ലണ്ടൻ: ഹമാസിനെതിരെ മുന്നറിയിപ്പുമായി ഇസ്രയേൽ രഹസ്യാന്വേഷണ വിഭാഗം മൊസാദ്. യൂറോപ്പിലാകമാനം ഹമാസ് തങ്ങളുടെ ശൃംഖല വർധിപ്പിക്കുന്നതായും രഹസ്യ സെല്ലുകളായി പ്രവർത്തിക്കുന്നുവെന്നും മൊസാദ് വ്യക്തമാക്കി.
യൂറോപ്യൻ സുരക്ഷാ ഏജൻസികളുടെ സഹകരണത്തോടെ ആസൂത്രിതമായ ആക്രമണങ്ങൾ തടയാനും സംശയിക്കുന്നവരെ കസ്റ്റഡിയിലെടുക്കാനും സാധിച്ചതായി മൊസാദ് അറിയിച്ചു. ഇസ്രയേൽ-ജൂത സമൂഹത്തെ ലക്ഷ്യമാക്കിയ പദ്ധതികൾ തകർക്കാൻ യൂറോപ്യൻ രാജ്യങ്ങൾ സഹായിച്ചതായും പ്രസ്താവനയിലൂടെ മൊസാദ് പറയുന്നു.
ജർമ്മനി, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങൾ ഇത്തരം ഗൂഢാലോചനകളെ തകർക്കാൻ സഹായിച്ചു. ഓസ്ട്രിയയുടെ ഡിഎസ്എൻ ആയുധങ്ങളും സ്ഫോടക വസ്തുക്കളും ഉൾപ്പെട്ട ആയുധശേഖരം കണ്ടെത്തിയിരുന്നതായും മൊസാദ് അറിയിച്ചു.
സംഭവത്തിന് ഹമാസ് നേതാവ് മുഹമ്മദ് നയിമുമായി ബന്ധമുണ്ടെന്ന് മൊസാദ് സ്ഥിരീകരിച്ചു. ഗാസയിലെ മുതിർന്ന ഹമാസ് നേതാവായ ഖലീൽ അൽ-ഹയ്യയുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് മുഹമ്മദ് നയീം.
ജർമ്മനിയും ഓസ്ട്രിയയും ഹമാസിനെതിരായ നിലപാട് സ്വീകരിക്കുന്നതിനെ പ്രശംസിച്ച മൊസാദ് ഖത്തറിലെ ഹമാസ് പ്രവർത്തനങ്ങളെ വിമർശിച്ചു. സെപ്റ്റംബറിൽ ഖത്തറിൽ മുഹമ്മദ് നയിമും പിതാവും തമ്മിൽ കൂടിക്കാഴ്ച നടന്നതായും മൊസാദ് കൂട്ടിച്ചേർത്തു.