National
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലേക്ക് 25 ലക്ഷത്തിലധികം ഉദ്യോഗസ്ഥരെ വിന്യസിച്ച് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച കേരളമുൾപ്പെടെ നാലു സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലും 17.4 കോടി വോട്ടർമാർ ഉണ്ടെന്നാണു കമ്മീഷന്റെ കണക്ക്. ഇതനുസരിച്ച് 70 വോട്ടർമാർക്ക് ഒരു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ എന്നനിലയിലാണു വിന്യാസം.
15 ലക്ഷം പോളിംഗ് ഉദ്യോഗസ്ഥർ, 8.5 ലക്ഷം സുരക്ഷാ ഉദ്യോഗസ്ഥർ, 40,000 കൗണ്ടിംഗ് ഉദ്യോഗസ്ഥർ, 49,000 സൂക്ഷ്മ നിരീക്ഷകർ, 21,000 സെക്ടർ ഓഫീസർമാർ, വോട്ടെണ്ണലിന് 15,000 സൂക്ഷ്മ നിരീക്ഷകർ എന്നിങ്ങനെയാണ് 25 ലക്ഷം ഉദ്യോഗസ്ഥരെ കമ്മീഷൻ നിയമിച്ചിരിക്കുന്നത്.
ഇതോടൊപ്പം തെരഞ്ഞെടുപ്പ് നടക്കുന്ന 832 നിയമസഭാ മണ്ഡലങ്ങളിൽ 1111 കേന്ദ്ര നിരീക്ഷകരെയും കമ്മീഷൻ നിയമിച്ചിട്ടുണ്ട്. ഇതിൽ 557 ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പൊതു നിർദേശങ്ങൾ പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കും.
188 പേർ പോലീസ് ഒബ്സർവർമാരാണ്. 366 ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് സംബന്ധമായ ചെലവുകൾ നിരീക്ഷിക്കും. ഈ ഉദ്യോഗസ്ഥർ ഇതിനോടകം അതത് നിയോജകമണ്ഡലങ്ങളിൽ ചുമതലയേറ്റെടുത്തതായി തെരഞ്ഞെടുപ്പു കമ്മീഷൻ വ്യക്തമാക്കി.
Kerala
പരവൂർ: ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ചില ട്രെയിനുകൾ വഴി തിരിച്ച് വിടുകയും ഭാഗികമായി റദ്ദാക്കുകയും ചെയ്യുമെന്ന് റെയിൽവേ തിരുവനന്തപുരം ഡിവിഷൻ അധികൃതർ അറിയിച്ചു.
12674 തിരുവനന്തപുരം സെൻട്രൽ - ഡോ. എം. ജി. ആർ. ചെന്നൈ സൂപ്പർ ഫാസ്റ്റ് മെയിൽ നാളെ ആലപ്പുഴ വഴിയായിരിക്കും സർവീസ് നടത്തുക. മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, തൃപ്പൂണിത്തുറ സ്റ്റോപ്പുകൾ അന്ന് ഒഴിവാക്കി. പകരം ആലപ്പുഴ, ചേർത്തല, എറണാകുളം ജംഗ്ഷൻ എന്നിവിടങ്ങളിൽ അധിക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
22503 കന്യാകുമാരി - ദിബ്രുഗഡ് വിവേക് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസും നാളെ ആലപ്പുഴ വഴിയായിരിക്കും ഓടുക. കായംകുളം, ആലപ്പുഴ, എറണാകുളം ജംഗ്ഷൻ എന്നിവിടങ്ങളിൽ അധിക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: സമൂഹ്യ മാധ്യമങ്ങൾക്കുമേൽ കേന്ദ്ര സർക്കാർ നിയന്ത്രണം കടുപ്പിക്കുന്നു. ഇതിനായി 2021ലെ ഐടി നിയമം ഭേദഗതി ചെയ്ത് ഉത്തരവിറക്കി. നിയമവിരുദ്ധമെന്ന് സർക്കാർ സംവിധാനങ്ങൾ പറയുന്ന ഉള്ളടക്കം നീക്കം ചെയ്യാനുള്ള സാവകാശം വെട്ടിക്കുറച്ചു.
എഐ നിർമിത ഉള്ളടക്കത്തിനടക്കം കർശന നിയന്ത്രണവും ഏർപ്പെടുത്തി. പോസ്റ്റ് ചെയ്ത ഉള്ളടക്കം നീക്കം ചെയ്യണമെന്ന് സർക്കാർ സംവിധാനം ആവശ്യപ്പെട്ടാൽ മൂന്ന് മണിക്കൂറിനകം നീക്കം ചെയ്യണം. മുമ്പ് ഇവ നീക്കം ചെയ്യാൻ 36 മണിക്കൂർ സമയമുണ്ടായിരുന്നതാണ് കേവലം മൂന്ന് മണിക്കൂറായി വെട്ടിച്ചുരുക്കിയത്.
പോലീസിൽ ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ മുതൽ മുകളിലേക്കുള്ളവർക്ക് ഉള്ളടക്കം നീക്കം ചെയ്യാൻ ആവശ്യപ്പെടാം. സർക്കാർ ആവശ്യപ്പെട്ടാൽ പോസ്റ്റുകളെക്കുറിച്ചും പോസ്റ്റ് ചെയ്തയാളെക്കുറിച്ചും വിവരങ്ങൾ നൽകാൻ മുൻപ് 24 മണിക്കൂർ സമയമുണ്ടായിരുന്നത് രണ്ട് മണിക്കൂറായി കുറച്ചു.
ഉപയോക്താവിന്റെ പരാതികൾ സ്വീകരിക്കാൻ 15 ദിവസം സമയമുണ്ടായിരുന്നത് ഏഴു ദിവസമാക്കി. പരാതി സ്വീകരിച്ച് കഴിഞ്ഞാൽ 36 മണിക്കൂറിനകം പരിഹാരമുണ്ടാക്കുകയും വേണം. ഇതിനെക്കുറിച്ച് മെറ്റയും എക്സും ഗൂഗിളും ഇത് വരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Kerala
പാലക്കാട്: കാഞ്ഞിരപ്പുഴ പള്ളിപ്പടി മങ്കട മലയിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയം. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിനുണ്ടായ തീപിടിത്തത്തിൽ പത്ത് ഏക്കറോളം വനമേഖലയാണ് കത്തിനശിച്ചത്.
വനംവകുപ്പ് ഉദ്യോഗസ്ഥരും ഫയർഫോഴ്സും സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
മങ്കട മലയിൽ 20 വർഷം മുൻപാണ് സമാനമായ രീതിയിൽ കാട്ടുതീ ഉണ്ടാകുന്നത്. പിന്നീട് രണ്ടുദിവസമെടുത്താണ് ഹെലികോപ്റ്ററിൽ വെള്ളം എത്തിച്ച് തീകെടുത്താനായത്.