NRI
ബെർലിൻ: ജർമനിയിൽ നിന്ന് അഭയാർഥികളെ ഡബ്ലിൻ ചട്ടപ്രകാരം ഇറ്റലിയിലേക്ക് തിരിച്ചയക്കാനുള്ള നീക്കത്തിന് തിരിച്ചടി. ജർമനിയിൽ നിന്ന് നാടുകടത്താൻ തീരുമാനിച്ച അഭയാർഥികളെ തിരിച്ചെടുക്കാൻ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ സർക്കാർ വിസമ്മതിച്ചു.
ഇതോടെ യൂറോപ്യൻ യൂണിയന്റെ പുതിയ കുടിയേറ്റ - അഭയ നയത്തെച്ചൊല്ലി ജർമനിയും ഇറ്റലിയും തമ്മിലുള്ള തർക്കം കൂടുതൽ രൂക്ഷമായി. ഈ മാസം 19ന് ജർമനിയിൽ നിന്ന് ഇറ്റലിയിലേക്ക് മാറ്റാൻ നിശ്ചയിച്ചിരുന്ന മൂന്ന് അഭയാർഥികളുടെ കൈമാറ്റമാണ് റോം നിരസിച്ചത്.
ഇറ്റലി വഴി യൂറോപ്യൻ യൂണിയനിൽ പ്രവേശിച്ച് പിന്നീട് ജർമനിയിലെ ബന്ധുക്കളുടെ അടുത്തെത്തിയ 22 വയസുകാരിയായ സൊമാലിയൻ യുവതിയും ഇവരിൽ ഉൾപ്പെടുന്നു.
ജർമനിയുടെ നിലപാട്
ജൂൺ 12ന് പ്രാബല്യത്തിൽ വന്ന യൂറോപ്യൻ യൂണിയന്റെ പുതിയ കുടിയേറ്റ - അഭയ കരാർ പ്രകാരം, അഭയാർഥികൾ യൂറോപ്പിൽ ആദ്യം പ്രവേശിച്ച രാജ്യത്തേക്ക് അവരെ തിരിച്ചയക്കാൻ നിയമപരമായ വ്യവസ്ഥയുണ്ടെന്നാണ് ജർമൻ ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാട്.
സൊമാലിയൻ യുവതിയുടെ കേസിൽ നിശ്ചിത സമയപരിധിക്കുള്ളിൽ ഇറ്റലി മറുപടി നൽകാതിരുന്നതിനാൽ, ഡബ്ലിൻ ചട്ടപ്രകാരം അഭയാർഥിയെ സ്വീകരിക്കാൻ ഇറ്റലി സമ്മതിച്ചതായി കണക്കാക്കാമെന്നാണ് ജർമ്മനിയുടെ വാദം.
മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലൂടെ ആദ്യം പ്രവേശിച്ച ശേഷം ജർമനിയിൽ അഭയം തേടിയെത്തുന്നവരുടെ എണ്ണം വലിയ തോതിലാണ്.
2025ൽ ജർമനി സമർപ്പിച്ച 35,900 കൈമാറ്റ അപേക്ഷകളിൽ 23,900 എണ്ണത്തിന് അനുമതി ലഭിച്ചെങ്കിലും 5,370 പേരെ മാത്രമാണ് യഥാർഥത്തിൽ തിരിച്ചയക്കാൻ കഴിഞ്ഞത്.
ഇറ്റലിയുടെ കടുത്ത നിലപാട്
ജർമനിയുടെ വാദം ഇറ്റലി അംഗീകരിക്കുന്നില്ല. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതിന് മുമ്പുള്ള കേസുകളാണ് നിലവിലുള്ളതെന്നും ഇത്തരം പഴയ കേസുകൾ പരിഗണിക്കേണ്ടതില്ലെന്ന ധാരണ ബെർലിനുമായി ഉണ്ടായിരുന്നുവെന്നുമാണ് ഇറ്റാലിയൻ ആഭ്യന്തരമന്ത്രി മാറ്റിയോ പിയാന്തെദോസി വ്യക്തമാക്കുന്നത്.
ജർമൻ എൻജിഒകളുടെ രക്ഷാപ്രവർത്തന കപ്പലുകൾ മെഡിറ്ററേനിയൻ കടലിൽ നിന്ന് രക്ഷപ്പെടുത്തി ഇറ്റാലിയൻ തീരത്ത് എത്തിച്ച അഭയാർഥികളുടെ എണ്ണവും പരിഗണിക്കണമെന്നാണ് ഇറ്റലിയുടെ ആവശ്യം. ഈ വർഷം ഇതുവരെ ജർമൻ എൻജിഒകളുടെ കപ്പലുകൾ വഴി ഏകദേശം 2,200 അഭയാർഥികൾ ഇറ്റാലിയൻ തീരത്തെത്തിയതായാണ് കണക്ക്.
അഭയാർഥി വിഷയത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിലാണ് പ്രധാനമന്ത്രി ജോർജിയ മെലോണി. അതിർത്തി സുരക്ഷ ശക്തമാക്കുന്നതിനും അനധികൃത കുടിയേറ്റം തടയുന്നതിനുമുള്ള നടപടികൾ തുടരുമെന്നും മെലോണി വ്യക്തമാക്കിയിട്ടുണ്ട്.
ഇറ്റലിയുടെ പുതിയ നിലപാട് ജർമനിയുടെ തിരിച്ചയക്കൽ നയത്തിന് വലിയ തിരിച്ചടിയായിരിക്കുകയാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ഭിന്നത യൂറോപ്യൻ യൂണിയന്റെ പൊതുവായ കുടിയേറ്റ - അഭയനയം നടപ്പാക്കുന്നതിലും കൂടുതൽ വെല്ലുവിളികൾ സൃഷ്ടിക്കുമെന്ന വിലയിരുത്തലുമുണ്ട്.
International
ബെർലിൻ: പടിഞ്ഞാറൻ ജർമനിയിൽ ബെൽജിയൻ അതിർത്തിയോടു ചേർന്ന ഗെയ് ഗ്രാമത്തിൽ കാട്ടുതീ പടരുന്നു. ഇവിടെ താമസിച്ചിരുന്ന രണ്ടായിരം പേരെ വെള്ളിയാഴ്ച പുലർച്ചെ അടിയന്തരമായി ഒഴിപ്പിച്ചു.
അവശ്യസാധനങ്ങളും തിരിച്ചറിയൽ രേഖകളും മരുന്നും മാത്രം കയ്യിലെടുത്താൻ മതിയെന്നാണ് ഗ്രാമീണരോട് നിർദേശിച്ചത്. സമീപത്തെ പ്രൈമറി സ്കൂളിൽ തയാറാക്കിയ അഭയകേന്ദ്രത്തിലേക്കു മാറ്റിയത്.
ഗ്രാമത്തോടു ചേർന്ന വനത്തിൽ രണ്ടാം ലോകമഹായുദ്ധകാലത്തു വീണ ബോംബുകളുണ്ടെന്നാണ് കരുതുന്നത്. തീപടരുന്നതിനിടെ ഇടയ്ക്കിടെ സ്ഫോടനങ്ങളുണ്ടായി.
NRI
ബെർലിൻ: ഓണാഘോഷങ്ങൾക്ക് നാടൻ ഉത്സവ തനിമയും സംഗീത മധുരവും പകരാൻ പ്രമുഖ മാധ്യമപ്രവർത്തകനും ഗാനരചയിതാവുമായ ജോസ് കുമ്പിളുവേലിലിന്റെ വരികളിൽ പുതിയ ഓണപ്പാട്ട് ഒരുങ്ങുന്നു.
"ശ്രാവണപുലരി' എന്ന് പേരിട്ടിരിക്കുന്ന ഈ മനോഹര തിരുവോണ ആൽബത്തിന്റെ റെക്കോർഡിംഗ് കൊച്ചി മെട്രോ സ്റ്റുഡിയോയിൽ വെച്ച് പൂർത്തിയായി.
കുമ്പിൾ ക്രിയേഷൻസിന്റെ ബാനറിൽ പ്രവാസി ഓൺലൈനിന്റെ സഹകരണത്തോടെ ഓണത്തെ സംഗീതമയമാക്കാൻ ഒരുക്കിയ മൂന്നാമത്തെ (2021, 2025 വർഷങ്ങൾക്ക് ശേഷമുള്ള) ഉത്സവ ഗാനമാണ് ശ്രാവണപുലരി.
സംഗീതരംഗത്തെ പ്രമുഖരുടെ കൂട്ടായ്മ
കൊച്ചി മെട്രോ സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്ത ഈ ആൽബത്തിന് പ്രശസ്ത സംഗീത സംവിധായകൻ ഷാന്റി ആന്റണി അങ്കമാലിയാണ് ഈണം നൽകിയിരിക്കുന്നത്.
പിന്നണി ഗായിക ചിത്ര അരുൺ ആലപിച്ച ഗാനത്തിന്റെ ഓർക്കസ്ട്രേഷൻ നിർവഹിച്ചിരിക്കുന്നത് ജോബി പ്രിമോസ് ആണ്. ഷിയാസ് മേനോലിൽ ആണ് സോംഗ് ഡിസൈനർ.
നിർമാണം: കുമ്പിൾ ക്രിയേഷൻസിന്റെ ബാനറിൽ ജെൻസ്, ജോയൽ, ഷീന കുമ്പിളുവേലിൽ എന്നിവർ ചേർന്നാണ് ആൽബം നിർമിക്കുന്നത്. സഹകരണം: പ്രവാസി ഓൺലൈൻ മീഡിയ പങ്കാളിത്തത്തോടെയാണ് സംഗീത വിരുന്ന് പ്രവാസികൾക്ക് മുന്നിലേക്ക് എത്തുന്നത്.
ശനിയാഴ്ച ജർമനിയിൽ ഔദ്യോഗിക റിലീസ്
ഇന്ത്യൻ സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15ന് ജർമനിയിൽ നടക്കുന്ന ഓണാഘോഷ ചടങ്ങിൽ വച്ച് ശ്രാവണപുലരി എന്ന സിംഗിൾ ആൽബം ഔദ്യോഗികമായി പ്രകാശനം ചെയ്യും.
ശ്രാവണപുലരിയിൽ ഞാൻ കേട്ടുണർന്നു... എന്ന് തുടങ്ങുന്ന ഈ മനോഹര ഗാനം കുമ്പിൾ ക്രിയേഷൻസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ ആഗോള മലയാളി പ്രേക്ഷകരിലേക്ക് എത്തും.
മലയാളി പ്രവാസികളുടെയും സംഗീതാസ്വാദകരുടെയും പ്രാർഥനയും സ്നേഹവും പിന്തുണയും ഈ നല്ല സംരംഭത്തിന് ഉണ്ടാകണമെന്ന് ഗാനരചയിതാവ് ജോസ് കുമ്പിളുവേലിൽ അഭ്യർഥിച്ചു.
NRI
ബെർലിൻ: എഐ ഉപയോഗിച്ച് ചിത്രങ്ങളും വീഡിയോകളും മറ്റ് ഡിജിറ്റൽ കണ്ടന്റുകളും സൃഷ്ടിക്കുന്നവർക്ക് യൂറോപ്യൻ യൂണിയനിൽ പുതിയ സുതാര്യതാ മാനദണ്ഡങ്ങൾ നിലവിൽ വന്നു.
ഈ മാസം രണ്ട് മുതൽ യൂറോപ്യൻ യൂണിയന്റെ എഐ ആക്ടിലെ ആർട്ടിക്കിൾ 50 പ്രകാരമുള്ള വ്യവസ്ഥകൾ പ്രാബല്യത്തിൽ വന്നതോടെ ജർമനി ഉൾപ്പെടെയുള്ള അംഗരാജ്യങ്ങളിലെ എഐ കണ്ടന്റ് സൃഷ്ടിക്കുന്നവരും ഉപയോഗിക്കുന്നവരും ചില സാഹചര്യങ്ങളിൽ പ്രത്യേക ജാഗ്രത പാലിക്കേണ്ടിവരും.
ജർമനിയിൽ കഴിയുന്ന മലയാളി യൂട്യൂബർമാർ, ഇൻഫ്ലുവൻസർമാർ, ഡിജിറ്റൽ മാർക്കറ്റർമാർ, ബിസിനസുകൾ എന്നിവർക്കും ഈ നിയമങ്ങൾ പ്രസക്തമാണ്.
എന്നാൽ എഐ ഉപയോഗിച്ച് നിർമിക്കുന്ന എല്ലാ ചിത്രങ്ങളും വീഡിയോകളും ടെക്സ്റ്റുകളും നിർബന്ധമായും പൊതുവായി എഐ ജനറേറ്റഡ് എന്ന് ലേബൽ ചെയ്യണമെന്നല്ല പുതിയ വ്യവസ്ഥയുടെ അർഥം.
പ്രത്യേകിച്ച് ഡീപ്ഫേക്ക് ഉള്ളടക്കങ്ങളും മനുഷ്യരുടെ എഡിറ്റോറിയൽ നിയന്ത്രണമില്ലാതെ പൊതുതാത്പര്യമുള്ള വിഷയങ്ങളിൽ പ്രസിദ്ധീകരിക്കുന്ന എഐ-ജനറേറ്റഡ് ടെക്സ്റ്റുകളുമാണ് വ്യക്തമായി വെളിപ്പെടുത്തേണ്ട പ്രധാന വിഭാഗങ്ങൾ.
ആരെയാണ് നിയമം ബാധിക്കുക?
എഐ സിസ്റ്റങ്ങൾ വികസിപ്പിക്കുന്നവർക്കും പ്രഫഷണൽ ആവശ്യങ്ങൾക്കായി അവ ഉപയോഗിക്കുന്നവർക്കും പുതിയ സുതാര്യതാ ബാധ്യതകൾ ബാധകമാണ്.
എഐ ഉപയോഗിച്ച് ചിത്രങ്ങൾ, ഓഡിയോ, വീഡിയോകൾ, ടെക്സ്റ്റുകൾ തുടങ്ങിയവ സൃഷ്ടിക്കുകയോ മാറ്റം വരുത്തുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ, ഉള്ളടക്കത്തിന്റെ സ്വഭാവവും ഉപയോഗരീതിയും അനുസരിച്ചാണ് ലേബലിംഗ് ആവശ്യകത തീരുമാനിക്കപ്പെടുന്നത്.
ഡീപ്ഫേക്കുകൾക്ക് വ്യക്തമായ ലേബൽ വേണം
ഒരു യഥാർഥ വ്യക്തിയെയോ സംഭവത്തെയോ സ്ഥലത്തെയോ വസ്തുവിനെയോ അനുകരിക്കുന്ന തരത്തിൽ എഐ ഉപയോഗിച്ച് സൃഷ്ടിക്കുകയോ മാറ്റം വരുത്തുകയോ ചെയ്ത ചിത്രം, വീഡിയോ, ഓഡിയോ തുടങ്ങിയ ഡീപ്ഫേക്ക് ഉള്ളടക്കങ്ങൾ കാഴ്ചക്കാർക്ക് വ്യക്തമായി തിരിച്ചറിയാൻ കഴിയുന്ന രീതിയിൽ അത് കൃത്രിമമായി സൃഷ്ടിച്ചതോ മാറ്റം വരുത്തിയതോ ആണെന്ന് വെളിപ്പെടുത്തണം.
അതുപോലെ, പൊതുതാത്പര്യമുള്ള വിഷയങ്ങളെക്കുറിച്ച് ജനങ്ങളെ വിവരമറിയിക്കുന്നതിനായി എഐ ഉപയോഗിച്ച് തയാറാക്കിയതോ മാറ്റം വരുത്തിയതോ ആയ ടെക്സ്റ്റ് മനുഷ്യന്റെ പരിശോധനയോ എഡിറ്റോറിയൽ നിയന്ത്രണമോ ഇല്ലാതെ പ്രസിദ്ധീകരിക്കുന്ന സാഹചര്യത്തിലും അതിന്റെ എഐ സ്വഭാവം വ്യക്തമായി അറിയിക്കേണ്ടതുണ്ട്.
എല്ലാ എഐ കണ്ടന്റിനും ഒരേ രീതിയിലുള്ള ലേബൽ നിർബന്ധമല്ല
സാധാരണ എഡിറ്റിംഗിന് സഹായിയായി എഐ ഉപയോഗിക്കുന്ന സാഹചര്യങ്ങളിൽ, ഉള്ളടക്കത്തിന്റെ അടിസ്ഥാന സ്വഭാവമോ അർഥമോ കാര്യമായി മാറ്റാത്ത പക്ഷം ചില ഒഴിവുകൾ ബാധകമാണ്.
അതുപോലെ കലാപരമായോ സൃഷ്ടിപരമായോ ഉള്ളടക്കങ്ങളിൽ പ്രത്യേക സാഹചര്യങ്ങളിൽ ഇളവുകളും വ്യവസ്ഥകളിലുണ്ട്. എങ്കിലും ഡീപ്ഫേക്ക് ഉൾപ്പെടെയുള്ള ഉള്ളടക്കങ്ങളിൽ സുതാര്യത ഉറപ്പാക്കേണ്ട ബാധ്യത തുടരും.
ലംഘിച്ചാൽ പിഴ എത്ര?
എഐ ആക്ടിലെ വിവിധ വ്യവസ്ഥകൾ ലംഘിക്കുന്നതിന് കമ്പനികൾക്ക് വൻ പിഴ ചുമത്താൻ നിയമം അനുവദിക്കുന്നുണ്ട്. പൊതുവായ ചില ബാധ്യതകളുടെ ലംഘനത്തിന് പരമാവധി 1.5 കോടി യൂറോ വരെ അല്ലെങ്കിൽ കമ്പനിയുടെ മുൻ സാമ്പത്തിക വർഷത്തിലെ ആഗോള വാർഷിക വിറ്റുവരവിന്റെ മൂന്ന് ശതമാനം വരെ, ഏതാണ് കൂടുതലോ അതനുസരിച്ച് പിഴ ചുമത്താം.
ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾക്ക് പിഴ നിശ്ചയിക്കുമ്പോൾ ആനുപാതികത പരിഗണിക്കണമെന്ന വ്യവസ്ഥയുമുണ്ട്. അതേസമയം, 3.5 കോടി യൂറോ അല്ലെങ്കിൽ ആഗോള വിറ്റുവരവിന്റെ ഏഴ് ശതമാനം വരെ എന്ന ഉയർന്ന പിഴ എല്ലാ എഐ ലേബലിംഗ് വീഴ്ചകൾക്കും ബാധകമല്ല.
നിരോധിത എഐ രീതികളോ ഡാറ്റയുമായി ബന്ധപ്പെട്ട ചില ഗുരുതര ലംഘനങ്ങളോ ഉൾപ്പെടുന്ന പ്രത്യേക വിഭാഗങ്ങൾക്കാണ് ഈ ഉയർന്ന പരിധി ബാധകമാകുന്നത്.
പഴയ എഐ കണ്ടന്റുകൾക്ക് എന്താണ് നിയമം?
ഓഗസ്റ്റ് രണ്ടിന് മുമ്പ് സൃഷ്ടിച്ച് പ്രസിദ്ധീകരിച്ച എഐ ഉള്ളടക്കങ്ങൾക്ക് പൊതുവെ പിന്നീടായി നിർബന്ധിതമായി ലേബൽ നൽകേണ്ടതില്ല. കൂടാതെ, ഓഗസ്റ്റ് രണ്ടിന് മുമ്പ് വിപണിയിലെത്തിച്ച ചില എഐ സംവിധാനങ്ങൾക്ക് മെഷീൻ-റീഡബിൾ മാർക്കിംഗുമായി ബന്ധപ്പെട്ട ബാധ്യതകൾ പാലിക്കാൻ ഡിസംബർ രണ്ട് വരെ പരിവർത്തന കാലയളവും നൽകിയിട്ടുണ്ട്.
യൂട്യൂബർമാരും ഇൻഫ്ലുവൻസർമാരും എന്തുചെയ്യണം?
ജർമ്മനി ഉൾപ്പെടെയുള്ള യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ പ്രഫഷണൽ ആവശ്യങ്ങൾക്കായി എഐ ഉപയോഗിക്കുന്ന കണ്ടന്റ് ക്രിയേറ്റർമാർ ഇനി മുതൽ തങ്ങളുടെ ഉള്ളടക്കത്തിന്റെ സ്വഭാവം പ്രത്യേകം പരിശോധിക്കണം.
പ്രത്യേകിച്ച് എഐ ഉപയോഗിച്ച് യഥാർഥ വ്യക്തികളെ അനുകരിക്കുന്ന വീഡിയോ, ഓഡിയോ, ചിത്രങ്ങൾ എന്നിവ തയാറാക്കുമ്പോൾ വ്യക്തമായ ഡിസ്ക്ലെയിമർ നൽകുന്നത് പ്രധാനമാണ്.
അതുപോലെ, പൊതുതാത്പര്യമുള്ള വിഷയങ്ങളെക്കുറിച്ച് എഐ ഉപയോഗിച്ച് തയാറാക്കുന്ന വാർത്താസ്വഭാവമുള്ള ടെക്സ്റ്റുകൾ മനുഷ്യൻ പരിശോധിച്ച് എഡിറ്റോറിയൽ ഉത്തരവാദിത്തത്തോടെ പ്രസിദ്ധീകരിക്കുന്നുണ്ടോ എന്നതും ശ്രദ്ധിക്കണം.
എഐ ഉപയോഗം മറച്ചുവയ്ക്കുന്നതിലൂടെ ആളുകളെ തെറ്റിധരിപ്പിക്കാനുള്ള സാധ്യത കുറയ്ക്കുകയും ഡിജിറ്റൽ ഉള്ളടക്കത്തിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുകയുമാണ് പുതിയ യൂറോപ്യൻ നിയമത്തിന്റെ പ്രധാന ലക്ഷ്യം.
NRI
ബെർലിൻ: പത്തുപേരെ കൊലപ്പെടുത്തുകയും 27 പേരെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ക്ലിനിക്കൽ കെയർടേക്കർ കൂടുതൽ രോഗികളെ കൊലപ്പെടുത്തിയതായി വെളിപ്പെടുത്തൽ.
നോർത്ത് റൈൻ വെസ്റ്റ്ഫാലിയയിലെ വൂർസെലെനിലുള്ള റൈൻ-മാസ് ക്ലിനിക്കിൽ നൈറ്റ് ഷിഫ്റ്റിൽ ജോലി ചെയ്തിരുന്ന ഉൽറിച്ച് എസ് (45) എന്ന നഴ്സിനെതിരേ 120-ലധികം പുതിയ സംഭവങ്ങളിൽ അന്വേഷണം ആരംഭിച്ചതായി ആഹൻ, കൊളോൺ പ്രോസിക്യൂട്ടർമാർ അറിയിച്ചു.
46 മൃതദേഹങ്ങൾ പുറത്തെടുത്ത് പരിശോധിക്കുന്നു
കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ഇതിനോടകം 46 മൃതദേഹങ്ങൾ സെമിത്തേരികളിൽ നിന്ന് പുറത്തെടുത്ത് ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.
ജോലിഭാരം കുറയ്ക്കാൻ ചെയ്ത ക്രൂരത
നൈറ്റ് ഷിഫ്റ്റുകളിൽ രോഗികളുടെ പരിചരണ ഭാരം കുറയ്ക്കുന്നതിനും ജോലി സമയത്ത് സ്വസ്ഥമായി ഇരിക്കുന്നതിനുമായി, ഗുരുതര രോഗാവസ്ഥയിലുള്ള രോഗികൾക്ക് മാരകമായ അളവിൽ വേദനാസംഹാരികളും ഉറക്കഗുളികകളും നൽകി മയക്കിക്കിടത്തുകയോ കൊലപ്പെടുത്തുകയോ ചെയ്യുകയായിരുന്നു ഇയാളുടെ രീതി.
പഴയ കേസുകളും അന്വേഷണ പരിധിയിൽ
2023 ഡിസംബർ മുതൽ 2024 മേയ് വരെയുള്ള കാലയളവിലെ കുറ്റകൃത്യങ്ങൾക്കാണ് 2025 നവംബറിൽ ഇയാളെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. എന്നാൽ ഇയാൾ 2020 മുതൽ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു.
തുടർന്ന് 2022 വരെയുള്ള കാലയളവിലെ ദുരൂഹ മരണങ്ങളെക്കുറിച്ചാണ് ഇപ്പോൾ ആഹൻ പ്രോസിക്യൂഷൻ കൂടുതൽ അന്വേഷണം നടത്തുന്നത്.
കൊളോണിലും അന്വേഷണം വ്യാപിപ്പിച്ചു
2020-ന് മുൻപ് ഇയാൾ ജോലി ചെയ്തിരുന്ന കൊളോണിലെ ആശുപത്രി കേന്ദ്രീകരിച്ചും കൊളോൺ പ്രോസിക്യൂഷൻ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
വരും ദിവസങ്ങളിൽ ഇയാൾക്കെതിരേ കൂടുതൽ കൊലപാതക കേസുകളിൽ ആഹൻ കോടതിയിൽ പുതിയ കുറ്റപത്രം സമർപ്പിക്കുമെന്ന് പ്രോസിക്യൂഷൻ വക്താവ് വ്യക്തമാക്കി.
NRI
നിറ്റൻഡോർഫ് (ബവേറിയ): ജർമനിയിലെ ബവേറിയൻ സംസ്ഥാനത്ത് എ3 ഓട്ടോബാനിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു. വ്യാഴാഴ്ച രാവിലെ ഏഴോടെ റേഗൻസ്ബുർഗ് ജില്ലയിലെ നിറ്റൻഡോർഫിന് സമീപമായിരുന്നു അപകടം.
ന്യൂറംബർഗിലേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡിന്റെ വലതുവശത്തേക്ക് തെന്നിമാറി ഓട്ടോബാൻ പാലത്തിന് താഴെയുള്ള റെയിൽവേ ട്രാക്കിലേക്ക് പതിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന മൂന്ന് പേരും അപകടസ്ഥലത്തുതന്നെ മരിച്ചു.
കാർ റെയിൽവേ ട്രാക്കിലേക്ക് പതിച്ചെങ്കിലും ട്രെയിനുമായി കൂട്ടിയിടിച്ചിരുന്നില്ല. വാഹനത്തിന്റെ ഉയരത്തിൽനിന്നുള്ള വീഴ്ചയുടെ ആഘാതമാണ് മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. മറ്റ് വാഹനങ്ങളൊന്നും അപകടത്തിൽപ്പെട്ടിട്ടില്ല.
അപകടത്തെ തുടർന്ന് റേഗൻസ്ബുർഗിനും ന്യൂറംബർഗിനും ഇടയിലുള്ള പ്രധാന റെയിൽവേ പാതയും എ3 ഓട്ടോബാനും പൂർണമായി അടച്ചു. കാർ നിയന്ത്രണം വിട്ടതിന്റെ കാരണം കണ്ടെത്തുന്നതിനായി വിദഗ്ധ സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
NRI
എന്നെപ്പെറ്റാൽ: പ്രവാസി മലയാളി മനസിന് നാടൻ തനിമയുടെ കുളിരേകി നമസ്തേ ജർമനി മലയാളി കൂട്ടായ്മ സംഘടിപ്പിക്കുന്ന പൂക്കി ഓണം - ഗ്രാൻഡ് ഓണം സെലിബ്രേഷൻസ് ശനിയാഴ്ച എന്നെപ്പെറ്റാലിൽ അരങ്ങേറും.
ജർമൻ പാർലമെന്റ് അംഗം (Hagen - Ennepe-Ruhr-Kreis I) ടിജെൻ അറ്റയെഗ്ലൂ ആഘോഷപരിപാടികൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. എന്നെപ്പെറ്റാൽ ഗ്യാസ് സ്ട്രാസ് 10-ലുള്ള (Haus Ennepetal, Gasstrasse 10) ഓഡിറ്റോറിയത്തിൽ രാവിലെ 11ന് ആഘോഷങ്ങൾക്ക് തിരിതെളിയും.
പാരമ്പര്യ തനിമയും ആധുനികതയും സമന്വയിക്കുന്ന വേറിട്ട കലാസാംസ്കാരിക വിരുന്നാണ് ഇക്കുറി സംഘാടകർ പ്രവാസി മലയാളികൾക്കായി ഒരുക്കിയിരിക്കുന്നത്.
ആഘോഷത്തിലെ പ്രധാന ആകർഷണങ്ങൾ
25 ഇനങ്ങളോടെ ഓണസദ്യ: നാവിൽ കൊതിയൂറുന്ന 25-ഓളം വിഭവങ്ങളുമായി പരമ്പരാഗത തനിമ ചോരാതെയുള്ള ഗംഭീര സദ്യ.
ആവേശകരമായ വടംവലി മത്സരം: കരുത്തും തന്ത്രവും മാറ്റുരയ്ക്കുന്ന, പ്രവാസി മലയാളികളുടെ ആവേശം വാനോളമുയർത്തുന്ന വടംവലി പോരാട്ടം.
മലയാളി മങ്ക മത്സരം: മലയാളിത്തവും സാംസ്കാരിക തനിമയും വ്യക്തിത്വവും വിളിച്ചോതുന്ന സുന്ദരമായ മത്സരവേദി.
സാംസ്കാരിക പ്രകടനങ്ങളും സംഗീതവിരുന്നും: നാടൻ കലാസന്ധ്യകളും മനംകവരുന്ന സംഗീത, നൃത്ത പരിപാടികളും.
കിഡ്സ് ആക്ടിവിറ്റീസ് & ഫൺ ഗെയിംസ്: കുട്ടികൾക്കായി വൈവിധ്യമാർന്ന വിനോദപരിപാടികളും മത്സരങ്ങളും.
അത്യുഗ്രൻ ഡിജെ പാർട്ടി: ആഘോഷങ്ങൾക്ക് കൊഴുപ്പേകി യുവത്വത്തെ ഇളക്കിമറിക്കാൻ അത്യുഗ്രൻ ഡിജെ നൈറ്റ്.
ഓണാഘോഷങ്ങൾ അവിസ്മരണീയമാക്കാൻ എല്ലാ മലയാളി കുടുംബങ്ങളെയും സ്വാഗതം ചെയ്യുന്നതായി നമസ്തേ ജർമനി ഭാരവാഹികൾ അറിയിച്ചു.
International
ബെർലിൻ: ജർമനിയിലെ ലിപ്സിഗ്/ഹാലെ വിമാനത്താവളത്തിൽ സ്ഫോടക വസ്തുക്കൾ ഘടിപ്പിച്ച ഡ്രോൺ കണ്ടെത്തി. ചൊവ്വാഴ്ച രാത്രി വിമാനത്താവളത്തിലെ കാർഗോ ഏരിയയിൽ ആയിരുന്നു സംഭവം.
ഇവിടെ പാർക്ക് ചെയ്തിരുന്ന യുക്രേനിയൻ ട്രാൻസ്പോർട്ട് വിമാനങ്ങൾക്കു സമീപമാണ് സ്ഫോടകവസ്തു കണ്ടെത്തിയത്. സംഭവത്തിനു പിന്നിൽ റഷ്യ ആയിരിക്കാമെന്നു സംശയമുണ്ട്.
ബോംബ് സ്ക്വാഡ് സ്ഫോടകവസ്തു സുരക്ഷിതമായി നീക്കം ചെയ്തു. ഇതിനായി ബോംബ് നിർവീര്യമാക്കുന്ന റോബോട്ടിനെ ഉപയോഗിച്ചു.
തിരിച്ചറിയാൻ പറ്റാത്ത മറ്റൊരു വസ്തു ഈ വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന കാർഗോ വിമാത്തിൽ ഇടിച്ചതായും റിപ്പോർട്ടുണ്ട്. ഹാനോവറിൽ ഇറങ്ങിയ വിമാനത്തിനു ചെറിയ കേടുപാടുള്ളതായി കണ്ടെത്തി.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ ലിപ്സിഗ് വിമാനത്താവളത്തിലെ കാർഗോ റൺവേ കുറച്ചു നേരം പ്രവർത്തരഹിതമാക്കി. രണ്ടു വർഷം മുന്‍പ് ഇതേ വിമാനത്താവളത്തിൽ പാഴ്സൽ പൊട്ടിത്തെറിച്ചിരുന്നു. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്കും ബ്രിട്ടനിലേക്കും അയക്കാനിരിക്കുന്ന പാക്കറ്റുകളിലൊന്നാണ് പൊട്ടിത്തെറിച്ചത്. ഇലക്ട്രോണിക് ടൈമറുകൾ വച്ചായിരുന്നു സ്ഫോടനം. ഇതിനു പിന്നിലും റഷ്യ ആണെന്നു സംശയിക്കുന്നു.
NRI
ബെർലിൻ: ജർമനിയിലെ ജീസസ് യൂത്ത് അപ്പസ്തോലിക് പ്രസ്ഥാനത്തിന്റെ 20 വർഷത്തെ മിഷൻ പ്രവർത്തനങ്ങളുടെ സ്മരണ പുതുക്കിക്കൊണ്ട് ദേശീയ ജൂബിലി കോൺഫറൻസ് "ലുമെൻ 2026' ജർമനിയിലെ ഷോൺസ്റ്റാറ്റ്, വാലൻഡാറിൽ നടക്കുന്നു.
ജർമനിയിലെയും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലെയും 500-ഓളം പ്രതിനിധികൾ പങ്കെടുക്കുന്ന ഈ നാല് ദിവസത്തെ ആത്മീയ സംഗമത്തിൽ കുട്ടികൾക്കും യുവാക്കൾക്കും കുടുംബങ്ങൾക്കും പ്രത്യേക പരിപാടികൾ ഒരുക്കിയിട്ടുണ്ട്.
"നിങ്ങളുടെ വെളിച്ചം മനുഷ്യരുടെ മുൻപിൽ പ്രകാശിക്കട്ടെ' (മത്തായി 5:16) എന്ന തിരുവചനത്തെ ആസ്പദമാക്കി "Receive, Renew, Radiate' എന്ന പ്രമേയത്തോടെയാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.
വിശുദ്ധ കുർബാന, ആരാധന, ഗാനശുശ്രൂഷ, ആത്മീയ പ്രഭാഷണങ്ങൾ, അനുഭവസാക്ഷ്യങ്ങൾ, പ്രാർത്ഥനാ സമ്മേളനങ്ങൾ എന്നിവ പരിപാടികളുടെ ഭാഗമാണ്.
1985-ൽ കേരളത്തിൽ ആരംഭിച്ച് പരിശുദ്ധ സിംഹാസനത്തിന്റെ അംഗീകാരം നേടിയ ജീസസ് യൂത്ത് പ്രസ്ഥാനത്തിന്റെ ദിനചര്യ പ്രാർത്ഥന, ദൈവവചനം, കൂദാശകൾ, സഹവാസം, സുവിശേഷവത്കരണം, പാവങ്ങളോടുള്ള പ്രതിബദ്ധത എന്നീ ആറു ആത്മീയ തൂണുകളെ ആസ്പദമാക്കിയാണ് സമ്മേളനത്തിലെ വിവിധ സെഷനുകൾ.
കോളോൺ അതിരൂപതയുടെ സഹായമെത്രാൻ ഡോ. ഡൊമിനിക്കസ് ഷ്വാഡർലാപ്പ്, ജീസസ് യൂത്ത് ഇന്റർനാഷണൽ ഡയറക്ടർ ഓഫ് ഫോർമേഷൻ മനോജ് സണ്ണി, മുൻ ഇന്റർനാഷണൽ കോഓർഡിനേറ്റർ ജോർജ് ദേവസി, പ്രഫസർ ഡോ. ബീന മനോജ്, എഡിഎഫ് ഇന്റർനാഷണലിലെ സോഫിയ കൂബി, കത്തോലിക്കാ അക്കാദമിക് ഡോ. ജസ്റ്റിൻ അരിക്കൽ എന്നിവർ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖർ സമ്മേളനത്തിൽ ക്ലാസുകൾക്കും ശുശ്രൂഷകൾക്കും നേതൃത്വം നൽകും.
ഓഗസ്റ്റ് ഒന്ന്, രണ്ട് തീയതികളിൽ സമ്മേളന വേദിയിൽ നിന്ന് മാധ്യമപ്രവർത്തകർക്കും പൊതുജനങ്ങൾക്കും പ്രമുഖരുമായി അഭിമുഖങ്ങൾ നടത്തുന്നതിനും പരിപാടികൾ റിപ്പോർട്ട് ചെയ്യുന്നതിനും അവസരമുണ്ടാകും.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി jesusyouth.de/lumen2026 സന്ദർശിക്കാവുന്നതാണ്.
NRI
ഹൈൽബ്രോൺ: ജർമനിയിലെ ബാഡൻ-വ്യൂർട്ടൻബെർഗ് സംസ്ഥാനത്തിലെ ഓബർസുൽമിന് സമീപമുള്ള ബ്രൈറ്റൻഔവർ തടാകത്തിൽ നീന്തുന്നതിനിടെ മുങ്ങിമരിച്ച കൊടുങ്ങല്ലൂർ സ്വദേശി രാഹുൽ നാരായണൻ മാളക്കാരന്റെ (29) സംസ്കാരം ശനിയാഴ്ച രാത്രി 10ന് നടക്കും.
കോയമ്പത്തൂരിലെ ബോഷ് കമ്പനിയിൽ എൻജിനിയറായിരുന്ന രാഹുൽ, ഭാര്യ വർഷയോടൊപ്പം ജോലി സംബന്ധമായ ഡെപ്യൂട്ടേഷനിൽ ഹൈൽബ്രോണിൽ എത്തിയപ്പോഴാണ് ദുരന്തത്തിന് ഇരയായത്.
മൃതദേഹം നാട്ടിലെത്തിക്കുന്ന നടപടികൾ ബോഷ് കമ്പനിയുടെ നേതൃത്വത്തിൽ പൂർത്തിയാക്കി. ജർമനിയിൽ നിന്നുള്ള ലോക കേരള സഭാംഗം ജോസ് കുമ്പിളുവേലിയും നടപടികൾ ഏകോപിപ്പിക്കുന്നതിൽ സഹകരിച്ചു.
വെള്ളിയാഴ്ച ഫ്രാങ്ക്ഫർട്ടിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ ന്യൂഡൽഹി വഴി ശനിയാഴ്ച വൈകുന്നേരം കൊച്ചിയിലെത്തിക്കുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങും. തുടർന്ന് വസതിയിലെത്തിച്ച ശേഷം രാത്രി 10ന് സംസ്കാരം നടക്കും.
ഈ മാസം 24നാണ് ബ്രൈറ്റൻഔവർ തടാകത്തിൽ അപകടമുണ്ടായത്. തടാകത്തിലെ ആഴം കുറഞ്ഞ നോൺ-സ്വിമ്മർ മേഖലയിലാണ് നീന്തുന്നതിനിടെ രാഹുൽ അപകടത്തിൽപ്പെട്ടത്.
സഹായത്തിനായി കൈ ഉയർത്തിയതിനെ തുടർന്ന് സുഹൃത്തും സമീപത്തുണ്ടായിരുന്ന മറ്റൊരാളും ചേർന്ന് കരയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷയും സിപിആറും നൽകിയ ശേഷവും ആശുപത്രിയിൽ എത്തിച്ചിട്ടും ജീവൻ രക്ഷിക്കാനായില്ല.
ഈ വർഷം ബ്രൈറ്റൻഔവർ തടാകത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യ മുങ്ങിമരണമാണിതെന്ന് പോലീസ് അറിയിച്ചു. അപകടത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.
അപ്രതീക്ഷിതമായിയുണ്ടായ ആരോഗ്യപ്രശ്നമാണോ അപകടത്തിന് കാരണമായതെന്നതുൾപ്പെടെയുള്ള എല്ലാ സാധ്യതകളും പോലീസ് പരിശോധിച്ചുവരികയാണ്.
രാഹുൽ കൊടുങ്ങല്ലൂർ ലോകമലേശ്വരം മാളക്കാരൻ ഉണ്ണികൃഷ്ണന്റെയും ദയയുടെയും മകനാണ്. ഭാര്യ: വർഷ പുല്ലൂർ (തൃശൂർ). സഹോദരൻ: ആദിത്യ.
NRI
ബെർലിൻ: ഭാരതീയ പാരമ്പര്യ വൈദ്യശാസ്ത്രത്തെയും അത്യാധുനിക എഐ സാങ്കേതികവിദ്യയെയും കോർത്തിണക്കിക്കൊണ്ട് ജർമനിയിലെ ഇന്ത്യൻ ഡോക്ടർമാരുടെ വാർഷിക പൊതുസമ്മേളനവും മെഡിക്കൽ സെമിനാറും സംഘടിപ്പിക്കുന്നു.
ജർമ്മനിയിലെ പ്രമുഖ ഡോക്ടർമാരുടെ കൂട്ടായ്മയായ ഇന്തോ - ജർമ്മൻ മെഡിക്കൽ അസോസിയേഷൻ ഫോർ എഡ്യൂക്കേഷൻ ആൻഡ് എക്സ്ചേഞ്ച് (IMAGE e.V.) ആണ് യൂറോപ്പിലെ പ്രവാസി സമൂഹങ്ങൾക്ക് മാതൃകയാകുന്ന ഈ മഹാമേളയ്ക്ക് നേതൃത്വം നൽകുന്നത്.
ജർമനിയിലെ റൈൻലാൻഡ്-പ്ഫാൽസ് സംസ്ഥാനത്തിലെ മനോഹരമായ ഉങ്കൽ നഗരത്തിലാണ് ഇത്തവണത്തെ സമ്മേളനം നടക്കുന്നത്.
ഓഗസ്റ്റ് 29, 30 തീയതികളിൽ നടക്കുന്ന സമ്മേളനത്തിൽ ജർമനിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് ഇന്ത്യൻ ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും പങ്കെടുക്കും.
പ്രധാന ആകർഷണങ്ങളും ചർച്ചകളും:
റേഡിയോളജിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI in Radiology): രോഗനിർണയ രംഗത്ത് നിർമ്മിത ബുദ്ധി (AI) വരുത്തുന്ന വിപ്ലവാത്മക മാറ്റങ്ങളെക്കുറിച്ചും ഭാവി സാധ്യതകളെക്കുറിച്ചുമുള്ള വിദഗ്ദ്ധ അവതരണങ്ങൾ നടക്കും.
ആയുർവേദ മെഡിസിൻ: പാശ്ചാത്യ മെഡിക്കൽ ലോകത്ത് ഇന്ത്യൻ പരമ്പരാഗത ആയുർവേദ ചികിത്സാരീതികൾ കൈവരിക്കുന്ന വളർച്ചയും പ്രാധാന്യവും ചർച്ചയാകും.
സിഎംഇ പോയിന്റുകൾ: തുടർച്ചയായ മെഡിക്കൽ വിദ്യാഭ്യാസത്തിന് (CME) സഹായിക്കുന്ന പോയിന്റുകൾ ലഭ്യമാകുന്ന സെമിനാറുകൾ എന്ന നിലയിൽ വലിയ പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്.
വിജ്ഞാനപ്രദമായ ക്ലാസുകൾക്ക് പുറമെ, ജർമ്മനിയിലെ പ്രവാസി ഭാരതീയ ഡോക്ടർമാർ തമ്മിലുള്ള സൗഹൃദ കൂട്ടായ്മകൾ പുതുക്കാനും അനുഭവങ്ങൾ പങ്കുവെക്കാനുമുള്ള അത്യപൂർവ്വ അവസരമായി ഈ രണ്ടു ദിവസത്തെ സമ്മേളനം മാറുമെന്ന് സംഘടനയുടെ പ്രസിഡന്റ് ഡോ. ബെയ്സി മാത്യു അറിയിച്ചു.
നിലവിൽ കോൺഫറൻസ് ഹോട്ടലിലെ മുറികൾ പൂർണ്ണമായും ബുക്ക് ചെയ്യപ്പെട്ടതിനാൽ, താൽപ്പര്യമുള്ളവർക്ക് ശനി, ഞായർ ദിവസങ്ങളിൽ പകൽ അതിഥികളായി (Day Guests) പങ്കെടുക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ [email protected] എന്ന ഇമെയിൽ വിലാസത്തിൽ രജിസ്റ്റർ ചെയ്യണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു.
NRI
ബോൺ: ജർമനിയിലെ ബോണിലുള്ള സെന്റ് തോമസ് മലങ്കര സുറിയാനി കത്തോലിക്കാ ഇടവകയുടെ മധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാൾ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ആഘോഷിച്ചു.
ഇടവക വികാരി ഫാ. ജോസഫ് ചേലംപറമ്പത്തിന്റെ നേതൃത്വത്തിലായിരുന്നു തിരുനാൾ ശുശ്രൂഷകൾ. വിശുദ്ധ ബലിക്ക് നിയുക്ത കോറെപ്പിസ്കോപ്പ ഫാ. സന്തോഷ് തോമസ് കോയിക്കൽ മുഖ്യകാർമ്മികത്വം വഹിച്ചു.
Kerala
തിരുവനന്തപുരം: കേരളത്തില്‍നിന്നു ജര്‍മനിയിലേക്കുള്ള നഴ്സിംഗ് റിക്രൂട്ട്മെന്റ്പദ്ധതിയായ നോര്‍ക്ക ട്രിപ്പിള്‍ വിന് കേരളയുടെ ഭാഗമായി തെരഞ്ഞെടുത്ത് ജര്‍മന്‍ ഭാഷാപരിശീലനം പൂര്‍ത്തിയായ 12 പേര്‍ക്കുകൂടി നിയമനക്കരാർ കൈമാറി.
നോര്‍ക്ക ട്രിപ്പിള്‍ വിന് കേരളയുടെ ഏഴാം ബാച്ചിലെ ദേവിക ബൈജു, ജിസ്മോൾ ജോർജ്, മേഘ ജയകുമാർ, ഫരിഷാബീവി ഇബ്രാഹിം, ജെസീന ജോസ്, അപർണ കുമാരി, ഷെഫിൻ ജോസഫ്, മേഘ ജോയ്, മരിയ ജോയ്, ബ്ലെസി ബേബി, അർപ്പിത താഴം എന്നിവരും ആറാം ബാച്ചിലെ ജിസ്മി വർഗീസിനുമാണ് നോര്‍ക്ക റൂട്ട്സ് ജനറല്‍ മാനേജര്‍ പ്രകാശ് പി. ജോസഫ് വര്‍ക്ക് പെര്‍മിറ്റ് കൈമാറിയത്.
ഇവര്‍ക്കു സെപ്റ്റംബര്‍ -ഒക്ടോബര്‍ മാസത്തോടെ ജര്മനിയിലെത്താനാകും. ജര്‍മനിയിലെ വിഖ്യാതമായ ഷാരിറ്റെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലാണ് ഇവര്‍ക്കു നിയമനം ലഭിക്കുക. കഴിഞ്ഞ ദിവസവും 12 പേര്‍ക്ക് നിയമനക്കരാര് നല്‍കിയിരുന്നു.
തൈക്കാട് നോര്‍ക്ക സെന്ററില്‍ നടന്ന ചടങ്ങില്‍ നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് വിഭാഗം മാനേജര്‍ ടി.എ. മുഹമ്മദ് നജീബ്, മറ്റു ജീവനക്കാര്‍ തുടങ്ങിയവർ സംബന്ധിച്ചു. നോര്‍ക്ക റൂട്ട്സും ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്മെന്റ് ഏജന്‍സിയും ജര്‍മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണ് നോര്‍ക്ക ട്രിപ്പിള്‍ വിന് കേരള.
International
ബെർലിൻ: ജർമൻ തലസ്ഥാനമായ ബർലിനിൽ പ്രൈഡ് മാർച്ചിലേക്കു വാൻ പാഞ്ഞുകയറി സ്ത്രീ കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യപ്രതിയായ ഇരുപത്തിയൊന്നുകാരനെ പോലീസ് വെടിവച്ചു കൊന്നു.
ലബനീസ് വംശജനായ ജർമൻ പൗരൻ അബ്ദുൾ ബല്ലൂദ് (21) ആണ് കൊല്ലപ്പെട്ടത്. കത്തിയുമായി ഓടിയ ഇയാളെ പോലീസ് വെടിവയ്ക്കുകയായിരുന്നു.
ബല്ലൂദ് വാഹനം ഓടിച്ചുകയറ്റി കൊലപ്പെടുത്തിയ സ്ത്രീ പോളണ്ടുകാരിയാണ്. ഇസ്ലാമിക് ഭീകരാക്രമണമാണു നടന്നതെന്നു പോലീസ് അറിയിച്ചു.
Business
മ്യൂണിക്: നഷ്ടം കുമിഞ്ഞുകൂടിയതിനെത്തുടർന്ന് ജർമനിയിലെ പ്രമുഖ ലിഥിയം-അയൺ ബാറ്ററി നിർമാതാക്കളായ ‘വർത’ പാപ്പരത്ത അപേക്ഷകൾ നൽകി.
കമ്പനിയുടെ പ്രധാന ഓഹരി ഉടമകളായ പ്രമുഖ സ്പോർട്സ് കാർ നിർമാണ കന്പനിയായ പോർഷെ, ഓസ്ട്രിയൻ നിക്ഷേപകനായ മൈക്കിൾ ടോജ്നർ എന്നിവർ കൂടുതൽ സാമ്പത്തിക സഹായം നൽകാൻ വിസമ്മതിച്ചതിനെത്തുടർന്നാണ് കമ്പനി പാപ്പരത്ത നടപടികളിലേക്കു കടന്നത്.
കന്പനി നാല് പാപ്പരത്ത അപേക്ഷകൾ നൽകിയതായി സ്റ്റുട്ട്ഗാർട്ട് ജില്ലാ കോടതി വക്താവ് അറിയിച്ചു.
NRI
കാൾസ്റൂഹെ: ജർമനിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ ടിക്കറ്റ് പരിശോധനയ്ക്കിടെയുണ്ടായ തർക്കത്തെ തുടർന്ന് റെയിൽവേ സുരക്ഷാ ജീവനക്കാരനെ പുറത്തേക്ക് തള്ളിയിട്ടു. മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുകയായിരുന്ന റീജിയണൽ എക്സ്പ്രസ് (RE) ട്രെയിനിൽ നിന്നാണ് "ഡിബി സെക്യൂരിറ്റി' ജീവനക്കാരനായ 26 വയസുകാരൻ തെറിച്ചുവീണത്.
ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം നിലവിൽ ജീവന് വേണ്ടി പോരാടുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് 36 വയസുകാരനായ ജർമൻ സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച വൈകുന്നേരം 7.35ഓടെ ഒഫൻബുർഗിൽ നിന്ന് കാൾസ്റൂഹെയിലേക്കുള്ള റെയിൽവേ പാതയിലാണ് ദാരുണമായ ഈ സംഭവം നടന്നത്.
പ്രോസിക്യൂഷനും കാൾസ്റൂഹെ പോലീസും സംയുക്തമായി പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് വിവരങ്ങൾ വ്യക്തമാക്കിയത്.
പരിശോധനയ്ക്കിടെ തർക്കവും കൈയാങ്കളിയും
ട്രെയിനിലെ ടിക്കറ്റ് പരിശോധകർ ഒരു യാത്രക്കാരനെ പരിശോധിക്കുന്നതിനിടെയാണ് സംഭവങ്ങളുടെ തുടക്കം. മദ്യപിച്ച അവസ്ഥയിലായിരുന്ന യാത്രക്കാരൻ പരിശോധകരോട് കയർക്കുകയും അസഭ്യം പറയുകയും ചെയ്തു.
തുടർന്ന് ഇവർ റെയിൽവേ സുരക്ഷാ വിഭാഗത്തിലെ രണ്ട് ജീവനക്കാരെ സഹായത്തിനായി വിളിക്കുകയായിരുന്നു. തുടർന്ന് സുരക്ഷാ ജീവനക്കാരനും യാത്രക്കാരനും തമ്മിൽ ട്രെയിനിനുള്ളിൽ വച്ച് കടുത്ത കൈയാങ്കളിയുണ്ടായി.
മൽപ്പിടുത്തത്തിനിടയിൽ ഇരുവരും നിലത്തു വീഴുകയും, ഇതിനിടെ ട്രെയിനിന്റെ വാതിൽ പെട്ടെന്ന് തുറക്കപ്പെടുകയുമായിരുന്നു. എറ്റ്ലിംഗൻ-ബ്രൂഹ്ഹൗസൻ ഭാഗത്ത് വച്ച് 120 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുകയായിരുന്ന ട്രെയിനിൽ നിന്ന് സുരക്ഷാ ജീവനക്കാരൻ പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു.
രണ്ടു കിലോമീറ്റർ അകലെ ട്രാക്കിൽ കണ്ടെത്തി
സംഭവമറിഞ്ഞയുടൻ ട്രെയിനിലെത്തിയ പോലീസ് പ്രതിയായ 36 വയസുകാരനെ കസ്റ്റഡിയിലെടുത്തു. തുടർന്ന് റെയിൽവേ പാതയിൽ നടത്തിയ തിരച്ചിലിൽ, സംഭവം നടന്ന സ്ഥലത്തുനിന്നും ഏകദേശം രണ്ട് കിലോമീറ്റർ അകലെ ട്രാക്കിൽ മാരകമായി പരിക്കേറ്റ നിലയിൽ സുരക്ഷാ ജീവനക്കാരനെ കണ്ടെത്തുകയായിരുന്നു.
ഉടൻ തന്നെ ഇദ്ദേഹത്തെ അത്യാഹിത വിഭാഗം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ വാതിൽ എങ്ങനെ തുറന്നു എന്നതിനെക്കുറിച്ച് നിലവിൽ വ്യക്തതയില്ല. കാൾസ്റൂഹെ ക്രിമിനൽ പോലീസ് കേസിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തെളിവെടുപ്പിന്റെ ഭാഗമായി ട്രെയിൻ പോലീസ് കസ്റ്റഡിയിലെടുത്തു.
വീണ്ടും ചർച്ചയായി റെയിൽവേ ജീവനക്കാരുടെ സുരക്ഷ
ജർമ്മനിയിൽ റെയിൽവേ ജീവനക്കാർക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ അക്രമവും നടന്നിരിക്കുന്നത്. കൈസേർസ്ലൗട്ടേണിൽ (Kaiserslautern) നിന്ന് ഹോംബർഗിലേക്കുള്ള ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തയാൾ, സെർകാൻ സലാർ എന്ന 36 വയസുകാരനായ ട്രെയിൻ ഗാർഡിനെ ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയ സംഭവം ജർമനിയെ ഒന്നാകെ നടുക്കിയിരുന്നു.
ഈ കേസിൽ പ്രതിക്ക് തടവുശിക്ഷ വിധിച്ചിരുന്നു. ഈ സംഭവം സൃഷ്ടിച്ച ആഘാതം മാറുന്നതിന് മുൻപാണ് റെയിൽവേ മേഖലയെ വീണ്ടും ഭീതിയിലാഴ്ത്തി പുതിയ അക്രമം നടന്നിരിക്കുന്നത്.
International
ബർലിൻ: ജർമനിയിലെ ട്രിയറിൽ വിദ്യാർഥി കുത്തേറ്റ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ കുറ്റവാളികളായ അഫ്ഗാൻകാരെ നാടുകടത്താൻ സർക്കാർ തീരുമാനിച്ചു.
കഴിഞ്ഞ 15ന് ട്രിയർ സർവകലാശാലാ വിദ്യാർഥി 22കാരനായ മരിയുസ് ഡിക് കുത്തേറ്റ് മരിക്കുകയും അഫ്ഗാൻ വംശജനായ 22കാരൻ അറസ്റ്റിലാകുകയും ചെയ്തതാണ് നടപടികൾ കടുപ്പിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്. യാതൊരു പ്രകോപനവുമില്ലാതെയാണ് പ്രതി ആക്രമണം നടത്തിയതെന്ന് അന്വേഷണസംഘം അറിയിച്ചു.
നിലവിലെ നിയമമനുസരിച്ച് ഗുരുതര കുറ്റകൃത്യങ്ങളിൽ ശിക്ഷ അനുഭവിക്കുന്നവരെ നാടുകടത്താൻ വ്യവസ്ഥയുണ്ടെങ്കിലും കോടതി ഇടപെടലുകളും സാങ്കേതിക തടസങ്ങളും കാരണം പലപ്പോഴും ഇതു നടപ്പാക്കാൻ സാധിക്കാറില്ല.
ഗുരുതര കുറ്റകൃത്യങ്ങളിൽ ശിക്ഷ അനുഭവിക്കുന്നവരെയും രാജ്യസുരക്ഷയ്ക്കു ഭീഷണിയായവരെയും കേന്ദ്രീകരിച്ചാണ് ആദ്യഘട്ടത്തിൽ കടുത്ത നടപടി സ്വീകരിക്കാൻ ആലോചിക്കുന്നത്.
അതേസമയം, ട്രിയർ സർവകലാശാലയിലെ 29കാരിയായ വിദ്യാർഥിനിയെ ഇന്നലെ സ്വന്തം ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതും ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. കഴിഞ്ഞ 19ന് കാണാതായ വിദ്യാർഥിനിയെയാണ് നോർഡാലിക്കിനു സമീപമുള്ള ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയെത്തുടർന്ന് എത്തിയ പോലീസ് ഫ്ലാറ്റിന്റെ വാതിൽ തകർത്ത് അകത്തുകയറിയപ്പോഴാണ് കൊലപാതകമാണെന്ന് സംശയിക്കുന്ന രീതിയിൽ പരിക്കുകളോടെ മൃതദേഹം കണ്ടെത്തിയത്.
NRI
കൊളോൺ: ജർമനിയിലെ കൊളോണിൽ അന്തരിച്ച സാറാമ്മ ചെറുവാഴകുന്നേലിന്റെ(72) സംസ്കാരം നടത്തി. ജൂലൈ 16 വ്യാഴാഴ്ച രാവിലെ 8:30ന് സംസ്കാര ശുശ്രൂഷകൾ കൊളോൺ ഹോൺഹൗസ് തിരുക്കുടുംബ കത്തോലിക്കാ ദേവാലയത്തിൽ വിശുദ്ധ കുർബാനയോടുകൂടി ആരംഭിച്ചു. തുടർന്ന് കൊളോൺ ഹോൾവൈഡെ സെമിത്തേരിയിൽ സംസ്കരിച്ചു. സിഎംഐ സഭാംഗം ഫാ. ടിജോ താന്നിയത്ത് വി. കുർബാനയ്ക്കും ശുശ്രൂഷകൾക്കും കാർമികത്വം വഹിച്ചു.
കോട്ടയം മക്കപ്പുഴ ചെറുവാഴകുന്നേൽ കുടുംബാംഗമായ ഷാജിയുടെ ഭാര്യയാണ് സാറാമ്മ. പരേത റാന്നി കാഞ്ഞിക്കാവില്‍ കുടുംബാംഗമാണ്. മക്കൾ: ഡോണ, ഡെക്സി, ഡാർലിൻ.
NRI
ബെർലിൻ: ജർമൻ ഗവൺമെന്റിന്റെ പ്രവർത്തനങ്ങളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുന്നതിനായി 2006 മുതൽ രാജ്യത്ത് നിലവിലുള്ള വിവരാവകാശ നിയമം വെട്ടിച്ചുരുക്കാൻ ചാൻസലർ ഫ്രീഡ്രിഷ് മെർസിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം ഒരുങ്ങുന്നു.
രാജ്യം നേരിടുന്ന സുരക്ഷാ ഭീഷണികളും സൈബർ ആക്രമണങ്ങളും മുൻനിർത്തിയാണ് വിവരങ്ങൾ പുറത്തുവിടുന്നതിൽ നിയന്ത്രണം കൊണ്ടുവരുന്നതെന്നാണ് സർക്കാർ വിശദീകരണം.
എന്നാൽ ഇത് ഭരണകൂടത്തിന്റെ സുതാര്യത തകർക്കുമെന്നും ജനാധിപത്യ അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണെന്നും ആരോപിച്ച് മാധ്യമപ്രവർത്തകരും മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തിക്കഴിഞ്ഞു.
യൂറോപ്പിലെ പ്രവാസികൾക്കും മാധ്യമങ്ങൾക്കും നിർണ്ണായകമാവുന്ന പുതിയ നിയമ പരിഷ്കാരത്തിലെ പ്രധാന നിർദ്ദേശങ്ങൾ താഴെ പറയുന്നവയാണ്:
1. സംഘടനകളെ ഒഴിവാക്കും; വ്യക്തികൾക്ക് മാത്രം അനുമതി
നിലവിലെ വിവരാവകാശ നിയമപ്രകാരം ജർമനിയിലെ ഏതൊരു വ്യക്തിക്കും സംഘടനകൾക്കും ഫെഡറൽ ഏജൻസികളിൽ നിന്നും വിവരങ്ങൾ സൗജന്യമായോ കുറഞ്ഞ നിരക്കിലോ ആവശ്യപ്പെടാം. എന്നാൽ പുതിയ കരട് നിർദ്ദേശപ്രകാരം:
ഇനി മുതൽ സംഘടനകൾക്കോ അസോസിയേഷനുകൾക്കോ വിവരങ്ങൾക്കായി അപേക്ഷിക്കാൻ സാധിക്കില്ല, "വ്യക്തികൾക്ക്' മാത്രമേ ഇതിന് അവകാശമുണ്ടായിരിക്കൂ.
വിവരങ്ങൾ നൽകുന്നതിനുള്ള ഫീസ് കുത്തനെ വർധിപ്പിക്കും. സർക്കാർ ഉദ്യോഗസ്ഥർക്കെതിരെയുള്ള ഭീഷണികൾ തടയാൻ എന്ന പേരിൽ വിവരങ്ങൾ നൽകുമ്പോൾ ഉദ്യോഗസ്ഥരുടെ പേരുകൾ പൂർണമായും കറുത്ത മഷി പുരട്ടി മറച്ചുപിടിക്കും.
2. വിദേശ പൗരന്മാർക്ക് വിവരങ്ങൾ ലഭിക്കില്ലേ?
ഏറ്റവും വലിയ വിവാദത്തിന് കാരണമായിരിക്കുന്നത് ഈ നിർദ്ദേശമാണ്. വിവരാവകാശ നിയമം ഉപയോഗിക്കാനുള്ള അവകാശം ഇനി മുതൽ "ജർമൻ പൗരന്മാരും ജർമ്മനിയിൽ താമസിക്കുന്ന മറ്റ് യൂറോപ്യൻ യൂണിയൻ പൗരന്മാരും' മാത്രമായി പരിമിതപ്പെടുത്താൻ സർക്കാർ ആലോചിക്കുന്നുണ്ട്.
ഇത് നടപ്പിലായാൽ യൂറോപ്യൻ യൂണിയന് പുറത്തുനിന്നുള്ള മറ്റ് വിദേശ പൗരന്മാർക്ക് ജർമ്മൻ സർക്കാരിൽ നിന്നും ഔദ്യോഗിക വിവരങ്ങൾ തേടാൻ സാധിക്കാതെ വരും.
കൂടാതെ പ്രതിരോധം, ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങൾ, നിർണായക അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കുകയും ചെയ്യും.
3. കനത്ത പ്രതിഷേധവുമായി പ്രതിപക്ഷവും മനുഷ്യാവകാശ സംഘടനകളും
ഗ്രീൻ പീസ്, ട്രാൻസ്പെരൻസി ഇന്റർനാഷണൽ, ആംനസ്റ്റി ഇന്റർനാഷണൽ തുടങ്ങി നൂറിലധികം സിവിൽ സൊസൈറ്റി സംഘടനകൾ സംയുക്തമായി ഈ നീക്കത്തിനെതിരേ സർക്കാരിന് കത്തയച്ചു.
വിവരങ്ങൾ ചോദിക്കാനുള്ള അവകാശം തടയുന്നതിലൂടെ പരിസ്ഥിതി, കാലാവസ്ഥാ സംരക്ഷണം തുടങ്ങിയ മേഖലകളിൽ സർക്കാരിനെ നിരീക്ഷിക്കാനുള്ള പൊതുജനങ്ങളുടെ അവസരമാണ് നഷ്ടമാകുന്നതെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു.
പ്രതിപക്ഷമായ ഗ്രീൻ പാർട്ടി നേതാക്കളും ഇതിനെതിരെ രംഗത്തുവന്നിട്ടുണ്ട്.
ഭരണകക്ഷിയിൽ ഭിന്നത; നിയമം പാസാകുമോ?
പ്രതിഷേധം ശക്തമായതോടെ ഭരണസഖ്യത്തിലെ പ്രധാന കക്ഷിയായ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി (എസ്പിഡി) ഈ തീരുമാനത്തിൽ നിന്നും പിന്നോട്ട് പോകാൻ സമ്മർദ്ദം ചെലുത്തുന്നുണ്ട്.
പൗരന്മാരുടെയും മാധ്യമങ്ങളുടെയും അവകാശങ്ങൾ കവർന്നെടുക്കുന്ന ഇത്തരം നിയന്ത്രണങ്ങളെ പാർലമെന്റിൽ തങ്ങൾ പിന്തുണയ്ക്കില്ലെന്ന് എസ്പിഡി വ്യക്തമാക്കി കഴിഞ്ഞു.
ജർമനിയിൽ 2015 മുതൽ 2022 വരെയുള്ള കാലയളവിൽ ഒരു ലക്ഷത്തിലധികം വിവരാവകാശ അപേക്ഷകളാണ് ഫയൽ ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിൽ ഭൂരിഭാഗം വിവരങ്ങളും പൗരന്മാർക്ക് കൃത്യമായി ലഭിച്ചിരുന്നു.
ഈ സുതാര്യത ഇല്ലാതാക്കാനുള്ള സർക്കാരിന്റെ നീക്കം വരും ദിവസങ്ങളിൽ ജർമ്മൻ രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറക്കും.
NRI
കൊളോൺ: ജർമനിയിലെ കൊളോണിൽ താമസിച്ചുവരികയായിരുന്ന സാറാമ്മ ചെറുവാഴകുന്നേൽ (72) അന്തരിച്ചു. മക്കപ്പുഴ ചെറുവാഴകുന്നേൽ ഷാജിയുടെ ഭാര്യയാണ് പരേത റാന്നി കഞ്ഞിക്കാവിൽ കുടുംബാംഗമാണ്.
47 വർഷത്തിലേറെ നഴ്സായി സേവനമനുഷ്ഠിച്ച സാറാമ്മ, ആദ്യകാലത്ത് ജർമനിയിൽ കുടിയേറിയ മലയാളികളിൽ ഒരാളായിരുന്നു. ജർമൻ മലയാളി സമൂഹത്തിൽ സജീവ സാന്നിധ്യമായിരുന്നു.
വിരമിച്ചശേഷം കൊളോണിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. മക്കൾ: ഡോണാ, ഡെക്സി ഡാർലിൻ.
സംസ്കാരം വ്യാഴാഴ്ച രാവിലെ 8.30 മുതൽ മൃതദേഹം കൊളോണിലെ സൂർ ഹെലീഗിൻ ഫാമിലി കത്തോലിക്കാ ദേവാലയത്തിൽ പൊതുദർശനത്തിന് വയ്ക്കും.
തുടർന്ന് രാവിലെ 10ന് കൊളോണിലെ ഹോൽവെയ്ഡ് സെമിത്തേരിയിൽ സംസ്കാരം നടക്കും.
Sports
ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ ജര്‍മനിയുടെ അലക്സാണ്ടര്‍ സ്വരേവ് ഫൈനലില്‍.
ബ്രിട്ടന്റെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായ അര്‍തര്‍ ഫെറിയെ കീഴടക്കിയാണ് സ്വരേവ് ഫൈനല്‍ ടിക്കറ്റ് എടുത്തത്. സ്കോര്‍: 7-6 (7-0), 6-2, 6-4. ഈ വര്‍ഷത്തെ ഫ്രഞ്ച് ഓപ്പണ്‍ ജേതാവാണ് സ്വരേവ്.
ചെക് ഫൈനല്‍
വനിതാ സിംഗിള്‍സ് ഫൈനല്‍ ഇന്നു നടക്കും. ചെക് താരങ്ങളായ കരോളിന മുചോവയും ലിന്‍ഡ നോസ്കോവയും തമ്മിലാണ് കലാശപ്പോരാട്ടം. നോസ്കോവയുടെ കന്നി ഗ്രാന്സ്ലാം ഫൈനലാണ്. മുചോവയുടെ രണ്ടാമത്തെതും.
NRI
ബെർലിൻ: ജർമനിയിൽ ട്രെയിൻ കണ്ടക്ടറെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ 26 വയസുകാരനായ പ്രതിക്ക് 10 വർഷം തടവുശിക്ഷ വിധിച്ചു. റൈൻലാൻഡ്-പാലറ്റിനേറ്റ് സംസ്ഥാനത്തെ ലാൻഡ്സ്റ്റുൽ സമീപം നടന്ന സംഭവത്തിൽ, സ്വൈബ്രൂക്കൻ റീജണൽ കോടതിയാണ് ലക്സംബർഗിൽ താമസിക്കുന്ന ഗ്രീക്ക് പൗരനായ പ്രതിക്കെതിരേ ശിക്ഷ വിധിച്ചത്.
ടിക്കറ്റ് പരിശോധനയ്ക്കിടെ ടിക്കറ്റില്ലാതെ യാത്ര ചെയ്ത പ്രതിയോട് തിരിച്ചറിയൽ രേഖ കാണിക്കാനോ അടുത്ത സ്റ്റേഷനിൽ ഇറങ്ങാനോ കണ്ടക്ടറായ 36 വയസുകാരൻ സെർക്കാൻ ചലാർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ആക്രമണം ഉണ്ടായത്.
പ്രകോപിതനായ പ്രതി കണ്ടക്ടറുടെ തലയ്ക്ക് ആവർത്തിച്ച് മർദിച്ചതായി ട്രെയിനിലെ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ചലാർ രണ്ട് ദിവസത്തിന് ശേഷം തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ മരിച്ചു.
പ്രതിക്കെതിരേ കൊലപാതകം എന്ന കുറ്റത്തിന് പകരം മരണത്തിലേക്ക് നയിച്ച ഗുരുതരമായ ശാരീരിക ഉപദ്രവം എന്ന കുറ്റമാണ് പ്രോസിക്യൂഷൻ ചുമത്തിയത്. കൊലപ്പെടുത്താനുള്ള മുൻകൂട്ടിയുള്ള ഉദ്ദേശ്യം തെളിയിക്കാനായില്ലെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്.
12 വർഷം തടവുശിക്ഷ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി 10 വർഷം ശിക്ഷ വിധിക്കുകയായിരുന്നു. അതേസമയം, വിധിയിൽ സെർക്കാൻ ചലാറിന്റെ കുടുംബം അതൃപ്തി രേഖപ്പെടുത്തി.
പ്രതിയുടെ നടപടി ക്രൂരമായ കൊലപാതകമാണെന്നും ആജീവനാന്ത തടവുശിക്ഷ നൽകേണ്ടതായിരുന്നുവെന്നുമാണ് കുടുംബത്തിന്റെ അഭിഭാഷകർ പ്രതികരിച്ചത്. വിധിക്കെതിരേ അപ്പീൽ നൽകാനുള്ള സാധ്യത ഇരുവിഭാഗത്തിനുമുണ്ടെന്ന് കോടതി വ്യക്തമാക്കി.
ഈ സംഭവം ജർമനിയിലെ പൊതുഗതാഗത മേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ സുരക്ഷയെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും ഊർജം പകർന്നിരിക്കുകയാണ്.
NRI
ബെർലിൻ: എറണാകുളം പാലാരിവട്ടം ഇലവുങ്കൽ റോഡ് വാഴപ്പിള്ളി കുടുംബാംഗം വൈഗാസ് സി. വാഴപ്പിള്ളി (വർഗീസ് - 72) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് ഇടപ്പള്ളി സെന്റ് ജോർജ് സീറോമലബാർ ചർച്ച് സെമിത്തേരിയിൽ.
ഭാര്യ: അൽഫോൻസ വൈഗാസ് (വരന്തരപ്പിള്ളി പഴുങ്കാരൻ കുടുംബാംഗം). മകൾ: മരിയ വൈഗാസ് (ജർമനി). മരുമകൻ: ജോൺ ബെന്നി, ജർമനി (അങ്കമാലി മേനാച്ചേരി കുടുംബാംഗം).
ഭാര്യയോടൊപ്പം ജർമനിയിലുള്ള മകളുടെ കുടുംബത്തെ സന്ദർശിക്കാനെത്തിയപ്പോഴാണ് വർഗീസിന്റെ ആകസ്മിക മരണം. മക്കളോടൊപ്പം യാത്ര ചെയ്യുമ്പോൾ വർഗീസിന് ദേഹാസ്വസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ആഹൻ സമീപമുള്ള എഷ്വൈലർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
തുടർന്ന് ജർമനിയിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ബുധനാഴ്ച വൈകുന്നേരം ഫ്രാങ്ക്ഫർട്ടിൽ നിന്നും എയർ ഇന്ത്യ വിമാനത്തിൽ ന്യൂഡൽഹി വഴി വ്യാഴാഴ്ച രാത്രി ഏഴിനോട് കൂടി കൊച്ചി, നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ച് ബന്ധുക്കൾ ഏറ്റുവാങ്ങി.
വെള്ളിയാഴ്ച മൃതദേഹം രാവിലെ സ്വവസതിയിൽ കൊണ്ടുവരും. ലോക കേരള സഭാംഗം ജോസ് കുമ്പിളുവേലിയുടെ ഇടപെടൽ വർഗീസിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ സഹായകമായി.
NRI
ബെർലിൻ: വർധിച്ചുവരുന്ന അസുഖ അവധികളും അതുമൂലമുള്ള സാമ്പത്തിക പ്രത്യാഘാതങ്ങളും കണക്കിലെടുത്ത് അസുഖ അവധി സംബന്ധിച്ച നിയമങ്ങളിൽ സമഗ്ര മാറ്റങ്ങൾ കൊണ്ടുവരാൻ ജർമ്മൻ സർക്കാർ ഒരുങ്ങുന്നു.
നിലവിൽ മന്ത്രിസഭാ തലത്തിൽ അംഗീകരിച്ചിരിക്കുന്ന പരിഷ്കരണ നിർദേശങ്ങൾ നിയമമായാൽ, രാജ്യത്തെ ദശലക്ഷക്കണക്കിന് ജീവനക്കാരെയും പ്രവാസികളെയും നേരിട്ട് ബാധിക്കുന്ന മാറ്റങ്ങളാകും നിലവിൽ വരിക.
ഒന്നാം ദിവസം മുതൽ മെഡിക്കൽ സർട്ടിഫിക്കറ്റ്
നിലവിലെ ചട്ടപ്രകാരം അസുഖം ബാധിച്ചാൽ നാലാം ദിവസം മുതൽ ഡോക്ടറുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് (eAU) സമർപ്പിച്ചാൽ മതിയായിരുന്നു. എന്നാൽ പുതിയ നിർദേശമനുസരിച്ച്, അസുഖ അവധിയുടെ ആദ്യ ദിവസം മുതൽ തന്നെ മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കും.
അതേസമയം, കമ്പനികൾക്ക് തൊഴിൽ കരാറുകളിലൂടെ ജീവനക്കാർക്ക് കൂടുതൽ ഇളവുകൾ അനുവദിക്കാനുള്ള അവസരം തുടരുമെന്നാണ് സൂചന.
ഫോൺ വഴി അസുഖ അവധി അവസാനിപ്പിക്കും
2023-ൽ നടപ്പാക്കിയ, ചെറിയ അസുഖങ്ങൾക്കായി ഫോൺ വഴി ഡോക്ടറുമായി സംസാരിച്ച് അഞ്ച് ദിവസം വരെ അസുഖ അവധി സർട്ടിഫിക്കറ്റ് ലഭിക്കുന്ന സംവിധാനം അവസാനിപ്പിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
പുതിയ ചട്ടപ്രകാരം രോഗികൾ നേരിട്ട് ക്ലിനിക്കിലെത്തി ഡോക്ടറെ കാണുകയോ വീഡിയോ കൺസൾട്ടേഷൻ വഴി ചികിത്സ തേടുകയോ വേണം.
വ്യാജ സർട്ടിഫിക്കറ്റുകൾക്ക് കർശന നടപടി
മെഡിക്കൽ പരിശോധന കൂടാതെ വ്യാജമായി അസുഖ അവധി സർട്ടിഫിക്കറ്റുകൾ നൽകുന്നത് തടയാൻ ജർമൻ ക്രിമിനൽ നിയമപ്രകാരം (StGB) കൂടുതൽ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
ഡോക്ടർമാരുടെ സംഘടനകളുടെ പ്രതിഷേധം
സർക്കാരിന്റെ പുതിയ നിർദേശത്തിനെതിരേ ജർമൻ ഡോക്ടർമാരുടെ സംഘടനയായ കെബിവി ശക്തമായ എതിർപ്പ് രേഖപ്പെടുത്തി.
ചെറിയ അസുഖങ്ങൾക്കുപോലും രോഗികൾ നേരിട്ട് ക്ലിനിക്കുകളിൽ എത്തേണ്ടി വരുന്നത് ആശുപത്രികളിലും ക്ലിനിക്കുകളിലും അമിത തിരക്കിന് ഇടയാക്കുമെന്നും ഗുരുതര രോഗികൾക്ക് സമയബന്ധിതമായി ചികിത്സ ലഭിക്കുന്നത് പ്രതികൂലമായി ബാധിക്കുമെന്നും സംഘടന ചൂണ്ടിക്കാട്ടി.
പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികളുമായി രോഗികൾ കാത്തിരിപ്പ് മുറികളിൽ കൂടുതൽ സമയം ചെലവിടുന്നത് രോഗവ്യാപന സാധ്യത വർധിപ്പിക്കുമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.
ജീവനക്കാർ അസുഖ അവധി ദുരുപയോഗം ചെയ്യുന്നു എന്ന പൊതുസംശയത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയമനിർദേശം തയാറാക്കിയിരിക്കുന്നതെന്നും വിമർശകർ ആരോപിക്കുന്നു.
ഫോൺ വഴിയുള്ള അസുഖ അവധി വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതായി വ്യക്തമായ തെളിവുകളില്ലെന്ന നിലപാടാണ് ആരോഗ്യ ഇൻഷുറൻസ് സ്ഥാപനമായ ഡിഎകെ ഉൾപ്പെടെയുള്ളവരും സ്വീകരിച്ചിരിക്കുന്നത്.
നിയമമാകാൻ പാർലമെന്റിന്റെ അംഗീകാരം വേണം
സർക്കാർ അംഗീകരിച്ചിരിക്കുന്ന ഈ നിർദേശങ്ങൾ പ്രാബല്യത്തിൽ വരാൻ ജർമ്മൻ പാർലമെന്റായ ബുണ്ടെസ്റ്റാഗിന്റെ അംഗീകാരം ലഭിക്കണം.
നിയമനിർമാണ നടപടികൾ പൂർത്തിയായ ശേഷമേ പുതിയ ചട്ടങ്ങൾ എപ്പോൾ മുതൽ നടപ്പാക്കുമെന്ന് സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിക്കൂ.
NRI
ബെർലിൻ: ജർമനിയിലെ തീവ്ര വലതുപക്ഷ പാർട്ടിയായ ആൾട്ടർനേറ്റീവ് ഫോർ ജർമനിയുടെ (എഎഫ്ഡി) ദേശീയ പാർട്ടി കോൺഗ്രസ് നടക്കുന്ന തൂരിങ്ങൻ സംസ്ഥാന തലസ്ഥാനമായ എർഫുർട്ടിൽ വൻ പ്രതിഷേധവും സംഘർഷാവസ്ഥയും.
പാർട്ടി സമ്മേളനം തടസപ്പെടുത്താൻ ലക്ഷ്യമിട്ട് പതിനായിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങിയതോടെ നഗരം കനത്ത പോലീസ് നിയന്ത്രണത്തിലായി. പ്രതിഷേധക്കാർ പല ഭാഗങ്ങളിലും റോഡുകളും ട്രാം സർവീസുകളും തടസപ്പെടുത്തി.
ചിലയിടങ്ങളിൽ കല്ലേറും പടക്കപ്രയോഗവും ഉണ്ടായതിനെ തുടർന്ന് പോലീസ് ഇടപെട്ടു. പ്രതിഷേധം നിയന്ത്രിക്കാൻ ആയിരക്കണക്കിന് പോലീസുകാരെയാണ് നഗരത്തിൽ വിന്യസിച്ചിരിക്കുന്നത്.
20,000 പ്രതിഷേധക്കാർ, 6,000 പോലീസുകാർ വിന്യസിച്ചു
ശനിയാഴ്ച രാവിലെ മുതൽ തന്നെ എർഫുർട്ടിലേക്ക് പ്രതിഷേധക്കാരുടെ ഒഴുക്ക് ആരംഭിച്ചു. പോലീസ് കണക്കുകൾ പ്രകാരം ഏകദേശം 20,000 പേരാണ് എഎഫ്ഡി വിരുദ്ധ പ്രതിഷേധങ്ങളിൽ പങ്കെടുത്തത്.
ഇതിൽ ചിലർ തീവ്ര ഇടതുപക്ഷ സംഘടനകളുമായി ബന്ധമുള്ളവരാണെന്നും പോലീസ് അറിയിച്ചു. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ജർമനിയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി 6,000-ത്തോളം പോലീസുകാരെ നഗരത്തിൽ വിന്യസിച്ചു.
പ്രതിഷേധക്കാർ നടത്തിയ സിറ്റ്-ഇൻ ബ്ലോക്കേഡ് മൂലം റോഡുകളിലും റെയിൽ ഗതാഗതത്തിലും തടസങ്ങൾ നേരിട്ടു.
നാസി ചരിത്രവുമായി ബന്ധപ്പെടുത്തി വിമർശനം
എഎഫ്ഡി സമ്മേളനത്തിനായി തെരഞ്ഞെടുത്ത സമയവും സ്ഥലവും രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. 1926 ജൂലൈ മൂന്ന്, നാല് തീയതികളിൽ ഹിറ്റ്ലറുടെ നാസി പാർട്ടി ആദ്യത്തെ "റൈഹ്സ് പാർട്ടി ദിനം' നടത്തിയ വൈമറിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ സമ്മേളനമെന്നത് വിമർശകർ ചൂണ്ടിക്കാട്ടുന്നു.
ഇത് മനഃപൂർവമായ രാഷ്ട്രീയ സന്ദേശമാണെന്ന് ആരോപിച്ച് ജർമൻ ട്രേഡ് യൂണിയൻ സംഘടനയായ ഡിജിബി ഉൾപ്പെടെയുള്ള സംഘടനകളും ഗ്രീൻ പാർട്ടി നേതാക്കളും പ്രതിഷേധ പരിപാടികളിൽ പങ്കെടുത്തു.
വിവിധ ചർച്ചുകളും സമാധാന പ്രാർഥനകളിലൂടെ പ്രതിഷേധത്തിന് പിന്തുണ അറിയിച്ചു.
പ്രതിഷേധത്തിനിടയിലും സമ്മേളനം ആരംഭിച്ചു
പുറത്ത് സംഘർഷാവസ്ഥ തുടരുന്നതിനിടയിലും എഎഫ്ഡി ദേശീയ പാർട്ടി കോൺഗ്രസ് എർഫുർട്ട് എക്സിബിഷൻ ഹാളിൽ നിശ്ചയിച്ച സമയത്ത് തന്നെ ആരംഭിച്ചു. പുലർച്ചെ തന്നെ നൂറുകണക്കിന് പ്രതിനിധികൾ സമ്മേളന വേദിയിലെത്തി.
പാർട്ടിയുടെ സഹ അധ്യക്ഷനായ ടിനോ ച്രുപ്പല്ല സമ്മേളനത്തിൽ പാർട്ടിയുടെ ഭാവിയെക്കുറിച്ച് ശക്തമായ നിലപാട് പ്രഖ്യാപിച്ചു. എഎഫ്ഡി ഇനി വെറും പ്രതിപക്ഷ പാർട്ടി മാത്രമല്ല, ഭാവിയിലെ ഭരണത്തിൽ പങ്കാളിയാകാൻ കഴിയുന്ന ജനകീയ ശക്തിയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ആലീസ് വൈഡൽ (Alice Weidel) ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളുടെ പേരുകളും നേതൃത്വ സ്ഥാനങ്ങളിലേക്ക് പരിഗണിക്കപ്പെടുന്നുണ്ട്.
നിരോധിക്കപ്പെട്ട മുൻ യുവജന സംഘടനയായ ജുങ്കെ ആൾട്ടർനേറ്റീവിന് പകരമായി ജനറേഷൻ ഡോയ്ച്ച്ലാൻഡ് എന്ന പുതിയ യുവജന വിഭാഗത്തിന് പാർട്ടിയിൽ കൂടുതൽ പ്രാധാന്യം നൽകാനും സമ്മേളനത്തിൽ തീരുമാനമായി.
എഎഫ്ഡി ജനപിന്തുണയിൽ മുന്നിൽ
ജർമനിയിലെ ഏറ്റവും പുതിയ രാഷ്ട്രീയ സർവേ കണക്കുകൾ പ്രകാരം എഎഫ്ഡിക്ക് ഏകദേശം 27 ശതമാനം ജനപിന്തുണയുമായി മുന്നിലെത്തിയിട്ടുണ്ട്. ഭരണകക്ഷിയായ സിഡിയു ഏകദേശം 22 ശതമാനവും എസ്പിഡി 12 ശതമാനവും പിന്തുണയുമായി പിന്നിലാണ്.
എർഫുർട്ടിൽ വരും ദിവസങ്ങളിലും പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പോലീസ് ജാഗ്രത തുടരുകയാണ്.
NRI
കൊളോണ്‍: കൊളോണിലെ സീറോമലബാര്‍ റീത്ത് കമ്യൂണിറ്റിയുടെ മധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിന്റെ നാല്‍പ്പത്തിനാലാമത്തെ തിരുനാളും വി. തോമാശ്ലീഹായുടെ തിരുനാളും സംയുക്തമായി ജൂലൈ 11,12 (ശനി,ഞായര്‍) ദിവസങ്ങളില്‍ നടക്കും.
56 വര്‍ഷം പിന്നിടുന്ന കമ്യൂണിറ്റിയുടെ തിരുനാള്‍ ആഘോഷ പരിപാടികള്‍ കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ് ഫ്രൗവന്‍ ദേവാലയത്തിലാണ് (Regenten Str.4, 51063 Koeln) നടക്കുന്നത്.
11ന് വൈകുന്നേരം നാലിന് വി. കുർബാനയെ തുടർന്ന് തിരുനാളിന് കൊടിയേറും. 12ന് രാവിലെ 10ന് നടക്കുന്ന ദിവ്യബലിയില്‍ യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തത്ത് കാര്‍മികത്വം വഹിക്കും.
തിരുനാളില്‍ കൊളോണ്‍ അതിരൂപത സഹായമെത്രാന്‍ ഡൊമിനിക്കൂസ് ഷ്വാഡര്‍ലാപ്പ് പങ്കെടുക്കും. വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് പ്രദക്ഷിണവും ഉച്ചഭക്ഷണവും സാംസ്കാരിക പരിപാടികളും ലോട്ടറിയുടെ നറുക്കെടുപ്പും നടക്കും.
ബോണിൽ താമസിക്കുന്ന തൃശൂര്‍ സ്വദേശി സാബു, ജോർലി ചിറ്റിലപ്പിള്ളി മക്കളായ ഡേവിഡ്, ജോർജി എന്നിവരടങ്ങുന്ന കുടുംബമാണ് ഇത്തവണത്തെ പ്രസുദേന്തി.
ജര്‍മനിയിലെ കൊളോണ്‍ അതിരൂപതയിലെയും എസന്, ആഹന്‍, എന്നീ രൂപതകളിലെയും സീറോമലബാർ കൂട്ടായ്മയാണ് കൊളോണിലെ കാത്തലിക് കമ്യൂണിറ്റി.
കൊളോണ്‍ കര്‍ദിനാള്‍ റൈനര്‍ മരിയ വോള്‍ക്കിയുടെ കീഴിലുള്ള സമൂഹത്തിന്റെ ചാപ്ലയിനായി ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ കഴിഞ്ഞ 25 വര്‍ഷമായി സേവനം അനുഷ്ടിക്കുന്നു.
NRI
ബോൺ: ജർമനിയിലെ സെന്റ് തോമസ് സീറോമലങ്കര കത്തോലിക്കാ ബോൺ/കൊളോൺ ഇടവക തിരുനാളും എംസിവൈഎം, എംസിഎംഎഫ്, എംസിഎ തുടങ്ങിയ ഭക്തസംഘടനകളുടെ വാർഷികവും ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കും.
പരിപാടിയോടനുബന്ധിച്ച് നിയുക്ത കോർ എപ്പിസ്കോപ്പ പദവിയിലേക്ക് ഉയർത്തപ്പെട്ട ജർമനിയിലെ മലങ്കര സഭ കോ-ഓർഡിനേറ്റർ ഫാ. സന്തോഷ് തോമസ് കോയിക്കലിന് സ്വീകരണവും ഉണ്ടായിരിക്കുന്നതാണ്.
ബോൺ വീനസ്ബെർഗിലെ ഹൈലിഗ് ഗൈസ്റ്റ് പള്ളിയിലാണ് പരിപാടികൾ നടക്കുക. വിശുദ്ധ കുർബാനയിലേക്കും മറ്റ് വിവിധ പരിപാടികളിലേക്കും ഏവരെയും ക്ഷണിക്കുന്നതായി റവ. ഡോ. ജോസഫ് ചേലമ്പറമ്പത്ത് അറിയിച്ചു.
NRI
ബെർലിൻ: വടക്കൻ ജർമനിയിലെ ലുഡ്വിഗ്സ്ലസ്റ്റ് നഗരത്തിലുള്ള ഒരു ആശുപത്രിയിലുണ്ടായ ഭീകരമായ തീപിടിത്തത്തിൽ രണ്ടുപേർ മരിച്ചു. നിരവധി രോഗികളെയും ജീവനക്കാരെയും കെട്ടിടത്തിൽ നിന്ന് അടിയന്തരമായി ഒഴിപ്പിച്ചു.
ഔദ്യോഗിക വൃത്തങ്ങളും ജർമൻ വാർത്താ ഏജൻസികളായ ഡിപിഎ, എഎഫ്പി എന്നിവരും പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, ഏതാനും മണിക്കൂറുകൾക്ക് മുൻപാണ് ദാരുണമായ ഈ സംഭവം അരങ്ങേറിയത്.
രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ തീ പടർന്നതിനെ തുടർന്ന് ആശുപത്രി അധികൃതരും അഗ്നിശമനസേനയും ചേർന്ന് അതീവ ജാഗ്രതയോടെയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
അടിയന്തര ഒഴിപ്പിക്കൽ: തീപിടിത്തം ഉണ്ടായ ഉടൻ തന്നെ വാർഡുകളിൽ ചികിത്സയിലായിരുന്ന രോഗികളെയും ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യപ്രവർത്തകരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
തീ നിയന്ത്രണവിധേയം: ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി കഠിനപ്രയത്നത്തിനൊടുവിലാണ് തീ പൂർണമായും നിയന്ത്രണവിധേയമാക്കിയത്.
പ്രവാസി ശ്രദ്ധയ്ക്ക്: ജർമനിയിലെ മലയാളി നഴ്സുമാരും ആരോഗ്യപ്രവർത്തകരും ഉൾപ്പെടെയുള്ള പ്രവാസി സമൂഹം വലിയ തോതിൽ ജോലി ചെയ്യുന്ന മേഖലയാണിത്.
എന്നാൽ അപകടത്തിൽപ്പെട്ടവരിൽ മലയാളികളോ മറ്റ് വിദേശികളോ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. അപകടത്തിന്റെ കൃത്യമായ കാരണമെന്താണെന്ന് വ്യക്തമല്ല.
സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബാംഗങ്ങളെ ജർമൻ അധികൃതർ അനുശോചനം അറിയിച്ചു.
NRI
കൊളോൺ: റാന്നി മക്കപ്പുഴ ചെറുവാഴക്കുന്നേൽ ഷാജിയുടെ ഭാര്യ സാറാമ്മ (71) ജർമനിയിൽ അന്തരിച്ചു. 45-ൽ പരം വർഷങ്ങൾ ജർമനിയിൽ നഴ്സായി ജോലി ചെയ്തു വിശ്രമ ജീവിതത്തിലായിരുന്നു പരേത.
റാന്നി കഞ്ഞിക്കാവിൽ കുടുബാംഗമാണ്. മക്കൾ: ഡോണാ, ഡെക്സി, ഡാർവിൻ എന്നിവർ. സംസ്കാരം പിന്നീട്.
കൂടുതൽ വിവരങ്ങൾക്ക്: ജോൺ തോമസ് - 972 898 0525.
NRI
ബെർലിൻ: ഫുട്ബോൾ ലോകകപ്പ് പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ നാല് വട്ടം ലോക ചാമ്പ്യൻമാരായ ജർമനിയെ ഷൂട്ട്ഔട്ടിൽ വീഴ്ത്തി പാരഗ്വായ് വിസ്മയ വിജയം സ്വന്തമാക്കിയതോടെ ഫുട്ബോൾ ലോകം ഒന്നടങ്കം ഞെട്ടലിലാണ്.
ജർമൻ മാധ്യമങ്ങൾ ഈ തോൽവിയെ ലോകകപ്പ് ദുരന്തം എന്നാണ് വിശേഷിപ്പിച്ചത്.
നിശ്ചിത സമയത്തെ ആവേശം, വിവാദമായ വാർ തീരുമാനം
കളിയുടെ 42-ാം മിനിറ്റിൽ ഹൂലിയോ എൻസീസോയിലൂടെ പാരഗ്വായാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ രണ്ടാം പകുതിയുടെ ഒൻപതാം മിനിറ്റിൽ ആഴ്സണൽ താരം കൈ ഹാവെർട്സ് ജർമനിക്കായി സമനില ഗോൾ നേടി.
നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും 1-1ന് സമനില പാലിച്ചതോടെയാണ് കളി നീണ്ടത്.
അധികസമയത്ത് ജർമനിയുടെ ജോനാഥൻ ടാ നേടിയ മനോഹരമായ ഒരു ഹെഡർ ഗോൾ റഫറി വാർ പരിശോധനയിലൂടെ വിവാദപരമായി റദ്ദാക്കിയത് ജർമൻ ക്യാമ്പിൽ വലിയ പ്രതിഷേധത്തിന് കാരണമായി.
ആ ഗോൾ അനുവദിച്ചിരുന്നെങ്കിൽ ജർമനിക്ക് മത്സരം ഷൂട്ട്ഔട്ടിലേക്ക് നീളാതെ തന്നെ ജയിക്കാമായിരുന്നു.
ജർമനിയുടെ നെഞ്ച് തകർത്ത ഷൂട്ട്ഔട്ട് നാടകീയത
1982-ലെ സ്പെയിൻ ലോകകപ്പിന് ശേഷം പങ്കെടുത്ത നാല് ഷൂട്ട്ഔട്ടുകളിലും വിജയിച്ച ചരിത്രമുള്ള ജർമനിക്കും ഇത്തവണ പിഴച്ചു. പാരഗ്വായ് ഗോൾകീപ്പർ ഒർലാൻഡോ ഗിൽ മത്സരത്തിലെ ഹീറോയായി മാറി.
ജർമനിയുടെ സൂപ്പർ താരങ്ങളായ കൈ ഹാവെർട്സ്, നിക്ക് വോൾട്ടെമാഡെ എന്നിവരുടെ കിക്കുകൾ ഗിൽ തടുത്തിട്ടു. തുടർന്ന് സമ്മർദ്ദത്തിലായ ജർമൻ ഡിഫെൻഡർ ജോനാഥൻ ടായുടെ കിക്ക് ബാറിന് മുകളിലൂടെ പറന്നു.
ഒടുവിൽ പാരഗ്വായുടെ ജോസെ കനാലെ നിർണായക കിക്ക് വലയിലെത്തിച്ചതോടെ ജർമനിയുടെ ലോകകപ്പ് സ്വപ്നങ്ങൾ അസ്തമിച്ചു.
നാഗെൽസ്മാൻ രാജിവയ്ക്കുമോ? കോച്ചാകാൻ ക്ലോപ്പ് വരുമോ?
തോൽവിക്ക് ശേഷം ഡഗ്ഔട്ടിൽ തരിച്ചിരുന്ന ജർമ്മൻ കോച്ച് യുലിയൻ നാഗെൽസ്മാൻ കടുത്ത സമ്മർദ്ദത്തിലാണ്. "ഇന്ന് ഞങ്ങൾ ചെയ്യേണ്ടത് ചെയ്തില്ല' എന്ന് മാത്രമാണ് അദ്ദേഹം പ്രതികരിച്ചത്.
2028 വരെ കരാറുണ്ടെങ്കിലും ഈ നാണംകെട്ട പുറത്താകൽ 38-വയസുകാരനായ കോച്ചിന്റെ കസേര തെറിപ്പിച്ചേക്കും. താൻ ഒളിച്ചോടുന്നവനല്ലെന്നും ഡിഎഫ്ബി ആവശ്യപ്പെട്ടാൽ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പ്രശസ്ത മുൻ ലിവർപൂൾ മാനേജർ യർഗൻ ക്ലോപ്പ് ജർമ്മനിയുടെ അടുത്ത കോച്ചാകുമെന്ന അഭ്യൂഹങ്ങൾ ശക്തമായിട്ടുണ്ട്. മത്സരത്തിൽ കമന്റേറ്ററായി എത്തിയ ക്ലോപ്പിനോട് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ, "ഇത് അതിനെക്കുറിച്ച് സംസാരിക്കാനുള്ള സമയമല്ല' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
രാജ്യം കൂടെയുണ്ട്: ചാൻസലർ ഫ്രെഡറിക് മെർസ്
കനത്ത തോൽവിക്കിടയിലും ടീമിന് ആത്മവിശ്വാസം നൽകിക്കൊണ്ട് ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ് രംഗത്തെത്തി.
"പുറത്താകൽ കടുത്ത വേദന നൽകുന്നതാണെങ്കിലും ഇതൊരു മികച്ച മത്സരമായിരുന്നു. നിങ്ങളുടെ പോരാട്ടവീര്യവും ടീം സ്പിരിറ്റും രാജ്യത്തിന് പ്രചോദനമാണ്. ഞങ്ങൾ നിങ്ങളിൽ അഭിമാനിക്കുന്നു' ഫ്രെഡറിക് മെർസ് പറഞ്ഞു.
മുതിർന്ന പല താരങ്ങളുടെയും അവസാന ലോകകപ്പായിരിക്കുമിതെങ്കിലും ജമാൽ മുസിയാല, ഫ്ലോറിയൻ വിർട്സ് തുടങ്ങിയ യുവനിരയിലൂടെ ജർമൻ ഫുട്ബോൾ ശക്തമായി തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
Sports
ബോസ്റ്റണ്‍: ജര്‍മനി ഫിഫ ലോകകപ്പിൽ നിന്ന് പുറത്തേക്ക്. പരാഗ്വെയോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെട്ട ജർമനി പ്രീ ക്വാര്‍ട്ടര്‍ കാണാതെയാണ് പുറത്താകുന്നത്. ഇതോടെ പരാഗ്വെ പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറി.
നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടിയിരുന്നു. 42ാം മിനിട്ടില്‍ ജൂലിയോ എന്‍സിസോയിലൂടെ പരാഗ്വെ ലീഡെടുത്തു. എന്നാല്‍ കായ് ഹാവെര്‍ട്സിലൂടെ ജര്‍മനിയുടെ മറുപടി. തുടര്‍ന്ന് എക്സ്ട്രാ ടൈമില്‍ ഇരു ടീമുകള്‍ക്കും ലീഡെടുക്കാന്‍ സാധിച്ചില്ല.
ഇതേതുടർന്ന് പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ വിജയിയെ തീരുമാനിക്കുകയായിരുന്നു. ജര്‍മന്‍ താരങ്ങളായ കായ് ഹാവെര്‍ട്സ്, നിക് വോള്‍ട്മെയ്ഡ് എന്നിവരുടെ കിക്ക് പരാഗ്വെ ഗോള്‍ കീപ്പര്‍ ഒര്‍ലാന്‍ഡോ ഗില്‍ തടഞ്ഞിട്ടു.
ജോണ്‍താന്‍ താഹ് തന്റെ കിക്ക് പുറത്തേക്കടിച്ചു. പരാഗ്വെ താരങ്ങളായ അന്റോണിയോ സനാബ്രിയ, ഫാബിയന്‍ ബാല്ബ്യൂന എന്നിവര്‍ക്ക് തങ്ങളുടെ കിക്ക് ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചിരുന്നില്ല.
International
ബെർലിൻ: വടക്കൻ ജർമനിയിലെ സ്റ്റേഡ് നഗരത്തിലുണ്ടായ കൂട്ടവെടിവെപ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. തിങ്കളാഴ്ച ഒരു യുവജന കേന്ദ്രത്തിന് സമീപമാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. വെടിവെപ്പുമായി ബന്ധപ്പെട്ട് സംശയിക്കപ്പെടുന്ന രണ്ട് പേരെ പോലീസ് ഉടനടി അറസ്റ്റ് ചെയ്തു. ഏകദേശം അമ്പതിനായിരത്തോളം ആളുകൾ താമസിക്കുന്ന ശാന്തമായ ഒരു പ്രദേശമാണ് സ്റ്റേഡ്.
സംഭവത്തെത്തുടർന്ന് നഗരമധ്യത്തിന് പുറത്ത് വലിയ തോതിലുള്ള പ്രതിരോധ ഓപ്പറേഷനാണ് പോലീസ് ആസൂത്രണം ചെയ്യുന്നത്. സുരക്ഷ മുൻനിർത്തി പ്രദേശവാസികളോട് ജാഗ്രത പാലിക്കാനും സുരക്ഷിതമായ വിശാലമായ ഇടങ്ങളിലേക്ക് മാറാനും പോലീസ് കർശന നിർദേശം നൽകിയിട്ടുണ്ട്. ആക്രമണത്തിന്റെ കൃത്യമായ കാരണങ്ങൾ കണ്ടെത്താൻ ഉന്നതതല അന്വേഷണം ആരംഭിച്ചു.
അമേരിക്കയെ അപേക്ഷിച്ച് തോക്ക് ഉപയോഗിക്കുന്നതിന് കർശനമായ നിയമങ്ങളും നിയന്ത്രണങ്ങളുമുള്ള രാജ്യമാണ് ജർമനി. ജർമൻ നിയമപ്രകാരം 25 വയസിന് താഴെയുള്ളവർക്ക് തോക്ക് ലൈസൻസിന് അപേക്ഷിക്കണമെങ്കിൽ കർശനമായ സൈക്യാട്രിക് പരിശോധനകളിൽ വിജയിക്കേണ്ടതുണ്ട്.
International
ബർലിൻ: ബ്രിട്ടനു പിന്നാലെ ജർമനിയിലും പെൺകുട്ടികളെ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന വലിയ രീതിയിലുള്ള ‘ഗ്രൂമിംഗ് ഗാംഗുകൾ’ സജീവമാകുന്നതായി റിപ്പോർട്ട്.
ന്യൂറംബർഗ് സെൻട്രൽ റെയിൽവേ സ്റ്റേഷനും സമീപത്തെ നെൽസൺ മണ്ടേല പ്ലാസയും കേന്ദ്രീകരിച്ച് പെൺകുട്ടികളെ വലയിലാക്കുന്ന സംഘത്തിലെ നാലുപേരെ അറസ്റ്റ് ചെയ്തതോടെയാണ് ഇക്കാര്യം വ്യക്തമായത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ മയക്കുമരുന്നിന് അടിമകളാക്കിയും ഭീഷണിപ്പെടുത്തിയും ക്രൂരമായ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതുമായി ബന്ധപ്പെട്ടാണു നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെല്ലാം പാക് വംശജരാണെന്നാണു റിപ്പോർട്ട്.
13നും 18നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളെയാണ് ഈ ക്രിമിനൽ സംഘം പ്രധാനമായും ലക്ഷ്യമിടുന്നത്. റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിൽ വച്ച് പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിക്കുന്ന സംഘാംഗങ്ങൾ ആദ്യഘട്ടത്തിൽ ഇവർക്കു സൗജന്യമായി മയക്കുമരുന്നുകൾ നൽകി ഇതിന് അടിമകളാക്കുകയാണ് ചെയ്യുന്നതെന്ന് ജർമൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കുട്ടികൾ പൂർണമായും തങ്ങളുടെ നിയന്ത്രണത്തിലായെന്ന് ഉറപ്പുവരുത്തിയശേഷം ക്രൂരമായ ലൈംഗികപീഡനങ്ങൾക്കും ബലാത്സംഗങ്ങൾക്കും ഇവരെ ഇരയാക്കുന്നു. പെൺകുട്ടികളെ ഭീഷണിപ്പെടുത്തി നിർബന്ധിത വേശ്യാവൃത്തിക്കുവരെ ഉപയോഗിച്ചതായാണു ജർമൻ പോലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.
റെയിൽവേ സ്റ്റേഷനുകളിലും പൊതുസ്ഥലങ്ങളിലും നിരീക്ഷണം ശക്തമാക്കിയതായി അറിയിച്ച പോലീസ് മാതാപിതാക്കളും സ്കൂൾ അധികൃതരും കുട്ടികളുടെ കാര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്നു മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
ബ്രിട്ടനിലെ ഗ്രൂമിംഗ് ഗാംഗുകളെക്കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട പ്രത്യേക സമിതികളുടെയും സ്വതന്ത്ര അന്വേഷണങ്ങളുടെയും ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം 1990കൾക്കു ശേഷം രാജ്യത്തെ വിവിധ പ്രാദേശിക ഭരണകൂട പരിധികൾക്കു കീഴിലായി കുറഞ്ഞത് 2,50,000 പെൺകുട്ടികളെങ്കിലും സംഘടിത ലൈംഗിക അതിക്രമങ്ങൾക്ക് ഇരയായിട്ടുണ്ടാകാമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. ഇതിൽ 11 മുതൽ 16 വയസ് വരെയുള്ള പ്രായപൂർത്തിയാകാത്ത കുട്ടികളായിരുന്നു ഭൂരിഭാഗവും.
പരാതികൾ വ്യാപകമായതോടെ യുകെ സർക്കാർ ഇത്തരം കുറ്റവാളികൾക്കായി രാജ്യവ്യാപക പരിശോധന നടത്തിവരികയാണ്. ഇതിനോടകം നിരവധി പേർ അറസ്റ്റിലായി. കുറ്റകൃത്യവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരിൽ ഭൂരിഭാഗവും പാക് വംശജരായിരുന്നു.
NRI
ബെർലിൻ: ജർമനിയിലെ പെൻഷൻ സംവിധാനത്തെ ദീർഘകാലാടിസ്ഥാനത്തിൽ സുസ്ഥിരമാക്കുന്നതിനുള്ള നിർണായക പരിഷ്കാരങ്ങൾക്ക് സർക്കാർ നിയോഗിച്ച പ്രത്യേക പെൻഷൻ കമ്മീഷന്റെ റിപ്പോർട്ടിന് അംഗീകാരം ലഭിച്ചു.
കമ്മീഷൻ സമർപ്പിച്ച 33 ശുപാർശകളും പരസ്പരം ബന്ധപ്പെട്ടവയാണെന്നും അവയിൽ ഒന്നും ഒഴിവാക്കാതെ ഘട്ടംഘട്ടമായി നടപ്പാക്കുമെന്നും ചാൻസലർ ഫ്രീഡ്രിഷ് മെർസ് അറിയിച്ചു.
ജനസംഖ്യയിലെ വാർധക്യം, ആയുർദൈർഘ്യം വർധിക്കുന്നത്, പെൻഷൻ ഫണ്ടിന് നേരിടുന്ന സാമ്പത്തിക സമ്മർദം എന്നിവ കണക്കിലെടുത്താണ് പുതിയ പരിഷ്കാരങ്ങൾ ശുപാർശ ചെയ്തിരിക്കുന്നത്.
വിരമിക്കൽ പ്രായം 70ലേക്ക്
നിലവിൽ 67 വയസിലേക്ക് ഉയർത്തിക്കൊണ്ടിരിക്കുന്ന വിരമിക്കൽ പ്രായം 2031 മുതൽ 2041 വരെയുള്ള കാലയളവിൽ 67.5 വയസായി ഉയർത്തും. തുടർന്ന് ആയുർദൈർഘ്യത്തിലെ വർധനവിന് അനുസരിച്ച് ഇത് വീണ്ടും വർധിപ്പിച്ച് 2051-ഓടെ 68 വയസിലേക്കും 2091-ഓടെ 70 വയസിലേക്കും എത്തിക്കാനാണ് ശുപാർശ.
63-ാം വയസിൽ വിരമിക്കാനുള്ള ആനുകൂല്യം അവസാനിക്കും
45 വർഷം പെൻഷൻ വിഹിതം അടച്ചവർക്ക് 63-ാം വയസിൽ പൂർണ പെൻഷനോടെ വിരമിക്കാനുള്ള നിലവിലെ ആനുകൂല്യം അവസാനിപ്പിക്കും. ദീർഘകാലം ജോലി ചെയ്തവരുടെ കുറഞ്ഞ വിരമിക്കൽ പ്രായം 64 വയസായി ഉയർത്തും.
എന്നാൽ ആരോഗ്യപരമായ കാരണങ്ങളാൽ ജോലി തുടരാൻ കഴിയാത്തവർക്ക് മെഡിക്കൽ പരിശോധനയുടെ അടിസ്ഥാനത്തിൽ ഇളവുകൾ അനുവദിക്കും.
മിനി ജോലിക്കാർക്കും നിർബന്ധിത പെൻഷൻ വിഹിതം
നിലവിൽ മിനി ജോലിക്കാർക്ക് പെൻഷൻ ഫണ്ടിലേക്ക് വിഹിതം നൽകുന്നതിൽ നിന്ന് ഒഴിവാകാനുള്ള അവസരമുണ്ട്. പുതിയ പരിഷ്കാരത്തോടെ എല്ലാ മിനി ജോലിക്കാരും നിർബന്ധമായും പെൻഷൻ ഫണ്ടിലേക്ക് വിഹിതം അടയ്ക്കണം.
സ്കൂൾ വിദ്യാർഥികൾക്ക് മാത്രമാണ് ഇതിൽ ഇളവ് ലഭിക്കുക. വിദ്യാർഥികളായി ജോലി ചെയ്യുന്ന പലർക്കും ഇത് അധിക സാമ്പത്തിക ബാധ്യതയാകുമെന്നാണ് വിലയിരുത്തൽ.
സ്വീഡിഷ് മാതൃകയിൽ നിക്ഷേപ ഫണ്ട്
പെൻഷൻ ഫണ്ടിന്റെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ സ്വീഡിഷ് മാതൃകയിൽ മൂലധന വിപണിയിൽ നിക്ഷേപിക്കുന്ന പുതിയ സംവിധാനം കൊണ്ടുവരും. ഇതിനായി ജീവനക്കാരും തൊഴിലുടമകളും ചേർന്ന് മാസവരുമാനത്തിന്റെ രണ്ട് ശതമാനം അധികമായി പെൻഷൻ ഫണ്ടിലേക്ക് നൽകണം.
സർക്കാർ നടപ്പാക്കുന്ന "എർലി സ്റ്റാർട്ട് പെൻഷൻ' പദ്ധതിയും പുതിയ സംവിധാനവുമായി സംയോജിപ്പിക്കും.
കൂടുതൽ വിഭാഗങ്ങളെ പെൻഷൻ പദ്ധതിയിലേക്ക്
ശമ്പളക്കാരായ ജീവനക്കാർക്ക് പുറമെ സ്വയംതൊഴിൽ ചെയ്യുന്നവർ, രാഷ്ട്രീയ പ്രവർത്തകർ, കമ്പനി ബോർഡ് അംഗങ്ങൾ തുടങ്ങിയവരും നിർബന്ധമായും പെൻഷൻ പദ്ധതിയുടെ ഭാഗമാകും.
പ്രത്യേക പെൻഷൻ സംവിധാനമുള്ള സിവിൽ സർവീസ് ഉദ്യോഗസ്ഥരെ നിലവിൽ ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും പുതിയ സിവിൽ സർവീസ് നിയമനങ്ങൾ ഗണ്യമായി കുറയ്ക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
പാർട്ട് ടൈം വിരമിക്കൽ പ്രായവും ഉയരും
ഘട്ടംഘട്ടമായി വിരമിക്കാൻ അനുവദിക്കുന്ന പാർട്ട് ടൈം റിട്ടയർമെന്റ് പദ്ധതിയുടെ പ്രായപരിധി 55ൽ നിന്ന് 58 വയസായി ഉയർത്തും.
നിലവിൽ പ്രചാരത്തിലുള്ള "ബ്ലോക്ക് മോഡൽ' സംവിധാനവും അവസാനിപ്പിക്കും.
എപ്പോൾ നിയമമാകും?
കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തൊഴിൽ മന്ത്രാലയം നിയമനിർമാണ നടപടികൾ ആരംഭിക്കും. 2026 അവസാനത്തോടെ പാർലമെന്റിന്റെ ഇരുസഭകളായ ബുണ്ടസ്റ്റാഗും ബുണ്ടസ്റാത്തും ബിൽ പാസാക്കിയാൽ 2027 തുടക്കത്തോടെ പുതിയ നിയമം പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷ.
NRI
ബെർലിൻ: ജർമനിയിലെ റെയിൽ ഗതാഗതത്തെ പൂർണമായി സ്തംഭിപ്പിച്ച വൻ ഐടി പ്രതിസന്ധി. ചൊവ്വാഴ്ച രാത്രി ജർമൻ നാഷണൽ റെയിൽവേയായ ഡോയ്ച്ചേ ബാനിൽ ഉണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് രാജ്യത്തുടനീളമുള്ള ട്രെയിൻ സർവീസുകൾ പൂർണമായി നിശ്ചലമായി.
രാജ്യത്തെ മുഴുവൻ അതിവേഗ ദീർഘദൂരം ട്രെയിനുകളും (ICE), പ്രാദേശിക സർവീസുകളും (Regional trains), നഗരങ്ങളിലെ എസ്-ബാൻ സർവീസുകളും ഒരേസമയം പാതിവഴിയിൽ നിർത്തേണ്ടി വന്നത് കനത്ത പരിഭ്രാന്തി സൃഷ്ടിച്ചു.
അർദ്ധരാത്രിക്ക് തൊട്ടുമുമ്പ് ഏകദേശം 90 മിനിറ്റോളമാണ് രാജ്യം മുഴുവൻ ട്രെയിൻ ഗതാഗതം പൂർണമായി സ്തംഭിച്ചത്.
എമർജൻസി സിസ്റ്റം വഴി സ്ഥിതി നിയന്ത്രണവിധേയമാക്കി
ട്രെയിനുകൾ കൺട്രോൾ റൂമുമായി ബന്ധപ്പെടാൻ ഉപയോഗിക്കുന്ന ഡിജിറ്റൽ റേഡിയോ സംവിധാനമായ GSM-R തകരാറിലായതാണ് ഈ വൻ പ്രതിസദ്ധിക്ക് കാരണമായത്. തുടർന്ന് ഐടി വിദഗ്ദ്ധർ യുദ്ധകാലാടിസ്ഥാനത്തിൽ രംഗത്തിറങ്ങുകയും അടിയന്തിര ബാക്കപ്പ് സംവിധാനം ഉപയോഗിച്ച് സർവീസുകൾ ഭാഗികമായി പുനഃസ്ഥാപിക്കുകയുമായിരുന്നു.
90 മിനിറ്റ് നീണ്ട കടുത്ത പ്രതിസന്ധിക്കൊടുവിൽ അടിയന്തിര സംവിധാനങ്ങൾ ഉപയോഗിച്ച് ട്രെയിൻ സർവീസുകൾ സാധാരണ നിലയിലാക്കാൻ സാധിച്ചിട്ടുണ്ട്. എന്നാൽ ഈ വൻ തകരാറിലേക്ക് നയിച്ച കൃത്യമായ കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം ആവശ്യമാണ് എന്ന് ഡോയ്ച്ചേ ബാൻ പാസഞ്ചർ വിഭാഗം മേധാവി എവ്ലിൻ പാല്ല പറഞ്ഞു.
തകരാർ ഉണ്ടായ ഉടൻ തന്നെ സുരക്ഷ മുൻനിർത്തി ഓടിക്കൊണ്ടിരുന്ന ട്രെയിനുകൾ അടുത്തുള്ള സ്റ്റേഷനുകളിൽ അടിയന്തിരമായി നിർത്തിയിടാൻ നിർദ്ദേശം നൽകുകയായിരുന്നു. യാത്രക്കാരെ സുരക്ഷിതമായി പ്ലാറ്റ്ഫോമുകളിൽ ഇറക്കാൻ കഴിഞ്ഞതിനാൽ വലിയ അപകടങ്ങൾ ഒഴിവായി.
എന്നാൽ ഹാനോവർ, വുൾഫ്സ്ബുർഗ് തുടങ്ങിയ സ്റ്റേഷനുകളിൽ നൂറുകണക്കിന് യാത്രക്കാരാണ് അർദ്ധരാത്രിയിൽ കുടുങ്ങിയത്. ബെർലിൻ, മ്യൂണിക്ക് നഗരങ്ങളിലെ എസ്-ബാൻ സർവീസുകൾ പൂർണ്ണമായി നിർത്തിവച്ചു.
ഗെൽസൻകിർഹനിൽ നടന്ന പ്രശസ്ത ഗായിക ഹെലൻ ഫിഷറിന്റെ സംഗീത പരിപാടി കഴിഞ്ഞ് മടങ്ങിയ ആയിരക്കണക്കിന് ആരാധകരും വടക്കൻ ജർമനിയിലെ പ്രശസ്തമായ "കീൽ ഫെസ്റ്റിവൽ' കാണാൻ എത്തിയവരുമാണ് ട്രെയിനുകൾ റദ്ദാക്കിയതുമൂലം ഏറ്റവും കൂടുതൽ ദുരിതത്തിലായത്. ഇവിടെ പോലീസും റെയിൽവേ അധികൃതരും ചേർന്ന് കനത്ത തിരക്ക് നിയന്ത്രിച്ചു.
റേഡിയോ കമ്മ്യൂണിക്കേഷൻ സിസ്റ്റത്തിലെ ചില ഘടകങ്ങൾ മാറ്റിയതുമായി (Components change) ബന്ധപ്പെട്ട സാങ്കേതിക പ്രശ്നമാകാം തകരാറിന് കാരണമെന്ന് സുരക്ഷാവൃത്തങ്ങളിൽ നിന്നും സൂചനയുണ്ടെങ്കിലും ഡച്ചെ ബാൻ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ബുധനാഴ്ച രാവിലെ മുതൽ സർവീസുകൾ പുനഃസ്ഥാപിക്കാൻ ശ്രമം ആരംഭിച്ചിട്ടുണ്ടെങ്കിലും ട്രെയിനുകൾ സാധാരണ നിലയിലാകാൻ ഇനിയും സമയമെടുക്കുമെന്ന് റെയിൽവേ അറിയിച്ചു. അതിനാൽ ഇന്നും രാജ്യത്തുടനീളം ട്രെയിനുകൾ വൻതോതിൽ വൈകാനും ചില സർവീസുകൾ പൂർണമായി റദ്ദാക്കാനും സാധ്യതയുണ്ട്.
യാത്ര പുറപ്പെടുന്നതിന് മുൻപായി മൊബൈൽ ആപ്പുകൾ വഴി ട്രെയിൻ സമയങ്ങൾ കൃത്യമായി പരിശോധിക്കാൻ ജർമനിയിലെ യാത്രക്കാരോട് അധികൃതർ അഭ്യർഥിച്ചു.
NRI
ബെർലിൻ: ജർമനിയെയാകെ നിശ്ചലമാക്കിയ ഡോയ്ച്ചേ ബാനിന്റെ അർദ്ധരാത്രിയിലെ വൻ ട്രെയിൻ സ്തംഭനത്തിന് കാരണം കാലഹരണപ്പെട്ട കമ്യൂണിക്കേഷൻ സംവിധാനമാണെന്ന് വെളിപ്പെടുത്തൽ.
ട്രെയിൻ ലോക്കോ പൈലറ്റുമാരും കൺട്രോൾ റൂമും തമ്മിൽ ബന്ധപ്പെടുന്നതിനും അടിയന്തിര സന്ദേശങ്ങൾ കൈമാറുന്നതിനുമുള്ള ജർമൻ റെയിൽവേയുടെ ഡിജിറ്റൽ റേഡിയോ സംവിധാനം (GSM-R) ഒരു "ടൈം ബോംബ്' പോലെ അപകടകരമായ അവസ്ഥയിലാണെന്ന് പ്രമുഖ മാധ്യമമായ "ബിൽഡ്' പുറത്തുവിട്ട അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
മാസങ്ങൾക്ക് മുൻപേ മുന്നറിയിപ്പ് നൽകി വിദഗ്ധർ
ചൊവ്വാഴ്ച രാത്രിയിലുണ്ടായ ഐടി തകരാർ തികച്ചും അപ്രതീക്ഷിതമല്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ജർമൻ റെയിൽവേയിലെ കമ്യൂണിക്കേഷൻ സംവിധാനം എത്രത്തോളം ദുർബലമാണെന്ന് മാസങ്ങൾക്ക് മുൻപ് തന്നെ ആഭ്യന്തര വിദഗ്ധർ സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
എന്നാൽ ഈ സുരക്ഷാ മുന്നറിയിപ്പുകൾ അധികൃതർ അവഗണിക്കുകയായിരുന്നു എന്ന ആക്ഷേപമാണ് ഇപ്പോൾ ശക്തമാകുന്നത്.
പഴഞ്ചൻ 2G സാങ്കേതികവിദ്യ
ആധുനിക യുഗത്തിലും ജർമ്മൻ റെയിൽവേയുടെ ഈ സുപ്രധാന സുരക്ഷാ കമ്മ്യൂണിക്കേഷൻ ശൃംഖല പ്രവർത്തിക്കുന്നത് പതിറ്റാണ്ടുകൾ പഴക്കമുള്ള "2G' (2G Technology) നെറ്റ്വർക്കിനെ അടിസ്ഥാനമാക്കിയാണ്.
കനത്ത ട്രെയിൻ ഗതാഗതമുള്ള ജർമനി പോലുള്ള ഒരു രാജ്യത്ത് ഈ സംവിധാനം ഏതുനിമിഷവും തകരാം എന്നതായിരുന്നു അവസ്ഥ.
അത്യാവശ്യ ആശയവിനിമയം അസാധ്യമായി: ട്രെയിനുകൾ ഓടിക്കുന്നതിനും അടിയന്തിര ഘട്ടങ്ങളിൽ ബ്രേക്ക് ഇടുന്നതിനും സിഗ്നൽ വിവരങ്ങൾ കൈമാറുന്നതിനും ലോക്കോ പൈലറ്റുമാർക്ക് ഈ റേഡിയോ സംവിധാനം അത്യന്താപേക്ഷിതമാണ്.
ഇത് പണിമുടക്കിയതോടെ ട്രെയിനുകളുടെ സുരക്ഷയെ കരുതി സർവീസുകൾ പൂർണ്ണമായി നിർത്തിവെക്കുകയല്ലാതെ റെയിൽവേയ്ക്ക് മറ്റ് വഴികളില്ലായിരുന്നു.
5Gയിലേക്കുള്ള മാറ്റം കനത്ത കടമ്പ
നിലവിലെ പഴഞ്ചൻ സംവിധാനം മാറ്റി ഏറ്റവും പുതിയ 5G സാങ്കേതികവിദ്യയിലേക്ക് റെയിൽവേ കമ്യൂണിക്കേഷൻ പൂർണമായി മാറ്റാൻ ജർമ്മനി പദ്ധതിയിടുന്നുണ്ടെങ്കിലും അത് പെട്ടെന്ന് തീർക്കാവുന്ന ഒന്നല്ലെന്നാണ് വിലയിരുത്തൽ.
രാജ്യം മുഴുവൻ വ്യാപിച്ചുകിടക്കുന്ന റെയിൽവേ പാളങ്ങളിലും ട്രെയിനുകളിലും ഈ മാറ്റം വരുത്തുക എന്നത് കോടിക്കണക്കിന് യൂറോ ചെലവഴിക്കേണ്ടി വരുന്ന ഒരു ഭഗീരഥ പ്രയത്നമാണ്.
ഈ മാറ്റം പൂർത്തിയാകാൻ വർഷങ്ങൾ എടുക്കുമെന്നിരിക്കെ, സമാനമായ തകരാറുകൾ ഭാവിയിലും ഉണ്ടാകാതിരിക്കാൻ താത്കാലികവും അടിയന്തിരവുമായ മറ്റ് പോംവഴികൾ യുദ്ധകാലാടിസ്ഥാനത്തിൽ കണ്ടെത്താനുള്ള കഠിനശ്രമത്തിലാണ് ഡോയ്ച്ചേ ബാനിലെ ഉന്നത ഉദ്യോഗസ്ഥരും ഐടി സാങ്കേതിക വിദഗ്ധരും.
Sports
ഈസ്റ്റ് റൂതർഫോർഡ്: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഇ പോരാട്ടത്തിൽ വന്പൻമാരായ ജർമനിയെ അട്ടിമറിച്ച് ഇക്വഡോർ. ന്യൂയോർക്ക് ന്യൂജേഴ്സി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇക്വഡോർ വിജയിച്ചത്.
ജർമനിയാണ് മത്സരത്തിൽ ആദ്യം മുന്നിലെത്തിയത്. രണ്ടാം മിനിറ്റിൽ ലിറോയ് സാനെയാണ് ജർമനിയെ മുന്നിലെത്തിച്ചത്. എന്നാൽ ഒമ്പതാം മിനിറ്റിൽ നിൽസൺ അൻഗുലോ ഇക്വഡോറിനെ ഒപ്പമെത്തിച്ചു.
പിന്നീട് ലീഡ് നേടാൻ ഇരു ടീമുകളും ശ്രമിച്ചെങ്കിലും ആദ്യ പകുതി സമനിലയിൽ അവസാനിച്ചു. രണ്ടാം പകുതിയിലും ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങൾ നടത്തി. 77-ാം മിനിറ്റിൽ ജർമനിയെ ഞെട്ടിച്ച് കൊണ്ട് ഗോൺസാലോ പ്ലാറ്റ ഇക്വഡോറിനെ മുന്നിലെത്തിച്ചു. പിന്നീട് ഗോൾ മടക്കാൻ ജർമനി ശ്രമിച്ചെങ്കിലും നടന്നില്ല.
ഒടുവിൽ 2-1 ന് ഇക്വഡോർ മത്സരം സ്വന്തമാക്കി. വിജയത്തോടെ നാല് പോയിന്റായ ഇക്വഡോർ മൂന്നാം സ്ഥാനക്കാരായി നോക്കൗട്ടിൽ കടന്നു. ആറ് പോയിന്റുള്ള ജർമനി ഗ്രൂപ്പ് ജേതാക്കളായി നോക്കൗട്ടിലെത്തി. ആറ് പോയിന്റ് തന്നെയുള്ള ഐവറി കോസ്റ്റ് രണ്ടാം സ്ഥാനക്കാരായി നോക്കൗട്ടിൽ കടന്നു. ഗോൾ ശരാശരിയിൽ മുന്നിലായതിനാലാണ് ജർമനി ഗ്രൂപ്പിൽ ഒന്നാമതെത്തിയത്.
NRI
ബെർലിൻ: ജർമനിയിലെ രാഷ്ട്രീയ സമവാക്യങ്ങളെ പൂർണമായി മാറ്റിമറിച്ചുകൊണ്ട് തീവ്ര വലതുപക്ഷ പാർട്ടിയായ "ആൾട്ടർനേറ്റീവ് ഫോർ ജർമനി' (AfD) ജനപ്രീതിയിൽ പുതിയ റിക്കാർഡുകൾ കുറിക്കുന്നു.
പ്രമുഖ പൊതുമാധ്യമം പുറത്തുവിട്ട ഏറ്റവും പുതിയ "പൊളിറ്റ്ബാരോമീറ്റർ' സർവേ പ്രകാരം, എഎഫ്ഡി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറും.
കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഒരു ശതമാനം ജനപിന്തുണ വർധിപ്പിച്ച എഎഫ്ഡി 28 ശതമാനം വോട്ടുകളോടെയാണ് ഒന്നാം സ്ഥാനത്ത് എത്തിനിൽക്കുന്നത്.
1. നിലംതൊടാതെ പരമ്പരാഗത പാർട്ടികൾ; മെർസിന് തിരിച്ചടി
നിലവിലെ ജർമൻ ചാൻസലർ ഫ്രഡ്രിച്ച് മെർസിന്റെ നേതൃത്വത്തിലുള്ള യാഥാസ്ഥിതിക സഖ്യമായ സിഡിയു/സിഎസ്യു ഭാവിക്കുള്ള വലിയൊരു മുന്നറിയിപ്പാണ് ഈ സർവേ ഫലം.
സിഡിയു/സിഎസ്യു: ഒരു പോയിന്റ് ഇടിഞ്ഞ് 24 ശതമാനം പിന്തുണയോടെ രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. അഫ്ഡിയുമായി ഇപ്പോൾ നാല് ശതമാനത്തിന്റെ വ്യക്തമായ വ്യത്യാസമുണ്ട്.
എസ്പിഡി (SPD): നിലവിൽ ഭരണത്തിൽ വലിയ പ്രതിസന്ധികൾ നേരിടുന്ന സോഷ്യൽ ഡെമോക്രാറ്റുകൾ നേരിയ ആശ്വാസമായി ഒരു ശതമാനം തിരിച്ചുപിടിച്ച് 13 ശതമാനത്തിൽ എത്തി.
ഗ്രീൻസ് (Green Party): രണ്ട് ശതമാനം ഇടിവോടെ 12 ശതമാനത്തിലേക്ക് വീണു. ലെഫ്റ്റ് പാർട്ടി (Die Linke): മാറ്റങ്ങളില്ലാതെ 11 ശതമാനത്തിൽ തുടരുന്നു.
എഫ്ഡിപി (FDP): ബിസിനസ്സ് അനുകൂല പാർട്ടിയായ എഫ്.ഡി.പി കേവലം 4 ശതമാനം പിന്തുണ മാത്രമാണ് നേടിയത്. ജർമൻ നിയമപ്രകാരം പാർലമെന്റിൽ പ്രവേശിക്കാൻ വേണ്ട കുറഞ്ഞ പരിധിയായ അഞ്ച് ശതമാനം വോട്ട് മറികടക്കാൻ ഇവർക്ക് സാധിച്ചിട്ടില്ല.
2. മറ്റ് സർവേകളിലെ "അഫ്ഡി തരംഗം':
കഴിഞ്ഞ ചൊവ്വാഴ്ച പ്രമുഖ ആഗോള സർവേ ഏജൻസിയായ "യൂഗോവ്' പുറത്തുവിട്ട കണക്കുകളിൽ എഫ്ഡിക്ക് 29 ശതമാനം വരെ പിന്തുണ പ്രവചിച്ചിരുന്നു. അതായത് സിഡിയുവിനേക്കാൾ വൻ മാർജിനിലുള്ള മുന്നേറ്റം.
അതിനേക്കാൾ അല്പം കുറവാണെങ്കിലും, വെള്ളിയാഴ്ച പുറത്തുവന്ന "ഫോർഷുംഗ്സ്ഗ്രൂപ്പെ വാലൻ' ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഈ പുതിയ സർവേയും ജർമനിയിൽ എഫ്ഡിയുടെ സ്വാധീനം അതിവേഗം ഉറയ്ക്കുകയാണെന്ന് അടിവരയിടുന്നു.
3. എഫ്ഡി ഒന്നാമതെത്തിയാലും ഭരിക്കാൻ സാധിക്കുമോ?
കഴിഞ്ഞ വർഷത്തെ പൊതുതെരഞ്ഞെടുപ്പിൽ ചരിത്രത്തിലാദ്യമായി ജർമനിയിലെ രണ്ടാമത്തെ വലിയ കക്ഷിയായി എഫ്ഡി മാറിയിരുന്നു. നിലവിലെ സാഹചര്യത്തിൽ അവർ ഒന്നാമത് എത്തിയാൽ പോലും ഭരണം പിടിക്കുക എളുപ്പമാകില്ല.
"ഫയർവാൾ' നയം:
ജർമനിയിലെ മറ്റ് പ്രമുഖ രാഷ്ട്രീയ പാർട്ടികളെല്ലാം തന്നെ (സിഡിയു, എസ്പിഡി, ഗ്രീൻസ്) എഫ്ഡിയുമായി യാതൊരുവിധ രാഷ്ട്രീയ സഖ്യത്തിനും ഭരണ പങ്കാളിത്തത്തിനും തയാറല്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
മൂന്നിലൊന്ന് വോട്ടുകൾ പോലും തികച്ചുമില്ലാത്ത അഫ്ഡിയെ മാറ്റിനിർത്തി മറ്റ് പാർട്ടികൾ ഒന്നിച്ച് സഖ്യസർക്കാർ രൂപീകരിക്കാനാണ് സാധ്യത. എങ്കിലും ജർമൻ ജനതയുടെ വലിയൊരു വിഭാഗം പരമ്പരാഗത രാഷ്ട്രീയ ശൈലികളോട് കാണിക്കുന്ന കടുത്ത അമർഷത്തിന്റെ പ്രതിഫലനമാണ് എഫ്ഡിയുടെ ഈ പുതിയ റിക്കാർഡ് കുതിപ്പ്.
NRI
ബെർലിൻ: ജർമനിയിൽ നികുതി വെട്ടിപ്പുകാർക്കും കുടിശിക വരുത്തുന്നവർക്കുമെതിരേ നടപടികൾ അതീവ കർശനമാക്കി ധനകാര്യ വകുപ്പ്.
ഹെസൻ സംസ്ഥാനത്തെ വിയേൺഹൈമിലുള്ള ഒരു വ്യവസായിക മേഖലയിൽ കഴിഞ്ഞ ബുധനാഴ്ച രാവിലെ നികുതി അന്വേഷണ ഉദ്യോഗസ്ഥർ നടത്തിയ മിന്നൽ പരിശോധനയിൽ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ആഡംബര സൂപ്പർ കാറുകൾ പിടിച്ചെടുത്തു.
രണ്ട് സാധാരണ വെയർഹൗസുകളിൽ ഒളിപ്പിച്ചിരുന്ന അവസ്ഥയിലായിരുന്നു ഈ ആഡംബര വണ്ടികൾ. നിലവിലെ വിപണി മൂല്യമനുസരിച്ച് പിടിച്ചെടുത്ത കാറുകൾക്ക് ആകെ ഒരു മില്യൺ യൂറോയിലധികം (ഏകദേശം 9.3 കോടി രൂപ) വിലവരും.
റോൾസ് റോയ്സും ഫെരാരിയും ഇനി ഫിനാൻസ് വകുപ്പിന് സ്വന്തം; വില്ലനായത് നികുതി കുടിശിക
ബുധനാഴ്ച രാവിലെ 10 ഓടെയോടെയാണ് നികുതി വകുപ്പ് ഉദ്യോഗസ്ഥരും വലിയ ടോവിംഗ് ട്രക്കുകളും വിയേൺഹൈമിലെ ഗോട്ട്ലീബ്-ഡെയ്ംലർ സ്ട്രീറ്റിലേക്ക് ഇരച്ചെത്തിയത്.
കനത്ത നികുതി കുടിശിക വരുത്തിയതിനെ തുടർന്ന് ഉടമസ്ഥന്റെ വിലപിടിപ്പുള്ള സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നിയമപരമായ ഉത്തരവുമായാണ് ഉദ്യോഗസ്ഥർ എത്തിയത്.
പിടിച്ചെടുത്ത പ്രധാന ലക്ഷ്വറി കാറുകൾ
റോൾസ് റോയ്സ് കള്ളിനൻ (Rolls-Royce Cullinan): ഇതിന്റെ മാത്രം പുതിയ വില ഏകദേശം 3,90,000 യൂറോയ്ക്ക് (3.6 കോടി രൂപ) മുകളിലാണ്.
ആസ്റ്റൺ മാർട്ടിൻ DB11 (Aston Martin): രണ്ട് ആസ്റ്റൺ മാർട്ടിൻ കാറുകളാണ് പിടിച്ചെടുത്തത്. ഒന്നിന്റെ മാത്രം വില 1,90,000 യൂറോയിൽ അധികമാണ്.
ഫെരാരി 458 ഇറ്റാലിയ (Ferrari 458 Italia): വിപണിയിൽ 2,00,000 യൂറോയ്ക്ക് മുകളിൽ വിലയുള്ള സൂപ്പർ കാർ.
മെഴ്സിഡസ് GLE (Mercedes GLE): ഏകദേശം 90,000 യൂറോയ്ക്ക് മുകളിൽ വിലമതിക്കുന്ന ആഡംബര എസ്യുവി.
അനക്കാൻ പറ്റാത്ത രീതിയിൽ "റെഡ് സീൽ' പതിപ്പിച്ചു
പരിശോധനയ്ക്ക് ശേഷം ഫ്രാങ്ക്ഫർട്ട് ചീഫ് ടാക്സ് ഓഫീസിന്റെ ഒഫീഷ്യൽ "റെഡ് സീൽ' എല്ലാ കാറുകളുടെയും വിൻഡ്ഷീൽഡിൽ ഉദ്യോഗസ്ഥർ പതിപ്പിച്ചു. ജർമൻ നിയമപ്രകാരം ഈ സീൽ പതിപ്പിച്ച വാഹനങ്ങൾ പിന്നീട് അനക്കാനോ ഉപയോഗിക്കാനോ പാടില്ല.
തുടർന്ന് ഉദ്യോഗസ്ഥർ ഈ കാറുകളെല്ലാം ടോവിംഗ് ട്രക്കുകളിൽ കയറ്റി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. യാതൊരുവിധ എതിർപ്പുകളോ അനിഷ്ട സംഭവങ്ങളോ ഇല്ലാതെ അതീവ വേഗത്തിലാണ് ഉദ്യോഗസ്ഥർ ജപ്തി നടപടികൾ പൂർത്തിയാക്കിയത്.
കുടിശികയുള്ള നികുതിപ്പണം പൂർണമായി അടച്ചുതീർക്കാത്ത പക്ഷം ഈ ലക്ഷ്വറി കാറുകൾ ഗവൺമെന്റ് ലേലത്തിൽ വച്ച് പണം ഈടാക്കാനാണ് സാധ്യത. ജർമനിയിൽ ടാക്സ് നിയമങ്ങൾ ലംഘിച്ചാൽ എത്ര വലിയ കോടീശ്വരനാണെങ്കിലും രക്ഷയില്ലെന്ന് ഓർമിപ്പിക്കുന്നതാണ് ഈ കനത്ത നടപടി.
NRI
മ്യൂണിക്: ജർമനിയിലെ മ്യൂണിക് നഗരത്തിലുണ്ടായ ട്രെയിൻ അപകടത്തിൽ ഒരാൾ മരിച്ചു. ശനിയാഴ്ച പുലർച്ചെയോടെ രണ്ട് ഗുഡ്സ് ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിക്കുകയും ആഘാതത്തിൽ രണ്ട് ട്രെയിൻ വാഗണുകൾ റെയിൽവേ പാലത്തിൽ നിന്നും അഞ്ച് മീറ്റർ താഴെയുള്ള റോഡിലേക്ക് പതിക്കുകയുമായിരുന്നു.
സംഭവത്തെ തുടർന്ന് പോലീസും ഫയർഫോഴ്സും വൻ സന്നാഹത്തോടെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്.
ഷണ്ടിംഗ് ജോലികൾക്കിടെ വൻ കൂട്ടിയിടി
മ്യൂണിക്കിലെ മിൽബെർട്ഷോഫൻ (Milbertshofen) മേഖലയിലെ ഷ്ലൈസ്ഹൈമർ സ്ട്രീറ്റിലുള്ള റെയിൽവേ ഓവർബ്രിഡ്ജിൽ ശനിയാഴ്ച പുലർച്ചെ 1.40 ഓടെയായിരുന്നു അപകടം. പാലത്തിന് മുകളിൽ രണ്ട് ഗുഡ്സ് ട്രെയിനുകൾ ഒരേസമയം ഷണ്ടിംഗ് നടത്തുകയായിരുന്നു.
ഇതിനിടയിൽ ഉണ്ടായ ശക്തമായ കൂട്ടിയിടിയെ തുടർന്ന്, ഒരു ട്രെയിൻ പിന്നോട്ട് ആഞ്ഞുപോവുകയും അതിന്റെ രണ്ട് വലിയ വാഗണുകൾ പാലത്തിന്റെ കൈവരികൾ തകർത്ത് താഴെയുള്ള റോഡിലേക്ക് കുത്തനെ പതിക്കുകയുമായിരുന്നു.
പാലത്തിന്റെ അരികിൽ നിന്നും റോഡിലേക്ക് "വി' ആകൃതിയിൽ ചരിഞ്ഞു നിൽക്കുന്ന നിലയിലാണ് വാഗണുകൾ ഉള്ളത്. അപകടത്തിൽ പെട്ട ഒരാൾ സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടതായി ശനിയാഴ്ച രാവിലെ പോലീസ് ഒഫീഷ്യലായി സ്ഥിരീകരിച്ചു.
അപകടസാധ്യതയില്ല; രക്ഷാപ്രവർത്തനം തുടരുന്നു
റോഡിലേക്ക് പതിച്ച ഗുഡ്സ് വാഗണുകളിൽ സാധനങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്ന് (Unbeladen) പോലീസ് വ്യക്തമാക്കി. അതിനാൽ രാസവസ്തുക്കളോ മറ്റ് ഇന്ധനങ്ങളോ ചോരാനുള്ള സാധ്യതകൾ ഇല്ലാത്തത് വലിയൊരു അപകടമൊഴിവാക്കി.
ഫെഡറൽ പോലീസ്, സ്റ്റേറ്റ് പോലീസ്, ഫയർഫോഴ്സ്, മറ്റ് അടിയന്തിര രക്ഷാപ്രവർത്തകർ എന്നിവർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. അപകടസ്ഥലത്തിന്റെ കൃത്യമായ വിവരങ്ങൾ ശേഖരിക്കാനായി അത്യാധുനിക ഡ്രോണുകളും ഉപയോഗിച്ചു.
അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ (Gutachter) നിയോഗിച്ചിട്ടുണ്ട്.
ഗതാഗതം പൂർണമായി തടസപ്പെട്ടു; റെയിൽ യാത്രക്കാരെ ബാധിക്കില്ല
അപകടത്തെ തുടർന്ന് ഫ്രാങ്ക്ഫർട്ടർ റിങ്ങിനും മാക്സ് ഡയമണ്ട് സ്ട്രീറ്റിനും ഇടയിലുള്ള ഷ്ലൈസ്ഹൈമർ റോഡ് ഇരുവശത്തേക്കും പൂർണമായി അടച്ചിട്ടിരിക്കുകയാണ്.
ഭാരമേറിയ വൻ യന്ത്രസാമഗ്രികൾ ഉപയോഗിച്ച് മാത്രമേ ഈ വാഗണുകൾ റോഡിൽ നിന്നും മാറ്റാൻ സാധിക്കൂ. അതിനാൽ ഈ പാതയിലെ റോഡ് ഗതാഗതം പുനഃസ്ഥാപിക്കാൻ ശനിയാഴ്ച രാത്രിയോ അല്ലെങ്കിൽ ഞായറാഴ്ച വരെയോ സമയമെടുത്തേക്കുമെന്ന് പോലീസ് വക്താവ് അറിയിച്ചു.
എന്നാൽ, ഈ റെയിൽവേ ട്രാക്ക് ചരക്ക് തീവണ്ടികൾക്ക് വേണ്ടി മാത്രം ഉപയോഗിക്കുന്നതായതിനാൽ ജർമനിയിലെ മറ്റ് റീജിയണൽ, ദീർഘദൂര പാസഞ്ചർ ട്രെയിൻ സർവീസുകളെ (DB) ഈ അപകടം ഒരു രീതിയിലും ബാധിക്കില്ലെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി.
NRI
ബെർലിൻ: ജർമനിയിലെ അമച്വർ ബാഡ്മിന്റൺ താരങ്ങൾക്ക് ആവേശം പകരാൻ ഏറ്റവും വലിയ കായിക മാമാങ്കങ്ങളിലൊന്നായ "ചാവറ കപ്പ് 2026' (Chavara Cup 2026) ഒരുങ്ങുന്നു.
കായികമേളയുടെ പ്രധാന വിശദാംശങ്ങൾ താഴെ നൽകുന്നു:
മത്സര ക്രമീകരണങ്ങൾ: തീയതി - ജൂലൈ നാല് (ശനിയാഴ്ച). സ്ഥലം: നെക്കാർഗെമ്യുണ്ട് ( ഹൈഡൽബർഗിന് സമീപം) Münzenbachhalle, Neckargemund, (bei Heidelberg, Germany).
മത്സര വിഭാഗങ്ങൾ: ഡബിൾസ് മത്സരങ്ങളാണ് (Doppel-Kategorien: Herren, Damen, Mixed) ടൂർണമെന്റിൽ ക്രമീകരിച്ചിരിക്കുന്നത്. പുരുഷന്മാരുടെ ഡബിൾസ്, വനിതകളുടെ ഡബിൾസ്, മിക്സഡ് ഡബിൾസ്.
സമ്മാനം: എല്ലാ വിജയികൾക്കും പ്രൈസ് മണിയായി 2000 യൂറോയ്ക്കുമേൽ തുകയും ട്രോഫിയും സർട്ടിഫിക്കറ്റും ലഭിക്കും.
രജിസ്ട്രേഷൻ വിവരങ്ങൾ:
ടൂർണമെന്റിൽ പങ്കെടുക്കാൻ താത്പര്യമുള്ള ടീമുകൾക്കായി ഇപ്പോൾ ഓൺലൈൻ രജിസ്ട്രേഷൻ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. ഒഫീഷ്യൽ വെബ്സൈറ്റായ http ://www.chavaracup-badminton.de വഴി കളിക്കാർക്ക് തങ്ങളുടെ പേരുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യാവുന്നതാണ്.
ജർമനിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മികച്ച ടീമുകൾ മാറ്റുരയ്ക്കുന്ന കായിക പോരാട്ടത്തിലേക്ക് എല്ലാ ബാഡ്മിന്റൺ പ്രേമികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
ഫോൺ: Loice - 004915163114937, Martin - 0041787297154.
International
ബെർലിൻ: ജർമനി 32 അഫ്ഗാൻ പൗരന്മാരെക്കൂടി നാടുകടത്തി. താലിബാനുമായുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കൊലപാതകം, കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം, മയക്കുമരുന്ന് കടത്ത് തുടങ്ങിയ കുറ്റകൃത്യങ്ങൾ നടത്തിയവരെയാണ് തിരിച്ചയച്ചതെന്ന് ജർമൻ ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
2021ൽ താലിബാൻ അഫ്ഗാനിസ്ഥാനിൽ ഭരണം പിടിച്ചെടുത്തതിനുശേഷം സുരക്ഷാകാരണങ്ങളാൽ താത്കാലികമായി നിർത്തിവച്ചിരുന്ന നാടുകടത്തൽ നടപടി 2024 ഓഗസ്റ്റ് 30നാണ് ജർമനി പുനരാരംഭിച്ചത്.
വർഷങ്ങൾക്കുശേഷം നടന്ന ഈ ആദ്യഘട്ടത്തിൽ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട 28 അഫ്ഗാൻ പൗരന്മാരെയാണ് ജർമനി ചാർട്ടർ വിമാനം വഴി തിരികെ അഫ്ഗാനിസ്ഥാനിലേക്കു നാടുകടത്തിയത്.
2024 മേയിൽ ജർമനിയിലെ മാൻഹൈം നഗരത്തിൽ ഒരു അഫ്ഗാൻ പൗരൻ നടത്തിയ കത്തിക്കുത്ത് ആക്രമണത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഈ സംഭവത്തെത്തുടർന്ന് പൊതുജനരോഷമുയരുകയും രാജ്യസുരക്ഷ മുൻനിർത്തി ക്രിമിനൽ പശ്ചാത്തലമുള്ള അഭയാർഥികളെ തിരികെ അയയ്ക്കാൻ സർക്കാർ തീരുമാനിക്കുകയുമായിരുന്നു. 2025 ജൂലൈയിൽ ക്രിമിനൽ പശ്ചാത്തലമുള്ള 81 അഫ്ഗാൻ പുരുഷന്മാരെക്കൂടി ജർമനി നാടുകടത്തിയിരുന്നു.
International
മ്യൂണിക്: ജർമനിയിലെ മ്യൂണിക് നഗരത്തിൽ രണ്ട് ചരക്കു ട്രെയിനുകൾ മേൽപ്പാലത്തിൽവച്ച് കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.
വെള്ളിയാഴ്ച അർധരാത്രിയുണ്ടായ അപകടത്തിൽ രണ്ട് കോച്ചുകൾ പാളം തെറ്റി പാലത്തിനു താഴെയുള്ള റോഡിലേക്കു വീണു. അപകടത്തിന്റെ കാരണം വ്യക്തമല്ല.
NRI
ബെർലിൻ: ജർമനിയിലെ ബാഡൻ-വ്യൂർട്ടെംബെർഗ് സംസ്ഥാനത്തിലെ നൊയ്ഹാസൻ ഒബ് എക്കിൽ നടക്കുന്ന പ്രശസ്തമായ "സൗത്ത് സൈഡ്' മ്യൂസിക് ഫെസ്റ്റിവൽ മോശം കാലാവസ്ഥയെ തുടർന്ന് താത്കാലികമായി നിർത്തിവച്ചു.
രാജ്യത്ത് തുടരുന്ന കടുത്ത ഉഷ്ണതരംഗത്തിന് പിന്നാലെ ശക്തമായ കാറ്റും ഇടിമിന്നലും നാശം വിതച്ചു തുടങ്ങിയതോടെയാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ആരംഭിച്ച ഈ മെഗാ സംഗീതോത്സവം സുരക്ഷ മുൻനിർത്തി സംഘാടകർക്ക് താത്കാലികമായി നിർത്തിവക്കേണ്ടി വന്നത്.
ലൈവ് ഷോയ്ക്കിടെ അടിയന്തിര സൈറണുകൾ; പാതിവഴിയിൽ ഉപേക്ഷിച്ച പരിപാടികൾ
വേദിയിൽ ലൈവ് പ്രകടനങ്ങൾ തത്സമയം നടന്നു കൊണ്ടിരിക്കെയാണ് കനത്ത മഴയും ആലിപ്പഴ വർഷവും കൊടുങ്കാറ്റുമുണ്ടാകുമെന്ന ഔദ്യോഗിക കാലാവസ്ഥാ മുന്നറിയിപ്പ് എത്തിയത്. ഇതോടെ ഫെസ്റ്റിവൽ ഗ്രൗണ്ടിൽ അടിയന്തിര സൈറണുകൾ മുഴങ്ങി.
പ്രശസ്ത ബാൻഡായ "എ ഡേ ടു റിമംബർ' ഉൾപ്പെടെയുള്ള പരിപാടികൾ രാത്രി ഏഴോടെ പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. കാലാവസ്ഥ ഒന്നു ശാന്തമായതിനെ തുടർന്ന് രാത്രി 10ന് പരിപാടികൾ പുനരാരംഭിച്ചുവെങ്കിലും മുൻകൂട്ടി നിശ്ചയിച്ചിരുന്ന മിക്ക പ്രകടനങ്ങളും പൂർണമായി റദ്ദാക്കിയത് ആരാധകരെ ഏറെ നിരാശരാക്കി.
കാറുകൾ അഭയകേന്ദ്രമാക്കി അറുപതിനായിരത്തോളം കാണികൾ
സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ഫെസ്റ്റിവൽ ഗ്രൗണ്ടിൽ തടിച്ചുകൂടിയ അറുപതിനായിരത്തോളം വരുന്ന കാണികളോട് ഉടനടി സ്വന്തം വാഹനങ്ങളിലേക്ക് മാറാൻ സംഘാടകരും കോൺസ്റ്റൻസ് (Constance) പോലീസും കർശന നിർദേശം നൽകി. തുറസായ സ്ഥലങ്ങളേക്കാൾ സുരക്ഷിതം കാറുകളാണെന്നതിനാലാണ് ഈ അടിയന്തിര നീക്കം നടത്തിയത്.
വാഹനമില്ലാത്ത സുഹൃത്തുക്കളെയും മറ്റ് സന്ദർശകരെയും കാറുകളുള്ളവർ സഹായിക്കണമെന്നും, തങ്ങളുടെ വണ്ടികളിൽ ഒഴിഞ്ഞ സീറ്റുകളുണ്ടെങ്കിൽ "വാണിംഗ് ലൈറ്റുകൾ' (Hazard Lights) തെളിയിച്ച് അത് മറ്റുള്ളവർക്ക് മനസ്സിലാക്കി കൊടുക്കണമെന്നും സംഘാടകർ മാതൃകാപരമായ അഭ്യർഥനയും നടത്തിയിരുന്നു.
കടുത്ത ചൂടിന് പിന്നാലെ വില്ലനായി കാലാവസ്ഥാ വ്യതിയാനം
കഴിഞ്ഞ ദിവസങ്ങളിൽ ജർമനിയിൽ അനുഭവപ്പെട്ട 35 ഡിഗ്രിക്ക് മുകളിലുള്ള കടുത്ത ചൂടിനെ പ്രതിരോധിക്കാൻ സൗജന്യ കുടിവെള്ളവും തണലുകളും ഒരുക്കി ഫെസ്റ്റിവൽ മൂഡ് ആസ്വദിച്ചിരുന്ന സംഗീതപ്രേമികൾക്ക് പെട്ടെന്നുണ്ടായ ഈ കാലാവസ്ഥാ വ്യതിയാനം വലിയ തിരിച്ചടിയായി.
നിലവിൽ കാലാവസ്ഥ ശാന്തമായതോടെ ഫെസ്റ്റിവൽ പുനരാരംഭിച്ചതായി സംഘാടകർ അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ആരംഭിച്ച ഈ സംഗീതോത്സവം ഞായറാഴ്ചയാണ് അവസാനിക്കുന്നത്.
NRI
ബെർലിൻ: ചൈനയുടെ വർധിച്ചുവരുന്ന ഭീഷണിയെ പ്രതിരോധിക്കാൻ ഇന്ത്യൻ സമുദ്രത്തിലും ഇന്തോ-പസഫിക് മേഖലയിലും ഇന്ത്യ തങ്ങളുടെ സൈനിക ശേഷി അതിവേഗം വർധിപ്പിക്കുന്നു.
ഇതിന്റെ ഭാഗമായി ജർമനിയുടെ അത്യാധുനിക സാങ്കേതികവിദ്യയിൽ രൂപകൽപ്പന ചെയ്യുന്ന പുതിയ അന്തർവാഹിനികൾ സ്വന്തമാക്കാൻ കോടിക്കണക്കിന് ഡോളറിന്റെ മെഗാ കരാറിലേക്കാണ് ഇന്ത്യ നീങ്ങുന്നത്.
ജർമനിയിൽ രൂപകൽപ്പന ചെയ്ത്, ഇന്ത്യയിൽ നിർമിക്കുന്ന ഈ അത്യാധുനിക അന്തർവാഹിനികൾ എന്തുകൊണ്ട് ഇന്ത്യക്ക് പ്രിയങ്കരമാകുന്നു എന്ന് വ്യക്തമാക്കുന്ന തന്ത്രപരമായ വിശകലനം താഴെ നൽകുന്നു:
എന്തുകൊണ്ടാണ് ഇന്ത്യ ജർമൻ അന്തർവാഹിനികൾ തെരഞ്ഞെടുക്കുന്നത്?
ഇന്ത്യൻ നാവികസേനയുടെ "Project-75I' എന്ന പദ്ധതിയുടെ ഭാഗമായാണ് പുതിയ ആറ് അന്തർവാഹിനികൾ നിർമിക്കാൻ ഇന്ത്യ ഒരുങ്ങുന്നത്. ജർമനിയുടെ പ്രശസ്ത പ്രതിരോധ കമ്പനിയായ "thyssenkrupp Marine Systems' (TKMS) ആണ് പ്രൊജക്റ്റിന്റെ മുൻനിരയിലുള്ളത്.
എയർ-ഇൻഡിപെൻഡന്റ് പ്രൊപ്പൽഷൻ (AIP) സാങ്കേതികവിദ്യ: ജർമൻ അന്തർവാഹിനികളുടെ ഏറ്റവും വലിയ പ്രത്യേകത അവയിലെ അത്യാധുനിക AIP സിസ്റ്റമാണ്. സാധാരണ ഡീസൽ-ഇലക്ട്രിക് അന്തർവാഹിനികൾക്ക് ബാറ്ററികൾ ചാർജ് ചെയ്യുന്നതിനായി ദിവസവും വെള്ളത്തിന് മുകളിലേക്ക് വരേണ്ടതുണ്ട്.
ഇത് ശത്രുക്കളുടെ റഡാറുകളിൽ പെടാൻ കാരണമാകും. എന്നാൽ ജർമൻ സാങ്കേതികവിദ്യയുള്ള ഈ അന്തർവാഹിനികൾക്ക് ആഴ്ചകളോളം വെള്ളത്തിനടിയിൽ ഒളിച്ചിരിക്കാൻ സാധിക്കും. ഇത് അവയെ അതീവ മാരകവും കണ്ടെത്താൻ ബുദ്ധിമുട്ടുള്ളതുമാക്കുന്നു.
പഴയ റഷ്യൻ സാങ്കേതികവിദ്യകളിൽ നിന്നുള്ള മാറ്റം: ഇന്ത്യൻ നാവികസേന നിലവിൽ വലിയ തോതിൽ ആശ്രയിക്കുന്നത് റഷ്യൻ നിർമ്മിത കപ്പലുകളെയാണ്. എന്നാൽ യുക്രെയ്ൻ യുദ്ധത്തിന് ശേഷം റഷ്യയിൽ നിന്നുള്ള ആയുധ വിതരണത്തിലുണ്ടായ തടസങ്ങളും പാശ്ചാത്യ സാങ്കേതികവിദ്യകളോടുള്ള താല്പര്യവും ഇന്ത്യയെ ജർമനിയിലേക്ക് കൂടുതൽ അടുപ്പിച്ചു.
ചൈനീസ് ഭീഷണിയും ഇന്ത്യൻ സമുദ്രത്തിലെ മേധാവിത്വവും: ഇന്തോ-പസഫിക് മേഖലയിൽ ചൈനയുടെ സാന്നിധ്യം അതിവേഗം വർധിച്ചുവരികയാണ്. ചൈന തങ്ങളുടെ നാവികസേനയെ ലോകത്തിലെ ഏറ്റവും വലിയ സേനയാക്കി മാറ്റിക്കഴിഞ്ഞു.
കൂടാതെ പാകിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ അയൽരാജ്യങ്ങൾക്ക് ചൈന അന്തർവാഹിനികൾ കൈമാറുന്നുമുണ്ട്. ഇന്ത്യൻ സമുദ്രത്തിലെ മേധാവിത്വം നിലനിർത്താനും ചൈനയുടെ കടന്നുകയറ്റങ്ങളെ തടയാനും ഇന്ത്യക്ക് കൂടുതൽ ആധുനിക അന്തർവാഹിനികൾ അടിയന്തിരമായി ആവശ്യമുണ്ട്.
NRI
ബെർലിൻ: ജർമനിയുടെയും ഇന്ത്യയുടെയും സംഗീതവും നൃത്തവും ഒരേ വേദിയിൽ കൈകോർക്കുന്ന അപൂർവ സാംസ്കാരിക വിരുന്നിന് കാൾസ്റു നഗരം വേദിയാകുന്നു.
ഈ മാസം 22ന് വൈകുന്നേരം 6.30ന് കാൾസ്റു സ്റ്റാട്ട്കിർഷേയിൽ നടക്കുന്ന പ്രത്യേക ഉദ്ഘാടനത്തോടെ India Days Karlsruhe 2026ന് തുടക്കമാവും.
മുംബൈയിലെ പ്രശസ്തമായ Mehli Mehta Music Foundationന്റെ യുവഗായകസംഘം, ജർമനിയിലെ പ്രശസ്ത Ulmer Spatzen യുവഗായകസംഘം, കൂടാതെ Mannheimൽ നിന്നും ജർമൻ മലയാളി ഷാനി മാത്യുവിന്റെ നേതൃത്വത്തിൽ നിസരി കലാക്ഷേത്ര ഡാൻസ് അക്കാഡമിയിലെ നർത്തകിമാരും ചേർന്നാണ് സാംസ്കാരിക സായാഹ്നം ധന്യമാക്കുന്നത്. പ്രവേശനം സൗജന്യമായിരിക്കും.
പാശ്ചാത്യ കോറൽ സംഗീതവും ഭാരതീയ ശാസ്ത്രീയ നൃത്തരൂപമായ ഭരതനാട്യവും ഒരുമിച്ച് അവതരിപ്പിക്കുന്ന പരിപാടി സംഗീതത്തിന്റെയും കലാസൗഹൃദത്തിന്റെയും ഇന്ത്യയും ജർമനിയും തമ്മിലുള്ള സംസ്കാരിക കൂട്ടായ്മയുടെയും മനോഹരമായ ആഘോഷമാകും.
വ്യത്യസ്ത സംസ്കാരങ്ങളെ സംഗീതത്തിലൂടെയും നൃത്തത്തിലൂടെയും ബന്ധിപ്പിക്കുന്ന ഈ അപൂർവ വേദി കലാസ്നേഹികൾക്ക് മറക്കാനാവാത്ത അനുഭവമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
Sports
ഹൂസ്റ്റണ്‍: ഫിഫ 2026 ലോകകപ്പ് കാൽപന്താവേശം അഞ്ച് ദിനം പിന്നിടുന്പോൾ ആവേശം വാനോളം. ആറാം ലോകകപ്പ് മത്സരത്തിനിറങ്ങിയ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലും കോംഗോയും തമ്മിലുള്ള സമനില പോരാട്ടത്തോടെ ആദ്യ റൗണ്ടിനു സമാപനം. ഗ്രൂപ്പ് എയിൽ ചെക് റിപ്പബ്ലിക്കും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടുന്നതോടെ രണ്ടാം റൗണ്ട് പോരാട്ട രാവുകൾക്ക് ഇന്ന് തുടക്കം.
അഞ്ച് ദിനം 21 മത്സരങ്ങൾ പിന്നിടുന്പോൾ ലയണൽ മെസി ഹാട്രിക്, എംബാപ്പെ ഡബിൾ ടച്ച്, എർലിംഗ് ഹാലണ്ടിന്റെ ഇരട്ട പ്രഹരത്തിൽ നോർവെ ജയം... ശക്തരുടെ കരുത്തും കുഞ്ഞൻമാരുടെ വീഴ്ചയും വന്പൻമാരുടെ വന്പും ഈ ദിനങ്ങളിലെ കാഴ്ച.
ബ്രസീൽ- മൊറോക്കോ കോട്ട
ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ മെക്സിക്കോ 2-0ന് ദക്ഷിണാഫ്രിക്കയെ വീഴ്ത്തി പന്താവേശത്തിന് തുടക്കമിട്ടു. ഗ്രൂപ്പ് ഘട്ട ആദ്യ ശക്തരുടെ മത്സരം ബ്രസീൽ പടയെ പിടിച്ചുകെട്ടിയ മൊറോക്കോയുടെ ആരവമായിരുന്നു. ഗ്രൂപ്പ് സിയിൽ 14ന് ഏറ്റുമുട്ടിയപ്പോൾ (1-1) തുല്യത പാലിക്കപ്പെട്ടു. ആദ്യം കുലുങ്ങിയത് ബ്രസീൽ. 21-ാം മിനിറ്റിൽ ഇസ്മയിൽ സൈബരിയുടെ പ്രകന്പനം. 32-ാം മിനിറ്റിൽ വിനീഷ്യസ് ജൂണിയർ ബ്രസീലിന്റെ രക്ഷകനായി അവതരിച്ചു.
ജർമൻ ഗർജനം
ജർമൻ കരുത്തിന് മുന്നിൽ അരങ്ങേറ്റക്കാരും ലോകകപ്പിലെ കുഞ്ഞൻ രാജ്യക്കാരുമായ കുറസോവയുടെ പതനം കനത്തതായിരുന്നു. കഴിഞ്ഞ രണ്ട് സീസണിലും ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തുപോയ ജർമൻ പട ആധിപത്യം 7-1ന് ആഘോഷിച്ച് തിരിച്ചുവന്നു. ആറാം മിനിറ്റിൽ ഫെലിസ് നമെച്ചയിലൂടെ ജർമനി ലക്ഷ്യം കണ്ടു.
21-ാം മിനിറ്റിൽ ലിവാനോ കൊമെനെൻഷ്യയിലൂടെ കുറസോവയുടെ തിരിച്ചടിയിൽ ജർമൻ ആരാധകർ സ്തപ്തരായി. എന്നാൽ ജർമൻ പടയുടെ ഗർജനം അവിടെ ആരംഭിച്ചു. 4-1ന് ആദ്യ പകുതി ജർമനി അവസാനിപ്പിച്ചു. രണ്ടാം പകുതിയിൽ 10 മിനിറ്റുകളുടെ ഇടവേളയിൽ രണ്ട് ഗോളുകൾ. ഇരട്ട ഗോൾ സ്വന്തമാക്കി കായ് ഹവേർട്സ് ജർമൻ ഗോൾ വേട്ട അവസാനിപ്പിച്ചു. ഫുട്ബോൾ ലോകത്തെ രണ്ടാം ദിനം ഈ രണ്ട് മത്സരങ്ങൾ വ്യത്യസ്ഥ ആവേശം വിതറി.
സ്പെയിനെ കുരുക്കി
റാങ്കിംഗിൽ മുൻനിരക്കാരായ സ്പെയിൻ സ്വപ്നങ്ങളിൽ പോലും പ്രതീക്ഷിക്കാത്ത കുരുക്കിൽപ്പെട്ടു. ദുർബലരായ കേപ് വെർദോയോട് സമനില വഴങ്ങി. ഗോൾ രഹിത സമനിലയെന്നത് സ്പെയിന് അപായ സൂചനയാണ്. മൂന്നാം ദിനമായിരുന്നു ഈ മത്സരം.
ബെൽജിയം
നാലാം ദിനം ഗ്രൂപ്പ് ജിയിൽ ബെൽജിയത്തിന്റെ കിളിപറന്നു. ഈജിപ്ത് 1-1ന് മത്സര ഫലം അവസാനിപ്പിച്ചു. 20-ാം മിനിറ്റിൽ ഈജിപ്ത് ലക്ഷ്യം ഭേദിച്ചു. രണ്ടാം പകുതിയുടെ 66-ാം മിനിറ്റിൽ മുഹമ്മദ് ഹാനിയിലൂടെയാണ് ബെൽജിയത്തിന് സമ്മർദം അവസാനിപ്പിക്കാനായത്.
ഗ്രൂപ്പ് ജിയിൽ തന്നെ യുദ്ധ കോലാഹലത്തിൽനിന്നെത്തിയ ഇറാൻ- ന്യൂസിലൻഡ് പോര് മുറുകി. ഇരു ടീമും വിട്ടുകൊടുക്കാൻ തയാറല്ലായിരുന്നു. ഒടുവിൽ 2-2 സമനില.
അഞ്ചാം ദിന ആവേശ രാവ്
കാൽപ്പന്താവേശം കൊടുമുടിയിലെത്തിയത് അഞ്ചാം ദിനമാണ്. ഗ്രൂപ്പ് ഐയിൽ ഫ്രാൻസ് സെനഗലിനെ തകർത്ത് തരിപ്പണമാക്കിയത് നീണ്ട കണക്ക് തീർത്ത്. നിലവിലെ ചാമ്പ്യന്മാരായ അർജന്റീന സ്വപ്ന സാക്ഷാത്കാരം നേടിയത് ചരിത്രം കുറിച്ച്. ഇതിഹാസ താരം ലയണൽ മെസിക്ക് ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഹാട്രിക്.
ലോകകപ്പ് ഗോൾ വേട്ടയിൽ (16) ഒന്നാമനെന്ന ചരിത്രവും പിറന്നു. ജർമനിയുടെ മിറോസ്ലാവ് ക്ലോസെയുടെ റിക്കാർഡിനൊപ്പം. ലോകകപ്പിൽ ഗോൾ വല കുലുക്കിയ പ്രായം കൂടിയ താരമെന്ന റിക്കാർഡിനും മെസി തന്നെ ഉടമ. 2014ന് ശേഷം ടീം ജയത്തോടെ ടൂർണമെന്റ് തുടങ്ങുന്നത് ആദ്യം. അൽജീരിയയെ തകർത്ത തുടക്കം 3-0ന്റെ വന്പൻ ജയവുമായി.
ഫ്രാൻസ് ആകട്ടെ സെനഗലിനെ തകർത്തത് പതിറ്റാണ്ട് മുന്‍പ് സെമിയിൽ വിറപ്പിച്ചതിനുള്ള മറുപടി കണക്കുമായി. ജയം 3-1ന്. കിലിയൻ എംബാപ്പെയുടെ ഇരട്ടഗോളുകൾ മനോഹാരിതയായി. ലോകകപ്പിൽ എംബാപ്പെയുടെ ഗോൾ നേട്ടം 14 ആയി. ഫ്രാൻസിനായി ഏറ്റവുമധികം ഗോൾ (58) നേടിയ താരമെന്ന റിക്കാർഡും എംബാപ്പെ പേരിൽ കുറിച്ചു.
ഹാലണ്ട് നോർവെ
എർലിംഗ് ഹാലണ്ടിന്റെ ഫിഫ ലോകകപ്പ് ഇരട്ട പ്രഹര അരങ്ങേറ്റത്തിൽ ഇറാക്കിനെ മുക്കി നോർവെ നേടിയത് വന്പൻ ജയം. 1998 ലോകകപ്പിനുശേഷം ആദ്യമായി വേദിയിലെത്തിയ നോർവെ സ്വന്തമാക്കിയത് 4-1ന്റെ ജയം.
ഗം ഇല്ല പോർച്ചുഗൽ
അഞ്ചാം ദിനം അവസാന മത്സരം. ഗ്രൂപ്പ് കെയിൽ ആറാം ലോകകപ്പിനിറങ്ങിയ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ ആരവം. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയ്ക്കെതിരേ രാത്രി 10.30ന് വിസിൽ മുഴങ്ങി ആറ് മിനിറ്റ് പിന്നിടവേ ആരവം അളവറ്റു. ജാവോ നേവ്സ് കോംഗോയുടെ വല തകർത്തു. 45+5 മിനിറ്റിൽ വിസയിലൂടെ കോംഗോ സമനില പിടിച്ചു. രണ്ടാം പകുതിയിൽ പോർച്ചുഗൽ ശ്രമങ്ങൾക്ക് കോംഗോ മതിൽകെട്ടിയതോടെ നായകനും സംഘവും നിരാശയോടെ അവസാന വിസിൽ മുഴക്കം കേട്ടു.
ഇനിയും ആവേശ നിമിഷങ്ങൾ അലതല്ലും. കിരീട പോരിന് 81 മത്സര അസുലഭ സുന്ദര നിമിഷങ്ങൾ. വന്പൻ പോരിനും പിരിമുറുക്കങ്ങളുടെ നിമിഷത്തിനും അയവില്ല. ഉയരട്ടെ ആരവം... ഉണരട്ടെ കാൽപ്പന്താവേശം...
NRI
ബെർലിൻ: വടക്കൻ ജർമനിയിലെ ഷ്ലെസ്വിഗ്-ഹോൾസ്റ്റൈൻ സംസ്ഥാനത്തുള്ള ക്രോപ്പ് നഗരത്തിൽ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ ശക്തമായ സ്ഫോടനത്തിലും തീപിടിത്തത്തിലും ഒരാൾ മരിച്ചു.
ചൊവ്വാഴ്ച പുലർച്ചെ 6.45 ഓടെ ബിർക്കൻവേഗിലെ ഒരു റെസിഡൻഷ്യൽ ഏരിയയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. സ്ഫോടനത്തെ തുടർന്ന് പുക ശ്വസിച്ച് നിരവധി താമസക്കാർക്ക് പരിക്കേറ്റിട്ടുണ്ട്.
കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള ഒരു ഫ്ലാറ്റിനുള്ളിലാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ ഈ ഫ്ലാറ്റ് പൂർണമായും തകരുകയും തൊട്ടടുത്തുള്ള മറ്റ് വീടുകളുടെ ജനലുകളും വാതിലുകളും തകരുകയും ചെയ്തു.
വിവരമറിഞ്ഞ് വൻ പോലീസ്-ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി. 20-ലധികം താമസക്കാരെ ഒഴിപ്പിച്ചു. തീ പടർന്നുപിടിച്ചതോടെ ഫ്ലാറ്റിലെ 20-ലധികം താമസക്കാരെ ഫയർഫോഴ്സ് അടിയന്തിരമായി ഒഴിപ്പിച്ചു.
ചിലരെ ക്രെയിൻ ഏണികൾ ഉപയോഗിച്ചാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്. തീ പൂർണ്ണമായും അണച്ച ശേഷമാണ് സ്ഫോടനം നടന്ന ഫ്ലാറ്റിനുള്ളിൽ നിന്നും ഒരാളുടെ മൃതദേഹം കണ്ടെടുത്തത്.
ഇത് അവിടെ താമസിച്ചിരുന്ന 77 വയസ്സുകാരനായ വയോധികന്റെ മൃതദേഹമാണോ എന്ന് സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധന ഉൾപ്പെടെയുള്ള നടപടികൾ ആവശ്യമാണെന്ന് പോലീസ് വക്താവ് സാന്ദ്ര ഓട്ടെ അറിയിച്ചു.
സ്ഫോടനത്തിന്റെ യഥാർഥ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സ്ഫോടനത്തിന്റെ ആഘാതത്തിൽ കെട്ടിടം ഏത് നിമിഷവും തകർന്നു വീഴാവുന്ന അവസ്ഥയിലായതിനാൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് നിലവിൽ ഫ്ലാറ്റിനുള്ളിൽ പ്രവേശിച്ച് പരിശോധന നടത്താൻ സാധിച്ചിട്ടില്ല.
ക്രിമിനൽ പോലീസ് വിഭാഗം സ്ഥലത്തെത്തി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
Sports
ഫിഫ ലോകകപ്പില്‍ കളിക്കുക, ഗോള്‍ നേടുക, ജയിക്കുക... ഏതൊരു രാജ്യത്തിനും ആരാധകര്‍ക്കും ഈ സ്വപ്നങ്ങളുണ്ട്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ അംഗബലമുള്ള ഇന്ത്യ ഇന്നും ആസ്വപ്നത്തില്നിന്ന് ഏറെ അകലെ.
1973ല്‍ ചരിത്രത്തില്‍ ആദ്യമായി കേരളം സന്തോഷ് ട്രോഫി ജയിച്ചപ്പോള്‍, ടീമിന്റെ ഗോള്‍ കീപ്പറായിരുന്ന എനിക്കുണ്ടായ ആഹ്ലാദത്തിന് അതിരില്ലായിരുന്നു. അങ്ങനെ നോക്കുമ്പോള്‍ ഫിഫ ലോകകപ്പില്‍ അരങ്ങേറ്റം നടത്തിയ, ഏറ്റവും കുഞ്ഞന്‍ രാജ്യമായ കുറസാവോയുടെ ടീമിനും ആരാധകര്‍ക്കും ആ രാജ്യത്തിന്റെ കന്നിഗോള്‍ നേടിയ ലിവാനോ കൊമെനെന്സിയയ്ക്കും എത്രമാത്രം സന്തോഷത്തിലും സംതൃപ്തിയിലുമായിരിക്കും.
കാരണം, അവര്‍ ഫിഫ 2026 ലോകകപ്പിലൂടെ ലോക കാല്‍പ്പന്ത് പോരാട്ടത്തില്‍ അരങ്ങേറ്റം നടത്തി. നാലു തവണ ലോക ചാമ്പ്യന്മാരായ ജര്‍മനിയെ, മത്സരത്തിന്റെ രണ്ട് ഘട്ടത്തിലായി 17 മിനിറ്റ് സമനിലയില്‍ പിടിച്ചുനിര്‍ത്തി. ആദ്യ അഞ്ച് മിനിറ്റും തുടര്‍ന്ന് 22 മുതല്‍ 38വരെയും. 38-ാം മിനിറ്റിലായിരുന്നു ജർമനിയുടെ രണ്ടാം ഗോൾ.
ഗ്രൂപ്പ് ഇയില്‍ ജര്‍മനിയോട് 7-1ന്റെ ദയനീയ തോല്‍വി കുറസാവോ വഴങ്ങി. ആറാം മിനിറ്റിൽ ജര്‍മനിയുടെ ആദ്യ ഗോള്‍ നേടി. 21-ാം മിനിറ്റില്‍ ലിവാനോ കൊമെനെന്‍സിയയിലൂടെ കുറസാവോ സമനില ഗോള്‍ സ്വന്തമാക്കി; കുറസാവോയുടെ ചരിത്രത്തിലെ ആദ്യ ലോകകപ്പ് ഗോള്‍ എന്ന ചരിത്രമുഹൂര്‍ത്തം 22കാരനായ ലിവാനോയെ കാത്തിരിക്കുകയായിരുന്നു എന്നും പറയാം. ഏതൊരു കളിക്കാരനും സ്വപ്നം കാണുന്ന മുഹൂര്‍ത്തം. മത്സരത്തില്‍ പിന്നീട് കുറസാവോ രണ്ടാമതും ജർമൻ വല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു.
വെറും 1.5 ലക്ഷം ആളുകള്‍ മാത്രമുള്ള രാജ്യമാണ് കുറസാവോ. എന്നിട്ടും അവര്‍ ഫിഫ ലോകകപ്പ് ചരിത്രത്താളില്‍ തങ്ങളുടേതായ കൈയൊപ്പ് പതിപ്പിച്ചു. ഫിഫ ലോകകപ്പില്‍ മത്സരിക്കുന്ന ഏറ്റവും ചെറിയ രാജ്യമെന്ന നേട്ടവും, കേരളത്തിലെ കുഞ്ഞന്‍ ജില്ലയായ ആലപ്പുഴയുടെ മൂന്നില്‍ ഒന്നു വലുപ്പമുള്ള കുറസാവോയ്ക്കു സ്വന്തം.
Sports
ഫിഫ ലോകകപ്പിലേക്ക് ആദ്യമായി എത്തിയ കുറസാവോയെ 'നടയടി നല്കി' ജര്‍മനി സ്വീകരിച്ചു.
കുറസാവോയുടെ ഫിഫ ലോകകപ്പ് അരങ്ങേറ്റ മത്സരത്തില്‍ ദയയില്ലാതെ ഗോള്‍ അടിച്ചുകയറ്റി, ജര്‍മനി 7-1ന്റെ ജയം നേടി. മത്സരശേഷം ഇരുടീമംഗങ്ങളും ആശ്ലേഷിച്ചു.
എന്നാല്‍, കുറസാവോ കളിക്കാര്‍ മൈതാനമധ്യത്തില്‍ വൃത്താകൃതിയില്‍ ഒത്തുകൂടിയപ്പോള്‍ ജര്‍മനിയുടെ ജോനാഥന് താഹ്, ഫിലിക്സ് മെച്ച എന്നിവര്‍ അവര്‍ക്കൊപ്പം ചേര്‍ന്നതാണ് ഏറ്റവും ശ്രദ്ധേയമായത്.
കളിക്കളത്തില്‍ എതിരാളികളായിരിക്കാം എന്നാല്‍, അതിനുശേഷം നമ്മളെല്ലാം സഹോദരങ്ങളാണെന്നായിരുന്നു മെച്ച പിന്നീടു നടത്തിയ പ്രതികരണം.
Sports
ന്യൂയോർക്ക്: ഫിഫ 2026 ലോകകപ്പ് ഫുട്ബോളിൽ ജർമനിയുടെ സ്ഫോടനാത്മക തുടക്കം. ഗ്രൂപ്പ് ഇയിൽ കുഞ്ഞന്മാരായ കുറസാവൊയെ ഒന്നിന് എതിരേ ഏഴ് ഗോളിന് ജർമനി തകർത്തെറിഞ്ഞു.
ആറാം മിനിറ്റിൽ ഫിലിക്സ് മെച്ചയിലൂടെ തുടങ്ങിയ ജർമൻ ഗോൾവേട്ടയ്ക്ക് അവസാനം കുറിച്ചത് കായ് ഹവേർട്ട്സ് ആയിരുന്നു. ഹവേർട്ട്സ് (45+5 പെനാൽറ്റി, 88) ഇരട്ടഗോൾ സ്വന്തമാക്കി.
നിക്കോ ഷോൽട്ടർബർഗ് (38), യമാൽ മുസിയാല (47), നഥാനിയേൽ ബ്രൗണ്‍ (68), ഡെനിസ് ഉണ്‍ഡവ് (78) എന്നിവരും ജർമനിക്കായി വലകുലുക്കി.
കന്നിക്കാരായി ലോകകപ്പ് വേദിയിൽ എത്തിയ കുറസാവൊയ്ക്കു വേണ്ടി ലിവാനൊ കൊമെനെർ (21) ആശ്വാസ ഗോൾ നേടി. ഫിഫ ലോകകപ്പിൽ കുറസാവൊയുടെ കന്നി മത്സരത്തിൽ രാജ്യത്തിന്റെ ആദ്യ ഗോളിനുടമയായി ലിവാനൊ.
ബ്രസീൽ 1-1ന് മൊറോക്കോയുമായി സമനിലയിൽ പിരിഞ്ഞതിനുശേഷമാണ് ജർമനിയുടെ കരുത്തറിയിച്ചുള്ള വന്പൻജയം. വിനീഷ്യസ് ജൂണിയറിന്റെ ഗോളായിരുന്നു ബ്രസീലിനു സമനില സമ്മാനിച്ചത്.
ഇന്നു നടക്കുന്ന മത്സരങ്ങളിൽ സ്പെയിൻ, ബെൽജിയം ടീമുകൾ കളത്തിലെത്തും. ഇന്ത്യൻ സമയം രാത്രി 9.30ന് കേപ് വെർദെയ്ക്ക് എതിരേയാണ് സ്പെയിൻ ഇറങ്ങുന്നത്.
Sports
ഹൂസ്റ്റൺ: ഫിഫ 2026 ലോകകപ്പ് ഫുട്ബോളിന്റെ പോരാട്ടം മുറുക്കി ഇന്നു രണ്ട് വന്പന്മാർകൂടി കളത്തിൽ. മേഡ് ഇൻ ജർമൻ ഫുട്ബോളാണ് ഇതിൽ ആദ്യം കളത്തിലെത്തുന്നത്.
ഇന്ത്യൻ സമയം രാത്രി 10.30ന് ജർമനി ഫിഫ ലോകകപ്പിലെ കന്നിക്കാരായ കുറസാവോയെ നേരിടും. ഹൂസ്റ്റണിലെ എൻആർജി സ്റ്റേഡിയത്തിലാണ് മത്സരം.
2026 ലോകകപ്പിലെ ഹോട്ട് ഫേവറിറ്റുകളാണ് യൂലിയൻ നെഗൽസ്മൻ പരിശീലിപ്പിക്കുന്ന ജർമനി. ലോകകപ്പിലെ പാരന്പര്യക്കാരായ ജർമനിയെ ഞെട്ടിക്കാനാണ് കുഞ്ഞന്മാരായ കുറസാവോ എത്തുന്നത്. ആക്രമണവും പ്രതിരോധവും ഒന്നുപോലെ സമന്വയിപ്പിച്ച ടീമാണ് ജർമനി.
അർധരാത്രി പിന്നിടുന്പോൾ ആരാധകരുടെ ഇഷ്ട ടീമുകളിൽ ഒന്നായ ഓറഞ്ചീസ് ഇറങ്ങും. ഏഷ്യൻ കരുത്തരായ ജപ്പാനാണ് നെതർലൻഡ്സിന്റെ എതിരാളികൾ. ഇന്ത്യൻ സമയം നാളെ പുലർച്ചെ 1.30ന് അർലിംഗ്ടണിലാണ് മത്സരം. ഈ ലോകകപ്പിലെ ഏറ്റവും വലിയ സ്റ്റേഡിയമാണ് അർലിംഗ്ടണിലെ എടി&ടി സ്റ്റേഡിയം.
ഓസ്ട്രേലിയ x തുർക്കി, ഐവറികോസ്റ്റ് x ഇക്വഡോർ, സ്വീഡൻ x ടുണീഷ്യ മത്സരങ്ങളും ഇന്നു നടക്കുന്നതോടെ ഇന്ന്, ഫിഫ ലോകകപ്പിലെ ആദ്യ സൂപ്പർ സൺഡേ ആകും.
NRI
ഹാംബുർഗ്: ജർമനിയിലെ ഹാംബുർഗ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാവിലെ ഉണ്ടായ സുരക്ഷാ ആശങ്കയെ തുടർന്ന് മണിക്കൂറുകളോളം തടസപ്പെട്ട വിമാന സർവീസുകൾ ഉച്ചയോടെ സാധാരണ നിലയിലേക്ക് മടങ്ങി.
അടിയന്തിര സാഹചര്യം ഇല്ലെന്ന് സ്ഥിരീകരിച്ചതോടെ വിമാനത്താവളം വീണ്ടും തുറന്നു.
എന്താണ് സംഭവിച്ചത്?
വിമാനത്താവള അധികൃതരും ഫെഡറൽ പോലീസും നൽകിയ വിവരങ്ങൾ പ്രകാരം യാതൊരു സുരക്ഷാ ഭീഷണിയും ഉണ്ടായിരുന്നില്ലെന്ന് സ്ഥിരീകരിച്ചു.
സംഭവത്തിന് കാരണം ഒരു യാത്രക്കാരന്റെ അബദ്ധമാണെന്നാണ് കണ്ടെത്തൽ.
എമർജൻസി ബട്ടൺ അമർത്തിയ സംഭവം
ടെർമിനൽ രണ്ടിൽ ഇസ്താംബൂളിലേക്ക് പോകാനെത്തിയ ഒരു ടർക്കിഷ് യാത്രക്കാരൻ അബദ്ധത്തിൽ എമർജൻസി ബട്ടൺ അമർത്തുകയായിരുന്നു.
ഇതോടെ സുരക്ഷാ സംവിധാനം ഉടൻ സജീവമായി, യാതൊരു പരിശോധനയുമില്ലാതെ സുരക്ഷാ മേഖലയിലേക്ക് പ്രവേശനം നടന്നുവെന്ന് കരുതി വലിയ സുരക്ഷാ നടപടികൾ ആരംഭിച്ചു.
വ്യാപകമായ സുരക്ഷാ നടപടികൾ
സുരക്ഷാ വീഴ്ച സംശയിച്ച ഫെഡറൽ പോലീസ് ഉടൻ ഇടപെട്ട് യാത്രക്കാരനെ കണ്ടെത്തി പൊതുമേഖലയിലേക്ക് മാറ്റി. മുൻകരുതലിന്റെ ഭാഗമായി മുഴുവൻ ടെർമിനലും ഒഴിപ്പിക്കുകയും വിമാനത്തിൽ കയറിയിരുന്ന യാത്രക്കാരെ പോലും പുറത്തിറക്കുകയും ചെയ്തു.
കസ്റ്റംസ് വിഭാഗവും ഫയർഫോഴ്സും സ്ഥലത്ത് പരിശോധന നടത്തി. തിരക്കിനിടയിൽ ഒരു സ്ത്രീക്ക് ശാരീരിക അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന് പ്രാഥമിക ചികിത്സ നൽകി.
വിമാന സർവീസുകളിൽ ബാധ
മണിക്കൂറുകളോളം പ്രവർത്തനം തടസപ്പെട്ടതിനാൽ വിമാന സർവീസുകൾ വൈകാൻ സാധ്യതയുണ്ട്. ചില സർവീസുകൾ റദ്ദാക്കാനും സാധ്യതയുള്ളതായി അധികൃതർ അറിയിച്ചു.
യാത്രക്കാർ യാത്രയ്ക്ക് മുൻപ് എയർലൈൻസുമായി ബന്ധപ്പെടണമെന്ന് നിർദേശം നൽകി.
നിലവിലെ സ്ഥിതി
ഉച്ചയ്ക്ക് ശേഷം വിമാനത്താവള പ്രവർത്തനം സാവധാനം പുനരാരംഭിച്ചു. എങ്കിലും ഇന്ന് രാത്രി വരെ മൂന്ന് മണിക്കൂർ വരെ വൈകിപ്പുകൾ ഉണ്ടാകാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
മറ്റ് വിശദീകരണങ്ങൾ
ഹാംബർഗിൽ ജർമൻ സൈന്യത്തിന്റെ പരിശീലന വിമാനങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഈ സംഭവവുമായി അതിന് യാതൊരു ബന്ധവുമില്ലെന്ന് അധികൃതർ വ്യക്തമാക്കി.
അബദ്ധം മൂലം ഉണ്ടായ ഈ സംഭവത്തിൽ നിയമനടപടികൾ ഉണ്ടാകുമോ എന്നത് ഇതുവരെ വ്യക്തമല്ല.
ചുരുക്കത്തിൽ, ഒരു യാത്രക്കാരന്റെ അബദ്ധം മൂലം വലിയ സുരക്ഷാ നടപടികളും മണിക്കൂറുകൾ നീണ്ട വിമാന തടസവും ഉണ്ടായ സംഭവമാണ് ഇത്.
NRI
മ്യുൻസ്റ്റർ: ജർമനിയിലെ പ്രവാസി മലയാളികൾക്കിടയിലും സാംസ്കാരിക സംഘടനാ തലത്തിലും ജീവകാരുണ്യ - സാമൂഹിക, മാധ്യമ പ്രവർത്തനങ്ങളിലൂടെ ഏറെ ശ്രദ്ധേയനായ പാലാ ഇടമറ്റം സ്വദേശിയായ ഡോ. മാത്യു മണ്ഡപത്തിൽ (82) മ്യുൻസ്റ്ററിൽ അന്തരിച്ചു.
മ്യുൻസ്റ്റർ രൂപതയുടെ കീഴിൽ സോഷ്യൽ വർക്കറായി ദീർഘകാലം സേവനമനുഷ്ഠിച്ച വ്യക്തിയായിരുന്നു ഡോ. മാത്യു. ജർമനിയിൽ എത്തിയ ആദ്യകാല മലയാളി കുടിയേറ്റക്കാർക്കും പ്രവാസി കുടുംബങ്ങൾക്കും കുട്ടികൾക്കും നേരിടേണ്ടി വന്ന നിരവധി സാമൂഹിക - നിയമ പ്രശ്നങ്ങളിൽ അദ്ദേഹം സജീവമായി ഇടപെടുകയും പരിഹാരം കാണുകയും ചെയ്തിട്ടുണ്ട്.
മ്യുൻസ്റ്റർ രൂപതയിലെ ഔദ്യോഗിക പദവികൾക്കൊപ്പം ജർമൻ മലയാളി അസോസിയേഷനുകളുടെയും സഭാ കൂട്ടായ്മകളുടെയും വളർച്ചയിലും അദ്ദേഹം നിർണായക പങ്കുവഹിച്ചു. വത്സമ്മയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്.
സംസ്കാരം പിന്നീട്. ഡോ. മാത്യുവിന്റെ വേർപാടിൽ ജർമനിയിലെ വിവിധ മലയാളി സംഘടനകൾ അനുശോചനം രേഖപ്പെടുത്തി.
NRI
ബെർലിൻ: ജർമനിയിലെ ബ്രാൻഡൻബുർഗ് സംസ്ഥാനത്തിലെ ലുക്കൻവാൾഡെയിൽ മലയാളി യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി.
ലുക്കൻവാൾഡെയിലെ ഒരു ഓട്ടോമൊബൈൽ കമ്പനിയിൽ മെക്കാട്രോണിക്സ് എൻജിനിയറായി ജോലി ചെയ്തിരുന്ന കണ്ണൂർ കീഴ്പ്പള്ളി ചതിരൂർ കുന്നുമ്പുറത്ത് മാത്യുവിന്റെയും അന്നമ്മയുടെയും മകൻ ജിതിൻ മാത്യുവിനെയാണ് (33) താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്.
ജിതിന്റെ മൃതദേഹം ജർമനിയിലെ പോലീസ് നടപടികളും ബെർലിൻ എംബസിയിലെ നടപടികളും പൂർത്തിയാക്കി ചൊവ്വാഴ്ച ഉച്ചയ്ക്ക് ഫ്രാങ്ക്ഫർട്ടിൽ നിന്നും എയർ ഇന്ത്യ വിമാനത്തിൽ ന്യൂഡൽഹി വഴി ബുധനാഴ്ച വൈകുന്നേരം ഏഴോട് കൂടി നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിക്കും.
അവിടെനിന്നും കുടുംബാംഗങ്ങൾ ഏറ്റുവാങ്ങി സ്വവസതിയിൽ എത്തിക്കും. കൊച്ചിയിൽ നിന്നും നോർക്കയുടെ സഹായത്തോടെയുള്ള ആംബുലൻസ് മുഖേനയാണ് മൃതദേഹം വീട്ടിൽ എത്തിക്കുന്നത്. ശുശ്രൂഷകൾ വ്യാഴാഴ്ച രാവിലെ 10ന് ഭവനത്തിൽ ആരംഭിച്ച് മാങ്ങോട് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.
ജിതിന്റെ സുഹൃത്ത് തോമസ് റോയ്, പിതൃസഹോദരപുത്രൻ ഫാ. ജിന്റോ തോമസ്, ലോക കേരള സഭാംഗം ജോസ് കുമ്പിളുവേലിൽ എന്നിവരുടെ ഇടപെടലുകളാണ് ജിതിന്റെ മൃതദേഹം നാട്ടിലെത്തിയ്ക്കാൻ സഹായകമായത്.
ഭാര്യ ബെസ്റ്റി ചെറുവിള പുത്തൻവീട് കുടുംബാംഗം. ബെസ്റ്റി ജർമനിയിലേയ്ക്ക് വരാനുള്ള തയാറെടുപ്പിനിടയിലാണ് ജിതിന്റെ ആകസ്മിക മരണം. ജിതിന് രണ്ടു സഹോദരിമാരുണ്ട്.
NRI
ബെർലിൻ: ജർമൻ പ്രവാസി ഹൈന്ദവ സമൂഹത്തിന്റെ ദീർഘകാലത്തെ സ്വപ്നമായിരുന്ന "ശ്രീ ഗണേശ ഹിന്ദു ക്ഷേത്രം' ഭക്തിനിർഭരമായ ചടങ്ങുകളോടെ വിശ്വാസികൾക്കായി സമർപ്പിച്ചു.
ബെർലിനിലെ നോയ്കോൾൺ ഡിസ്ട്രിക്റ്റിൽ പണികഴിപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രം ജർമനിയിലെ തന്നെ ഏറ്റവും വലിയ ഹൈന്ദവ ആരാധനാലയമായാണ് കണക്കാക്കപ്പെടുന്നത്.
ഗംഗാജലവും സ്പ്രീ നദിയിലെ ജലവും ഒഴുക്കി കുംഭാഭിഷേകം
ഞായറാഴ്ച നടന്ന പ്രധാന കുംഭാഭിഷേക ചടങ്ങുകൾക്കായി ഭാരതത്തിലെ പുണ്യനദിയായ ഗംഗയിലെ തീർഥത്തിനൊപ്പം ബെർലിൻ നഗരത്തിലൂടെ ഒഴുകുന്ന സ്പ്രീ നദിയിലെ ജലവും പ്രത്യേകം ഉപയോഗിച്ചു.
വ്യത്യസ്തമായ ചടങ്ങ്
വൻ ക്രെയിനുകളുടെ സഹായത്തോടെയാണ് പുണ്യജലം ക്ഷേത്രഗോപുരത്തിന് മുകളിലേക്ക് എത്തിച്ച് വിഗ്രഹങ്ങളിലും ഗോപുരത്തിലും അഭിഷേകം ചെയ്തത്.
കഴിഞ്ഞ വ്യാഴാഴ്ച മുതൽ തന്നെ ക്ഷേത്ര സമർപ്പണവുമായി ബന്ധപ്പെട്ട വിവിധ പൂജകളും പ്രത്യേക വൈദിക ചടങ്ങുകളും ക്ഷേത്ര സമുച്ചയത്തിൽ ആരംഭിച്ചിരുന്നു.
ജർമനിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് മലയാളികൾ ഉൾപ്പടെയുള്ള പ്രവാസികളാണ് ചടങ്ങുകളിൽ പങ്കെടുത്തത്.
NRI
ബെർലിൻ: മറ്റ് രാജ്യങ്ങളിലേക്കുള്ള കണക്റ്റിംഗ് വിമാനയാത്രകൾക്കായി ജർമനി വഴി യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരന്മാർക്ക് ഇനി എയർപോർട്ട് ട്രാൻസിറ്റ് വീസ (Airport Transit Visa/Type A Schengen Visa) ആവശ്യമില്ല.
ജർമൻ സർക്കാരിന്റെ പുതിയ തീരുമാനം ജൂൺ മൂന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ഈ മാറ്റത്തോടെ ഇന്ത്യൻ യാത്രക്കാർക്ക് ട്രാൻസിറ്റ് വീസ ഫീസിനായി ചെലവഴിക്കേണ്ടിരുന്ന ഏകദേശം 90 യൂറോ (ഏകദേശം ₹8,500) വരെ ലാഭിക്കാനാകും.
ഈ വർഷം ജനുവരിയിൽ ജർമൻ ചാൻസലർ ഫ്രീഡ്രിഷ് മെർസ് ഇന്ത്യ സന്ദർശിച്ചപ്പോൾ ഇരുരാജ്യങ്ങളും തമ്മിൽ രൂപപ്പെടുത്തിയ തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ ഭാഗമായാണ് ഈ വീസ ഇളവ് അനുവദിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിന് മുമ്പ് ഫ്രാൻസും ഇന്ത്യൻ യാത്രക്കാർക്കുള്ള സമാന ട്രാൻസിറ്റ് വീസ നിബന്ധനകൾ ഇളവുനൽകിയിരുന്നു.
ലുഫ്താൻസയും എയർ ഇന്ത്യയും ഉൾപ്പെടെയുള്ള വിമാന സർവീസുകൾ ഉപയോഗിച്ച് യുകെ, അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ആയിരക്കണക്കിന് ഇന്ത്യൻ പ്രവാസികൾക്ക് ഈ തീരുമാനം ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.
ഇതിലൂടെ കൂടുതൽ കുറഞ്ഞ നിരക്കിലുള്ള കണക്റ്റിംഗ് ടിക്കറ്റുകൾ തെരഞ്ഞെടുക്കാനും അവസരം ലഭിക്കും.
ട്രാൻസിറ്റ് വീസ ഇളവ് ലഭിക്കാൻ പാലിക്കേണ്ട നിബന്ധനകൾ
ജർമൻ അധികൃതർ ചില നിർണായക നിബന്ധനകൾ മുന്നോട്ടുവച്ചിട്ടുണ്ട്. ഇവ പാലിക്കാത്ത പക്ഷം യാത്ര തടസപ്പെടാൻ സാധ്യതയുണ്ട്.
ആദ്യമായി, യാത്രയുടെ അന്തിമ ലക്ഷ്യസ്ഥാനം ഷെൻഗൻ മേഖലയ്ക്ക് പുറത്തുള്ള രാജ്യമാകണം. ഇന്ത്യയിൽ നിന്ന് ജർമനി വഴി യുകെ, അമേരിക്ക, കാനഡ തുടങ്ങിയ നോൺ-ഷെൻഗൻ രാജ്യങ്ങളിലേക്ക് പോകുന്നവർക്കാണ് ഈ ഇളവ് ലഭിക്കുക.
അതേസമയം, ജർമനിയിൽ നിന്ന് ഫ്രാൻസ്, ഇറ്റലി, നെതർലൻഡ്സ് തുടങ്ങിയ മറ്റ് ഷെൻഗൻ രാജ്യങ്ങളിലേക്ക് പോകുന്നവർക്ക് സാധാരണ ഷെൻഗൻ വീസ നിർബന്ധമായിരിക്കും.
കൂടാതെ, ജർമൻ വിമാനത്താവളത്തിലെ ട്രാൻസിറ്റ് സമയം 24 മണിക്കൂറിൽ താഴെയായിരിക്കണം. യാത്രക്കാർ അന്താരാഷ്ട്ര ട്രാൻസിറ്റ് സോണിന് പുറത്തേക്ക് പോകാനോ വിമാനത്താവളത്തിന് പുറത്തുള്ള താമസസൗകര്യങ്ങൾ ഉപയോഗിക്കാനോ പാടില്ല.
വീസയില്ലാത്ത ട്രാൻസിറ്റ് അനുവദിക്കുന്ന അഞ്ച് വിമാനത്താവളങ്ങൾ
ജർമനിയിലെ എല്ലാ വിമാനത്താവളങ്ങളിലും അന്താരാഷ്ട്ര ട്രാൻസിറ്റ് സൗകര്യം ലഭ്യമല്ല. താഴെ പറയുന്ന അഞ്ച് വിമാനത്താവളങ്ങൾ വഴിയുള്ള യാത്രക്കാർക്കാണ് ഈ ഇളവ് ബാധകമാകുന്നത്.
ഡ്യൂസൽഡോർഫ്, ഹാംബർഗ് വിമാനത്താവളങ്ങൾ വഴി രാത്രിസമയങ്ങളിലെ കണക്റ്റിംഗ് വിമാനങ്ങളുള്ളവർ യാത്രയ്ക്ക് മുമ്പ് ബന്ധപ്പെട്ട വിമാനക്കമ്പനികളുമായി ബന്ധപ്പെട്ടു ട്രാൻസിറ്റ് സൗകര്യം ഉറപ്പാക്കണമെന്ന് അധികൃതർ നിർദേശിക്കുന്നു.
നിലവിൽ പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, ഇറാൻ, ഇറാഖ്, നൈജീരിയ എന്നിവ ഉൾപ്പെടെയുള്ള 19 രാജ്യങ്ങളിലെ പൗരന്മാർക്ക് ജർമനിയിൽ ട്രാൻസിറ്റ് വീസ നിർബന്ധമാണ്.
ഇന്ത്യയെ ഈ പട്ടികയിൽ നിന്ന് ഒഴിവാക്കിയത് ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ നയതന്ത്ര ബന്ധത്തിന്റെ ഭാഗമായാണ് കാണപ്പെടുന്നത്.
ഇന്ത്യയിലെത്തുന്ന വിദേശികൾക്ക് പുതിയ വീസ ചട്ടങ്ങൾ
ഇന്ത്യയിൽ തുടർച്ചയായി 180 ദിവസത്തിലധികം താമസിക്കാൻ ഉദ്ദേശിക്കുന്ന വിദേശ പൗരന്മാർക്കുള്ള വിസ നിയമങ്ങളിൽ കേന്ദ്ര സർക്കാർ ഭേദഗതി വരുത്തിയിട്ടുണ്ട്.
പുതിയ ചട്ടപ്രകാരം, 180 ദിവസത്തിലധികം ഇന്ത്യയിൽ തുടരാൻ ആഗ്രഹിക്കുന്നവർ ആറുമാസ കാലാവധി പൂർത്തിയാകുന്നതിന് 14 ദിവസം മുമ്പ് നിർബന്ധമായും രജിസ്റ്റർ ചെയ്യണം.
അത്യാവശ്യ സാഹചര്യങ്ങളിൽ മാത്രമേ ഇനി വീസ കാലാവധി നീട്ടിനൽകുകയുള്ളൂ. ഓരോ പ്രവേശനത്തിലും പരമാവധി 180 ദിവസത്തെ താമസാനുമതിയുള്ള വീസ കൈവശമുള്ളവർ ഈ വ്യവസ്ഥ കൃത്യമായി പാലിക്കേണ്ടതാണ്.
വിദേശ പൗരത്വമുള്ള മാതാപിതാക്കളുള്ള കുട്ടികൾക്ക് ഇളവ്
മാതാപിതാക്കളിൽ ഒരാൾ വിദേശ പൗരനായ കുട്ടികളെ സംബന്ധിച്ച മുൻകാല ചട്ടങ്ങളിലും സർക്കാർ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.
മുൻപ്, അത്തരത്തിലുള്ള കുട്ടികൾ ജനിച്ച് 30 ദിവസത്തിനകം രജിസ്ട്രേഷൻ ഓഫീസറെ വിവരം അറിയിക്കേണ്ടതായിരുന്നു. എന്നാൽ പുതിയ ചട്ടപ്രകാരം, മാതാപിതാക്കളിൽ ഒരാൾ ഇന്ത്യൻ പൗരനാണെന്നും ആ വ്യക്തി ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചിട്ടില്ലെന്നും ആയാൽ ഈ നിർബന്ധം ബാധകമാകില്ല.
എന്നാൽ, കുട്ടി ഇന്ത്യയിൽ കഴിയുന്ന സമയത്തോ മറ്റേതെങ്കിലും സാഹചര്യത്തിലോ വിദേശ രാജ്യത്തിന്റെ പൗരത്വം സ്വീകരിക്കുകയാണെങ്കിൽ, അതുസംബന്ധിച്ച വിവരം മാതാപിതാക്കൾ നിർബന്ധമായും രജിസ്ട്രാറിനെ അറിയിക്കണമെന്ന് പുതിയ ചട്ടം വ്യക്തമാക്കുന്നു.
NRI
ബെർലിൻ: ജർമനിയിലെ തെക്കുപടിഞ്ഞാറൻ സംസ്ഥാനമായ ബാഡൻ-വ്യൂർട്ടൻബർഗിൽ പുകവലിക്കാർക്ക് കടുത്ത നിയന്ത്രണങ്ങൾ നിലവിൽ വന്നു.
ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന പുതിയ നിയമപാക്കേജ് പ്രകാരം ഔട്ട്ഡോർ നീന്തൽക്കുളങ്ങൾ, തീം പാർക്കുകൾ, മൃഗശാലകൾ, ബസ്-ട്രാം കാത്തിരിപ്പ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പുകവലി പൂർണമായി നിരോധിച്ചു.
ഈ വർഷം ആദ്യം സംസ്ഥാന പാർലമെന്റ് പാസാക്കിയ നിയമം ചിലയിടങ്ങളിൽ നേരത്തെ നടപ്പാക്കിയിരുന്നെങ്കിലും ജൂൺ മുതൽ സംസ്ഥാനത്തെ എല്ലാ നഗരസഭകളും നിർബന്ധമായും ഇത് നടപ്പാക്കണമെന്ന് സർക്കാർ ഉത്തരവിട്ടു.
നീന്തൽക്കുളങ്ങളിൽ നിരോധനം
മുൻപ് പല നീന്തൽക്കുളങ്ങളിലും പുകവലി അനുവദിച്ചിരുന്നെങ്കിലും ഇനി മുതൽ ഔട്ട്ഡോർ പൂളുകളിൽ പുകവലി കർശനമായി നിരോധിച്ചിരിക്കുകയാണ്. എന്നാൽ മറ്റ് നീന്തൽക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിൽ ചെറിയ "സ്മോക്കിംഗ് സോണുകൾ' ഒരുക്കാൻ ഓപ്പറേറ്റർമാർക്ക് അനുമതിയുണ്ട്.
കുട്ടികൾ എത്തുന്ന ഇടങ്ങളിൽ നിയന്ത്രണം
കളിക്കളങ്ങൾ, തീം പാർക്കുകൾ, മൃഗശാലകൾ തുടങ്ങി കുട്ടികൾ ധാരാളമായി എത്തുന്ന ഇടങ്ങളിലാണ് പുകവലി പൂർണമായും നിരോധിച്ചത്. മൃഗശാലകളിലും തീം പാർക്കുകളിലും പ്രത്യേകമായി നിശ്ചയിച്ചിട്ടുള്ള സോണുകളിൽ മാത്രമേ ഇനി പുകവലിക്കാൻ അനുവാദമുള്ളൂ.
ബസ്-ട്രാം സ്റ്റോപ്പുകൾ
പൊതുഗതാഗത സംവിധാനങ്ങൾക്കായി കാത്തുനിൽക്കുന്ന സ്റ്റോപ്പുകളിൽ ഇനി മുതൽ യാതൊരു കാരണവശാലും സ്മോക്കിംഗ് ഏരിയകൾ അനുവദിക്കില്ല.
ഹോട്ടലുകളിലെ പുകവലി മുറികൾ നിർത്തലാക്കുന്നു
പുതിയ ചട്ടങ്ങൾ ഇൻഡോർ സൗകര്യങ്ങളെയും ബാധിക്കും. ഇനി മുതൽ സംസ്ഥാനത്തെ ഹോട്ടലുകളിൽ പുകവലിക്കാർക്കായി പ്രത്യേക "സ്മോക്കിംഗ് റൂമുകൾ' നൽകാൻ പാടില്ല.
ഇ-സിഗരറ്റുകൾക്കും വേപ്പിംഗിനും നിരോധനം
പരമ്പരാഗത സിഗരറ്റുകൾക്ക് മാത്രമല്ല ഈ നിരോധനം ബാധകമാകുക. എല്ലാത്തരം വേപ്പിംഗ് സംവിധാനങ്ങൾക്കും ഇ-സിഗരറ്റുകൾക്കും ഇ-ഷീഷകൾക്കും ഈ പുതിയ നിയമം ബാധകമാണ്.
ഈ ഉപകരണങ്ങളിൽ പുകയിലയോ, നിക്കോട്ടിനോ, കഞ്ചാവോ ഉപയോഗിക്കുന്നുണ്ടോ ഇല്ലയോ എന്നത് പരിഗണിക്കാതെ തന്നെ പുക പുറത്തുവിടുന്ന എല്ലാത്തരം ഡിവൈസുകൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
ഇളവുകൾ എവിടെയെല്ലാം?
റസ്റ്റോറന്റുകളുടെയും പബ്ബുകളുടെയും പുറത്തുള്ള ഇരിപ്പിടങ്ങൾ, ഫുട്ബോൾ സ്റ്റേഡിയങ്ങൾ, ഫെസ്റ്റിവൽ ടെന്റുകൾ തുടങ്ങിയവയിൽ പുകവലി അനുവദിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള പൂർണ അധികാരം അതത് സ്ഥാപനങ്ങളുടെ ഉടമസ്ഥർക്കോ ഓപ്പറേറ്റർമാർക്കോ മാത്രമായിരിക്കും.
ഒക്ടോബർ ഫെസ്റ്റ് പോലെയുള്ള ഉത്സവങ്ങളും ഇതിൽ ഉൾപ്പെടും.
NRI
ബെർലിൻ: കഴിഞ്ഞ വർഷം മേയിൽ ജർമൻ നഗരമായ ബീലെഫെൽഡിലെ ബാറിന് മുന്നിൽ ഫുട്ബോൾ വിജയം ആഘോഷിക്കുകയായിരുന്ന ആളുകൾക്ക് നേരെ കത്തിക്കുത്ത് നടത്തിയ സിറിയൻ സ്വദേശി എം. മഹ്മൂദിന്റെ (36) കേസിൽ ഡ്യുസൽഡോർഫ് ഹൈയർ റീജിയൺ കോടതി വിധി പ്രസ്താവിച്ചു.
പ്രൊസിക്യൂഷന്റെ ആവശ്യം പൂർണമായി അംഗീകരിച്ച കോടതി, പ്രതിക്ക് പരമാവധി ശിക്ഷയായ ജീവപര്യന്തം തടവും അതോടൊപ്പം ശിക്ഷാകാലാവധിക്ക് ശേഷവും ജയിലിൽ തുടരേണ്ടി വരുന്ന കടുത്ത തടങ്കലും വിധിച്ചു.
2025 മേയ് 18നാണ് കേസിനാസ്പദമായ സംഭവം നടന്നത്. 18 സെന്റിമീറ്റർ നീളമുള്ള കത്തി ഘടിപ്പിച്ച നടപ്പുസഹായി ഉപയോഗിച്ചാണ് ഇയാൾ ഒരു സ്ത്രീ ഉൾപ്പെടെ നാല് ഫുട്ബോൾ ആരാധകരെ ക്രൂരമായി കുത്തി പരിക്കേൽപ്പിച്ചത്.
ആക്രമണത്തിന് ശേഷം ഓടി രക്ഷപ്പെട്ട പ്രതി, തന്റെ വ്യക്തിഗത രേഖകൾ അടങ്ങിയ ബാഗ് സംഭവസ്ഥലത്ത് മറന്നുവച്ചിരുന്നു.
തുടർന്ന് ഹീലിഗൻ ഹൗസിലുള്ള ബന്ധു താമസിക്കുന്ന മുറിയിൽ ഒളിക്കാൻ ശ്രമിച്ച ഇയാളെ, ബന്ധുവിന്റെ റൂംമേറ്റ് സംശയം തോന്നി മുറിക്കുള്ളിൽ പൂട്ടിയിടുകയും പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു.
ആക്രമണം നടന്നതിന്റെ തൊട്ടടുത്ത ദിവസമാണ് ഇയാൾ പിടിയിലായത്.
∙ പ്രതിയുടെ ഭീകരവാദ പശ്ചാത്തലം 2015ൽ സിറിയയിൽ വച്ച് ഐഎസ് ഭീകരസംഘടനയിൽ ചേർന്ന ഇയാൾ, സംഘടനയുടെ കലിഫേറ്റിനോട് കൂറുപ്രഖ്യാപിക്കുകയും ട്രെയിനിംഗ് ക്യാംപിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.
2016 വരെ ഐഎസിന് വേണ്ടി സജീവമായി പോരാടിയ ഇയാളെ പിന്നീട് കുർദിഷ് സേന പിടികൂടി. എട്ട് മാസത്തെ തടവിന് ശേഷം തുർക്കി വഴി 2023-ലാണ് ജർമനിയിൽ എത്തിയത്.
ജർമനിയിൽ എത്തിയ ശേഷം മാനസികനില കൂടുതൽ വഷളാവുകയും ആക്രമണത്തിന് 10 ദിവസം മുൻപ് സ്കെച്ച് തയാറാക്കി കൃത്യം നടത്തുകയുമായിരുന്നു.
∙ ഐഎസ് ബന്ധം 2023-ൽ ജർമനിയിലെത്തുന്നതിന് മുൻപ് ഇയാൾ സിറിയയിൽ വച്ച് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയ്ക്ക് വേണ്ടി സജീവമായി പ്രവർത്തിച്ചിരുന്നതായും ജിഹാദി ചിന്താഗതികളാൽ പ്രേരിതമായാണ് ഈ ആക്രമണം നടത്തിയതെന്നും പ്രൊസിക്യൂഷൻ തെളിയിച്ചു.
സിറിയയിൽ വച്ച് സ്വന്തം അർദ്ധസഹോദരൻ ഉൾപ്പെടെ രണ്ട് പേരെ കൊലപ്പെടുത്തിയതായി പ്രതി കോടതിയിൽ സമ്മതിച്ചു. പ്രതി കടുത്ത തീവ്രവാദ ചിന്താഗതി വച്ചുപുലർത്തുന്നയാളാണെന്നും ഇരകളോട് യാതൊരു സഹതാപവും കാണിച്ചിട്ടില്ലെന്നും ജഡ്ജിമാർ നിരീക്ഷിച്ചു.
ജീവപര്യന്തത്തിന് പുറമെ, ജയിൽ ശിക്ഷ കഴിഞ്ഞാലും ഇയാൾ സമൂഹത്തിന് ഭീഷണിയായതിനാൽ തുടർന്നും തടങ്കലിൽ സൂക്ഷിക്കാനുള്ള പ്രത്യേക ഉത്തരവും കോടതി പുറപ്പെടുവിച്ചിട്ടുണ്ട്.
∙ പ്രതിഭാഗത്തിന്റെ നിലപാട് ചെയ്ത തെറ്റിൽ ഖേദിക്കുന്നുവെന്ന് പ്രതി കോടതിയിൽ പറഞ്ഞിരുന്നു. പ്രതിക്ക് കടുത്ത വിഷാദരോഗം ഉണ്ടായിരുന്നുവെന്നും മോശം കുട്ടിക്കാലമായിരുന്നുവെന്നും ചൂണ്ടിക്കാട്ടി ശിക്ഷ 12 വർഷമായി ചുരുക്കണമെന്ന് പ്രതിഭാഗം വക്കീൽ ലൂട്സ് ക്ലോസ് ആവശ്യപ്പെട്ടെങ്കിലും കോടതി അത് തള്ളി.
ആക്രമണത്തിൽ മാരകമായി പരിക്കേറ്റ നാല് ഇരകൾക്കും 70,000 യൂറോ വീതം (ഏകദേശം 65 ലക്ഷത്തിലധികം രൂപ) നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു. വിധിക്കെതിരേ സുപ്രീം കോടതിയിൽ അപ്പീൽ നൽകുമെന്ന് പ്രതിഭാഗം വക്കീൽ വ്യക്തമാക്കിയിട്ടുണ്ട്.
NRI
ബെർലിൻ: ഔദ്യോഗിക വേനൽക്കാലത്തിന്റെ തുടക്കത്തിന് തൊട്ടുമുൻപായി ജർമനിയുടെ വിവിധ ഭാഗങ്ങളിൽ കനത്ത നാശം വിതച്ച് ശക്തമായ ഇടിമിന്നലും കൊടുങ്കാറ്റും പെരുമഴയും. വാരാന്ത്യത്തിൽ ഉണ്ടായ കടുത്ത കാലാവസ്ഥാ വ്യതിയാനത്തിൽ രണ്ട് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ദക്ഷിണ ജർമനി, ലോവർ സാക്സണി (Niedersachsen), നോർത്ത് റൈൻ-വെസ്റ്റ്ഫാലിയ (NRW) എന്നീ സംസ്ഥാനങ്ങളെയാണ് കാറ്റ് ഏറ്റവും ദോഷകരമായി ബാധിച്ചത്.
റോഡപകടത്തിൽ രണ്ട് മരണം: ബാഡൻ-വ്യൂർട്ടൻബർഗിലെ ബ്രൂഹ്സാലിൽ കനത്ത മഴയെത്തുടർന്ന് നിയന്ത്രണം വിട്ട ഒരു കാർ എതിർദിശയിൽ വന്ന മറ്റൊരു കാറിലേക്ക് ഇടിച്ചുകയറി 55 വയസ്സുകാരനായ ഡ്രൈവറും 54 വയസുകാരിയായ സഹയാത്രികയും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
മരം വീണ് കൗമാരക്കാരന് പരിക്ക്: ബവേറിയയിലെ റാംസൗവിൽ ഓടിക്കൊണ്ടിരുന്ന മെഴ്സിഡസ് പിക്ക്-അപ്പ് വാനിന് മുകളിലേക്ക് കൂറ്റൻ മരം ഒടിഞ്ഞുവീണ് കാറിന്റെ മേൽക്കൂര തകരുകയും പിൻസീറ്റിലിരുന്ന 15 വയസുകാരന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
പള്ളിയിലെ അപകടം: ലോവർ ബവേറിയയിൽ പള്ളിയുടെ അറ്റകുറ്റപ്പണിക്കായി സ്ഥാപിച്ചിരുന്ന മരപ്പലക ശക്തമായ കാറ്റിൽ ഇളകി വീണ് പ്രാർഥനയ്ക്കെത്തിയ ദമ്പതികളുടെ തലയ്ക്കും തോളിലും പരിക്കേറ്റു.
റെയിൽവേ പ്രതിസന്ധിയിൽ: ശക്തമായ കാറ്റിൽ മരങ്ങൾ റെയിൽവേ ട്രാക്കുകളിലേക്കും ഇലക്ട്രിക് ലൈനുകളിലേക്കും ഒടിഞ്ഞുവീണതിനെ തുടർന്ന് ജർമൻ റെയിൽവേ (Deutsche Bahn) സർവീസുകൾ വലിയ രീതിയിൽ തടസപ്പെട്ടു. റൂർ മേഖലയിലും മുൻസ്റ്റർലാൻഡിലും ട്രെയിനുകൾ മണിക്കൂറുകളോളം വൈകി.
പള്ളിക്ക് മുകളിൽ മിന്നൽ: ഓസ്നാബ്രൂക്കിൽ പള്ളിയിൽ ജ്ഞാനസ്നാന ചടങ്ങ് നടന്നു കൊണ്ടിരുന്ന സമയത്ത് പള്ളിക്ക് മുകളിൽ ശക്തമായ ഇടിമിന്നലേറ്റു. ഭാഗ്യവശാൽ ആർക്കും പരിക്കേറ്റിട്ടില്ല.
വെള്ളപ്പൊക്കം: നോർത്ത് റൈൻ-വെസ്റ്റ്ഫാലിയയിൽ (NRW) പലയിടങ്ങളിലും റോഡുകളും വീടുകളുടെ സെല്ലറുകളും (Keller) വെള്ളത്തിനടിയിലായി.
ഗ്രെവൻബ്രൂയിഷിൽ മാത്രം ഫയർഫോഴ്സ് 15 തവണയാണ് അടിയന്തിര രക്ഷാപ്രവർത്തനത്തിനായി ഇറങ്ങിയത്. എ3 ഹൈവേയിൽ മൂന്ന് വലിയ വൈദ്യുതി തൂണുകൾ കാറ്റിൽ ഒടിഞ്ഞുവീണു.
കാലാവസ്ഥാ മുന്നറിയിപ്പ്
തിങ്കളാഴ്ച (ജൂൺ ഒന്ന്) മുതൽ ജർമനിയിൽ ഔദ്യോഗികമായി വേനൽക്കാലം ആരംഭിക്കുകയാണെങ്കിലും കനത്ത മഴയിൽ നിന്നും മോചനമുണ്ടാകില്ലെന്ന് ജർമൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (ഡിഡബ്ല്യുഡി) അറിയിച്ചു.
ജർമനിയുടെ കിഴക്കൻ മേഖലകളിൽ ശക്തമായ ഇടിമിന്നലിനും ചൊവ്വാഴ്ച മുതൽ പടിഞ്ഞാറൻ മേഖലകളിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
വരും ദിവസങ്ങളിൽ താപനില 20 മുതൽ 26 ഡിഗ്രി വരെയായിരിക്കുമെങ്കിലും പ്രവാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.