സ്പെയിൻ vs ഓസ്ട്രിയ മത്സരത്തിൽനിന്ന്
ഫിഫ 2026 ലോകകപ്പില്‍ യുവത്വവും പ്രതിഭയും ഒന്നിക്കുന്ന ടീമായ സ്പെയിന്, പ്രീക്വാര്‍ട്ടറില്‍. റൗണ്ട് ഓഫ് 32ല്‍ ഓസ്ട്രിയയെ കീഴടക്കിയാണ് സ്പെയിന് പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചത്.
മറുപടിയില്ലാത്ത മൂന്നു ഗോളിനായിരുന്നു സ്പെയിനിന്റെ ജയം. കൗമാര സൂപ്പര്‍ താരം ലാമിന് യമാല്‍ 85 മിനിറ്റ് കളിച്ചെങ്കിലും നിര്‍ഭാഗ്യവശാല്‍ ഗോള്‍ നേടാന്‍ സാധിച്ചില്ല.
യമാലിന്റെ ഗോളെന്നുറച്ച മൂന്നു ഷോട്ട് എങ്കിലും ഓസ്ട്രിയന്‍ പ്രതിരോധത്തിലും ഗോള്‍ കീപ്പറിന്റെ മികവില്‍ ലക്ഷ്യത്തില്‍നിന്നകന്നു. മൈക്കല്‍ ഒയല്സബാലിന്റെ ഇരട്ടഗോളാണ് സ്പെയിനിന് ആധികാരിക ജയമൊരുക്കിയത്.
ഒയര്‍സബാല്‍
ഒരു യൂറോപ്യന്‍ രാജ്യത്തിനെതിരേ സ്പെയിന് അവസാനം പരാജയപ്പെട്ടത് 2023ല്‍ സ്കോട്ലന്ഡിന് എതിരേയാണ്. കിക്കോഫ് കഴിഞ്ഞ ആദ്യമിനിറ്റില്‍ത്തന്നെ സ്പെയിന് ഓസ്ട്രിയന്‍ ഗോള്‍മുഖത്ത് ആശങ്ക പടര്‍ത്തി.
അലക്സ് ബയീനയും ലാമിന് യമാലും ചേര്‍ന്നു നടത്തിയ ആക്രമണം ഓസ്ട്രിയന്‍ ഗോള്‍ കീപ്പര്‍ അലക്സാണ്ടര്‍ ഷ്ലാഗര്‍ തടഞ്ഞു. തുടക്കത്തിലെ ഇലക്ട്രിക് ആക്രമണത്തിനുശേഷം സ്പെയിന് ശാന്തമായി. പന്ത് ലഭിച്ചപ്പോള്‍ പ്രത്യാക്രമണത്തിനു മുതിര്‍ന്ന ഓസ്ട്രിയന്‍ നീക്കത്തിലാണ് സ്പെയിന് ശാന്തമായത്. 29-ാം മിനിറ്റില്‍ സ്പാനിഷ് ലെഫ്റ്റ് ബാക്ക് മാര്‍ക് കുകുറെയ്യ ഓസ്ട്രിയന്‍ വല കുലുക്കി. എന്നാല്‍, ഫൗള്‍ കണ്ടെത്തിയ റഫറി ഗോള്‍ അനുവദിച്ചില്ല.
എന്നാല്‍, 36-ാം മിനിറ്റില്‍ മൈക്ക് ഒയര്‍സബാല്‍ സ്പെയിനിനു ലീഡ് നല്കി. പെദ്രിയുടെ മുന്നേറ്റം. തുടര്‍ന്ന് പന്ത് കുകുറെയ്യയ്ക്കു മറിച്ചു. ലെഫ്റ്റ് ബാക്ക് താരത്തിന്റെ ക്രോസ്. ഒയര്‍സബാലിന്റെ ക്ലോസ് റേഞ്ച് ഫിനിഷ്. 1-0ന് സ്പെയിന് ലീഡില്‍.
സ്പാനിഷ് ഗോള്‍ കീപ്പര്‍ ഉനയ് സിമോണ്‍ ഫിഫ ലോകകപ്പില്‍ ഗോള്‍ വഴങ്ങാതെ 519 മിനിറ്റ് പൂര്‍ത്തിയാക്കി. ഇതോടെ ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സമയം ഗോള്‍ വഴങ്ങാതെ നില്ക്കുന്ന ഗോള്‍ കീപ്പര്‍ എന്ന റിക്കാര്‍ഡ് സിമോണിനു സ്വന്തം. ഇറ്റാലിയന്‍ ഇതിഹാസ ഗോള്‍കീപ്പറായ വാള്‍ട്ടര്‍ സെംഗയുടെ റിക്കാര്‍ഡാണ് മറികടന്നത്.
പെദ്രൊ പോറൊ
ഒരു ഗോളിന്റെ ലീഡുമായി ആദ്യപകുതി അവസാനിപ്പിച്ച സ്പെയിന്, ആക്രമണം തുടര്‍ന്നുകൊണ്ടിരുന്നു. ഓസ്ട്രിയയുടെ ചെറുത്തുനില്‍പ്പും ശ്രദ്ധേയമായി. ഡ്രിബ്ലിംഗുമായി ലാമിന് യമാല്‍ കളത്തില്‍ ശ്രദ്ധിക്കപ്പെട്ടു.
66-ാം മിനിറ്റില്‍ സ്പെയിനിന്റെ രണ്ടാം ഗോള്‍. പെദ്രൊ പോറൊയുടെ വകയായിരുന്നു ഗോള്‍. കുകുറെയ്യ നല്കിയ പാസ് സ്വീകരിച്ച ബയീന ബോക്സിനുള്ളിലേക്കു പന്ത് മറിച്ചു. ഉയര്‍ന്നുവന്ന പന്തില്‍ കൃത്യമായി തലവച്ച പെദ്രൊ പൊറൊയ്ക്കു പിഴച്ചില്ല. ഹെഡര്‍ ഗോളില്‍ 2-0ന് സ്പെയിനിനു ലീഡ്.
വീണ്ടും ഒയര്‍സബാല്‍
85-ാം മിനിറ്റില്‍ ലാമിന് യമാലിനെ പിന്‍വലിച്ച് സ്പെയിന് ഗാവിയെ കളത്തിലിറക്കി. 89-ാം മിനിറ്റില്‍ ടീമിന്റെ മൂന്നാം ഗോള്‍. മാര്‍ക്ക് കുകുറെയ്യ ബെന്‍ഡ് ചെയ്തു നല്കിയ ലോ പാസില്‍ ഒയര്‍സബാലിന്റെ ഫിനിഷിംഗ്.
പന്ത് വലയുടെ വലത് കോര്‍ണറില്‍. യൂറോപ്യന്‍ ചാമ്പ്യന്മാരുടെ ബ്രില്യന്റ് ഗെയിമായിരുന്നു കളത്തില്‍ കണ്ടത്.
ലാമിന് യമാല്‍ അല്പംകൂടി വേഗം കണ്ടെത്തിയാല്‍ ഈ സ്പെയിനിനെ തളയ്ക്കാന്‍ എതിരാളികള്‍ പാടുപെടും. പ്രീക്വാര്‍ട്ടറില്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലാണ് സ്പെയിനിന്റെ എതിരാളികള്‍.
Tags : Spain defeats Austria quarterfinals