അർലിംഗ്ടൺ: ഫിഫ ലോകകപ്പ് 2026ലെ ഗ്രൂപ്പ് ജെ പോരാട്ടത്തിൽ ഓസ്ട്രിയയെ തകർത്ത് അർജന്റീന. സൂപ്പർ താരം ലയണൽ മെസിയുടെ ഇരട്ട ഗോളുകളുടെ മികവിലാണ് അർജന്റീന മത്സരം സ്വന്തമാക്കിയത്. തുടർച്ചയായ രണ്ടാം വിജയത്തോടെ അർജന്റീന നോക്കൗട്ട് ഉറപ്പിച്ചു.
മത്സരത്തിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പം മുന്നേറുന്ന കാഴ്ചയാണ് തുടക്കം മുതൽ കണ്ടത്. എട്ടാം മിനിറ്റിൽ പന്തുമായി മുന്നേറിയ അർജന്റൈൻ സ്ട്രൈക്കർ ലൗതാരോ മാർട്ടിനസിനെ ബോക്സിനുള്ളിൽ വച്ച് ഫൗൾ ചെയ്തതിന് അർജന്റീനയ്ക്ക് പെനാൽറ്റി ലഭിച്ചു. വാർ പരിശോധനയ്ക്കോടുവിലാണ് പെനാൽറ്റി ലഭിച്ചത്.
എന്നാൽ കിക്കെടുത്ത അർജന്റൈൻ നായകൻ ലയണൽ മെസിക്ക് ലക്ഷ്യം തെറ്റി. തുടർന്ന് ഓസ്ട്രിയയുടെ മുന്നേറ്റമാണ് കുറച്ച് സമയം കണ്ടത്. അവസരം കിട്ടുന്പോൾ കൗണ്ടർ അറ്റാക്കുകളുമായി ലോകചാന്പ്യൻമാരും മുന്നേറി. ഒടുവിൽ 38-ാം മിനിറ്റിൽ സുന്ദരമായ ഗോളിലൂടെ മെസി അർജന്റീനയെ മുന്നിലെത്തിച്ചു.
പിന്നീട് ലീഡ് ഉയർത്താൻ ശ്രമിക്കുന്ന അർജന്റീനയെ ആണ് ആദ്യ പകുതി അവസാനിക്കും വരെ കണ്ടത്. ആദ്യ പകുതി 1-0 ത്തിന് അവസാനിച്ചു. രണ്ടാം പകുതിയുടെ തുടക്കം മുതൽ ആക്രമിച്ച് കളിക്കുന്ന ഓസ്ട്രിയയെ ആണ് കാണാൻ സാധിച്ചത്. നിരവധി അവസരങ്ങൾ അവർ സൃഷ്ടിച്ചു. പലതവണ അവർ ഗോളിനടുത്തെത്തി.
ഒന്ന് രണ്ട് തവണ എമി മാർട്ടിനസിന്റെ കിടിലൻ സേവുകളും കണ്ടു. തുടർന്ന് മത്സരത്തിന്റെ വേഗം കുറഞ്ഞു. ഇരു ടീമുകളും മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോൾ മാത്രം വന്നില്ല. പകരകാർ കളത്തിലെത്തിയിട്ടും ഗോൾ പിറന്നില്ല.
ഒടുവിൽ ഗോൾ വന്നു. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ. അത് മറ്റാരും അല്ല നേടിയത്. മറ്റൊരു സുന്ദര ഗോളിലൂടെ അർജന്റീനയുടെ ലീഡ് ഇരട്ടിയാക്കിയത് സാക്ഷാൽ ലയണൽ മെസി തന്നെ. പിന്നീട് ഒരു ഫ്രീ കീക്ക് കൂടി മെസിക്ക് ലഭിച്ചപ്പോൾ ആദ്യ മത്സരത്തിലെ പോലെ ഹാട്രിക്ക് പ്രതീക്ഷിച്ചു ആരാധകർ. എന്നാൽ ലക്ഷ്യത്തിലെത്തിയില്ല. ഇതോടെ മത്സരം 2-0 ത്തിന് അനസാനിച്ചു.
ആദ്യ മത്സരത്തിൽ അൽജീരിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത ആൽബിസെലസ്റ്റകൾ തുടർച്ചായ രണ്ടാം ജയത്തോടെ നോക്കൗട്ട് ഉറപ്പിച്ചു. ഫിഫ ലോകകപ്പുകളിലെ ടോപ്സ്കോറർ എന്ന റിക്കാർഡും മെസി സ്വന്തമാക്കി.
മത്സരത്തിലെ ആദ്യ ഗോളോടെ 17 ആക്കിയ മെസി , ഒരെണ്ണം കൂടി ചേർത്ത് ഗോളുകളുടെ എണ്ണം 18 ആക്കി ഉയർത്തി. 16 ഗോളുകൾ എന്ന ജർമൻ താരം മിറോസ്ലാവ് ക്ലോസെയുടെ റിക്കാർഡാണ് മെസി തകർത്തത്. മെസി ഈ ലോകകപ്പില് ഇതുവരെ അഞ്ച് ഗോളുകൾ നേടിക്കഴിഞ്ഞു.