NRI
ബെർലിൻ: ജർമനി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രശസ്ത ബേബി ഫൂഡ് ബ്രാൻഡായ ഹിപ്പിന്റെ ഉത്പന്നങ്ങളിൽ എലിവിഷം കണ്ടെത്തിയതിനെത്തുടർന്ന് യൂറോപ്പിൽ ജാഗ്രതാ നിർദേശം. ഓസ്ട്രിയയിലെ സൂപ്പർമാർക്കറ്റുകളിൽ വിൽക്കുന്ന ഹിപ്പ് ബ്രാൻഡിന്റെ കുഞ്ഞുങ്ങൾക്കുള്ള ഭക്ഷണത്തിൽ (കാരറ്റ്സ് ആൻ്റ് പൊട്ടറ്റോസ്) എലിവിഷത്തിന്റെ സാന്നിധ്യം കണ്ടെത്തി.
ആരെങ്കിലും മനഃപൂർവം വിഷം കലർത്തിയതാണോ എന്ന് പോലീസ് സംശയിക്കുന്നു. ജർമനി, ഓസ്ട്രിയ, ചെക്ക് റിപ്പബ്ലിക്, സ്ലൊവാക്യ എന്നീ രാജ്യങ്ങളിലെ വിപണികളിൽ നിന്ന് ഈ ഉത്പന്നം തിരിച്ചുവിളിച്ചു.
ഉപഭോക്താവ് നൽകിയ പരാതിയെത്തുടർന്ന് 190 ഗ്രാം വരുന്ന ജാറിലെ സാംപിൾ പരിശോധിച്ചപ്പോഴാണ് എലിവിഷം സ്ഥിരീകരിച്ചത്. പണം തട്ടാനുള്ള ബ്ലാക്ക്മെയിലിംഗിന്റെ ഭാഗമായി ആരോ ചെയ്തതാണിതെന്ന് സംശയിക്കുന്നു.
സംശയാസ്പദമായ ജാറുകൾ തിരിച്ചറിയാൻ പോലീസ് നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ജാറിന്റെ അടിയിൽ ചുവന്ന വട്ടത്തോടുള്ള വെള്ള സ്റ്റിക്കർ ഉണ്ടായിരിക്കും. അടപ്പ് നേരത്തെ തുറന്നതോ അല്ലെങ്കിൽ കേടുപാടുകൾ ഉള്ളതോ ആയിരിക്കാം. ഈ ഉത്പന്നം ആരും ഉപയോഗിക്കരുതെന്ന് പോലീസ് കർശന മുന്നറിയിപ്പ് നൽകി.
അബദ്ധത്തിൽ ഇതിന്റെ പാക്കറ്റിൽ തൊടുകയാണെങ്കിൽ കൈകൾ നന്നായി കഴുകാനും നിർദേശമുണ്ട്. ഓസ്ട്രിയയിലെ ആയിരത്തിലധികം സൂപ്പർമാർക്കറ്റുകളിൽ നിന്ന് നിലവിൽ ഈ ഉത്പന്നം പിൻവലിച്ചിട്ടുണ്ട്. ജർമനിയിൽ ഇത് സംബന്ധിച്ച അന്വേഷണം ഊർജ്ജിതമായി നടക്കുകയാണ്.
International
വിയന്ന : പതിനാലിനു താഴെയുള്ള പെൺകുട്ടികൾ വിദ്യാലയങ്ങളിൽ ശിരോവസ്ത്രം ധരിക്കുന്നതു നിരോധിക്കുന്ന നിയമം ഓസ്ട്രിയൻ പാർലമെന്റ് പാസാക്കി.
സർക്കാർ, സ്വകാര്യ സ്കൂളുകൾക്ക് നിരോധനം ബാധകമായിരിക്കും. ലിംഗനീതിയും പെൺകുട്ടികളുടെ സ്വാതന്ത്ര്യവും ഉറപ്പാക്കാനാണിതെന്നു സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
പരന്പരാഗത മുസ്ലിം വസ്ത്രങ്ങളായ ഹിജാബ്, ബുർഖ തുടങ്ങിയവ പെൺകുട്ടികൾ സ്കൂളിൽ ധരിക്കരുതെന്നാണു നിയമത്തിൽ നിർദേശിക്കുന്നത്.
2020ൽ ഓസ്ട്രിയൻ സർക്കാർ പത്തു വയസിനു താഴെയുള്ള പെൺകുട്ടികൾ ശിരോവസ്ത്രം ധരിക്കുന്നതു നിരോധിച്ചിരുന്നു. എന്നാൽ, മുസ്ലിംകളെ മാത്രം ലക്ഷ്യമിടുന്നു എന്നു ചൂണ്ടിക്കാട്ടി ഭരണഘടനാ കോടതി ഈ നിയമം അസാധുവാക്കി.
Sports
ദോഹ: ഫിഫ അണ്ടര്‍ 17 പുരുഷ ഫുട്ബോള്‍ കിരീടം പോര്‍ച്ചുഗലിന്. ഫൈനലില്‍ ഓസ്ട്രിയയെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് പോര്‍ച്ചുഗല്‍ കീഴടക്കിയത്.
32-ാം മിനിറ്റില്‍ അനീസിയൊ കബ്രാലായിരുന്നു പറങ്കിപ്പടയുടെ ജയം കുറിച്ച ഗോള്‍ നേടിയത്.
ചരിത്രത്തില്‍ ആദ്യമായാണ് പോര്‍ച്ചുഗല്‍ ഫിഫ ലോകകപ്പ് സ്വന്തമാക്കുന്നത്. നിലവിലെ യൂറോപ്യന്‍ ചാമ്പ്യന്മാരായ പോര്‍ച്ചുഗല്‍ ഡബിള്‍ നേട്ടത്തിലുമെത്തി.
International
ലണ്ടൻ: ഹമാസിനെതിരെ മുന്നറിയിപ്പുമായി ഇസ്രയേൽ രഹസ്യാന്വേഷണ വിഭാഗം മൊസാദ്. യൂറോപ്പിലാകമാനം ഹമാസ് തങ്ങളുടെ ശൃംഖല വർധിപ്പിക്കുന്നതായും രഹസ്യ സെല്ലുകളായി പ്രവർത്തിക്കുന്നുവെന്നും മൊസാദ് വ്യക്തമാക്കി.
യൂറോപ്യൻ സുരക്ഷാ ഏജൻസികളുടെ സഹകരണത്തോടെ ആസൂത്രിതമായ ആക്രമണങ്ങൾ തടയാനും സംശയിക്കുന്നവരെ കസ്റ്റഡിയിലെടുക്കാനും സാധിച്ചതായി മൊസാദ് അറിയിച്ചു. ഇസ്രയേൽ-ജൂത സമൂഹത്തെ ലക്ഷ്യമാക്കിയ പദ്ധതികൾ തകർക്കാൻ യൂറോപ്യൻ രാജ്യങ്ങൾ സഹായിച്ചതായും പ്രസ്താവനയിലൂടെ മൊസാദ് പറയുന്നു.
ജർമ്മനി, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങൾ ഇത്തരം ഗൂഢാലോചനകളെ തകർക്കാൻ സഹായിച്ചു. ഓസ്ട്രിയയുടെ ഡിഎസ്എൻ ആയുധങ്ങളും സ്ഫോടക വസ്തുക്കളും ഉൾപ്പെട്ട ആയുധശേഖരം കണ്ടെത്തിയിരുന്നതായും മൊസാദ് അറിയിച്ചു.
സംഭവത്തിന് ഹമാസ് നേതാവ് മുഹമ്മദ് നയിമുമായി ബന്ധമുണ്ടെന്ന് മൊസാദ് സ്ഥിരീകരിച്ചു. ഗാസയിലെ മുതിർന്ന ഹമാസ് നേതാവായ ഖലീൽ അൽ-ഹയ്യയുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് മുഹമ്മദ് നയീം.
ജർമ്മനിയും ഓസ്ട്രിയയും ഹമാസിനെതിരായ നിലപാട് സ്വീകരിക്കുന്നതിനെ പ്രശംസിച്ച മൊസാദ് ഖത്തറിലെ ഹമാസ് പ്രവർത്തനങ്ങളെ വിമർശിച്ചു. സെപ്റ്റംബറിൽ ഖത്തറിൽ മുഹമ്മദ് നയിമും പിതാവും തമ്മിൽ കൂടിക്കാഴ്ച നടന്നതായും മൊസാദ് കൂട്ടിച്ചേർത്തു.
NRI
വിയന്ന: നഴ്സിംഗ് തൊഴിലിനെ കഠിനാധ്വാനം വേണ്ടുന്ന തൊഴിലായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ട്രേഡ് യൂണിയനുകളും സാമൂഹിക സംഘടനകളും വര്‍ഷങ്ങളോളം നടത്തിയ പോരാട്ടം വിജയത്തില്‍.
നഴ്സിംഗ് തൊഴിലിലെ സാധ്യതകളും വെല്ലുവിളികളും ഒരുവശത്തു നിന്നും നോക്കി കാണുമ്പോള്‍, ആ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും ചെയ്യാന്‍ പോകുന്നവര്‍ക്കും ആശ്വാസമാകുന്ന വിധിയാണ് 2026 ജനുവരി മുതല്‍ ഓസ്ട്രിയയില്‍ പ്രാബല്യത്തില്‍ വരുന്നത്.
നഴ്സുമാരുടെ ജീവിതത്തിലെ സുപ്രധാനമായ ഒരു നാഴികക്കല്ലാണ് പുതിയ നിയമ പരിഷ്ക്കരണം. വര്‍ഷങ്ങള്‍ നീണ്ടുനിന്ന ചര്‍ച്ചകള്‍ക്ക് ഇതോടെ അന്ത്യമാവുകയാണ്. ആതുരശുശ്രൂഷ അതിപ്രധാനമായ ഒരു സേവന - തൊഴില്‍ രംഗമാണെന്നും ശാരീരികമായും വൈകാരികമായും മാനസികമായും വെല്ലുവിളികള്‍ സ്വീകരിച്ചാണ് ഈ തൊഴില്‍ രംഗം മുന്നോട്ടുപോകുന്നതെന്ന തിരിച്ചറിവാണ് ഓസ്ട്രിയ എന്ന രാജ്യം ഔദ്യോഗികമായി നിയമാക്കിയത്.
ഇതോടെ സാമൂഹ്യ- തൊഴില്‍ രംഗത്തു വീണ്ടും ലോകരാജ്യങ്ങള്‍ക്കെല്ലാം മാതൃകയായി യൂറോപ്പിലെ ഈ കൊച്ചുരാജ്യം വീണ്ടും മാറുകയാണ്. യൂറോപ്പിലെ ഏറ്റവും പഴയതും ഫലപ്രദവുമായ സാമൂഹിക സുരക്ഷാ സംവിധാനം നിലനില്‍ക്കുന്ന ഓസ്ട്രിയയില്‍ 1977-ല്‍ "രാത്രി ഷിഫ്റ്റ് - കഠിനാധ്വാന നിയമം' പ്രാബല്യത്തില്‍ വന്നു.
രാത്രിയില്‍ കടുത്ത സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്നവരെ കഠിന ജോലിക്കാരായി കണക്കാക്കി പ്രത്യേക സംരക്ഷണം നല്കി. ഖനിത്തൊഴിലാളികള്‍, നിര്‍മാണ, വ്യവസായ തൊഴിലാളികള്‍, അതീവ ചൂടിലും തണുപ്പിലും ജോലി ചെയ്യുന്നവര്‍ എന്നിവര്‍ ഈ ഗണത്തില്‍ ഉള്‍പ്പെട്ടിരുന്നു. പിന്നീട് രോഗികളെ പരിചരിക്കുന്നവരും മാനസിക സമ്മര്‍ദം അനുഭവിക്കുന്നവരും കഠിനാധ്വാനികളാണെന്ന ചിന്തയും ചര്‍ച്ചയായി.
ആദ്യകാലത്ത് രാത്രി ഷിഫ്റ്റ് ജോലിയും കഠിന തൊഴിലും വേറിട്ടായിരുന്നു കണക്കാക്കപ്പെട്ടത്. പക്ഷേ 1977-ല്‍ പ്രാബല്യത്തില്‍ വന്ന "രാത്രി ഷിഫ്റ്റ് - കഠിനാധ്വാന നിയമം' ഈ രണ്ടിനെയും ഒരുമിപ്പിച്ചു.
1990-ല്‍ പദപ്രയോഗം മാറ്റി നിയമം "കഠിനജോലിനിയമം' (Schwerarbeitsgesetz) എന്നായി. ഇനി രാത്രി ജോലി വേറെ വിഭാഗമായി പരിഗണിക്കേണ്ടതില്ല. പകരം, ജോലി ഏതു സമയത്തായാലും ശാരീരികമായോ മാനസികമായോ അതീവ ബുദ്ധിമുട്ടുകള്‍ നേരിടുന്നവരാണോ എന്നതാണ് പ്രധാന്യം.
ശാരീരികമായി ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചാണ് നഴ്സുമാര്‍ ഈ മേഖലയില്‍ തൊഴിലെടുക്കുന്നത്. ഇതിനെല്ലാം പുറമെ വൈകാരിക സമ്മര്‍ദവും നിറഞ്ഞതാണ് ആതുരശുശ്രൂഷാരംഗം.
ഓര്‍മശക്തി നഷ്ടപ്പെട്ടവര്‍, ബുദ്ധിഭ്രമമുള്ളവര്‍, തീരാരോഗികള്‍, ചലന സാധ്യത തീർത്തും കുറവുള്ളവര്‍ എന്നിങ്ങനെ വിവിധ രീതിയിലുള്ള രോഗികളുമായുള്ള ഇടപെടലും സഹവാസവും നഴ്സിംഗ് മേഖലയെ കൂടുതൽ അധ്വാനം വേണ്ട ജോലിയാക്കുന്നു.
50 ശതമാനമോ അതിലധികമോ ജോലി സമയമുള്ള പാര്‍ട്ട് ടൈം നഴ്സുമാരെയും ഭാവിയില്‍ ഈ ഗണത്തിൽ പരിഗണിക്കും. പുതിയ നിയമ പ്രകാരം ഒരു മാസത്തില്‍ ആവശ്യമായ കഠിനാധ്വാന ദിനങ്ങളുടെ എണ്ണം 15ല്‍ നിന്ന് 12 ആയി കുറയ്ക്കും.
അതായത്, ഒരു മാസത്തില്‍ 12 ദിവസം നഴ്സിംഗ് ജോലി ചെയ്താല്‍ ആ മാസം പൂര്‍ണമായ ഒരു കഠിനജോലി ഇന്‍ഷുറന്‍സ് മാസമായി കണക്കാക്കും. പുതിയ നിയമപ്രകാരം, ജോലിക്കാലം മുഴുവന്‍ നഴ്സിംഗില്‍ തുടരുകയും 45 സോഷ്യല്‍ ഇന്‍ഷുറന്‍സ് വര്‍ഷങ്ങള്‍ പൂർത്തിയാക്കുകയും ചെയ്യുന്നവര്‍ക്ക് 60 വയസില്‍ വിരമിക്കാന്‍ കഴിയും.
അതേസമയം, ആരെങ്കിലും മറ്റൊരു മേഖലയില്‍ ജോലി ചെയ്തിരുന്നാലും അവസാന 20 വര്‍ഷത്തിനുള്ളില്‍ കുറഞ്ഞത് 10 വര്‍ഷം നഴ്സിംഗ് ചെയ്താല്‍ മതിയാൽ ഈ നിയമം ഉപകാരപ്പെടുത്താം. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഓസ്ട്രിയയില്‍ പുരുഷന്മാര്ക്ക് പെന്ഷന് പ്രായം 65 ആണെങ്കിലും സ്ത്രീകള്‍ക്കുള്ളത് ക്രമാനുഗതമായി 2035 ഓടെ 65 ആക്കിയേക്കും.
നിലവിൽ ഓസ്ട്രിയയിൽ ജോലിചെയ്യുന്ന ഭൂരിപക്ഷം മലയാളികൾക്കും (നന്നേ ചെറുപ്പത്തിൽ ജോലിയിൽ പ്രേവേശിച്ച കുറച്ചു പേരൊഴികെ) പുതിയ നിയമത്തിന്റെ മുഴുവൻ ആനുകൂല്യം ലഭിച്ചില്ലെങ്കിലും ചെറുപ്പത്തിൽ തന്നെ നഴ്സിംഗ് തെരഞ്ഞെടുക്കുന്ന പുതിയ തലമുറയ്ക്ക് നിയമം സഹായമാകും.