Editorial Audio
പല രാജ്യങ്ങളും 16 വയസ് വരെയുള്ള കുട്ടികളെ സമൂഹമാധ്യമങ്ങളിൽ വിലക്കുന്നതിനിടെയാണ്, കുട്ടികളിലുൾപ്പെടെ ആസക്തിയുണ്ടാക്കുംവിധം പ്രവർത്തിക്കുന്നെന്ന കേസിൽ മെറ്റയ്ക്കും ഗൂഗിളിനും അമേരിക്കൻ കോടതി 56 കോടി രൂപയുടെ നഷ്ടപരിഹാരം വിധിച്ചിരിക്കുന്നത്. നല്ലത്; പക്ഷേ, മലവെള്ളപ്പാച്ചിലിനെ ചിറ കെട്ടി തടയാൻ എത്രകാലം കഴിയുമെന്ന ചോദ്യവുമുണ്ട്. ഗൂഗിളും മെറ്റയും മേൽക്കോടതിയെ സമീപിക്കും. ഈ പിഴത്തുക അവർക്കു വലിയ സംഭവമായതുകൊണ്ടല്ല, കോടതി അധാർമികമെന്നു പറഞ്ഞ ആസക്തിനിർമിതി തന്നെയാണ് തങ്ങളുടെ കച്ചവടരഹസ്യമെന്നതിനാൽ.
സമൂഹമാധ്യമം ഒരു വ്യാപാരകേന്ദ്രമാണ്. ഇനിയൊരിക്കലും അടച്ചുപൂട്ടാനാകാത്ത ഈ ആഗോള സൂപ്പർ മാർക്കറ്റിന് അതിന്റേതായ വശീകരണതന്ത്രങ്ങളുമുണ്ട്. കുട്ടികളും എത്തുന്നതിനാൽ അവിടെ മിഠായിക്കടലാസിൽ പൊതിഞ്ഞ് തോക്ക് വിൽക്കരുതെന്നു പറയാൻ ഏറെക്കാലം കഴിഞ്ഞെന്നു വരില്ല. പക്ഷേ, കുട്ടികളെ അവിടേക്കു തനിച്ചു വിടാതിരിക്കാനും സ്ഫോടനാത്മക ഉള്ളടക്കത്തെക്കുറിച്ചു പഠിപ്പിക്കാനും സാധിക്കും; അതു മാത്രമേ സാധിക്കൂ.
അമിതമായ സമൂഹമാധ്യമ ഉപയോഗം കുട്ടികളുടെ ശാരീരിക-ബൗദ്ധിക വളർച്ചയെ ദോഷകരമായി ബാധിക്കുന്നെന്ന യാഥാർഥ്യത്തിനു മുന്നിൽ ലോകം പകച്ചുനിൽക്കുന്പോഴാണ് ചരിത്രവിധിയുമായി അമേരിക്കയിലെ ലോസ് ആഞ്ചല്‍സ് കോടതിയെത്തിയത്. ചെറുപ്പം മുതലുള്ള സോഷ്യല്‍ മീഡിയ ഉപയോഗം മൂലം തനിക്കു നിരവധി മാനസികാരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നുവെന്നു ചൂണ്ടിക്കാട്ടി കലിഫോര്‍ണിയ സ്വദേശിനി കാലെ (20) യാണ് ഇന്‍സ്റ്റഗ്രാമിന്റെ മാതൃസ്ഥാപനമായ മെറ്റ, യുട്യൂബിന്റെ മാതൃസ്ഥാപനമായ ഗൂഗിള്‍ എന്നിവയ്ക്കെതിരേ കോടതിയെ സമീപിച്ചത്. ഉള്ളടക്കത്തേക്കാൾ, സമൂഹമാധ്യമ ആപ്പുകൾ നിർമിച്ചിരിക്കുന്ന രീതിയാണ് ചോദ്യം ചെയ്യപ്പെട്ടത്.
കുട്ടികളുടെയും കൗമാരക്കാരുടെയും തലച്ചോറിനെ ചൂഷണം ചെയ്യുന്നതിനായി മനഃപൂർവം ‘ആസക്തി’ ഉളവാക്കുന്ന രീതിയിലാണ് ഇൻസ്റ്റഗ്രാമും യുട്യൂബും രൂപകൽപന ചെയ്തിരിക്കുന്നതെന്ന് ജൂറി കണ്ടെത്തി. ഇൻഫിനിറ്റ് സ്ക്രോൾ, അൽഗോരിതമിക് റെക്കമെന്റേഷൻസ് തുടങ്ങിയവ ആളുകളെ കൂടുതൽ സമയം സമൂഹമാധ്യമം ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നെന്നും ഇത്തരം ഫീച്ചറുകൾ കാരണം താൻ വിഷാദരോഗിയായെന്നും പരാതിക്കാരി ചൂണ്ടിക്കാട്ടി.
ലൈംഗികചൂഷണ സാധ്യതകൾ മറച്ചുവച്ചെന്നും പരാതിയിലുണ്ട്. കുട്ടികളെന്ന വ്യാജേന സമൂഹമാധ്യമ അക്കൗണ്ടുകൾ തുറന്ന അന്വേഷകർക്ക്, ലൈംഗിക കുറ്റവാളികളിൽനിന്നു തുടർച്ചയായ അപേക്ഷകൾ ലഭിച്ചിരുന്നു. ഇത്തരം അപകടങ്ങളുണ്ടെന്നറിഞ്ഞിട്ടും മെറ്റ ഉചിതമായ നടപടിയെടുത്തില്ലെന്നും തെളിഞ്ഞു. കുട്ടികളുടെ അനുഭവക്കുറവും മാനസികമായ പ്രത്യേകതകളും മുതലെടുക്കുന്ന ‘മനഃസാക്ഷിക്കു നിരക്കാത്ത’ കച്ചവടരീതികളാണു മെറ്റ പിന്തുടരുന്നത്, പ്ലാറ്റ്ഫോമുകളുടെ സുരക്ഷയെക്കുറിച്ച് കന്പനി മേധാവികൾ തെറ്റായ പ്രസ്താവനകൾ നടത്തി തുടങ്ങിയ വാദങ്ങളാണു പ്രോസിക്യൂഷൻ ഉയർത്തിയത്.
എന്നാൽ, യുട്യൂബ് സമൂഹമാധ്യമമല്ലെന്നും ഉത്തരവാദിത്വത്തോടെ നിർമിച്ച സംപ്രേഷണ സംവിധാനത്തെ തെറ്റായി വ്യാഖ്യാനിച്ചെന്നും ഗൂഗിൾ വാദിച്ചപ്പോൾ, കൗമാരക്കാരുടെ സങ്കീർണമായ മാനസികാരോഗ്യ പ്രശ്നത്തെ ഒരു ആപ്പുമായി മാത്രം ബന്ധിപ്പിക്കാനാവില്ലെന്നു മെറ്റ വ്യക്തമാക്കി. ഒന്നുറപ്പാണ്. വിധിയെ മെറ്റയും ഗൂഗിളും സർവ സാധ്യതകളുമുപയോഗിച്ചു മേൽക്കോടതിയിൽ ചോദ്യം ചെയ്യും; അല്ലെങ്കിൽ ഏറ്റവും ലാഭകരവും ലോകത്തിന്റെ ഭാവി നിർണയിക്കുന്നതുമായ കച്ചവടത്തിന്റെ അടിത്തറയിളകും. കൊള്ളലാഭത്തിനുവേണ്ടി ധാർമികമൂല്യങ്ങളെ മറികടക്കുകയും വിൽപനസാധ്യതയുള്ളതു മാത്രം കണ്ടെത്തി ഉപയോക്താവിനെത്തിക്കുന്ന അൽഗോരിതത്തെ ‘അലാവുദ്ദീന്റെ അദ്ഭുതവിളക്കാ’ക്കുകയും ചെയ്യുന്ന കച്ചവടത്തിനു പരിധി നിശ്ചയിക്കാനുള്ള ശ്രമമാണ് കോടതി നടത്തിയിരിക്കുന്നത്. പക്ഷേ, ആ ശ്രമം ഭാവിയിലും ഫലം കാണുമെന്നുറപ്പില്ല.
കോവിഡ് കാലത്ത് സാമ്രാജ്യങ്ങൾ വെട്ടിപ്പിടിച്ച സമൂഹമാധ്യമങ്ങളെയും പ്രക്ഷേപണ മാധ്യമങ്ങളെയുമൊന്നും ഇനി ഉപേക്ഷിക്കാനാകില്ല. കാരണം, ശാസ്ത്രവും വിജ്ഞാനവും പുരോഗതിയും വിനോദവുമൊക്കെ ഓൺലൈൻ-സമൂഹമാധ്യമ ചിറകുകളിലാണ് പറന്നുകൊണ്ടിരിക്കുന്നത്. വർഗീയതയും ഫാസിസവും ലൈംഗിക അരാജകത്വവുമൊക്കെ ഒപ്പം കയറിയെന്നതാണ് പ്രശ്നം. നിർമിതബുദ്ധിയുടെ പുതിയ പതിപ്പുകളോടെ സ്ഥിതി കൂടുതൽ രൂക്ഷമാകും. ഓൺലൈനിൽ സാന്പത്തിക കുറ്റകൃത്യങ്ങൾ ഉൾപ്പെടെ വർധിച്ചു. യുദ്ധത്തിന് ആയാസം കുറയുകയും വിനാശം കൂടുകയും ചെയ്തു. മദ്യ-മയക്കുമരുന്ന് ആസക്തിയെപ്പോലും പ്രതിരോധിക്കാനാകാത്ത മനുഷ്യവംശം സമൂഹമാധ്യമ ആസക്തിയെ എങ്ങനെ നേരിടുമെന്നറിയാത്ത നാൽക്കവലയിലാണ്.
വാക്സിൻ കണ്ടുപിടിക്കുവോളം കാത്തിരിക്കാനാകില്ല. കൗമാരക്കാരെ സമൂഹമാധ്യമങ്ങളിൽ വിലക്കുന്ന ഓസ്ട്രേലിയൻ മാതൃക മറ്റു രാജ്യങ്ങളും പിന്തുടരണം. കുട്ടികളുടെ മാത്രമല്ല, മുതിർന്നവരുടെയും സമൂഹമാധ്യമ ഉപയോഗമേഖല ലക്ഷ്യബോധത്തോടെയാക്കുകയും ഉപയോഗസമയം നിയന്ത്രിക്കുകയും ചെയ്യണം. അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന കായികവിനോദ ഇടങ്ങളെ വീണ്ടെടുക്കണം. മാതാപിതാക്കൾ സ്മാർട്ഫോൺ താഴെവച്ച് മക്കളോടൊത്തു സമയം ചെലവഴിക്കണം. നിർമിതബുദ്ധികാലത്തെ കരിക്കുലം നിശ്ചയിക്കാൻ പാർട്ടി രാഷ്ട്രീയക്കാരെ മാറ്റി രാഷ്ട്രീയബോധമുള്ള വിദ്യാഭ്യാസ വിദഗ്ധരെ നിയമിക്കണം.
ഇന്റർനെറ്റും സമൂഹമാധ്യമവും മനുഷ്യന്റെ സൃഷ്ടിയാണെങ്കിൽ സ്രഷ്ടാവിനെ വിഴുങ്ങാതെ നോക്കാനും അവനു കഴിയണം. അല്ലെങ്കിൽ സമൂഹമാധ്യമങ്ങളുടെയും സർക്കാരിന്റെയും പിഴ ഇന്നു സമൂഹത്തിന്റെയും നാളെ മനുഷ്യവംശത്തിന്റെതന്നെയും വലിയ പിഴയാകും. ലോസ് ആഞ്ചൽസ് കോടതിവിധിയിൽ അതിന്റെ പ്രവചനമുണ്ട്.
Tags : DEEPIKA EDITORIAL SOCIAL MEDIA SOCIETY CHILDREN