന്ന വെല്ലുവിളി സർക്കാർ മാത്രം പരിഹരിക്കേണ്ട ഒന്നല്ല; സമൂഹത്തിനും ഇതിൽ തുല്യ ഉത്തരവാദിത്വമുണ്ട്. സർക്കാർ പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കുകയും സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുകയും ചെയ്യുമ്പോൾ, സമൂഹം സംസ്കാരത്തെയും മൂല്യങ്ങളെയും രൂപപ്പെടുത്തണം.
ഇത് നിയന്ത്രിക്കപ്പെടാതെ പോയാൽ, കേവലം വ്യാപാര അൽഗോരിതങ്ങൾ രൂപപ്പെടുത്തിയ ഒരു തലമുറയാകും ഉണ്ടാകുക. എന്നാൽ ബുദ്ധിപരമായ ഇടപെടലുകൾ ഉണ്ടെങ്കിൽ സാങ്കേതികവിദ്യ, പഠനത്തിന്റെയും സൃഷ്ടിപരതയുടെയും മികച്ച ഉപകരണമായി മാറും.
(എഡ്യുക്കേഷൻ സ്ട്രാറ്റജിസ്റ്റും ടെക്നോളജി എഡ്യുക്കേറ്ററുമാണ് ലേഖകൻ)
Tags : guidance control Children social media needed