തൈക്കൽ വീട്
ചെറുപുഴ: അർജുന അവാർഡ് നേട്ടത്തിന്റെ ആഹ്ലാദനിറവിലാണ് പുളിങ്ങോത്തെ തൈക്കൽ വീട്. ഈ വീട്ടുമുറ്റത്തുനിന്ന് ബാഡ്മിന്റൺ റാക്കറ്റുമായി പിച്ചവച്ചാണു ട്രീസ ജോളി വിജയങ്ങളുടെ പൊൻതൂവലുകളണിഞ്ഞത്. മകളുടെ വിജയക്കുതിപ്പുകളിലേക്കു കണ്ണും കാതും തുറന്നുവച്ച ജോളി-ഡെയ്സി ദന്പതികൾക്കും ഇത് അഭിമാനനിമിഷം.
അർജുന അവാർഡ് വിവരമറിഞ്ഞ് ട്രീസ മാതാപിതാക്കളെ വിളിച്ച് സന്തോഷം പങ്കുവച്ചിരുന്നു. എന്നാൽ, ഡൽഹിയിൽ നടക്കുന്ന ലോക ചാന്പ്യൻഷിപ്പ് മത്സരത്തിരക്കിലായതിനാൽ കൂടുതലൊന്നും സംസാരിച്ചില്ലെന്നു പിതാവ് ജോളി പറഞ്ഞു. ട്രീസയ്ക്ക് അർജുന അവാർഡ് ലഭിച്ചതിൽ ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്ന് മാതാപിതാക്കളായ ജോളിയും ഡെയ്സിയും.
മലയോരത്തെ പൊടിമൺ കോർട്ടിൽനിന്നാണ് ചെറുപുഴ പുളിങ്ങോത്തെ ട്രീസ ജോളി എന്ന ഇരുപത്തിരണ്ടുകാരി ഇന്ന് ലോക ബാഡ്മിന്റണിലെ എണ്ണം പറഞ്ഞ താരമായത്. ട്രീസയും സഹോദരി മരിയയും പിച്ചവയ്ക്കുന്ന കാലത്ത് ബാഡ്മിന്റൺ റാക്കറ്റ് കൈയിൽ കൊടുത്തതു പിതാവ് ജോളിയാണ്. ഏഴാം ക്ലാസ് വരെ ജോളി തന്നെയായിരുന്നു പരിശീലകൻ. കായികാധ്യാപകനായിരുന്ന ജോളി മാത്യുവും ഭാര്യ ഡെയ്സിയും സ്വകാര്യ സ്കൂളിലെ അധ്യാപകരായിരുന്നു. മകളുടെ പരിശീലനത്തിനായി ജോളി പിന്നീട് ജോലി വേണ്ടെന്നു വച്ചു. ഹൈദരാബാദിലെ ഗോപീചന്ദ് അക്കാദമിയിലെ പരിശീലനമാണ് ട്രീസയെ അന്താരാഷ്ട്ര താരമായി വളർത്തിയത്.
കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടിയത് കൂടാതെ ഏഷ്യൻ സബ് ജൂണിയർ ചാന്പ്യൻഷിപ്പ്, റഷ്യയിൽ നടന്ന ജൂണിയർ വേൾഡ് ചാമ്പ്യൻഷിപ്പ്, ബംഗ്ലാദേശിലും ദുബായിലും നടന്ന രാജ്യാന്തര മത്സരങ്ങൾ, ഡെന്മാർക്കിൽ നടന്ന തോമസ് ആൻഡ് ഹ്യൂബർ കപ്പ്, പോളണ്ടിലും ഇംഗ്ലണ്ടിലും നടന്ന റണ്ണറപ്പ് മത്സരങ്ങൾ എന്നിവയിലെല്ലാം എതിരാളികൾ ട്രീസയുടെ കൈക്കരുത്തറിഞ്ഞിരുന്നു.
ഓൾ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പിന്റെ സെമിയിലെത്തിയ ആദ്യ ഇന്ത്യൻ ഡബിൾസ് സഖ്യമായി ട്രീസയും ഗായത്രി ഗോപിചന്ദും. ട്രീസയുടെ സ്മാഷിന്റെ കരുത്തിലാണ് ടീം സെമിയിലെത്തിയത്.
ട്രീസയുടെ സഹോദരി മരിയ ജൂണിയർ വിഭാഗത്തിൽ മുൻ സംസ്ഥാന ടീമംഗമായിരുന്നു. മലയോരത്തിന്റെ അഭിമാനതാരം ഒളിമ്പിക്സ് മെഡൽ കൈപ്പിടിയിലൊതുക്കുന്ന സുവർണ ദിനം കാത്തിരിക്കുകയാണ് ജോളിയുടെ സുഹൃത്തുക്കളും കായികപ്രേമികളും.
Tags :