സന്നദ്ധ സംഘടനകൾ നടത്തുന്ന സ്കൂളുകൾ, കോളജുകൾ, ആശുപത്രികൾ മുതൽ വിവിധ മത നേതൃത്വങ്ങളുടെ പള്ളികൾ, മോസ്കുകൾ, അമ്പലങ്ങൾ എന്നിവയെല്ലാം എഫ്സിആർഎ ഭേദഗതി ബില്ലിന്റെ പരിധിയിൽ വരും.
1976 മുതലുള്ള ആസ്തികൾ ഇത്തരത്തിൽ സർക്കാർ നിയന്ത്രണത്തിലാകുന്നതു ഗൗരവതരമായ സ്ഥിതിവിശേഷമാണ്. വിദേശഫണ്ടിനൊപ്പം പ്രാദേശിക ഫണ്ട് കൂടി ഉപയോഗിച്ചുള്ള ആസ്തികളുടെമേലുള്ള ഈ കടന്നുകയറ്റം ഭരണഘടനാപരമായ ചോദ്യങ്ങളുയർത്തുന്നു. ഇത് വ്യക്തികളുടെയും കൂട്ടായ്മകളുടെയും സ്വത്തവകാശത്തെ ബാധിക്കുന്ന ഒന്നാണ്.
ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിനുള്ള അവകാശത്തെ (ആർട്ടിക്കിൾ 25-28) ഈ നിയമം ബാധിക്കാനിടയുണ്ട്. മതസ്ഥാപനങ്ങൾക്കും ജീവകാരുണ്യ സംഘടനകൾക്കും അവരുടെ ആസ്തികൾ കൈകാര്യം ചെയ്യാനുള്ള അവകാശത്തിനുമേലുള്ള കടന്നുകയറ്റമാണിത്. തങ്ങളുടെ മതപരമായ ആവശ്യങ്ങൾക്കായി സ്ഥാപനങ്ങൾ നടത്തുന്നതിനുള്ള അവകാശം ഭരണഘടന നൽകുന്നുണ്ട്. ഉദ്യോഗസ്ഥർക്ക് ഇത്തരം സ്ഥാപനങ്ങളിൽ അമിതാധികാരം നൽകുന്നത് ഈ അവകാശങ്ങളുടെ ലംഘനമാണ്.
ന്യൂനപക്ഷ സ്ഥാപനങ്ങളുടെ സംരക്ഷണത്തിനായുള്ള ആർട്ടിക്കിൾ 30ന്റെ ലംഘനമായും ഇതിനെ നിയമവിദഗ്ധർ കാണുന്നുണ്ട്. വിദ്യാലയങ്ങളും ആശുപത്രികളും നടത്താനുള്ള സ്വയംഭരണാധികാരം ഇതിലൂടെ നഷ്ടപ്പെട്ടേക്കാം. നിസാരമായ കാരണങ്ങളുടെ പേരിൽപോലും രജിസ്ട്രേഷൻ പുതുക്കലിലെ വീഴ്ച കാരണമാക്കി സ്ഥാപനംതന്നെ ഏറ്റെടുക്കുന്നത് ഭരണഘടന നൽകുന്ന സംരക്ഷണത്തിനു വിരുദ്ധമാണ്. ജനാധിപത്യപരവും ഭരണഘടനാപരവുമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ട്.
ഇന്ത്യയുടെ ഭരണഘടനയിൽ സ്വത്തവകാശത്തെ സംരക്ഷിക്കുന്ന ആർട്ടിക്കിൾ 300 എ പ്രകാരം കൃത്യമായ നിയമനടപടികളില്ലാതെ ആസ്തികൾ പിടിച്ചെടുക്കാൻ പാടില്ല. എന്നാൽ എഫ്സിആർഎ ഭേദഗതിയിലെ വ്യവസ്ഥകൾ ഉദ്യോഗസ്ഥർക്ക് അമിതാധികാരം നൽകുന്നവയാണ്. രജിസ്ട്രേഷൻ പുതുക്കാത്ത കേവലമായ കാരണങ്ങളാൽ ആസ്തികൾ ഏറ്റെടുക്കുന്നത് ഭരണഘടനാവിരുദ്ധമാണ്. ഇത് ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയുടെ മുന്നിൽ ചോദ്യംചെയ്യപ്പെടാൻ സാധ്യതയുള്ള ഒന്നാണ്.
1947 മുതൽ സ്വതന്ത്ര ഇന്ത്യയുടെ വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിൽ സന്നദ്ധ സംഘടനകൾ വലിയ പങ്കു വഹിച്ചിട്ടുണ്ട്. ഗവൺമെന്റിന് എത്താൻ സാധിക്കാത്ത വിദൂര ഇടങ്ങളിൽപോലും ഈ സ്ഥാപനങ്ങൾ ഇന്നും സേവനമെത്തിക്കുന്നു. ആദിവാസികൾക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കും വേണ്ടിയുള്ള ഇവരുടെ പ്രവർത്തനങ്ങൾ നിശ്ചലമാകുന്നത് രാജ്യത്തിനു വലിയ നഷ്ടമായിരിക്കും. പാവപ്പെട്ടവരുടെ ആശ്രയമായ ഇത്തരം കേന്ദ്രങ്ങളെ ഇല്ലാതാക്കാനുള്ള നീക്കം അംഗീകരിക്കാനാകാത്തതാണ്. സ്വതന്ത്ര ഇന്ത്യയിൽ ആരംഭംമുതൽ പ്രവർത്തിക്കുന്നതും 1976 മുതൽ എഫ്സിആർഎ അക്കൗണ്ട് ഉള്ളതുമായ സ്ഥാപനങ്ങളെപോലും ഇക്കാലത്തെ നിസാരമായ പിഴവുകളുടെ പേരിൽ ഈ നിയമത്തിനു കീഴിൽ കൊണ്ടുവരാനും ആസ്തികൾ പിടിച്ചെടുക്കാനും സാധിക്കും.
ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളുടെ നേതൃത്വത്തിലുള്ള എണ്ണമറ്റ സ്ഥാപനങ്ങൾ വിദേശസഹായത്തോടെ മികച്ച സേവനങ്ങൾ നൽകിവരുന്നു. ഇവയെല്ലാം ഒരു സർക്കാർ അഥോറിറ്റിക്ക് കീഴിലാകുന്നത് മതസ്ഥാപനങ്ങളുടെ പ്രവർത്തനസ്വാതന്ത്ര്യത്തെ കാര്യമായി ബാധിക്കും. ഗവൺമെന്റിന് ഒറ്റയ്ക്ക് ചെയ്യാൻ കഴിയാത്ത വലിയ കാര്യങ്ങളാണ് ഇത്തരം സ്ഥാപനങ്ങളും സംഘടനകളും ലാഭേച്ഛയില്ലാതെ ചെയ്തുകൊണ്ടിരിക്കുന്നത്. അവയെ സംരക്ഷിക്കുകയാണു വേണ്ടത്.
ഭരണഘടനാനുസൃതമായ പരിഹാരവും വിദഗ്ധ സമിതിയുടെ ആവശ്യകതയും
വിദേശസഹായം കൃത്യമായി റെഗുലേറ്റ് ചെയ്യപ്പെടണം എന്ന കാര്യത്തിൽ രാജ്യത്ത് ആർക്കും തർക്കമില്ല. എന്നാൽ, അത് ആസ്തികൾ അന്യായമായി പിടിച്ചെടുക്കുന്ന രീതിയിലാകുന്നത് ഭരണഘടനാവിരുദ്ധമാണ്. കള്ളപ്പണ ഇടപാടുകൾ പോലുള്ള കുറ്റകൃത്യങ്ങൾ തടയാൻ മറ്റ് ശക്തമായ നിയമങ്ങൾ നിലവിലുണ്ട്.
എഫ്സിആർഎ ഭേദഗതി ബിൽ ഒരു വിദഗ്ധ കമ്മിറ്റിക്കോ, പാർലമെന്ററി സബ്ജക്ട് കമ്മിറ്റിക്കോ വിടേണ്ടത് അത്യാവശ്യമാണ്. പൊതുജനങ്ങളുടെ അഭിപ്രായംകൂടി കണക്കിലെടുത്തു മാത്രമേ ഇത്തരം നിർണായക നിയമനിർമാണങ്ങൾ നടത്താവൂ. വിദേശ ധനസഹായ നിയന്ത്രണ നിയമം നിയന്ത്രണത്തിനുവേണ്ടിയുള്ളതാണ്, അത് പിടിച്ചെടുക്കലിനുള്ള ഉപകരണമായി മാറാൻ പാടില്ല.
(അവസാനിച്ചു)